സുനിൽ ഉപാസന | Sunil Upasana
സുനിൽ ഉപാസന | Sunil Upasana
തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!
ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
“ആശാനേ ദേടാ രാജന്‍ ചേട്ടന്‍ വരണ്. നീ എറങ്ങി ചൊദിക്ക്”
ഓണാഘോഷം പൊടിപൊടിക്കേണ്ടതെങ്ങിനെ എന്ന ചര്‍ച്ചയില്‍ വ്യാപൃതരായിരുന്ന മര്യാദാമുക്കിലെ യുവജനങ്ങളില്‍ ഒരാള്‍ ചര്‍ച്ചക്കു ചുക്കാന്‍ പിടിക്കുന്ന ആശാന്‍കുട്ടി പ്രസാദിനോടു പറഞ്ഞു. അദ്ദേഹം കയ്യിലെ സംഭാവന ഡപ്പി ഉഷാറായി കുലുക്കി കറുത്ത ഹോണ്ടആക്ടീവയില്‍ വരുന്ന വ്യക്തിയോടു വണ്ടിനിര്‍ത്താന്‍ കൈകൊണ്ടു ആഗ്യംകാണിച്ചു.
“രാജന്‍ചേട്ടാ ഇക്കൊല്ലോം ഓണാഘൊഷം കേമാക്കാനാണ് ഞങ്ങ തീരുമാനിച്ചിരിക്കണെ”
ആക്ടീവ മര്യാദാമുക്കിനോടു ചേര്‍ത്തുനിര്‍ത്തി, തടിച്ച ചങ്ങലയുള്ള താക്കോല്‍ വിരലില്‍ തൂക്കിയിട്ടു മേലാപ്പിള്ളി രാജന്‍ എന്ന തട്ടാന്‍ രാജന്‍ പതുക്കെ നടന്നെത്തി. കോളറിനോടു ചേര്‍ന്നു ബട്ടനിടാത്ത ഷര്‍ട്ടിലൂടെ സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല പുറത്തേക്കു തലനീട്ടി. നാട്ടില്‍ സ്വര്‍ണ്ണപ്പണി അറിയുന്ന ഒരേയൊരാളാണ് മേലാപ്പിള്ളി രാജന്‍. ചെറുവാളൂരില്‍നിന്നു കക്കാടിലേക്കു താമസം മാറ്റിയ വ്യക്തി. പാര്‍പ്പു തുടങ്ങിയിട്ടു ഇപ്പോള്‍ കൊല്ലം ഇരുപതാകുന്നു. നാട്ടില്‍ പൊതുസമ്മതനാണ്.
പോക്കറ്റില്‍ കാശിനായി തപ്പി അദ്ദേഹം അന്വേഷിച്ചു. “എന്തൊക്ക്യാ പ്രസാദേ ആഘോഷങ്ങള്”
രാജന്‍ചേട്ടന്‍ ഫണ്ട് തരുമെങ്കില്‍ അത് അഞ്ഞൂറില്‍ കുറയില്ലെന്നറിയാവുന്ന ആശാന്‍ ഉത്സാഹത്തിലായി. “എല്ലാ പതിവു ഐറ്റംസൂണ്ട്. കാലത്തു ഒമ്പതുമണിക്കു പൂക്കളമത്സരം”
എവട്യാ അത് ?”
“കല്ലുമട എസ്‌എന്‍ഡിപി സെന്ററില്”
“അവടത്തന്നെ ‘തുടി‘ ക്ലബ്ബിലെ പിള്ളേര് പൂക്കളമത്സരം നടത്തണ്ട്‌ന്ന് കേട്ടല്ലാ”
ആശാന്‍ ശരിയാണെന്ന അര്‍ത്ഥത്തില്‍ തലകുലുക്കി. “അതന്ന്യാ ഞാന്‍ പറഞ്ഞ പൂക്കളമത്സരം”
“അപ്പോ അത് അവര് നടത്തണതല്ലേ പ്രസാദേ”
ആശാന്‍കുട്ടി ഒന്നു പരുങ്ങി. മര്യാദാമുക്കിലെ മതിലില്‍ ഇരുന്നവര്‍ക്കിടയിലും മര്‍മരമുണ്ടായി. “അതെ രാജഞ്ചേട്ടാ. നടത്തണത് അവരന്നെ! പക്ഷേ നമ്മളാണല്ലാ അവര്ടെ ഒരു ബലം! ഏത്…”
രാജന്‍ചേട്ടന്‍ മൂളി. “ഉം. ആട്ടെ പിന്നെന്തൊക്ക്യാ”
“ഉച്ചക്ക് കസേരയോട്ടം അപ്പംകടി ചാക്കിലോട്ടം തുടങ്ങിയവ…”
“തേമാലിപ്പറമ്പില്‍ നടക്കണ പരിപാട്യല്ലേ നീ പറേണെ”
ആശാന്‍കുട്ടി പിന്നേയും പരുങ്ങി. “അതന്നെ…”
“അത് കുടുംബശ്രീ നടത്തണതല്ലേടാ ?”
“അതെ രാജഞ്ചെട്ടാ. അതിനിപ്പോ എന്താ പ്രോബ്ലം. നമ്മടെ അമ്മ പെങ്ങന്മാരല്ലേ? നമ്മ തന്ന്യല്ലേ അവര്ടെ ബലം”
മതിലില്‍ ഇരുന്നിരുന്ന കണ്ണമ്പിള്ളി ജോബി ശരിവച്ചു. “ആശാനില്ലെങ്കില്‍ അപ്പംകടി പരിപാടി പൊളിയും. ബെന്നുകള്‍ ബാക്കിവരും”
രാജൻ ചേട്ടൻ ചോദിച്ചു. “അപ്പോൽ ഇതിന് പിന്നിലെ ലോജിക് എന്തൂട്ടാ പ്രസാദേ?”
ആശാൻ വിശദീകരിച്ചു. “അത് സിമ്പിളല്ലേ. ‘കാശ് ഇവിടെ. പരിപാടി അവടെ’. ഇതന്നെ ലോജിക്”
രാജന്‍ചേട്ടന്‍ ഇരുത്തിമൂളി. “ഉം. വൈന്നേരം വല്ല പരിപാടീണ്ടാ ?”
ആശാന്‍കുട്ടി ആവേശഭരിതനായി ചുറ്റും കൂടിയിരുന്നവരെ നോക്കി. “എന്റെ രാജഞ്ചേട്ടാ. വൈന്നേരല്ലേ ശരിക്കൊള്ള പരിപാടി. ഇതെന്തൂട്ടത്രെ ചോദിക്കാനൊള്ളെ“
“അതെവടാ?”
“സൌകര്യള്ള എവടേം ആവാം“
“അപ്പോ അതിനാണോ ഈ പിരിവ്?”
“അങ്ങനേം പറയാം”
മതിലില്‍നിന്നു അപ്പോള്‍ അറിയിപ്പുവന്നു.
“ആശാനേ പിള്ളേച്ചന്‍ വരണ്‌ണ്ട്രാ. ഡപ്പി മാറ്റിപ്പിടി”
ചാത്തന്‍മാഷുടെ വീടിനടുത്തെ യു-ടേണ്‍ വളച്ചു പിള്ളേച്ചന്റെ സ്പെന്‍ഡര്‍ സാവധാനം മര്യാദാമുക്കിനെ സമീപിച്ചു. അഡ്വക്കറ്റ് അനില്‍പിള്ള എന്ന പിള്ളേച്ചനു പൊതുവെ പിരിവുകാരെ അലര്‍ജിയാണ്. അത്തരക്കാരെ പടിക്ക് അകത്തേക്കു കയറ്റില്ല. പക്ഷേ അയ്യങ്കോവ് അമ്പലത്തിലെ ഉത്സവത്തിനു കൈയയച്ചു സഹായിക്കും. മര്യാദാമുക്കില്‍ എല്ലാവരേയും ഒന്നിച്ചു കണ്ടപ്പോള്‍ പിള്ളേച്ചനു സന്തോഷമായി. ‘പൂവേപൊലി പൂവേപൊലി‘ എന്നതിന്റെ ഈണമിട്ടു. ആശാന്‍ കൂടെച്ചേര്‍ന്നു. പാട്ടിന്റെ കലാശം എത്താറായപ്പോഴാണ് ആശാന്റെ കയ്യിലെ സംഭാവന ഡപ്പി അദ്ദേഹം കാണുന്നത്. പാട്ടു പെട്ടെന്നു നിന്നു. കയ്യുയര്‍ത്തി മതിലില്‍ ഇരിക്കുന്നവരോട് യാത്രപറഞ്ഞു.
“എന്നാ ശരി. നവ്യേ, ജാസ്യേ…. ഞാന്‍ പോണ്. പിന്നെക്കാണാം”
ആശാന്‍ അതിനകം കീ ഊരിയിരുന്നു. “പിള്ളേച്ചാ ഇക്കൊല്ലവും നമ്മടെ ഓണാഘോഷ പരിപാടി ഗംഭീരാക്കാന്‍ തീരുമാനിച്ചിരിക്കാണ്. എല്ലാ കൊല്ലത്തിനും നടത്തണ പരിപാടികള്‍ക്കൊപ്പം ചെറിയതോതിലൊരു വെടിക്കെട്ടുകൂടി ഇക്കൊല്ലം നമ്മള്‍ പ്ലാന്‍ ചെയ്തണ്ട്. ആയതിനാല്‍ വെടിക്കെട്ട് ഫണ്ടിലേക്കു പിള്ളേച്ചന്‍ ഉദാരമായി സംഭാവന തരണം”
“നീ ഇപ്പത്തന്നെ ഫോമിലാണല്ലാ. ഇന്യെന്തിനാ വെടിക്കെട്ട്?”
“ഇത് നാളത്തേനാണ്. ഇന്നത്തെ കഴിഞ്ഞു”
നമ്പറുകളുടെ ഉസ്താദായ പിള്ളേച്ചന്‍ നാടകീയമായി ബൈക്കില്‍നിന്നു എഴുന്നേറ്റു. മണിയമ്മയുടെ പറമ്പിലെ വേലിയരുകില്‍ പടര്‍ന്നുപന്തലിച്ച അപ്പച്ചെടിയുടെ (കമ്മ്യൂണിസ്റ്റ് പച്ച) തണ്ടില്‍നിന്നു നല്ല വിസ്താരമുള്ള ഒരു ഇല പറിച്ചെടുത്തു. ഇടതുകയ്യിലെ പെരുവിരലും ചൂണ്ടുവിരലും വളച്ചു വൃത്താകൃതിയിലാക്കി അതിനുമുകളില്‍ അപ്പയുടെ ഇലവച്ചു വലതുകൈത്തലം കൊണ്ടു പിള്ളേച്ചന്‍ ആഞ്ഞടിച്ചു.
“ഠോ !!”
ചില്ലിപ്പടക്കം പൊട്ടുന്ന സൌണ്ട് ഉണ്ടായി. ഒരിലകൂടി പൊട്ടിച്ചു സൌണ്ടില്‍ തൃപ്തനായ പിള്ളേച്ചന്‍ അപ്പയുടെ ഒരു ചില്ല ഒടിച്ചെടുത്തു ആശാനുനേരെ നടന്നു. അദ്ദേഹത്തിന്റെ കയ്യില്‍ ബലമായി പിടിപ്പിച്ചു.
“എന്തൊരു സൌണ്ടാ ആശാനേ ഇതിനു. നിനക്ക് പ്രാന്ത്ണ്ടാ അപ്പച്ചെട്യൊള്ളപ്പോ പടക്കം വാങ്ങാന്‍?”
ബൈക്കിന്റെ കീ വാങ്ങി കിക്ക് ചെയ്തു പിള്ളേച്ചന്‍ പോയി. ആശാന്‍ അമര്‍ഷത്തോടെ പിറുപിറുത്തു. “ഇള്ളാ പിള്ള അടുത്തൊന്നും നേര്യാവില്ല്യ”
‘കല്യാണി‘ ബൈജു ആശ്വസിപ്പിച്ചു. “വിട്ടുകള ആശാനേയ്. നീ വാ രണ്ടാംറൌണ്ട് തൊടങ്ങണ്ട സമയായി”
രണ്ടാം റൌണ്ടിനു ശേഷം……..
ആശാന്‍ മതിലില്‍ തലചായ്ച്ചു കിടക്കുകയാണ്. കല്യാണി അന്വേഷിച്ചു. “ആശാനേ എന്തേലും അവശതേണ്ടാ”
“ഹേയ്. എനിക്ക് ഒരു ലാര്‍ജൂടെ അടിച്ചാലോന്ന്‌ണ്ട്”
“ഏയ് ഞാനൊന്നും പറഞ്ഞില്ല നീ കെടന്നോ”
പത്തുമിനിറ്റു നിശബ്ദമായിരുന്നപ്പോള്‍ കല്യാണിക്കു ബോറടിച്ചു. മനസ്സില്‍ തോന്നിയ ആശയം പറഞ്ഞു. “എനിക്കൊരു കൊരവയിടാന്‍ തോന്നണ് ആശാനേ”
“കൊരവ്യാ” ഒട്ടും താമസിയാതെ മറുപടി എത്തി. “എനിക്കും”
അയ്യങ്കോവ് അമ്പലത്തിലെ വലിയവിളക്ക് ദിവസം ശാസ്താവിന്റെ തിടമ്പ് ആനപ്പുറമേറുമ്പോള്‍ കുരവയിടുന്നവരില്‍ പ്രധാനിയാണ് ആശാന്‍കുട്ടി. തൊള്ളതുറന്നാല്‍ നാലുപേരുടെ ഗുണംചെയ്യും. അതുംപോരാതെ അരെങ്കിലും പ്രചോദിപ്പിച്ചാല്‍പിന്നെ അദ്ദേഹത്തെ പിടിച്ചാല്‍ കിട്ടില്ല. ഇവിടേയും അതുതന്നെ സംഭവിച്ചു. ആശാന്‍ കണ്ണുതിരുമ്മി എഴുന്നേറ്റു. ചാടിയിറങ്ങി ലക്ഷ്യസ്ഥാനത്തേക്കു നടന്നു. പിന്നാലെ കല്യാണിയും. മര്യാദമുക്കില്‍നിന്നു രണ്ടുചാട്ടം ചാടിയാല്‍ എത്തുക പിള്ളേച്ചന്റെ ഇരുനിലമാളികയുടെ മുന്നിലാണ്. അദ്ദേഹവും കുടുംബവുമാകട്ടെ പത്തുമണിയോടെ കിടപ്പറ പൂകണമെന്ന കാര്യത്തില്‍ കടുത്ത നിഷ്കര്‍ഷയുള്ളവരും.
ചെറിയ ആട്ടത്തോടെ ഗേറ്റിനരുകില്‍ എത്തിയ ആശാനും കല്യാണിയും ചുറ്റുപാടും നോക്കി കൌണ്ട് ഡൌണ്‍ തുടങ്ങി. “അഞ്ച്… നാല്… മൂന്ന്… രണ്ട്…”
നാടുകിടുക്കി ആര്‍പ്പുവിളി ഉയര്‍ന്നു.
“ആര്‍പ്പോയ്… റേയ് റേയ് റേയ്”
“ആര്‍പ്പോയ്… റേയ് റേയ് റേയ്”
“ഹ്‌ളളോഹ്‌ളോഹ്‌ളോളഹ്‌ളോഹ്‌ളോ”
പിള്ളേച്ചന്റെ വീട്ടിലെ ഒറ്റ വിളക്കു തെളിഞ്ഞില്ല. പക്ഷേ മര്യാദാമുക്കിനു കുറച്ചകലെയുള്ള കൈപ്പുഴവീട്ടില്‍ ലോഹുച്ചേട്ടന്റെ വീട്ടിലെ വിളക്കുകള്‍ തെളിഞ്ഞു. എന്തോ ചെയ്യാന്‍ വൈകിയപോലെ ആ വീട്ടിലാകെ തിരക്കായി. എന്തൊക്കെയോ താങ്ങിക്കൊണ്ടു വരിക, മുറ്റത്തു എന്തൊക്കെയോ അറേഞ്ച് ചെയ്യുക… അങ്ങിനെ പത്തുമിനിറ്റോളം കടന്നുപോയി. ഒടുക്കം മര്യാദാമുക്കില്‍ മയങ്ങികിടന്ന മര്യാദക്കാരെ അസ്ത്രപ്രജ്ഞരാക്കി ലോഹുച്ചേട്ടന്റെ മൂത്തമകന്‍ അനൂപ് ഓണംകൊണ്ട ശേഷം ആര്‍പ്പുവിളിച്ചു.
“ആര്‍പ്പോയ് റേയ് റേയ് റേയ്”
“ആര്‍പ്പോയ് റേയ് റേയ് റേയ്”
ആശാന്‍ ഞെട്ടിയെഴുന്നേറ്റു. വാച്ചില്‍ സമയം നോക്കി. കല്യാണി തലയില്‍ കൈവച്ചു പറഞ്ഞു.
“ആശാനേ അവൻ നമ്മടെ കൂവല്കേട്ട് നേരം വെളുത്തൂന്നാ വിചാരിച്ചേക്കണേ. കണ്ടാ അവന്‍ ഓണംകൊണ്ടു. അതും ഈ പതിനൊന്നരക്കു!!”
ആശാനു കുലുക്കമില്ലായിരുന്നു. അദ്ദേഹം ഒന്നുകൂടി കുരവയിട്ടു മതിലില്‍ കിടന്നു. “ഹ്‌ളേ ഹ്ലേ ഹള്‌ളേ…”
സൌണ്ട് അവിടെ എത്തി. കുറച്ചുകഴിഞ്ഞു ലോഹുച്ചേട്ടന്റെ മകന്‍ മര്യാദാമുക്കില്‍ വന്നു. കൂര്‍ക്കം വലിക്കുന്ന ആശാനെ തെറിവിളിച്ചു.
“#$%& ഇവനെയൊക്കെ ആരിണ്ടാക്കിടവേ. എനിക്കിനി നാളെ നാട്ടാര്ടെ മോത്ത് നോക്കാന്‍ പറ്റ്വോ?”
അനൂപിന്റെ പരിഭവത്തിനുമേല്‍ ആശാന്റെ കൂര്‍ക്കംവലി ഉച്ചത്തില്‍ മുഴങ്ങി.
അപ്പോള്‍ മറ്റൊരു പൊന്നോണം കൂടി എത്തുകയാണ്. കാലം പോകുന്തോറും എന്നില്‍ ഓണത്തിന്റെ നിറപ്പകിട്ട് കുറയുന്നുണ്ടോയെന്നു ഒരു സംശയം. മനസ്സിനു മുതിര്‍ച്ച കൂടുമ്പോള്‍ ഒരുകാലത്തു ആസ്വാദ്യകരമായിരുന്ന പലതിനും ശോഷണം സംഭവിക്കുകയെന്നത് സ്വാഭാവികമല്ലേ. പക്ഷേ അതോടൊപ്പം പഴമയിലേക്കു പിടിച്ചുവലിക്കുന്ന ഓര്‍മകളും എന്നില്‍ ശക്തമാണ്. അവ കൂടുതല്‍ ശക്തമാകട്ടേയെന്നു ഞാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.
എല്ലാ സുഹൃത്തുക്കള്‍ക്കും ഉപാസനയുടെ ഹൃദയംഗമമായ ഓണാശംസകള്‍.