Site icon The Writings of Sunil Upasana

ആനന്ദന്‍ എന്ന അസൂറി

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


മഹീന്ദ്ര & മഹീന്ദ്ര കമ്പനി അവരുടെ ആദ്യമോഡൽ ട്രാക്ടർ പുറത്തിറക്കിയ കാലത്താണ് കക്കാട് ആനന്ദൻ വെസ്റ്റ്കൊരട്ടിയിലെ വാഹന കച്ചവടക്കാരൻ ഫ്രാന്‍സിസിൽ നിന്നു പതിനായിരം രൂപക്കു ഒരു സെക്കന്റ്ഹാന്‍ഡ് ടില്ലർ വാങ്ങുന്നത്. ഒരു തല്ലിപ്പൊളി പാട്ടവണ്ടി. വാങ്ങിയ ശേഷം ഓടിക്കാവുന്ന പരുവത്തിലാക്കാന്‍ അദ്ദേഹം പതിനായിരം രൂപ വേറെയും മുടക്കി. അങ്ങിനെ മൊത്തം ഇരുപത് പോയി. പക്ഷേ അതുകൊണ്ടെന്താ, ഇറക്കിയ കാശിന്റെ നല്ല ശതമാനം ആദ്യത്തെ രണ്ടു കൊയ്ത്തുസീസണോടെ അദ്ദേഹത്തിന്റെ പോക്കറ്റിലെത്തി എന്നതാണ് സത്യം. അത്രയായിരുന്നു ആ ടില്ലർ സൃഷ്ടിച്ച ഓളങ്ങൾ.

ആനന്ദൻ ടില്ലർ വാങ്ങിയതോടെ അത്രനാൾ നാട്ടിലും സമീപപ്രദേശങ്ങളിലും കൊയ്ത്തു സീസണുകളിൽ തിളങ്ങി നിൽക്കാറുള്ള കുറച്ച് പേര്‍ക്കു പണിയില്ലാതായി. കാളയേയും പോത്തിനേയും ഉപയോഗിച്ച്, ഒന്നുരണ്ടു ദിവസം കൊണ്ടു ഉഴവു കഴിച്ചിരുന്ന അവരെല്ലാം അതിജീവനത്തിനു പുതിയ മേച്ചില്‍‌പുറങ്ങൾ തേടാൻ‍ നിര്‍ബന്ധിതരായി. ചിലർ ആനന്ദനെപ്പോലെ പുരോഗമനക്കാരായി പുത്തൻ ടില്ലർ വാങ്ങിയെങ്കിലും, ഗ്ലാമർ കൂടുതൽ, ടില്ലർ യുഗത്തിനു തുടക്കം കുറിച്ച ആനന്ദനു അല്ലാതെ മറ്റാർക്കുമായിരുന്നില്ല.

ടില്ലർ വാങ്ങിയ ശേഷം ആനന്ദൻ ആദ്യം സമീപിച്ചത് കക്കാടിലെ വര്‍ക്കുഷോപ്പ് ഉടമയായ രാജനെയാണ്. അദ്ദേഹം വാഹനങ്ങളിൽ സ്പെഷ്യൽ ഫിറ്റിങ്ങ് നടത്തുന്നതിൽ വിദഗ്ദനാണ്. കല്ലുമടയിലെ അപ്പുച്ചേട്ടന്റെ മൂത്തമകൾ സൌമിനി പണ്ടു നടത്തിയിരുന്ന ട്യൂഷൻസെന്ററിനു അരികിലാണ് എസ്.എന്‍ വര്‍ക്കുഷോപ്പ് സ്ഥിതിചെയ്യുന്നത്. നിലം കുഴിച്ചാൽ കരിങ്കല്ലു കിട്ടുന്ന സ്ഥലം. വീടിനടുത്തു പാറമട വരുന്നതിൽ അപ്പുച്ചേട്ടനു താല്പര്യമില്ലായിരുന്നതിനാൽ കാലക്രമേണ അവിടം ഉപേക്ഷിക്കപ്പെട്ട ഇടമായി. രാജൻ അവിടെ വര്‍ക്കുഷോപ്പ് തുടങ്ങി. അധികം അടിത്തറ പണിയാതെ ചെങ്കല്ലും സിമന്റും ഉപയോഗിച്ചു പണി പൂര്‍ത്തിയാക്കി. തുടങ്ങിയ കാലത്തു ആവശ്യക്കാർ കുറവായിരുന്നെങ്കിലും സ്പെഷ്യൽ ഫിറ്റിങ്ങുകളുടെ മേന്മ നാട്ടിൽ പരന്നതോടെ ബിസിനസ് പച്ചപിടിച്ചു.

ആനന്ദന്‍ ടില്ലറുമായെത്തി മുഖവുര കൂടാതെ കാര്യം അവതരിപ്പിച്ചു. “ടില്ലറുമ്മെ ഒരു സീറ്റ് അറ്റാച്ച് ചെയ്യണം”

രാജൻ പണി തെല്ലിട നിര്‍ത്തി. കയ്യിലെ ഗ്രീസും കരിയും കീറത്തുണി കൊണ്ടു തുടച്ചു നിലത്തുനിന്നു എഴുന്നേറ്റു. ടില്ലറിനടുത്തെത്തി ഹാന്‍ഡിൽ പിടിച്ചു നോക്കി.

“സാധാരണ വീടുകളിൽ ഉപയോഗിക്കണ സീറ്റ് ഇതുമ്മെ ഫിറ്റുചെയ്യാൻ പറ്റില്ല. പ്രത്യേക തരത്തിലൊള്ള പ്ലാസ്റ്റിക് സീറ്റാ വേണ്ടെ”

എന്താണ് ഉദ്ദേശിക്കുന്നതെന്നു ആനന്ദനു മനസ്സിലായില്ല. “അപ്പോ..?”

“അപ്പോ നീ എവിടന്നെങ്കിലും സീറ്റ് സംഘടിപ്പിക്കണം”

ആനന്ദൻ അത് ഏറ്റു. രണ്ടുദിവസത്തിനുള്ളിൽ, റെയിൽ‌വേ സ്റ്റേഷനുകളിലെ വെയിറ്റിംങ് റൂമിൽ സർവ്വസാധാരണയായി കാണാറുള്ള ചുവന്ന നിറമുള്ള ഒരു സീറ്റ് സംഘടിപ്പിച്ച് വർക്കുഷോപ്പിൽ കൊടുത്തു. ഒരു ദിവസത്തെ പണികൊണ്ടു രാജൻ പ്ലാസ്റ്റിക്‍സീറ്റ് മുടിഞ്ഞ ഭംഗിയിൽ ടില്ലറിൽ ഘടിപ്പിച്ചു. രണ്ടു ഹാന്‍ഡിലിന്റേയും തുടക്കത്തിൽ നിന്നു തുടങ്ങുന്ന ഫിറ്റിങ്ങിന്റെ പ്രധാന പ്രത്യേകത ആവശ്യമുള്ളപ്പോൾ സീറ്റ് അഴിച്ചുവക്കാമെന്നതായിരുന്നു. ഈ സീറ്റിൽ ഗമയിലിരുന്ന് ടില്ലറോടിച്ചു ആനന്ദൻ കക്കാടിലെ ചെമ്മണ്‍വീഥികളിൽ രാജാവായി.

എല്ലാ ദിവസവും പണി കഴിഞ്ഞ ശേഷം, ആനന്ദൻ പുല്ലാനിത്തോടിന്റെ കരയിലിട്ടു ടില്ലർ കഴുകും. ടില്ലറിന്റെ പല്ലുകളിൽ കുടുങ്ങിക്കിടക്കുന്ന വള്ളികൾ ആനന്ദൻ ശ്രദ്ധയോടെ നീക്കം‌ ചെയ്യുന്നതു വീക്ഷിച്ചു കുട്ടികളുടെ പട തന്നെ ടില്ലറിനു ചുറ്റും തമ്പടിച്ചിട്ടുണ്ടാകും. സമീപത്തു നില്‍ക്കുമെന്നല്ലാതെ ഒരു കുട്ടിയും ടില്ലറിൽ തൊടാൻ ധൈര്യപ്പെടില്ല. കാരണം ആനന്ദന്റെ പരുക്കന്‍ ലുക്കാണ്. അല്പം നരച്ച താടിയും തടിച്ച ദേഹവും പരുക്കൻ ഭാവത്തിനു ആക്കം കൂട്ടും. മുഷിഞ്ഞ കൈലിയും നിറം മങ്ങിയ ഫുൾ കൈ ഷര്‍ട്ടുമാണ് മിക്കപ്പോഴും ധരിക്കുക. യാതൊരു ആര്‍ഭാടവുമില്ലാത്ത വസ്ത്രധാരണം. എന്നിരുന്നാലും എപ്പോഴും കൂടെ കരുതുന്ന ചില വസ്തുവകകൾ ഉണ്ട്. ഒന്നാമത്, ഷര്‍ട്ടിന്റെ കൈ മടക്കി തെറുത്തു കയറ്റി, അതിൽ വച്ചിരിക്കുന്ന ഒന്നോരണ്ടോ കാജാബീഡികൾ. രണ്ടാമത്, ഇടതു കൈത്തണ്ടയിൽ തൂങ്ങുന്ന എച്ച്‌എം‌ടി കമ്പനിയുടെ പഴയ മോഡൽ വാച്ച്. ചാവി കൊടുക്കുന്ന തരത്തിലുള്ളത്. അവശതയുണ്ടെങ്കിലും ഓടും. മൂന്നാമതും അവസാനത്തേതുമായ ഐറ്റം, ഷര്‍ട്ടിന്റെ കീശയിലുള്ള തടിച്ച പോക്കറ്റ് ഡയറിയാണ്. ടെലഫോൺ നമ്പറുകൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന തരത്തിൽ നീളത്തിലുള്ള ഒന്ന്. കീശയിൽ മുഴുവൻ ഇറക്കിവച്ചാലും ഒരു ഭാഗം പുറത്തു കാണാം. ഈ ഡയറി നിറയെ യാതൊരു ഭംഗിയുമില്ലാതെ കുത്തിക്കുറിച്ചിരിക്കുന്നത് പരിചയക്കാരുടെ ഫോണ്‍‌നമ്പറുകൾ അല്ല. മറിച്ച് നാഷണലും ഇന്റര്‍നാഷണലും എന്നു വേണ്ട സകല നാട്ടിന്‍‌പുറങ്ങളിലുമുള്ള ഫുട്ബാൾ മത്സരങ്ങളുടെ ഫിക്‍ച്ചറുകളാണ് അതിൽ നിറയെ.

കക്കാടിലെ ഫുട്ബാൾ പ്രേമികളിൽ ഒന്നാമൻ ആനന്ദനാണ്. ലോക ഫുട്ബാളിന്റേയും, ഇംഗ്ലണ്ടിലും സ്പെയിനിലും ഒക്കെയായി ചിതറിക്കിടക്കുന്ന സകല ഫുട്‌ബാൾ ക്ലബ്ബുകളുടേയും ചരിത്രം അദ്ദേഹത്തിനു സ്വന്തം കൈവെള്ളയിലെ രേഖകളേക്കാളും, താന്‍ ഉഴുന്ന പാടങ്ങളുടെ അതിര്‍ത്തികളേക്കാളും നന്നായി അറിയാം. അത്ര ഭ്രാന്തമായ പന്തുകളി ഭ്രമം. എവിടെ കളിയുണ്ടെങ്കിലും കാണാൻ പോകും. ചെറുവാളൂർ സ്കൂള്‍ഗ്രൌണ്ടിൽ, അന്നമനടയിലെ ഫുട്ബാൾ മേള, കാതിക്കുടം കണ്ണഞ്ചിറ മൈതാനിയിലെ സെവന്‍സ്., അങ്ങിനെ പന്ത് ഉള്ള സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം ഉറപ്പ്. 

ഫുട്ബാൾ സീസണല്ലെങ്കിലും കക്കാടിലെ പരീക്കപ്പാടത്തു എല്ലാ ദിവസവും പന്തുകളിയുണ്ടാകും. പതിയൻ കുളത്തിന്റെ കരയിലായിട്ടും പാടത്തു വെള്ളം കിട്ടാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടു ഒരു പൂവ് കൃഷിയേ ഉള്ളൂ. തരിശായി കിടക്കുന്ന പാടത്തെ, ഫുട്ബാൾ മൈതാനത്തിന്റെ വലുപ്പമുള്ള ഉസ്താദ് രാഘവന്റെ കണ്ടമാണ് പന്തുകളിക്കു തിരഞ്ഞെടുക്കുക. ഒറ്റ കണ്ടമായതിനാൽ പന്തുമായി കുതിക്കുമ്പോൾ വരമ്പുകളെ പേടിക്കണ്ട. പകരം ഉസ്താദിനെ പേടിച്ചാൽ മതി. ചവിട്ടിച്ചവിട്ടി മണ്ണ് ഉറയ്‌ക്കുമെന്ന കാരണത്താൽ കണ്ടം വിട്ടുനല്‍കാൻ അദ്ദേഹത്തിനു താല്പര്യമില്ല. എങ്കിലും കളിഭ്രാന്തന്മാരായ അദ്ദേഹത്തിന്റെ ആൺ‌മക്കളുടെ ഗ്യാരണ്ടിയിൽ കക്കാടിലെ പിള്ളേർ കളി തുടങ്ങും. തുടരും. പിന്നെ തകര്‍ക്കും. 

പകല്‍നേരത്തെ പണികൾ ഒതുക്കി ആനന്ദൻ പരീക്കപ്പാടത്ത് എത്തുമ്പോൾ കളിക്കാർ വാമപ്പ് തുടങ്ങിയിരിക്കും. അവര്‍ക്കിടയിൽ നടന്നു കളി രസകരമാക്കാനുള്ള പൊടിക്കൈകൾ ഇരുടീമുകള്‍ക്കും അദ്ദേഹം പറഞ്ഞു കൊടുക്കും. കൂടാതെ കഴിഞ്ഞ കളികളുടെ ചരിത്രം പറഞ്ഞു കളിക്കാരെ എരി കൂട്ടും.

“ഷൈജ്വോ, മിനിഞ്ഞാന്ന് തോറ്റേന് നമക്കിന്ന് കണക്ക് തീര്‍ക്കണട്ടാ”

ഷൈജു സ്മരണകളിൽ ജ്വലിക്കും. “അതത്രൊള്ളൂ. പിന്നെ ആനന്ദേട്ടന്‍ ഇന്ന് ഞങ്ങടെ കൂടെ നിക്കണം. എങ്കി ജയിച്ചതന്നെ”

പന്തുകളി ഇഷ്‌ടമാണെങ്കിലും ആനന്ദൻ എന്നെങ്കിലും ഫുട്ബാൾ കളിക്കുന്നത് ആരും കണ്ടിട്ടില്ല. മാനസിക പിന്തുണ മാത്രമേ കൊടുക്കൂ. അതാണ് മുഖ്യവും. കളി തുടങ്ങിയാൽ അദ്ദേഹം പാടവരമ്പത്തു കുന്തിച്ചിരിക്കും. ഇഷ്‌ടടീമിന്റെ പക്ഷത്ത് ശക്തമായി നിലയുറപ്പിച്ചു, ഫു‌ട്‌ബാൾ കോച്ച് സ്കോളാരിയെ പോലെ കളി നിയന്ത്രിക്കും. ടീമിന്റെ പാസ് തെറ്റിയാൽ ഉടൻ ചൂടാകും.

“വിൽസാ, നീയെന്തൂട്ട് കോപ്പിലെ പാസാ കൊടുത്തെ. നീ ഗോളി നിക്കണതാ ടീമിന് നല്ലത്”

ഇടക്കു വെള്ളം കുടിക്കാന്‍ കളി നിർത്തുമ്പോൾ, ആനന്ദൻ പാടത്തിറങ്ങി സൗഭാഗ്യ ക്ലബ്ബിന്റെ ക്യാപ്റ്റനായ വിത്സനു കളിയിൽ അനുവര്‍ത്തിക്കേണ്ട തന്ത്രങ്ങൾ പറഞ്ഞു കൊടുക്കും. വിൽസൺ അവ മൈതാനത്ത് പ്രാവർത്തികമാക്കും. കളി മിക്കവാറും ജയിക്കും.

ആനന്ദനെ കൂടാതെ പരീക്കപ്പാടത്തെ വരമ്പത്ത് ഇരുന്ന് പന്തുകളി കാണാറുള്ള മറ്റൊരു വ്യക്തിയാണ് കക്കാട് കല്ലുമട ഏരിയയിലെ കരിച്ചില‍. കരിച്ചിലക്ക് കാതിക്കുടം കനറ ടൈലറിക്കു അടുത്തുള്ള കരിങ്കൽ ക്വാറിയിലാണ് പണി. പൊരിവെയിലത്തു നല്ല അധ്വാനമുള്ള ജോലിയാണ്. അതിന്റെ ക്ഷീണം മാറ്റാൻ എല്ലാ വൈകുന്നേരവും അദ്ദേഹം ഒന്നു മിനുങ്ങും. തിരിച്ചുവരുന്ന വഴി പരീക്കപ്പാടത്തെ വരമ്പത്തിരുന്ന് മിണ്ടാതെ കളി കാണും. ആനന്ദനോടു മാത്രം ഒന്നോരണ്ടോ വാക്ക് പറയും. ഇരുവര്‍ക്കും ഫുട്ബാൾ കളിയെപ്പറ്റി നല്ല അറിവാണ്. തൊണ്ണൂറ്റിയെട്ടിലെ ലോകകപ്പ് തുടങ്ങുന്നതിനു മുമ്പു തന്നെ റുമാനിയയുടെ ജോര്‍ഗെ ഹാജി താരമാകുമെന്നു രണ്ടുപേരും പ്രവചിച്ചിരുന്നത്രെ. ആ ലോകകപ്പിൽ ഉറുഗ്വോയുടെ കൊന്ത്രന്‍‌പല്ലൻ റെക്കോബയുടെ കളിയും, ക്ലബ്ബ് ഫുട്ബോളിൽ ഇന്റര്‍മിലാനു വേണ്ടി അദ്ദേഹമെടുത്ത ഫ്രീകിക്ക് ഗോള്‍പോസ്റ്റിലേക്കു മഴവില്ലു പോലെ കറങ്ങിയിറങ്ങുന്നതും കണ്ട ആനന്ദന് മോഹാലസ്യമുണ്ടായെന്നാണ് നാട്ടിലെ പറച്ചിൽ.

കക്കാടിലെ ഫുട്ബോൾ ആരാധകരുടെ മുന്‍‌പന്തിയിലുണ്ടെങ്കിലും ആനന്ദന്റെ ഇഷ്ടടീം ഏതാണെന്ന കാര്യത്തിൽ പലര്‍ക്കും പല അഭിപ്രായങ്ങളായിരുന്നു. ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ബ്രസീൽ ഫാന്‍സിന്റെ എക്കാലത്തുമുള്ള അവകാശവാദം ആനന്ദൻ അവരുടെ പക്ഷമാണെന്നാണ്. പക്ഷേ തൊണ്ണൂറ്റിയെട്ടിലെ ലോകകപ്പിനു ശേഷം ചുരുങ്ങിയ നാളുകള്‍ക്കുള്ളിൽ അനവധി ആരാധകരുണ്ടായ ഫ്രാന്‍സിനു ഒപ്പമാണെന്നു മറ്റു ചിലർ. ആനന്ദൻ എന്ന പ്രസ്റ്റീജ് ഫുട്ബോൾ ഫാനെ സ്വന്തം പക്ഷത്തു ചേര്‍ക്കാൻ ഓരോ കൂട്ടരും ലോബിയിങ്ങ് നടത്തിയ 2000 യൂറോ കപ്പിനിടയിലാണ് എല്ലാവരേയും ഞെട്ടിച്ച് അദ്ദേഹം ഇഷ്ടടീമിന്റെ പേരു വെളിപ്പെടുത്തിയത്.

“അസൂറികൾ”

കേട്ടവർ അതിശയിച്ചു. “ഇറ്റല്യാ‍! നല്ല കഥയായി. അവര്ടെ കളി ശര്യല്ല ആനന്ദാ. എന്തൂട്ട് രസാ. അവര് കേറി ഗോളടിക്കില്ലാ. ആരേം അടിപ്പിക്കൂല്യാ”

പലപ്പോഴും 10-0-0 എന്ന ശൈലിയിൽ കളിക്കുന്ന ഇറ്റലിക്കു നാട്ടിൽ ആരാധകർ ഇല്ലെന്നു തന്നെ പറയാം. 1998 ലോകകപ്പിനു ശേഷം ബ്രസീൽ, അര്‍ജന്റീന ഫാന്‍സ് ഒഴികെ ഏതാണ്ടെല്ലാവരും സിദാന്റെ ആരാധകരായി മാറിയിരുന്നു.

ആരോപണം ആനന്ദന്‍ ഖണ്ഢിച്ചു. “ഗോപ്യേ ദേ നോക്ക്യേ… കളീന്ന് പറഞ്ഞാ കളി തന്ന്യാ. എങ്ങനെ കളിക്കണൂന്നൊള്ളത് അത്ര കാര്യാക്കാൻ ഇല്യാ. പ്രതിരോധന്ന് പറേണതും ഒരു കലയാ. ആക്രമണാണ് നല്ല പ്രതിരോധന്ന് പറഞ്ഞാ ഞാനത് പുച്ഛിച്ച് തള്ളും. അത്രേള്ളൂ. ഇറ്റലീടെ കാര്യാണെങ്കി പണ്ടു മുതലേ ഇങ്ങന്യാ. അതീ തെറ്റു പറയാനൊന്നൂല്യാ“

ആനന്ദന്‍ ചുറ്റും കൂടിയവരുടെ മുഖത്തേക്കു നോക്കി. ആര്‍ക്കും ആ വിശദീകരണത്തിൽ തൃപ്തി തോന്നിയില്ല. 1998 ലോകകപ്പിൽ എന്തായിരുന്നു ഫ്രഞ്ച് ഡിഫന്‍സിന്റെ മികവ്. എന്നിട്ടും ആക്രമണത്തിൽ യാതൊരു കുറവുമില്ലായിരുന്നു. എന്തുകൊണ്ടു അസ്സൂറികള്‍ക്കു അതുപോലെ കളിച്ചു കൂടാ. ആനന്ദനെ എങ്ങിനെയെങ്കിലും വാരണമെന്നു പലര്‍ക്കും ആഗ്രഹമുണ്ടായി. 2000 യൂറോ കപ്പിനിടയിൽ തന്നെ അതിനു അവസരവും കിട്ടി.

പരീക്കപ്പാടത്തു ഫുട്ബോൾ കളിക്കുന്നവരിൽ ഭൂരിഭാഗം പേരും കോപ്പ ഒഴികെയുള്ള അന്തർ‌ദേശീയ മത്സരങ്ങൾ കാണുന്നത് കാതിക്കുടത്തെ പനമ്പിള്ളി ഗോവിന്ദമേനോൻ സ്മാരക വായനശാലയിലാണ്. രണ്ടാം നിലയിലെ ഹാളിൽ വായനശാല അംഗങ്ങൾ പിരിവെടുത്തു വാങ്ങിയ ടിവിയുണ്ട്. വീട്ടിലെ നിശബ്ദതയിൽ കളി ആസ്വദിക്കുന്നതിനേക്കാളും പലര്‍ക്കും താല്പര്യം വായനശാല ഹാളിൽ അനേകം ആളുകള്‍ക്കിടയിലിരുന്ന് ആര്‍പ്പു വിളിച്ച് കളി കാണുന്നതിലാണ്. വായനശാല അധികൃതർ അതിനു സൌകര്യവും ഒരുക്കിക്കൊടുക്കും.

ലോകത്തെ പ്രമുഖ ഫുട്ബാൾ ടൂര്‍ണമെന്റുകൾ എല്ലാം നടക്കുന്നത്, ക്ലബ്ബ് സീസണുകൾ ഒഴിഞ്ഞ ജൂൺ – ജൂലൈ മാസങ്ങളിലാണ്. നല്ല മഴയുള്ള മണ്‍സൂൺ കാലം. രാ‍ത്രി അത്താഴം കഴിച്ചു ആനന്ദൻ സൈക്കിളിൽ ചാറ്റല്‍മഴ നനഞ്ഞ് വായനശാലയിലേക്കു വച്ചുപിടിക്കും. മിക്കവാറും ആരെങ്കിലും കൂടെയുണ്ടാകും. യാത്രക്കിടയിൽ അദ്ദേഹം അന്നു മത്സരിക്കുന്ന ടീമുകളുടെ വിശദാംശങ്ങളും പ്രധാന കളിക്കാരെപ്പറ്റിയും നിര്‍ത്താതെ സംസാരിയ്ക്കും. മാള്‍ഡീനി, ഒര്‍ട്ടേഗ, മറഡോണ, റോജർ മില്ല, വാള്‍ഡൈറമ., എന്നിങ്ങനെ മുമ്പും അപ്പോഴും കളിച്ചിരുന്ന ഒരുപാട് കളിക്കാരെപ്പറ്റി. പത്തുമിനിറ്റു നേരത്തെ യാത്രക്കൊടുവിൽ വായനശാലയിൽ എത്തുമ്പോൾ കളിയേയും കളിക്കുന്ന ടീമുകളേയും പറ്റി ഏകദേശ ധാരണ കൂടെ വന്ന ആളുടെ മനസിൽ രൂപപ്പെട്ടിരിക്കും. അത് അയാളുടെ ആസ്വാദനം മെച്ചപ്പെടുത്തുകയും ചെയ്യും.

2000 യൂറോയിൽ ആനന്ദൻ ഒഴികെ, എല്ലാവരുടേയും ഇഷ്‌ട ടീം ഡച്ചുപടയായിരുന്നു. താരനിബിഢമായ ലൈനപ്പ്. സന്നാഹ മത്സരങ്ങളിലെ മിന്നുന്ന ഫോം. കളി നടക്കുന്നത് സ്വന്തം നാട്ടിലും. ഇതൊക്കെയായിരുന്നു ഡച്ചുകാര്‍ക്കു മുന്‍‌തൂക്കം കിട്ടാൻ കാരണം. അവർ സെമിയിലുമെത്തി. ഇറ്റലിയുടെ പ്രകടനവും അധികാരികമായിരുന്നെങ്കിലും അവരുടെ ക്വാര്‍ട്ടർ ഫൈനലിൽ ആനന്ദൻ വല്ലാത്ത ടെന്‍ഷനിലായിരുന്നു. കാരണം എതിര്‍ടീം കാര്‍പ്പാത്ത്യൻ മറഡോണയായ ജോര്‍ഗെ ഹാജിയുടെ റുമാനിയയാണ്. ആനന്ദന്‍ ആണെങ്കിൽ കടുത്ത ഹാജി ഫാനും. അന്നുമാത്രം കക്കാടിന്റേയും ഫുട്‌ബോളിന്റേയും ചരിത്രത്തിലാദ്യമായി ആനന്ദൻ ഇറ്റലിയെ പിന്തുണക്കാതെ നിഷ്പക്ഷനായി നിന്നു, ഹാജിക്കു വേണ്ടി. ഇറ്റലി അതിലും ജയിച്ചു.

“സെമീല് ഇറ്റലീടെ കാര്യം പോക്കാ ആനന്ദേട്ടോ. ക്ലൂവെര്‍ട്ട് ഇറ്റലീടെ ഡിഫന്‍സ് പിച്ചിച്ചീന്തും“ പരീക്കപ്പാടത്തെ കളിക്കിടയിൽ ചിലർ കളിയാക്കി. 

പാടവരമ്പത്ത് കുന്തിച്ചിരിക്കുകയായിരുന്ന ആനന്ദൻ തലയാട്ടി ചിരിച്ചു. “ഒന്നും നടക്കില്ല. കളി ഷൂട്ടൌട്ടിലെത്തും. അതിലാരും ജയിക്കാം”

വര്‍ഷങ്ങളായി നെഞ്ചിലേറ്റി നടക്കുന്ന, പന്തുകളിയുടെ നാഢിമിടിപ്പ് അറിയുന്നവന്റെ പ്രവചനമായിരുന്നു അത്. അങ്ങിനെ സംഭവിക്കുകയും ചെയ്തു. ജയിക്കുക മാത്രമല്ല എങ്ങിനെ ജയിക്കുന്നു എന്നതു കൂടി പ്രധാനമാണെന്ന് ഫുട്ബാൾ ലോകത്തിനു കാണിച്ചു കൊടുത്ത ടോട്ടൽ ഫുട്ബാളിന്റെ വക്താക്കളെ പ്രതിരോധത്തിന്റെ കൂച്ചുവിലങ്ങിട്ട് ഇറ്റലി തോല്പിച്ചു. ഷൂട്ടൌട്ടിൽ ജോസ് ലൂയിസ് ചിലാവര്‍ട്ട് എന്ന പരാഗ്വേക്കാരനു മാത്രം സാധ്യമാകുന്ന പ്രകടനമായിരുന്നു ഇറ്റാലിയൻ ഗോളിയുടേത്. ടോള്‍ഡോവിന്റെ അതുല്യമായ ഒരുപിടി സേവുകളിൽ തട്ടിവീണു ഹോളണ്ട് യൂറോകപ്പിൽ ‌നിന്നു പുറത്താകുമ്പോൾ വായനശാല ഹാളും ഓറഞ്ചു പുതച്ച സ്റ്റേഡിയവും നിശബ്ദമായിരുന്നു. ആനന്ദൻ മാത്രം മന്ദഹസിച്ചു. പ്രതിരോധാത്മകമായ കളിയുടെ ആരാധകനായ അദ്ദേഹം ഇറ്റലിയുടെ നിറം‌ മങ്ങിയ വിജയത്തിൽ തെറ്റൊന്നും കണ്ടില്ല.

ഹോളണ്ടിനെതിരെ വിജയിച്ച പ്രതിരോധത്തിൽ ഊന്നിയുള്ള കളിയാണ് ഇറ്റലി ഫൈനലിൽ ഫ്രാൻസിനെതിരെയും പുറത്തെടുത്തത്. ആക്രമണം അജൻ‌ഡയിൽ ഇല്ലാതിരുന്നതിനാൽ പരിചയസമ്പന്നനായ ഇന്‍സാഗിക്കു പകരം ആദ്യഇലവനിൽ ഉള്‍പ്പെടുത്തിയത് പ്രതിരോധ നിരയിലും കളിക്കാനറിയാവുന്ന മാര്‍ക്ക് ഡെല്‍‌വാച്ചിയോ എന്ന അപ്രശസ്തനെയായിരുന്നു. അദ്ദേഹമാണ് വിരസമായ ഒന്നാം പകുതിക്കു ശേഷം ഫ്രഞ്ച് ആരാധകരെ ഞെട്ടിച്ചു ഗോളടിച്ചത്. അബദ്ധവശാൽ ഫ്രാന്‍സിന്റെ ഹാഫിലേക്കു വന്ന ഒരു ബോൾ. ടോട്ടിയും സ്റ്റെഫാനോ ഫിയറോയും തമ്മിൽ ആശയപ്പൊരുത്തമുള്ള പാസിങ്ങ്. ഒടുക്കം പന്ത് കോർണർ സ്പോട്ടിനു അടുത്തു നിന്ന് ഗോൾ‌വലക്കു കുറുകെ വരുന്നു. പന്ത് അടിച്ചകറ്റുന്നതിൽ ഡെസേയിക്കു പിഴച്ചു. പിറകിൽ നിന്നിരുന്ന ഡെല്‍‌വാച്ചിയോയുടെ അനായാസ വോളിയിൽ പന്ത് വലയിൽ. ഇറ്റലി മുന്നിലും (1-0)

കളിയുടെ ദിശക്കു എതിരായി വീണ ഗോൾ. ആനന്ദന്‍ ചാടിയെഴുന്നേറ്റ് ആര്‍പ്പു വിളിച്ചു. സിദാന്‍ ആരാധകനായ ഗോപിയോടു വീമ്പിളക്കി. “കണ്ടടാ ഗോപീ, കിണ്ണൻ ഗോൾ. എന്തൊരു ഗെയിം പ്ലാൻ‍”

ഗോപി സ്വതവേ ചൂടനാണ്. “ഇറ്റലീടെ ഗെയിം പ്ലാന്‍ അവര് നടപ്പാക്കണത് അവര്ടെ ബോക്സിലാ. അല്ലാണ്ട് എതിര്‍ടീമിന്റെ ബോക്സിലല്ലാ”

നിനച്ചിരിക്കാതെ കിട്ടിയ ഭാഗ്യത്തിൽ തൂങ്ങി ജയിക്കാൻ ഉറപ്പിച്ച പോലെയാണ് ഇറ്റലി തുടര്‍ന്നു കളിച്ചത്. ഒരു ഈച്ച പോലും അകത്തു കയറാത്ത വിധം അവർ പ്രതിരോധം മുറുക്കി. കറ്റനേഷ്യൻ (CATENACCIO) പ്രതിരോധം എന്താണെന്നു ശരിക്കുമറിഞ്ഞ നിമിഷങ്ങൾ. ടോള്‍ഡോ മിന്നുന്ന ഫോമിലായിരുന്നത് അതിനു ആക്കം കൂട്ടി. സിദാന്റെ മൂളിവന്ന ഏതാനും ഷോട്ടുകൾ അദ്ദേഹം കുത്തിയകറ്റി. ഗോപി പ്രാകി.

“ഇന്നവന്റെ ദിവസാ. ഒരു രക്ഷേമില്ല”

പക്ഷേ ഗോപിയുടെ കണക്കുകൂട്ടലുകൾ തെറ്റായിരുന്നു. രണ്ടു ഫോര്‍വേഡുകളുമായി കളിച്ചിട്ട് കാര്യമില്ലെന്നു ഉറപ്പിച്ച ഫ്രഞ്ചുകോച്ച് അയ്‌മീ ഷാക്കെ അവസാന മിനിറ്റുകളിൽ തിയറി ഹെ‌ന്‍റിക്കും സിൽവിയൻ വില്‍റ്റോഡിനും കൂട്ടായി ഊശാന്താടിക്കാരൻ ഡേവിഡ് ട്രസഗൈയെ ഇറക്കി. ആനന്ദന്‍ തറപ്പിച്ചു പറഞ്ഞു.

“ഫ്രാന്‍സിന്റെ വെടി കഴിയാറായി. കണ്ടില്ലേ സബ്‌സ്റ്റിസ്റ്റ്യൂഷൻ”

നടന്നതു നേരെ തിരിച്ചാണ്. ആ സബ്സ്റ്റിറ്റ്യൂഷനു ശേഷം അവസാന മിനിറ്റുകളിൽ അതുവരെ ഇല്ലാതിരുന്ന ഉലച്ചിൽ ഇറ്റലിയുടെ പ്രതിരോധത്തിൽ ദൃശ്യമായി. പഴുതില്ലാതെ നിലകൊണ്ടിരുന്ന പ്രതിരോധത്തിൽ ഫ്രാന്‍സിന്റെ ഫോര്‍വേഡുകൾ വിള്ളലുകൾ ഉണ്ടാക്കി. അത്തരം ശ്രമങ്ങൾക്കിടയിൽ അവസാന മിനിറ്റിൽ ഫ്രാൻസിനു സ്വന്തം ഹാഫിൽ ഒരു ഫ്രീകിക്ക് കിട്ടി. ബാർത്തേസ് എടുത്ത കിക്ക് ഇറ്റലിയുടെ ബോക്സിനു മുന്നിൽ പറന്നിറങ്ങി. ഒരു ഹെഡിങ്ങ് വഴി പന്തു വില്‍റ്റോഡിന്റെ കാലുകളിൽ. ബോക്സിന്റെ വലതുവിംഗിലൂടെ ഏതാനും ചുവടുകൾ വച്ചു അദ്ദേഹം തൊടുത്ത ഗ്രൌണ്ടുഷോട്ട് ടോള്‍ഡോയെ കബളിപ്പിച്ചു വലയിൽ കയറി. തുടര്‍ന്നു കോർണർ സ്പോട്ടിലേക്കു ഓടിയെത്തി, അതുവരെ കപ്പ് കിട്ടിപ്പോയി എന്ന മട്ടിൽ, ആര്‍മാദിച്ചു നിന്ന ഇറ്റാലിയൻ ആരാധകരോടു മിണ്ടരുതെന്നു ആഗ്യം കാണിച്ചു. സാധാരണ സമയത്തു മത്സരം സമനില (1-1)
 
ആനന്ദന്‍ ആരോടെന്നില്ലാതെ പിറുപിറുത്തു. “ഒക്കെ പെഴച്ചു”

പക്ഷേ അപ്പോഴും അദ്ദേഹത്തിനു പ്രതീക്ഷയുണ്ടായിരുന്നു എന്നതാണ് സത്യം. എക്സ്ട്രാ ടൈം എങ്ങിനെയെങ്കിലും കഴിച്ചുകൂട്ടാം. പെനാല്‍റ്റിയിൽ ടോള്‍ഡോ നോക്കിക്കോളും. ഹോളണ്ടിനെതിരെ ഫലിച്ച ഇതേ ബോറൻ തന്ത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. പക്ഷേ അവസാന മിനിറ്റിലെത്തിയ ആഘാതത്തിന്റെ അലയൊലികൾ അധിക സമയത്തും നീണ്ടുനിന്നു. അമിത പ്രതിരോധം വിനയാകുമെന്നു തിരിച്ചറിഞ്ഞ അസൂറികൾ പ്ലേറ്റ് തിരിച്ചുവച്ചു, ആക്രമണം തുടങ്ങി. ബോൾ ഫ്രാന്‍സിന്റെ ഹാഫിലേക്കും തുടര്‍ച്ചയായി എത്തി. ബാര്‍ത്തേസിനു പിടിപ്പതു പണിയായി. ആക്രമണത്തിലും ശ്രദ്ധ ചെലുത്തിയതോടെ കറ്റനേഷ്യന്‍ പ്രതിരോധം അയഞ്ഞു. അതുവരെ പന്ത് എത്തില്ലെന്നു ഉറപ്പുണ്ടായിരുന്ന ഇറ്റാലിയന്‍ ബോക്സിൽ ഫ്രഞ്ച് ഫോര്‍വേഡുകള്‍ക്കു കയറിയിറങ്ങാമെന്നായി. മറുഭാഗത്തും തഥൈവ.

കളിയുടെ നൂറ്റിമൂന്നാം മിനിറ്റിൽ അയ്മീഷാക്കെയുടെ സുവര്‍ണബാലൻ ഡേവിഡ് ട്രസഗൈയാണ് ഫ്രാന്‍സിന്റെ വിജയഗോൾ നേടിയത്. വലതുവിംഗിലൂടെ ബോക്സിലേക്കു ഓടിക്കയറിയ റോബർട്ട് പൈറസ് ഗോള്‍വലയെ ലക്ഷ്യം വയ്‌ക്കുന്നതിനു പകരം പെനാല്‍റ്റി സ്പോട്ടിനടുത്തു നിന്ന ട്രസഗൈക്കു പന്ത് മറിച്ചു. അപ്രതീക്ഷിതമായ ഒരു ബാക്ക്പാസ്. ബോൾ തടുത്തിടാതെ തന്നെ ട്രസഗൈ തൊടുത്ത ഇടങ്കാലന്‍ അടി ഗോൾവലയുടെ വലതുമൂലയിൽ മുകള്‍ഭാഗത്തു പതിക്കുമ്പോൾ ടോള്‍ഡോ നിസ്സഹായനായിരുന്നു.

യൂറോ കിരീടം ഫ്രാന്‍സിന്!
(2-1)

മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന, അള്‍ജീരിയൻ വംശജനായ, ഊശാന്താടിക്കാരന്‍ പന്തടിച്ചു കയറ്റിയത് പേരിനും പെരുമക്കും പുകള്‍പെറ്റ കറ്റനേഷ്യൻ ഡിഫന്‍സിന്റെ തായ്‌വേരിലേക്കായിരുന്നു. ഫ്രഞ്ച് ആരാധകർ പരസ്പരം കെട്ടിപ്പുണർന്നു തുള്ളിച്ചാടുമ്പോൾ മൈതാന മധ്യത്തു ഹതാശനായി ഒരാൾ തലതാഴ്ത്തി നിന്നു. ഇറ്റലിയുടെ കറ്റനേഷ്യൻ ഡിഫന്‍സിന്റെ ആണിക്കല്ലായ പൌളോ മാള്‍ഡീനി. യൂറോകപ്പിനു ശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളിൽ അദ്ദേഹം പന്തുകളിയിൽ നിന്നു വിരമിക്കുകയും ചെയ്‌തു. ഇരുപതോളം വര്‍ഷത്തെ കരിയറിന്റെ അവസാനം അങ്ങിനെ നിറംകെട്ടതായി.

അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഇറ്റലിയുടെ ഭാഗത്തു നിന്നു വാദിക്കാനും അവര്‍ക്കു വേണ്ടി ആര്‍പ്പുവിളിക്കാനും അസൂറി എന്ന ചെല്ലപ്പേരിൽ വിളിക്കപ്പെടുന്ന ആനന്ദൻ ഇന്നുമുണ്ട്. പന്തുകളി അറിഞ്ഞ നാള്‍മുതൽ തുടങ്ങിയ ശീലം അദ്ദേഹം ഇക്കാലത്തും തുടരുന്നു. ഇനിയും തുടരുമെന്നത് നിസ്സംശയവുമാണ്.


Exit mobile version