സുനിൽ ഉപാസന | Sunil Upasana: –

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: സുനീഷ് പുളിക്കൽ.
വിഭാഗം: ചെറുകഥാ സമാഹാരം.
പേജുകൾ: 147.
വില: 160 രൂപ.
അവിസ്മരണീയമായ അനുഭവം. രാത്രിയാത്രക്ക് ഇത്തരമൊരു പരിസമാപ്തി ദേവ് പ്രതീക്ഷിച്ചതേയില്ല. സുരനോടൊപ്പം യാത്ര തിരിക്കുമ്പോൾ വെറും യാത്രയേ ഉദ്ദേശിച്ചുള്ളൂ. പക്ഷേ ലഭിച്ചത് ആവേശകരമായ ഒരു ലൈംഗികാനുഭവം. ശരീരം അടിമുടി ഉണർന്നു. നഷ്ടപ്പെട്ട മാനസികോന്മേഷം ഇരട്ടി അളവിൽ തിരിച്ചുകിട്ടി. ഇന്നുവരെ നേരിട്ടിട്ടില്ലാത്ത തരം ആരോഗ്യമുള്ള സ്ത്രീശരീരത്തോടാണ് ഏറ്റുമുട്ടിയത്. തൊട്ടാലുടൻ വാടിവീഴുന്ന ശരീരങ്ങൾ ആണിനെ മടുപ്പിക്കും. എന്നാൽ ശാരീരികാധ്വാനമുള്ള ജോലികൾ ചെയ്യുന്ന സ്ത്രീശരീരങ്ങൾ ലൈംഗികതക്കു ഉത്തേജകമാണ്.
യുവതിയുമായി നടന്ന വേഴ്ചയിൽ എടുത്തു പറയേണ്ട പ്രധാന സംഗതി സ്നേഹത്തിന്റെ അഭാവമാണ്. സ്നേഹം അതിന്റെ പരിശുദ്ധമായ അർത്ഥത്തിൽ വേഴ്ചയിൽ കടന്നു വന്നേയില്ല. സീൽക്കാരവും കിതപ്പുമല്ലാതെ മറ്റൊരു ശബ്ദവും യുവതിയിൽനിന്നു ഉതിർന്നില്ല. ലൈംഗികബന്ധത്തിന്റെ നില മാറ്റണമെന്നു തോന്നിയപ്പോഴൊക്കെ യുവതി വേണ്ടപോലെ ദേവിനെ കൈകാര്യം ചെയ്തു. ദേവ് എതിർക്കാതെ വഴങ്ങിക്കൊടുത്തു.
ഒരു തവണ യുവതിയോടു സംസാരിക്കാൻ ദേവിനു അവസരം കിട്ടി. കുറച്ചു ഭയം മനസ്സിലുണ്ടായിരുന്നു. സുരനിലുള്ള പോലെ സ്‌പ്ലിറ്റ് പേർസണാലിറ്റി യുവതിയിലും ഉണ്ടെങ്കിലോ. അതു കൊണ്ടായിരിക്കുമോ അവർ കുടിലിലേക്കു ക്ഷണിച്ചതും, രാത്തോർ ആണെന്ന വിശ്വാസത്തിൽ ലൈംഗികബന്ധത്തിനു തയ്യാറായതും. ദേവ് യുവതിയെ പരീക്ഷിക്കാൻ തീരുമാനിച്ചു.
“കുറച്ചു കൂടി മദ്യം കൊണ്ടുവരൂ.”
മദ്യക്കുപ്പി പുൽപായയുടെ അരികിലുണ്ടായിരുന്നു. യുവതി ഒരു ഗ്ലാസ് നിറച്ചു കൊടുത്തു. മദ്യം അന്നനാളത്തിൽ തീ പടർത്തി.
ദേവ് ചോദിച്ചു. “ഞാനാരെന്ന് നിനക്കു അറിയുമോ?”
യുവതി ഇല്ലെന്നു ചുമലനക്കി. അവർ സുബോധത്തിലാണെന്നതിന്റെ സൂചന. എങ്കിലും ഒന്നുകൂടി ഉറപ്പിക്കാൻ ദേവ് ചോദിച്ചു.
“ഞാൻ ഇന്ദർസിങ് രാത്തോർ ആണ്. അതു മറന്നോ?”
യുവതി പതിയെ പറഞ്ഞു. “താങ്കൾ രാത്തോർ അല്ല.”
ദേവ് അഭിനയം നിർത്തി. അതോടെ രാത്തോറിന്റെ ഗരിമ ശരീരത്തെ വിട്ടുപോയി. വല്ലാത്ത നിസ്സഹായത തോന്നി. ദേവ് പുല്പായയിൽ തലകുനിച്ചിരുന്നു. യുവതിയോടു സംസാരിച്ചത് അബദ്ധമായി. രാത്തോർ ആണെന്ന നാട്യത്തിൽ നിന്നപ്പോൾ ഉണ്ടായിരുന്ന ആത്മവിശ്വാസം ഇപ്പോൾ കൈമോശം വന്നിരിക്കുന്നു. ‘രാത്തോർ’ എന്ന മൂടൂപടത്തിൽ സുരക്ഷിതനായിരുന്നു. ഇപ്പോൾ നഗ്നവ്യക്തിത്വത്തോടെ വിളറി നിൽക്കുന്നു.
ദേവ് ചോദിച്ചു. “എന്താ നിന്റെ പേര്?”
യുവതി മറുപടി പറഞ്ഞില്ല. അവർ കൈനീട്ടി റാന്തൽവിളക്ക് കെടുത്തി, ദേവിന്റെ മടിയിൽ കാലുകൾ കവച്ചുവച്ച് വീണ്ടും ഇരുന്നു.
മടക്കയാത്രയിൽ സൈക്കിൾ ചവിട്ടിയത് സുരനാണ്. യജമാനൻ അവശനാണെന്നു മനസ്സിലാക്കാൻ മാത്രം ബുദ്ധി സുരനുണ്ടായിരുന്നു. വെറുതെയാണോ രാത്തോർ ബൈക്കോടിക്കാൻ സുരനെ പഠിപ്പിച്ചത്. അല്ലാതെ തിരിച്ചുപോക്ക് സാധ്യമല്ല!
കരിമ്പുപാടവും പോലീസ് ചെക്ക്പോസ്റ്റും കടന്ന് സൈക്കിൾ കുതിച്ചു. ദേവിന്റെ ഭാരം പ്രശ്നമാക്കാതെ സുരൻ അനായാസം സൈക്കിൾ ചവിട്ടി. ഹൗസിങ് കോപ്ലക്സിലെ ഗൂർഖ സെക്യൂരിറ്റികൾ മയക്കത്തിലായിരുന്നു. തിരിച്ചുവന്ന സമയം അവർ അറിയരുതേയെന്ന പ്രാർത്ഥന ഈശ്വരൻ കേട്ടു. ഫ്ലാറ്റിലെത്തി ഇരുവരും ഉറങ്ങാൻ കിടന്നു. ദേവ് വേഗം സുഷുപ്തിയിലാണ്ടു.
ഉച്ചക്കു പന്ത്രണ്ടോടെ ദേവ് എഴുന്നേറ്റു. ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ സുരൻ അടുത്തെത്തി. സുരൻ അടിമഭാവത്തിലേക്കു കൂടുമാറിയിരുന്നു.
ദേവ് അന്വേഷിച്ചു. “സുരൻ എപ്പോൾ എഴുന്നേറ്റു?”
സമയം നോക്കാൻ അറിയാത്തതിനാൽ സുരൻ പരുങ്ങി. “സാധാരണ സമയത്തു തന്നെ സാബ്.”
രാത്രിയിൽ നടന്ന സംഭവത്തെപ്പറ്റി ദേവ് മിണ്ടിയില്ല. സുരനു അതിനെപ്പറ്റി കൃത്യമായ ധാരണയുണ്ടാകാൻ വഴിയില്ല. എന്തൊക്കെയാണ് നടന്നതെന്നു പറഞ്ഞാൽ സുരൻ ആശയക്കുഴപ്പത്തിലായേക്കാം. ദേവ് ഏറ്റവും ഭയന്നത്, യുവതിയെ കാണാൻ പോകുന്നത് സുരൻ നിർത്തിയാലോ എന്നോർത്തായിരുന്നു. ദേവ് വീണ്ടും യുവതിയെ സന്ദർശിക്കാൻ ആഗ്രഹിച്ചു. പറ്റുമെങ്കിൽ ദിവസവും. അതിനു സുരന്റെ സഹായവും സാമീപ്യവും കൂടിയേ തീരൂ. രാത്രിയിൽ ദേവ് ഒറ്റയ്ക്കു യാത്രചെയ്താൽ സെക്യൂരിറ്റിയോ ചെക്ക്‌പോസ്റ്റിലെ പോലീസോ നിശ്ചയമായും തടയും. എന്നാൽ സുരൻ ഒപ്പമുണ്ടെങ്കിൽ ഒന്നും പേടിക്കേണ്ടതില്ല.
ഒരുപക്ഷേ പണിക്കരും യുവതിയെ സന്ദർശിച്ചിട്ടുണ്ടാകാം. ദേവ് സംശയിച്ചു. അതുകൊണ്ടായിരിക്കില്ലേ മാനസിക പ്രശ്നമുണ്ടെന്നു അറിഞ്ഞിട്ടും പണിക്കർ സുരനെ പിരിച്ചു വിടാത്തത്? എളുപ്പത്തിൽ തള്ളിക്കളയാനാകില്ല ഈ സംശയം. എന്തായാലും പണിക്കരോടു ചോദിച്ച് സംശയനിവൃത്തി വരുത്താനൊക്കില്ല. ചോദിച്ചാൽ പിറ്റേന്നു തന്നെ പെട്ടിമുറുക്കി ബാംഗ്ലൂരിലേക്കു പോകേണ്ടി വരും.
ഭക്ഷണം കഴിക്കുന്നതിനു ഇടയിൽ ദേവ് ചോദിച്ചു. “സുരന്റെ വീട് എവിടെയാണ്?”
“ഇവിടെ അടുത്തു തന്നെയാണ് സാബ്. കുറച്ചു സമയം സൈക്കിളിൽ പോയാൽ മതി.”
“ഓ…. അപ്പോൾ വരാന്തയിൽ വച്ചിരിക്കുന്ന സൈക്കിൾ സുരന്റേതാണല്ലേ.”
“അതെ.”
“അതിന്റെ നിലവാരം വളരെ മോശമാണല്ലോ. ആ സൈക്കിൾ എന്നാണ് വാങ്ങിയത്?”
“ഞാൻ വാങ്ങിയതല്ല. എന്റെ പഴയ ബോസ് സമ്മാനിച്ചതാണ്.”
“ആരായിരുന്നു പഴയ ബോസ്?” ദേവ് ആകാംക്ഷാവാനായി. രാത്തോറിനെ ഏതു വാക്കുകളാലാണ് സുരൻ വരച്ചിടുക എന്നറിയാനുള്ള വെമ്പൽ.
“അദ്ദേഹം വലിയ ധനികനായിരുന്നു. ഞാൻ പാചകക്കാരൻ മാത്രമല്ല, അദ്ദേഹത്തിന്റെ സഹായിയും കൂടിയായിരുന്നു.”
സുരൻ സൂചിപ്പിക്കുന്ന ബോസ് രാത്തോർ തന്നെയാണോ. ഒന്നിൽ കൂടുതൽ വ്യക്തികൾക്കു വേണ്ടി സുരൻ പണിയെടുത്തിരിക്കാമല്ലോ.
“പഴയ ബോസിന്റെ പേരെന്താണ്?’
“ഇന്ദർസിങ് രാത്തോർ.” സുരൻ സാധാരണ മട്ടിൽ പറഞ്ഞു.
ആൾ മാറിയിട്ടില്ല. ദേവ് അൽഭുതം ഭാവിച്ചു. “വളരെ ഗംഭീരമായ പേര്. എന്തായിരുന്നു അദ്ദേഹത്തിന്റെ ജോലി?”
“അദ്ദേഹം ഒരു സർപഞ്ച് ആയിരുന്നു. തലമുറകളായി സമ്പന്നരാണ്. ഇവിടെ ചെയ്ത ജോലി എനിക്കറിയില്ല.”
“എന്തുകൊണ്ടാണ് സുരൻ രാത്തോറിനെ ഉപേക്ഷിച്ച് പണിക്കരുടെ കൂടെ ജോലിചെയ്യുന്നത്?”
“ഉപേക്ഷിച്ചതല്ല സാബ്. രാത്തോർ സാബ് മരിച്ച ശേഷമാണ് ഞാൻ പണിക്കർ സാബിന്റെ കൂടെ ജോലി ചെയ്തു തുടങ്ങിയത്.”
ദേവ് വ്യാജമായി ഞെട്ടി. “രാത്തോർ മരിച്ചെന്നോ… എങ്ങിനെ മരിച്ചു?”
“ആരോ വെടിവച്ചു കൊന്നു.”
ദേവ് ‘വ്യസനപ്പെട്ടു’. “അതു കഷ്ടമായി. അദ്ദേഹത്തിനു വെടിയേൽക്കുമ്പോൾ ആരെങ്കിലും അടുത്തുണ്ടായിരുന്നോ?”
“ഇല്ല സാബ്. അദ്ദേഹം ഒറ്റയ്ക്കായിരുന്നു. രാത്രിയിൽ എങ്ങോട്ടോ പോകുമ്പോൾ വെടിയേറ്റതാണ്.”
“ആരെങ്കിലും കൂടെയുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തെ രക്ഷിക്കാമായിരുന്നു. അല്ലേ സുരൻ?”
“അല്ല സാബ്. രാത്തോർ സാബിനെ രക്ഷിക്കാൻ ഈശ്വരനു പോലും പറ്റില്ലായിരുന്നു. അദ്ദേഹത്തിനു വെടിയേറ്റത് ഇരട്ടക്കുഴൽ തോക്കിൽ നിന്നാണ്. വെടിയേറ്റ നിമിഷം തന്നെ മരണം സംഭവിച്ചു.”
“ശരീരത്തിൽ എവിടെയാണ് വെടിയേറ്റത്?”
“ശരീരത്തിലല്ല, തലയിലാണ് വെടിയേറ്റത്.”
ദേവിന്റെ ശരീരം വിയർത്തു. ഇരട്ടക്കുഴൽ തോക്കു കൊണ്ട് തലയിൽ വെടിയേൽക്കുക. ഒന്നു കരയാൻ പോലുമാകാതെ മരിക്കുക. ഭയങ്കരം!
“പോലീസ് കൊലയാളിയെ കണ്ടുപിടിച്ചോ?”
“ഇല്ല സാബ്. ആ കേസ് തെളിയിക്കപ്പെട്ടില്ല. ഇപ്പോൾ ഉപേക്ഷിച്ച മട്ടാണ്.”
പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിക്കാൻ ദേവ് മറന്നു പോയിരുന്നു. അത് പെട്ടെന്നു ഓർത്തെടുത്തു ചോദിച്ചു.
“സുരൻ, എവിടെ വച്ചാണ് രാത്തോറിനു വെടിയേറ്റത്?”
“ഇവിടെ നിന്നു കുറച്ചകലെ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കരിമ്പുപാടം ഉണ്ട്. പാടത്തിനു നടുവിലുള്ള ഇടവഴിയിലാണ് വെടിയേറ്റു മരിച്ച നിലയിൽ രാത്തോർ സാബിനെ കണ്ടത്.”
ഇന്നലെ രാത്രിയിൽ സഞ്ചരിച്ച അതേ പാതയെപ്പറ്റിയാണ് സുരൻ പറയുന്നത്! ദേവിനു കൂടുതൽ കേൾക്കാൻ താല്പര്യമുണ്ടായില്ല. കേട്ടാൽ ഇനിയും യുവതിയെ സന്ദർശിക്കാൻ തോന്നിയേക്കില്ല. മരണം പതിയിരിക്കുന്ന കരിമ്പുപാടം അത്രമേൽ ദേവിനെ ഭയപ്പെടുത്തി.
— End Of Part 7 —
ബാക്കി എവിടെ മാഷേ
Because of some afterthoughts I stopped publishing more. Have other plans. Will tell later Mr Richy
There is danger in posting more chapters. I have other plans.