സുനിൽ ഉപാസന | Sunil Upasana
സുനിൽ ഉപാസന | Sunil Upasana
തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!
ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
നാം ആരാണെന്നും നമ്മുടെ ആസ്‌തിത്വം എന്താണെന്നും നാം സ്വയം ചോദിച്ചു തുടങ്ങുന്ന ഒരു കാലമുണ്ട്. ഇത്തരമൊരു ചോദ്യം ഉദിക്കാതിരുന്നു കൂടേ എന്നു സംശയിക്കരുത്. കാരണം ബൗദ്ധിക വികാസം ഒരു പ്രത്യേക തലത്തിൽ എത്തുമ്പോൾ ഏതൊരു മനുഷ്യനും ഈ ചോദ്യം ചോദിക്കും. ചുറ്റുമുള്ള ജിവജാലങ്ങളേയും ഭൗതിക ലോകത്തേയും മനുഷ്യൻ അതിനകം വിലയിരുത്തിയിട്ടുണ്ടാകും. അവസാനം അവൻ കാതലായ, അതിപ്രധാനമായ ചോദ്യത്തിലേക്കു എത്താതെ നിർവാഹമില്ല. അതായത്, “പ്രകൃതിയേയും ഭൗതികലോകത്തേയും മറ്റും ഞാൻ വിലയിരുത്തുന്നു, പക്ഷേ അവയെ വിലയിരുത്തുന്ന ഞാൻ ആരാണ്? ഞാൻ ആരാണെന്നു മനസ്സിലാക്കിയാൽ മാത്രമല്ലേ ഭൗതികലോകത്തെ കുറിച്ചുള്ള എന്റെ വിലയിരുത്തലുകൾക്കു സാധുതയുള്ളൂ?”. ചിന്തയുടെ വികാസഘട്ടത്തിൽ മനുഷ്യൻ തീർച്ചയായും ഈ ചോദ്യം ചോദിച്ചിരിക്കും.
നാം പനിക്ക് മരുന്ന് തേടി ഡോക്ടറെ കണ്ടെന്നു കരുതുക. ഡോക്ടർ തെർമോമീറ്റർ ഉപയോഗിച്ച് ഊഷ്മാവ് അളക്കും. തെർമോമീറ്റർ കാണിക്കുന്ന അളവ് ശരിയാകണമെങ്കിൽ മറ്റൊരു ക്രിട്ടേരിയ ശരിയായിരിക്കേണ്ടതുണ്ട്. അതായത്, തെർമോമീറ്ററിനു കേടൊന്നും ഉണ്ടാകരുത്. എങ്കിലേ അത് കാണിക്കുന്ന ഊഷ്മാവിന്റെ അളവ് നമുക്ക് വിശ്വസിക്കാനാകൂ. ഇതുപോലെ ഭൗതികലോകത്തെ വിലയിരുത്തി നാം ഉണ്ടാക്കുന്ന സിദ്ധാന്തങ്ങളും മറ്റും സാധുത ഉറപ്പിക്കാൻ, ഈ സിദ്ധാന്തങ്ങളെല്ലാം ഉണ്ടാക്കുന്ന മനുഷ്യൻ അവനെപ്പറ്റി തന്നെ അറിയണം. അറിയാൻ ആഗ്രമുണ്ടായിട്ടും അതിനു കഴിഞ്ഞില്ലെങ്കിൽ തന്നെ, അറിയാനുള്ള ആകാംക്ഷ ശമിക്കുന്നില്ല. ദാർശനിക ചിന്ത അവിടെ തുടങ്ങുകയായി. ഇത്തരത്തിൽ സ്വയം അറിയാനുള്ള മനുഷ്യന്റെ ആകാംക്ഷയാണ് ഋഗ്‌വേദത്തിലെ നാസദീയ സൂക്‌തത്തിൽ നമുക്ക് കാണാൻ കഴിയുക.
അവനവനെ അറിയാനുള്ള ഉദ്യമത്തിനിടയിൽ ബാഹ്യമായ ഭൗതിക ലോകത്തെ ഒഴിച്ചു നിർത്തേണ്ടതുണ്ട്. കാരണം ഭൗതികലോകത്തെ കുറിച്ചുള്ള മനുഷ്യന്റെ വിലയിരുത്തലുകൾ ശരിയാണോ എന്നറിയാൻ ആണല്ലോ മനുഷ്യൻ സ്വയം അറിയണമെന്ന തീരുമാനത്തിലേക്കു എത്തുന്നതും അതിനുള്ള ദാർശനിക പരീക്ഷനങ്ങൾ ആരംഭിക്കുന്നതും. അതിനാൽ, സ്വയം അറിയാനുള്ള ഈ ഉദ്യമത്തിനു വേണ്ടി ഭൗതികലോകത്തെ മനുഷ്യനു ആശ്രയിക്കാനാകില്ല. എന്നു മാത്രമല്ല, ഭൗതികലോകത്തിന്റെ സ്വാധീനം ഇല്ലാതെ വേണം ദാർശനികാന്വേഷണങ്ങൾ നടത്തേണ്ടത്. ഭൗതികലോകത്തിന്റെ ഇടപെടൽ ഉദ്യമത്തിന്റെ ഫലത്തിൽ കലർപ്പുണ്ടാക്കും. ഭൗതികലോകവുമായുള്ള ബന്ധം ആസ്തിത്വപരമായി തന്നെ ഒരു Wrongness നമ്മളിൽ സൃഷ്ടിക്കും.
തന്മൂലം, ഭൗതികലോകത്തെ ഒഴിച്ചു നിർത്താൻ, ഭാരതീയ സന്യാസിവര്യർ ഇന്ദ്രിയങ്ങൾ അടച്ചിടാനുള്ള ദാർശനിക ടെക്‌നിക്കുകൾ വികസിപ്പിച്ചെടുത്തു. അതുവഴി ശുദ്ധബോധവുമായി ബന്ധം സ്ഥാപിക്കുകയും, ശുദ്ധബോധമായ പ്രജ്ഞയാണ് ലോകത്തുള്ള സകലതിന്റേയും ആധാരമെന്ന് തിരിച്ചറിയുകയും ചെയ്തു. ഇന്ദ്രിയങ്ങളെ അടച്ചിടുന്നത് കൊണ്ട് സ്വാഭാവികമായും ഇത് അതീന്ദ്രിയതലത്തിലുള്ള കാര്യമാണ്. അതീന്ദ്രിയമായത് അവിശ്വസിക്കേണ്ടതാണ് എന്ന അഭിപ്രായം ഇന്ദ്രിയലോകത്തിനു അപ്പുറം പോകാൻ ശേഷിയില്ലാത്തവരുടെ പരിവേദനമായി കണ്ടാൽ മതി.
സംഗ്രഹം: –
ദാർശനിക ചിന്ത മനുഷ്യചിന്തയുടെ വികാസഘട്ടത്തിൽ സ്വാഭാവികമായി ഉയരുന്നതാണ്. ബാഹ്യലോക വസ്‌തുക്കളുടെ അന്തഃസത്ത മനസ്സിലാക്കാനുള്ള ഉദ്യമങ്ങൾ, അത്യന്തികമായി സ്വന്തം ആസ്‌തിത്വം തേടിയുള്ള മനുഷ്യന്റെ യാത്ര കൂടിയാണ്.

