അദ്ധ്യായം 3 — ചെറുത്തുനിൽപ്പിന്റെ ആരംഭം

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


രണ്ടാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ജീവിതത്തിലെ വളരെമോശം അനുഭവങ്ങളിൽ ഒന്നാണ് ശരീരത്തിലെ ഒരു അവയവം നിർജ്ജീവമാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്ന തിരിച്ചറിവ്. നമ്മെ എന്താണോ പൂർണമാക്കുന്നത്, അതിലൊന്ന് കൊഴിഞ്ഞുപോകൽ. അപൂർണതയിലേക്കുള്ള യാത്രയിലാണെന്ന തിരിച്ചറിവ് മനുഷ്യനെ വിവരണാതീതമായ മനോവേദനയിലേക്കു തള്ളിവിടും. ആനിവേഴ്സറി എപ്പിസഡിനു ശേഷം ഞാൻ ഇത്തരമൊരു സാഹചര്യത്തെ രൂക്ഷമായി അഭിമുഖീകരിച്ചു. മുൻകാലത്തെ പോലെ എനിക്ക് ശബ്ദങ്ങൾ കേട്ട് ആസ്വദിക്കാൻ പറ്റില്ലെന്ന തിരിച്ചറിവ്, ഒരു ‘അവയവ നഷ്ടത്തിന്റെ വേദന എന്നിലുണ്ടാക്കി.

ഈ മാനസിക വേദനയുടെ പ്രധാന പ്രത്യേകത എന്തെന്നാൽ, ഇത് നമ്മിലേക്കു സാവധാനം എത്തി, സാവധാനം വ്യാപിച്ച്, ഇഞ്ചിഞ്ചായി കീഴ്പ്പെടുത്തുമെന്നതാണ്. ദയനീയമായ കീഴടങ്ങലാണ് നമുക്ക് വിധിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ നാം കീഴടങ്ങാൻ മാനസികമായി തയ്യാറാണോ? അല്ലെന്നു തന്നെ പറയാം. ആരും ആ അവസ്ഥയോടു പൊരുത്തപ്പെടില്ല. തന്റെ ശരീരത്തിലുള്ള ഒന്ന് നിർജ്ജീവമാക്കപ്പെടുകയാണ് എന്ന തിരിച്ചറിവ്, മനസ്സ് അംഗീകരിക്കില്ല. മനസ്സ് ചെറുത്തുനിൽപ്പിനുള്ള വഴികൾ തേടും, വഴികൾ ഒന്നുമില്ലെങ്കിൽ തന്നെയും.

എന്റെ കാതുകൾ ഇനി മുതൽ എന്റെ നിയന്ത്രണത്തിലല്ല, എനിക്കവയെ കാര്യക്ഷമമായി ഉപയോഗിക്കാനാകില്ല, എന്ന തിരിച്ചറിവ് ആനിവേഴ്സറി എപ്പിസഡോടെ എന്നിൽ ഉറച്ചു. എന്നാൽ ഞാനത് പുറമേക്കു ആരോടും സമ്മതിച്ചില്ല. മറ്റുള്ളവർക്കു മുന്നിൽ ഞാൻ മാനസികമായി ചെറുത്തു നിന്നു. പക്ഷേ… ‘ചെറുത്തു നിൽക്കുകയാണ്’ എന്നു ഞാൻ മൂഢമായി കരുതുകയായിരുന്നു. എന്റെ ചെറുത്തുനിൽപ്പുകൾ, സത്യത്തിൽ, അപക്വമായ കാട്ടിക്കൂട്ടലുകൾ മാത്രമായിരുന്നു. അതു മനസ്സിലാക്കാൻ ഞാനേറെ വൈകി.

***************

ആനിവേഴ്സറി എപ്പിസഡിനു ശേഷമുള്ള സ്കൂൾ പഠനകാലം എന്നെ സംബന്ധിച്ച് വളരെ വ്യത്യസ്തമായിരുന്നു. ഊർജ്ജസ്വലതയുടേയും മാനസികോന്മേഷത്തിന്റേയും കാര്യത്തിൽ ഒരു 180 ഡിഗ്രി വ്യതിയാനം എന്നിൽ സംഭവിച്ചു. മനസ്സിന്റെ അടിത്തട്ടിൽ ബോധ്യമുണ്ടായിരുന്ന വികലാംഗത്വ ബോധം എന്നിൽ ഊട്ടിയുറച്ചതിന്റെ ഫലമായിരുന്നത്. ഞാൻ ഒരു വികലാംഗനാണെന്ന് തുറന്നു സമ്മതിച്ചു. പക്ഷേ ഈ സമ്മതം, അനുകൂലഭാവം, എന്നിൽ തന്നെ വർത്തിച്ചതേയുള്ളൂ. അതായത്, ശാരീരിക ന്യൂനതയുണ്ടെന്ന് ഞാൻ എന്നോടു തന്നെ തുറന്നു സമ്മതിക്കുകയായിരുന്നു. പിന്നെ ചില ആത്മസ്നേഹിതരോടും ബന്ധുക്കളോടും. ബാക്കിയുള്ളവരോടുള്ള എന്റെ പെരുമാറ്റം ഗതികേടിൽ അധിഷ്ഠിതമായിരുന്നു. ഒപ്പം വിവരിക്കാൻ രസകരവും.

            മനസ്സിൽ സ്വയം സമ്മതിച്ചതെന്താണോ അതിനു നേർവിപരീതമായാണ് ഞാനെന്റെ സാധാരണ സുഹൃത്തുക്കളോടു പെരുമാറിയത്. അവരിൽനിന്നു എന്റെ ശ്രവണന്യൂനതയെ മറച്ചു പിടിക്കാൻ ഞാൻ ആവതു ശ്രമിച്ചു. ഇതിനു ഞാൻ സ്വീകരിച്ച വഴികളെക്കുറിച്ച് ഓർക്കുമ്പോൾ ഇന്നെനിക്ക് അതിയായ ലജ്ജ തോന്നുന്നുണ്ട്. ഞാൻ കാണിക്കുന്നത് എത്രമാത്രം ബാലിശമായ കാര്യങ്ങളാണെന്ന് അന്നെനിക്ക് അറിയില്ലായിരുന്നു.

            ഞാൻ ആശയവിനിമയത്തിൽ ഏറെ ബുദ്ധിമുട്ടിയത് മറ്റുള്ളവരോടു സംസാരിക്കുമ്പോഴായിരുന്നു. എന്നാൽ ആശയവിനിമയത്തിന്റെ കടിഞ്ഞാൺ എന്നിലാണെങ്കിൽ ഈ പ്രശ്നത്തിനു കുറേയൊക്കെ തടയിടാമെന്ന് ഞാൻ ക്രമേണ മനസ്സിലാക്കി. മറ്റുള്ളവരോടു സംസാരിക്കുമ്പോൾ, സംഭാഷണത്തിൽ ഞാൻ മേധാവിത്വം പുലർത്തണം. മറ്റു വ്യക്തികളെ നാമമാത്രമായി സംസാരിക്കാൻ അനുവദിച്ച ശേഷം ആശയവിനിമയത്തെ പൂർണമായും നിയന്ത്രണത്തിലാക്കുക. ഇതായിരുന്നു എന്റെ രീതി. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല. അപരൻ കൂടുതൽ സംസാരിക്കുമെന്നു കണ്ടാൽ ഉടൻ, പലവിധത്തിൽ തടയിടണം. അതിനു ഞാൻ അവലംബിച്ച രീതികളിൽ ഏറിയ പങ്കും അപക്വമായിരുന്നു. എന്നാൽ മറ്റു ചിലത് വളരെ കാൽക്കുലേറ്റഡും ആയിരുന്നു.

ഒന്നാമത്തെ ടെക്‌നിക്ക് പ്രകാരം, മറ്റുള്ളവർ എന്നോടു സംസാരിക്കുന്നതിനു മുമ്പേ ഞാൻ അവരോടു സംസാരിച്ചു തുടങ്ങും. സംസാരവിഷയം ഞാൻ നിർണയിക്കുന്ന അവസ്ഥ. അപ്പോൾ സംസാരത്തിന്റെ നിയന്ത്രണം മിക്കവാറും എന്നിൽ തന്നെയിരിക്കും. നിങ്ങൾക്കറിയുമോ, സംസാരിക്കാൻ പോകുന്ന വിഷയമേതെന്ന് മുൻകൂട്ടി അറിയിച്ച്, ശ്രവണന്യൂനതയുള്ള ഒരുവനോടു നാം സംസാരിച്ചാൽ അവനു കാര്യങ്ങൾ കുറേക്കൂടി നന്നായി മനസ്സിലാകും. കാരണം, അനേക വിഷയങ്ങളിൽനിന്ന് അവന്റെ മനസ്സിനു ഒരേയൊരു വിഷയത്തിലേക്കു ചുരുങ്ങാൻ പറ്റുമല്ലോ. ഒരാൾ സംസാരിക്കാനായി ശ്രവണന്യൂനതയുള്ള ഒരുവന്റെ അടുത്തേക്കു വരുന്നെന്ന് കരുതുക. ആഗതൻ സംസാരിക്കുന്ന വിഷയം എന്തായിരിക്കുമെന്നതിൽ അവനിൽ തികഞ്ഞ ആശയക്കുഴപ്പം ഉടൻ തലപൊക്കും. അന്നേരം, ശ്രവണന്യൂനതയുള്ളവരുടെ മനസ്സ്, ആഗതൻ സംസാരിക്കാൻ സാധ്യതയുള്ള അനേകം വിഷയങ്ങളെ തിരക്കിട്ടു പരിശോധിക്കുകയായിരിക്കും. ഒരുകൂട്ടം വിഷയങ്ങളിൽ നിന്ന് ഒരു പ്രത്യേക വിഷയത്തിലേക്കു മനസ്സിനു എത്തേണ്ടതുണ്ട്. എന്നാലേ മനസ്സ് സ്വസ്ഥമാകൂ. ആഗതൻ നമ്മുടെ അടുത്തെത്തുമ്പോൾ നാമാണ് ആദ്യം സംസാരിക്കുകയെങ്കിൽ ഇങ്ങിനെയൊരു പ്രശ്നം വരുന്നില്ല. കാരണം നമുക്കു വിഷയം തിരഞ്ഞെടുക്കാമല്ലോ. ഒരുപക്ഷേ, നിങ്ങൾക്കു സംശയം തോന്നാം, സംസാരിക്കാനുള്ള വിഷയം ഞാൻ തിരഞ്ഞെടുത്താൽ, എങ്ങിനെയാണ് ശ്രവണപരമായ എന്റെ കാര്യക്ഷമത കൂടുകയെന്ന്. അത് ഇനി പറയും വിധം വിവരിക്കാം.

Read More ->  അദ്ധ്യായം 14 -- പ്രതീക്ഷയുടെ നുറുങ്ങുവെട്ടം

ഓരോ വിഷയത്തിനോടു അനുബന്ധിച്ചും ഒരു പദസമൂഹം (Vocabulary) ഉണ്ട്. ഉദാഹരണമായി, ശ്രവണന്യൂനതയുള്ളവർ മറ്റുള്ളവരോടു സംസാരിക്കുന്നത് കുടുംബസംബന്ധമായ കാര്യമാണെങ്കിൽ, കുടുംബം ഒഴിച്ചുള്ള മറ്റു മേഖലകളിലെ പദപ്രയോഗങ്ങൾ അപരൻ ഉപയോഗിക്കില്ലെന്നു അവർക്കറിയാം. അപ്പോൾ, മറ്റു സംസാര വിഷയങ്ങളിലെ പദങ്ങളും അവയുടെ ലിപ് മൂവ്മെന്റ്സും ഒഴിച്ചുനിർത്തി, കുടുംബസംബന്ധമായ ഏതാനും വാക്കുകളിലും അവയുടെ ലിപ്മൂവ്മെന്റ്സിലും മാത്രമായി ശ്രവണന്യൂനതയുള്ളവർക്കു ശ്രദ്ധ കൊടുക്കാം. കുടൂംബസംബന്ധമായ വാക്കുകൾ ഏകദേശം നൂറോളമേ ഉള്ളൂ. അതു മനസ്സിലാക്കാൻ എനിക്ക് കഴിയുമായിരുന്നു.

ഇപ്രകാരം വിഷയം അറിഞ്ഞു സംസാരിക്കുകയാണെങ്കിൽ ശ്രവണന്യൂനത ഉള്ളവർക്കു കുറച്ചുകൂടി നന്നായി ആശയവിനിമയം ചെയ്യാൻ പറ്റും. എന്നാൽ, ഒരു വിഷയത്തിൽ നിന്നു മറ്റൊരു വിഷയത്തിലേക്കു അപരൻ പൊടുന്നനെ കളംമാറ്റി ചവിട്ടിയാൽ ശ്രവണ പ്രശ്നമുള്ളവൻ പതറും. പക്ഷേ സംഭാഷണവിഷയം മനസ്സിലാക്കുന്നതോടെ അവരുടെ ഗ്രഹണശേഷി വർദ്ധിക്കും. (ഞാനിതെല്ലാം പറയുന്നത് കേൾവിശക്തി മുഴുവൻ നഷ്ടപ്പെട്ടിട്ടില്ലാത്ത, ലിപ് മൂവ്മെന്റ് വഴി കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവുള്ള ശ്രവണപ്രശ്നമുള്ളവരെ ആസ്പദമാക്കിയാണ്).

            സ്കൂളിലെ ആനിവേഴ്സറി, യൂത്ത് ഫെസ്റ്റിവൽ പോലുള്ള ആഘോഷങ്ങൾ എന്നെ സംബന്ധിച്ച് വേദനാജനകമായിരുന്നു. എനിക്ക് സ്റ്റേജ് പരിപാടികൾ കണ്ട് ആസ്വദിക്കാൻ അതിയായ താല്പര്യമുണ്ടായിരിക്കും. പ്രത്യേകിച്ചും മിമിക്രി, മോണോ ആക്ട്, നാടകം., തുടങ്ങിയ ഇനങ്ങൾ എനിക്കു വളരെ ഇഷ്ടമായിരുന്നു. എന്നാൽ ശ്രവണന്യൂനത മൂലം ഈ ഇനങ്ങൾ നന്നായി ആസ്വദിക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല. മിമിക്രി പരിപാടിയിൽ, അഭിനേതാക്കളുടെ ശബ്ദം കലാകാരന്മാർ അനുകരിക്കുന്നതിനു മുമ്പ്, നടീനടന്മാരുടെ പേരുകൾ അനൗൺസ് ചെയ്യുന്ന പതിവുണ്ട്. ഈ പേരുകളിൽ പലതും കേട്ടു മനസ്സിലാക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല. ദുരഭിമാനം മൂലം ആരോടെങ്കിലും ചോദിക്കാറുമില്ല. പേരുകൾ കേൾക്കുന്നതിൽ ഞാൻ പൂർണ പരാജയമായിരുന്നു എന്നല്ല ഉദ്ദേശിച്ചത്. മറിച്ച്, ഭൂരിഭാഗം പേരുകളും എനിക്കു മിസാകുമെന്നാണ്. ഇതെന്റെ മിമിക്രി ആസ്വാദനത്തെ കാര്യമായി തന്നെ ബാധിച്ചു. പലപ്പോഴും, പേരുകൾ മനസ്സിലായില്ലെങ്കിൽ തന്നെയും, ഡയലോഗുകൾ വഴി എനിക്ക് പ്രസ്തുത നടീനടന്മാർ ആരെന്നു മനസ്സിലാകുമായിരുന്നു. പക്ഷേ ഞാൻ മനസ്സിലാക്കിയെടുക്കുമ്പോഴേക്കും മിമിക്രി പരിപാടി പകുതിയോളം കഴിഞ്ഞിട്ടുണ്ടാകും. ചിലപ്പോൾ അവസാന ഘട്ടത്തിലുമായിരിക്കും.

ഇവിടെ ഒരു സുപ്രധാന ചോദ്യം ഉദിക്കുന്നുണ്ട്. കാര്യങ്ങൾ ഇങ്ങിനെയെങ്കിൽ, മിമിക്രി ആർട്ടിസ്റ്റ് അനുകരിക്കുന്ന ശബ്ദം ഏതു നടീനടന്റെയാണെന്ന് മനസ്സിലാകുന്നതിനു മുമ്പ്, മിമിക്രി പരിപാടിയോടുള്ള എന്റെ സമീപനം എങ്ങിനെയുള്ളതായിരിക്കും. നിങ്ങൾ കരുതിയേക്കാം, മിമിക്രി ആർട്ടിസ്റ്റ് അനുകരിക്കുന്ന ശബ്ദം ഏത് അഭിനേതാവിന്റേതാണെന്നു മനസ്സിലാക്കിയ ശേഷമേ പരിപാടി ആസ്വദിക്കുന്നതിന്റെ ചേഷ്‌ടകൾ എന്റെ ശരീരഭാഷയിൽ ഉണ്ടാകൂ എന്ന്. അത് ശരിയല്ല. ശ്രവണന്യൂനത എന്റെ ആസ്വാദനത്തെ ബാധിച്ചിട്ടില്ലെന്നു കാണിക്കാൻ, ഞാൻ പരിപാടി ആസ്വദിക്കുന്നതിന്റെ തെളിവെന്നോണം വിവിധ ശാരീരിക ചേഷ്ടകൾ കാണിക്കുമായിരുന്നു. പരിപാടി മനസ്സിലാകുന്നില്ലെങ്കിൽ തന്നെയും മറ്റുള്ളവരുടെ ഭാവമാറ്റങ്ങൾക്കു അനുസരിച്ച്, എന്റെ ഭാവവും ഞാൻ ക്രമീകരിച്ചു. മറ്റുള്ളവരെ ഓട്ടക്കണ്ണിട്ടു നോക്കി, അവരുടെ ചിരി-ഭാവാഹാദികൾക്കു അനുസാരമായി ഞാൻ പൊട്ടച്ചിരി പാസാക്കി. ചില അവസരങ്ങളിൽ മറ്റുള്ളവരേക്കാൾ നന്നായി പരിപാടി ആസ്വദിക്കുന്നുണ്ടെന്ന് കാണിക്കാൻ ഞാൻ അവരേക്കാളും നന്നായി ശരീരഭാഷ ഒരുക്കി. എന്റെ ഭാവങ്ങൾ എന്നിലെ ആഹ്ലാദമനസ്ഥിതിയെ സൂചിപ്പിക്കുന്നതാണെന്ന് പലരും ധരിച്ചു. എന്നാൽ മുതിർന്നവരിൽ ചിലർ, എന്റേത് വെറും അഭിനയമാണെന്നും, ഞാൻ വാക്കുകൾ ശരിക്കു കേൾക്കുന്നില്ലെന്നും മനസ്സിലാക്കിയിരുന്നു. അവരത് മനസ്സിലാക്കിയെന്നു എനിക്കു അക്കാലത്ത് അറിയില്ലായിരുന്നു. എന്റെ അഭിനയം എല്ലാവരേയും വിശ്വസിപ്പിക്കാൻ ഉതകുമാറ് മികച്ചതാണെന്നായിരുന്നു എന്റെ ധാരണ. ആ ധാരണ തെറ്റാണെന്ന് ഞാൻ മനസ്സിലാക്കുന്നത് പ്രീഡിഗ്രി പഠനകാലത്താണ്.

            കലാപരിപാടികൾ നടക്കുന്ന ദിവസങ്ങളിൽ, ഞാൻ പൊതുവെ കോളേജിൽ പോകാറില്ല. പോയിട്ടുള്ള അവസരങ്ങളിൽ ‘പൊട്ടൻകളി’ ഞാൻ ആവർത്തിച്ചു. ഒരിക്കൽ ക്ലാസ് മുറിയിൽ, ഏതാനും സഹപാഠികൾക്കിടയിൽ നടന്ന സംഭാഷണത്തിനിടയിലും ഞാൻ അഭിനയിച്ചപ്പോൾ, ഒരു സഹപാഠി ഞാൻ ഒന്നും കേട്ടു മനസ്സിലാക്കാതെ ചിരിക്കുകയാണെന്ന് എന്നോടും മറ്റുള്ളവരോടും തുറന്നടിച്ചു പറഞ്ഞു. ‘എന്റെ ഭാവാഹാദികൾ പിഴവറ്റതായിരുന്നില്ലേ’ എന്ന് ഞാൻ ഒരുവേള സംശയിച്ചു. സഹപാഠിയുടെ വാദത്തെ എതിർത്ത്, എന്റെ പെരുമാറ്റം സംസാരം കേട്ടു തന്നെയാണെന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. പക്ഷേ കാര്യങ്ങൾ അവിടെ നിന്നില്ല. സഹപാഠിയുടെ അടുത്ത ആവശ്യം എന്നേ അമ്പേ തളർത്തിക്കളഞ്ഞു. കേട്ട ഡയലോഗ് ഞാൻ അപ്പോൾ തന്നെ ചുറ്റുമുള്ള കുട്ടികൾക്കു മുന്നിൽവച്ച് പറയണമെന്നാണ് അവൻ ആവശ്യപ്പെട്ടത്. എനിക്കതിനു കഴിയില്ലെന്ന് അവനു അത്രമേൽ ഉറപ്പായിരുന്നു. എന്റെ കഴിവുകേടിനെ മറ്റൊരാൾ നന്നായി അളന്നെന്ന സത്യത്തിനു മുന്നിൽ ഞാൻ വിളറി വെളുത്തു.  അന്ന്, ആ സമയത്തു ഞാൻ അനുഭവിച്ച ദയനീയത വിവരണങ്ങൾക്കു അതീതമാണ്. ഏതാനും സെക്കന്റുകൾ തപ്പിത്തടഞ്ഞ്, കേട്ട നാലഞ്ച് വാക്കുകൾ കൊണ്ട് അർത്ഥം ചമയ്ക്കാൻ ശ്രമിച്ച് പരാജയപ്പെട്ട്, ഞാൻ എഴുന്നേറ്റു പോയി. കാമ്പസിൽ ആളൊഴിഞ്ഞ ഒരു സ്ഥലത്തിരുന്ന് കരഞ്ഞു.

Read More ->  അദ്ധ്യായം 11 -- സൗഹൃദങ്ങൾ

            ഈ സംഭവത്തിനു ശേഷം, ഞാൻ കാര്യങ്ങളെ മൊത്തത്തിൽ വിശകലനം ചെയ്തു നോക്കി. സ്കൂൾ പഠനകാലത്ത്, മുതിർന്നവർക്കും സഹപാഠികൾക്കും ഇടയിൽ, ഞാൻ കാട്ടിക്കൂട്ടിയ ഭാവാഹാദികളേയും, ആ ഭാവപ്രകടനങ്ങൾ മറ്റുള്ളവരിൽ ഉളവാക്കിയ പ്രതികരണങ്ങളേയും സൂക്ഷ്മം വിലയിരുത്തി. അവസാനം, എന്നിലുണ്ടായ തിരിച്ചറിവുകൾ വേദനാജനകമായിരുന്നു. മുതിർന്നവരിൽ ഏറെക്കുറെ എല്ലാവർക്കും, പിന്നെ സഹപാഠികളിൽ അപൂർവ്വം ചിലർക്കും, എന്റെ വ്യാജ ആസ്വാദനം പിടികിട്ടിയിരുന്നെന്ന് എനിക്കു മനസ്സിലായി. എന്നെ വിഷമിപ്പിക്കാതിരിക്കാനോ, അല്ലെങ്കിൽ അതൊരു പ്രാധാന്യമില്ലാത്ത കാര്യമാണെന്ന് തോന്നിയതിനാലോ ആകാം അവർ അക്കാര്യം പരസ്യമായി തുറന്ന് പറയാതിരുന്നത്.

വർഷങ്ങൾക്കു ശേഷം, മനസ്സിലായ ഇക്കാര്യം എന്നിൽ ജാള്യതയുളവാക്കി. കാണിച്ചുകൂട്ടിയ അപക്വ പെരുമാറ്റങ്ങളെ ഓർത്ത് ഞാൻ നിശബ്ദമായി കരഞ്ഞു. പക്വമാണെന്നു ഒരിക്കൽ നാം കരുതിയിരുന്ന ചെയ്തികൾ, സത്യത്തിൽ തീർത്തും അപക്വമായിരുന്നെന്നു പിൽക്കാലത്ത് തിരിച്ചറിയുന്നത് വളരെ അസ്വസ്ഥജനകമാണ്. ഇതിൽനിന്നു പാഠം പഠിച്ച്, സമകാലിക സാഹചര്യത്തിൽ ഇടപെടുന്നതാണ് യുക്തം. ‘എനിക്ക് പക്വതയെത്തി’ എന്നുള്ള നമ്മുടെ സ്വയം വിലയിരുത്തലുകളുടെ ആയുസ്സ്, അടുത്ത അപക്വമായ തീരുമാനം/ചെയ്തി വരെ മാത്രമേയുള്ളൂ.

            സ്കൂൾ കാലത്തും, കോളേജ് ലൈഫിന്റെ ആദ്യഘട്ടത്തിലും ഞാൻ അനുവർത്തിച്ച സ്വഭാവ-അഭിനയ രീതികൾ, ഇക്കാലത്ത് എന്നിൽനിന്നു പൂർണമായും പടിയിറങ്ങി പോയെന്നു കരുതരുത്. അത് പൂർണമായും ശരിയല്ല. അവ എന്നിൽ ചാരം മൂടിക്കിടക്കുന്ന കനൽ പോലെയാണ്. ഇക്കാലത്തും അപൂർവ്വം അവസരങ്ങളിൽ അഭിനയം എന്നിൽ തലപൊക്കാറുണ്ട്. അപ്പോഴൊക്കെ, വികലമായ ആശയവിനിമയ രീതികൾ ഉൾക്കൊള്ളുന്ന എന്റെ സംസാരം, അല്പം മുന്നേറിക്കഴിഞ്ഞ ശേഷമേ എനിക്കു മനസ്സിലാകാറുള്ളൂ, ഞാൻ സംസാരിക്കുന്നത് കാലഹരണപ്പെട്ട ആ പഴഞ്ചൻ ആശയവിനിമയ രീതിയിലൂടെയാണെന്ന്. ആ തിരിച്ചറിവ് ഉണ്ടാകുന്ന മാത്രയിൽ ഞാൻ ഇടപെടലിൽ തിരുത്തൽ വരുത്തും. പക്ഷേ, അതിനകം ജാള്യത എന്നിൽ വേരൂന്നുമെന്നത് വേറെ കാര്യം.

**********

ചെറുത്തുനിൽപ്പുകൾ ഒന്നും അനന്തമല്ലെന്ന് കരുതുന്നവനാണ് ഞാൻ. നമുക്ക് എല്ലാ കാലത്തും, ഏതു വിധേനയും അവഗണനകൾക്കെതിരെയും മറ്റും ചെറുത്തുനിൽക്കാൻ കഴിയില്ല. എല്ലാ ചെറുത്തുനിൽപ്പുകൾക്കും ഒരു അവസാനമുണ്ട്. ഒരു നെല്ലിപ്പലക. അതിനുശേഷം തകർച്ചയാണ്. ഇനിയൊരു ചെറുത്തുനിൽപ്പ് അസാധ്യമാകും വിധം നാം തളർന്നു പോകും. അപ്പോൾ വേണ്ടത്, ഇത്തരമൊരു തകർച്ച സംഭവിക്കാത്ത വിധത്തിൽ അതിനെ തടയുകയാണ്. ചെറുത്തു നിൽപ്പിനാവശ്യമായ ഏതാനും കാര്യങ്ങൾ എപ്പോഴും മനസ്സിൽ സൂക്ഷിക്കുകയാണ് ഇതിനായി ആദ്യം ചെയ്യേണ്ടത്.

നമ്മുടെ ലക്ഷ്യത്തിലെത്താൻ ഉതകുന്ന, ചെറുത്തുനിൽപ്പിനു അതുവരെ ഉപയോഗിച്ചിട്ടില്ലാത്ത, നാലഞ്ച് കാര്യങ്ങൾ ശ്രേണീബന്ധമായി എപ്പോഴും മനസ്സിൽ സൂക്ഷിക്കുക. ‘പ്രതീക്ഷ’ എന്നു പറയുന്ന മാനസികനില ഇതാണ്. പ്രതീക്ഷയാണ് ലോകത്തിലെ ഏറ്റവും മികച്ച കാര്യം. പ്രതീക്ഷകൾ ഇല്ലാത്ത ജീവിതം ജഡസമാനമായിരിക്കും. ശ്രേണീബന്ധമായി മനസ്സിൽ സൂക്ഷിക്കുന്ന, ഇത്തരം പ്രതീക്ഷകൾ ഇല്ലാതെ വരുമ്പോഴാണ് വ്യക്തികളിൽ ചെറുത്തു നിൽപ്പുകൾക്കു അവസാനമാകുന്നത്. അതുകൊണ്ട് ചെറുത്തുനിൽക്കണമെന്നു ആഗ്രഹിക്കുന്നവർ പ്രതീക്ഷകളെ മനസ്സിൽ പേറുക. ചെറുത്തുനിൽപ്പുകളുടെ അടിസ്ഥാനം അവയാണ്.

എല്ലാ അദ്ധ്യായങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Featured image credit -> https://positivepsychologyprogram.com/resilience-in-positive-psychology/


അഭിപ്രായം എഴുതുക