സുനിൽ ഉപാസന | Sunil Upasana
തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!
ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
‘സനീഷ് ഡ്രൈവിങ്ങ് സ്കൂള്‍ – 1‘ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് ഈ പോസ്റ്റ്.
മകരമാസം ഒന്നാം തീയതി കാലത്തു ചാരുകസേരയിലിരുന്നു പത്രം വായിക്കുകയായിരുന്ന ആശാൻ, മുരളിയണ്ണൻ വരുന്നതു കണ്ടപ്പോൾ ആദ്യം ഓര്‍ത്തത് കഴിഞ്ഞ മാസം മമ്മദ്‌ഹാജി പറഞ്ഞ കാര്യമാണ്. ‘ഹാജിക്കു കൃസ്തുമസിന്റെ തലേന്നു ലോട്ടറിയടിച്ചു കിട്ടിയ പതിനായിരം രൂപ പിറ്റേന്ന് ഉച്ചക്കു പോക്കറ്റടിച്ചു പോയെന്ന്’
വൈകീട്ട് ഇയ്യാത്തുംകടവിൽ കുളിക്കുകയായിരുന്ന ആശാനോടു മമ്മദ്ഹാജി സംശയങ്ങൾ നിരത്തി.
“കുട്ടാ… കഴിഞ്ഞ മാസം എന്റെ വീട്ടീ ഒന്നാന്തി കേറീത് ആരാന്നറിയോ?“
കക്ഷത്തിൽ സോപ്പിട്ട് പതപ്പിക്കുകയായിരുന്ന ആശാൻ പെട്ടെന്നു ആ പരിപാടി നിര്‍ത്തി ആകാംക്ഷഭരിതനായി. “ആരാ മമ്മദേ?”
ആരും ചുറ്റിലില്ലെന്നു ഉറപ്പു വരുത്തി മമ്മദ്‌ഹാജി ശബ്ദം താഴ്ത്തി പറഞ്ഞു.
“ഇല്ലത്തെ മുരളിക്കുഞ്ഞ്. കൊഴപ്പോന്നൂണ്ടാവില്യാന്നാ ഞാങ്കരുത്യെ. പക്ഷേ കഴിഞ്ഞ ഒരു മാസായിട്ട് പച്ച തൊട്ടട്ടില്ല. ആകെക്കൂടെ ഒരു എനക്കേട്”
ഒന്നു നിര്‍ത്തി ഹാജി പൂരിപ്പിച്ചു. “ഇനീപ്പോ കുട്ടനൊന്ന് സൂക്ഷിച്ചോണം. വീടിന്റട്‌ത്തല്ലേ ഇല്ലം“
ഫ്ലാഷ്‌ബാക്കായി എല്ലാം ഓര്‍ത്തതും കുട്ടനാശാൻ ചാരുകസേരയില്‍നിന്നു ചാടിയെഴുന്നേറ്റു. അഴിഞ്ഞു പോയ മുണ്ടും താഴെ വീണ തോര്‍ത്തും വാരി വീടിനകത്തേക്കു ഓടി. പക്ഷേ ഓർമകൾ പിടിവിടാന്‍ വൈകിയതിനാൽ അകത്തേക്കു ഓടിമറയാനുള്ള ആശാന്റെ ശ്രമം, വാതില്‍പ്പടിയിൽ എത്തിയപ്പോൾ, മുരളിയണ്ണന്റെ ‘ആശാനേയ്‘ എന്ന നീട്ടിയ വിളിയിൽ തട്ടി പാഴായി. വാതില്‍പ്പടിയിൽ വീണ തോര്‍ത്തുമുണ്ട് കുനിഞ്ഞെടുത്തു ശക്തിയായി കുടഞ്ഞ് ആശാൻ തോളിലിട്ടു. ഓട്ടത്തിന്റെ ജാള്യം പുറത്തു കാണിക്കാതെ നെഞ്ചത്തെ രോമക്കാടിൽ വിരലുകളോടിച്ചു അന്വേഷിച്ചു.
“എന്താ മുരളീ… കാലത്തന്നെ?”
മുരളിയണ്ണൻ മറുപടി പറഞ്ഞില്ല. പകരം വലതുകൈയിലെ പെരുവിരലും ചൂണ്ടുവിരലും പരമാവധി അകത്തി, ചുണ്ടിനോടു ചേർത്തു തീവണ്ടി ഓടിയ്ക്കുന്ന ശബ്ദമുണ്ടാക്കി.
“കൂയ് ഛുക് ഛുക് ചുക്ക്. കൂയ് ഛുക്…”
ഡ്രൈവിങ്ങ് പഠിക്കാൻ ഇറങ്ങിയതാണെന്നു അറിഞ്ഞപ്പോൾ കട്ടനാശാന്റെ മനസ്സിൽ ഞെട്ടലുണ്ടായി. അത് പുറത്തു കാണിക്കാതെ ഗൌരവത്തോടെ ചാരുകസേരയിൽ വന്നിരുന്നു.
“ചാലക്കുടി അമല സ്കൂളിൽ പഠിക്കാൻ പോയിട്ടെന്തായി മുരളീ?”
മുരളിയണ്ണൻ പുറം ചൊറിഞ്ഞു. “ഓ… എന്താവാനാ ആശാനേ. അവർക്ക് കാശിമ്മേണ് നോട്ടം”
കയ്യിലുണ്ടായിരുന്ന പത്രം മടക്കി നിലത്തിട്ടു ആശാൻ മുരളിയെ കൂര്‍പ്പിച്ചു നോക്കി. പിന്നെ ചാരുകസേരയിൽ മുന്നോട്ടാഞ്ഞ്, കാല്പാദം വക്കാനുള്ള പടിയിൽ കൈത്തലം ആഞ്ഞടിച്ചു ഉച്ചത്തിൽ ആരാഞ്ഞു.
“നീയോടിച്ച വണ്ടി ചാലക്കുടിപ്പാലത്തിന്റെ കൈവരീമേണ് ഇടിച്ച് നിന്നേന്നും, ഇടീടെ ഫോഴ്സില് അമലയിലെ ആശാൻ പൊഴേലേക്ക് ഡൈവ് ചെയ്തെന്നും കേട്ടല്ലോ”
മുരളിയണ്ണന്റെ ഉള്ളിൽ ആന്തലുണ്ടായി. കുട്ടനാശാന്‍ ഇതെങ്ങനെ അറിഞ്ഞു. ആദ്യത്തെ അമ്പരപ്പിനു ശേഷം കാര്യങ്ങളെല്ലാം നിഷേധിച്ചു.
“കിംവദന്ത്യാ ആശാനേ. ആശാനതൊന്നും വിശ്വസിക്കര്ത്. ഞാൻ അത്തരക്കാരൻ ഒന്ന്വല്ല”
കുട്ടനാശാനു കൂടുതൽ എന്തെങ്കിലും ചോദിക്കാൻ സമയം കിട്ടുന്നതിനു മുമ്പ് മുരളിയണ്ണൻ പിഷാരത്ത് അമ്പലത്തിലെ ഉത്സവത്തിനു വാങ്ങിയ പത്തുരൂപയുടെ പ്ലാസ്റ്റിക് ജീപ്പ് ദക്ഷിണയായി കാല്‍ക്കൽ വച്ചു. അതോടെ കുടുങ്ങിയെന്നു ആശാനും ഉറപ്പിച്ചു. നനഞ്ഞില്ലേ എന്നാലിനി കുളിച്ചു കയറാമെന്നു കരുതി, കൈത്തണ്ടയും ചുമലും ചൊറിഞ്ഞു ആശാൻ കാര്യം പറയാതെ പറഞ്ഞു.
“ദക്ഷിണ ഇതിലൊന്നും നിര്‍ത്തരുത് മുരളീ”
കാര്യം മനസിലാക്കിയ ശിഷ്യന്‍ പ്രതിവചിച്ചു. “ആശാനേ… ആശാൻ പറ. എന്താ വേണ്ടെ. ഹാഫാണോ ഫുള്ളാണോ?”
ആശാന്‍ ഉദാരമതിയായി. “നിന്നെക്കൊണ്ട് ആവണത് മതി”
ഒരു വമ്പന്‍ കോട്ടുവായിട്ട് ആശാൻ കാര്യത്തിലേക്കു കടന്നു. “ഏത് വണ്ടി ഓടിയ്ക്കാനാ മുരളീ പ്ലാൻ?”
“ആശാനേ… ജീപ്പാണ്”
കുട്ടനാശാന്‍ അമ്പരന്നു. “ജീപ്പോ! ഇന്നത്തെക്കാലത്ത് ജീപ്പൊക്കെ ഓടിക്കാൻ പഠിച്ചട്ട് എന്താവാനാ മുരളീ?”
“ഒരെണ്ണം വാങ്ങാൻ പ്ലാന്ണ്ട്. അതല്ലേ…”
“വാങ്ങീട്ട് എവടെട്ട് ഓടിക്കാനാ മുരളി ഈ ഓണം കേറാമൂലേല്?“
സംഗതി ശരിയാണല്ലോ എന്നോര്‍ത്ത് ആദ്യം പകച്ചെങ്കിലും പെട്ടെന്നു മുരളിയണ്ണന്റെ മുഖം പ്രകാശിച്ചു.
“കൊരട്ടിമുത്തീടെ പള്ളിപ്പെരുന്നാളിന് അങ്ങടുമിങ്ങടും ഷിഫ്റ്റ് അടിക്കാലോ ആശാനേ”
ആശാന്റെ കണ്ണുകൾ കലങ്ങിച്ചുവന്നു. “അതോണ്ടെന്താവാനാ. കൊല്ലം മുഴ്വോൻ പള്ളിപ്പെരുന്നാളാ”
“അല്ലാത്തപ്പോ ആന്റൂന്റെ ഷാപ്പിലേക്ക് കള്ളിന്റെ ക്യാനുകൾ സപ്ലൈ ചെയ്യാം. അത്രന്നെ“ ഒന്നുനിര്‍ത്തി മുരളിയണ്ണൻ ആവേശത്തോടെ പൂരിപ്പിച്ചു. “കള്ളിനല്ലേ ആശാനേ ഇപ്പ ഡിമാന്റ്”
അതു ശരിയാണെന്ന അര്‍ത്ഥത്തിൽ ആശാൻ തലകുലുക്കവെ മുരളിയണ്ണൻ അലക്ഷ്യമായി മറ്റൊരു പദ്ധതി കൂടി മുന്നില്‍വച്ചു.
“പിന്നെ കൊറച്ച് സ്കൂൾ പിള്ളേരെ കിട്ട്വോന്ന് നോക്കണം. ആശാന്റെ വീട്ടിലൊള്ള മുഴ്വോൻ പിള്ളേരേം ഇപ്പഴേ ബുക്കു ചെയ്യാണ് ഞാൻ”
കാലത്തായിട്ടും ആശാന്‍ വിയര്‍ത്തു. മൂക്കിന്റെ തുമ്പത്തു വിയര്‍പ്പുമണികൾ പറ്റിപ്പിടിച്ചു.
‘അവരെ സ്കൂളിൽ വിടണത് നിര്‍ത്താൻ പോവാ മുരളീ. പഠിപ്പിക്കാനൊക്കെ ഇപ്പ എന്താ ചെലവ്”
ഒടുക്കം ആശാൻ പറഞ്ഞുനിര്‍ത്തി. “എന്നാപ്പിന്നെ നീ നാളെ സ്കൂൾ ഗ്രൌണ്ടീ വാ. ഞാൻ സനീഷിനോട്…“
കുട്ടനാശാനെ മുഴുമിക്കാന്‍ സമ്മതിക്കാതെ മുരളിയണ്ണൻ ഇടക്കു കയറി പറഞ്ഞു. “ആശാനേ സനീഷ് വേണ്ട. ആശാൻ തന്നെ എന്നെ പഠിപ്പിക്കണം. എന്റൊരു ആഗ്രഹാണ്”
ആദ്യം സമ്മതിക്കാന്‍ പോയെങ്കിലും മമ്മദ്‌ഹാജീടെ വാക്കുകൾ മനസിൽ താക്കീത് പോലെ മുഴങ്ങിയപ്പോൾ കുട്ടനാശാൻ വഴങ്ങിയില്ല. മകനെ തന്നെ ഏര്‍പ്പാടാക്കി.
പിറ്റേന്നു രാവിലെ വാളൂർ സ്കൂൾഗ്രൌണ്ടിൽ മകനോടൊത്തു വന്ന ആശാന്റെ അടുത്തു മുരളിയണ്ണൻ ഹാജരായി. പഠിത്തം തുടങ്ങുന്ന ദിവസമായതിനാൽ ആശാൻ മുരളിയുടെ തലയിൽ കൈവെച്ചു അജ്ഞാതമായ ഭാഷയിൽ എന്തോ പറഞ്ഞു ആശീർവദിച്ചു. ശേഷം രണ്ടുപേരും കാറിനടുത്തേക്കു നടന്നു. കാറിന്റെ സ്റ്റിയറിങ്ങ് തൊട്ടുകാണിച്ച് ആശാൻ ഗൂഢമായി അന്വേഷിച്ചു.
“ഇതെന്താ മുരളീ. ബ്രേക്കാണോ ആക്സിലേറ്ററാണോ?”
“ഹോണാണ് ആശാനേ!“
ഇല്ല. ഈ മറുപടി കേട്ടിട്ടും ആശാൻ പ്രതീക്ഷ കൈവിട്ടില്ല. ഡോറിന്റെ ഒരു ഭാഗത്തു ആഞ്ഞിടിച്ചു വലിച്ചു തുറന്നു. ഡ്രൈവറുടെ കാല്പാദത്തിനടുത്തുള്ള മൂന്നു ലിവറുകൾ ചൂണ്ടി ആശാൻ വീണ്ടുമന്വേഷിച്ചു.
“അതിലെ വലത്‌വശത്തെ ലിവർ എന്തിന്റ്യാ മുരളീ?”
“അതാണ് ആശാനേ ബ്രേക്ക്”
“സത്യാ?“
“പിന്നല്ലാണ്ട്. അന്ന് ചാലക്കുടി പാലത്തീക്കോടെ പതുക്കെപ്പോയാ മതീന്നു വെച്ച് ഇതിലാ ചവിട്ട്യെ“
ഇതുകൂടി കേട്ടതോടെ കുട്ടനാശാന്റെ കണ്ണിൽ വെള്ളം വന്നു. സ്വന്തം മകനെ വിളിച്ചു ദൂരേക്കു നീക്കിനിര്‍ത്തി ശരീരമാകെ തടവി ആശാൻ കണ്‍കുളിര്‍കെ നോക്കി.
“സന്യേ… നോക്കീം കണ്ടും നിന്നോട്ടാ. പാലത്തീക്കോട്യൊന്നും ഇവനേം കൊണ്ട് പോണ്ട. മനസ്സിലായാ”
മകനോടു എല്ലാം പറഞ്ഞേല്‍പ്പിക്കുകയായിരുന്ന ആശാനെ മുരളി വിളിച്ചു. “ആശാനേ… വണ്ടീടെ താക്കോൽ കാണാല്യ”
“ആ വണ്ടി ഓടിക്കാൻ താക്കോൽ വേണ്ടാ മുരളി“
ആദ്യം സംശയിച്ചെങ്കിലും താക്കോൽ ആവശ്യമില്ലാത്ത വണ്ടികളും ഉണ്ടാകുമെന്നു കരുതി മുരളിയണ്ണൻ ശാന്തനായി. അങ്ങിനെ അദ്ദേഹം സജീഷ് ഡ്രൈവിങ്ങ് സ്കൂളിൽ പഠനം തുടങ്ങി. ഗ്രൌണ്ടിലിട്ടു വളക്കാനും തിരിക്കാനും കുട്ടനാശാനും റോഡിലൂടെ ട്രയൽ ഓടിക്കാൻ മകൻ സനീഷും മേല്‍നോട്ടം വഹിച്ചു.
‘H’ എടുക്കുന്നതിനിടയിൽ മുരളിയണ്ണൻ പലപ്പോഴും ആശാനെ വിളിച്ചു സംശയം ചോദിക്കും.
“ആശാനെ വണ്ടി നീങ്ങണില്ല”
ആശാനപ്പോൾ കയ്യാട്ടി വിളിക്കും. “നീയിങ്ങ് വന്നേ. പറയാം”
“വണ്ടി സെക്കന്റ് ഗിയറിലാ. കാലെടുത്താ നീങ്ങും”
ആശാന്റെ മുഖം മങ്ങി. “ഇല്ല്യാ മുരളീ. നീയിങ്ങ് പോന്നേക്ക്“
മുരളിയണ്ണന്‍ അടുത്തെത്തുമ്പോൾ ആശാൻ സത്യം തുറന്നു പറയും.
“എടാ ആ വണ്ടിക്ക് സെക്കന്റ് ഗിയറൊന്നൂല്യ. ആകെ രണ്ടെണ്ണേള്ളൂ. ഒന്ന് ഫസ്റ്റ്. പിന്നെ ഉള്ളതെല്ലാം ഏതാണ്ട് ഒരേ പോലെയാ. ഏത് ഗിയറിലാ വീണേന്ന് അറിയണങ്കി കൈമള്‍ടെ അടുത്ത് പ്രശ്നം വയ്‌ക്കണ്ടിവരും. മാത്രല്ലാ ചെലപ്പോ ഫസ്റ്റ്ഗിയറീന്ന് ഗിയർ ലിവർ നീങ്ങണങ്കി രണ്ടു കയ്യും പ്രയോഗിക്കണം. എന്നട്ടും വീഴണില്ലെങ്കി വണ്ടീമേന്ന് എറങ്ങി വണ്ടി ഉന്തി അനക്കിയിടാ.. ഒക്കെ നേര്യാവും”
എല്ലാം കേട്ടു കണ്ണുമിഴിച്ചു നില്‍ക്കുന്ന മുരളിയെ ആശാൻ തോളത്തു അഞ്ഞടിച്ച് ‘ശരി ശരി… എന്നാ നീ ചെല്ല്‘ എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ച്, ബലമായി വണ്ടിയുടെ അടുത്തേക്കു ഉന്തിത്തള്ളി വിടും. മുരളിയണ്ണന്‍ വലിയ കണ്ണടയൂരി ഷര്‍ട്ടിന്റെ കൈകൾ തെറുത്തു കയറ്റി വെയിലത്തു കാർ ഉന്തുമ്പോൾ ആശാൻ അമ്പലപ്പറമ്പിലെ നല്ല തണലുള്ള ആല്‍ത്തറയിലിരുന്നു കൈമെയ് മറന്നു പ്രോത്സാഹിപ്പിക്കും.
“സബാഷ് മുരളീ… സബാഷ്”
ആശാന്റെ ശിക്ഷണത്തിൽ ഒന്നര ആഴ്ചകൊണ്ടു മുരളിയണ്ണന്റെ ഡ്രൈവിങ്ങ് നൈപുണ്യം കണ്ണടച്ച് ‘H’ എടുക്കുന്ന നിലയിലേക്കു വളര്‍ന്നു. പക്ഷേ സനീഷിനു കീഴിൽ റോഡിലൂടെയുള്ള ട്രയൽറൺ തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും കാര്യമായ പുരോഗതിയില്ലാതെ തുടങ്ങിയിടത്ത് തന്നെ നിന്നു. ബ്രേക്കും ആക്സിലേറ്ററും തമ്മിൽ പലപ്പോഴും മാറ്റിച്ചവിട്ടാറുള്ള മുരളി കട്ടപ്പുറത്തെ വണ്ടിപോലെ തല്‍സ്ഥിതി തുടരുമ്പോഴാണ് പഠിപ്പിക്കുന്ന ചുമതലയില്‍നിന്നു മകനെ പിന്‍വലിച്ച് ആശാൻ, സജീഷ് ഡ്രൈവിങ്ങ് സ്കൂളിന്റെ പരമാത്മാവായ കുട്ടനാശാൻ തന്നെ മുരളിക്കു വേണ്ടി രംഗത്തിറങ്ങുന്നത്. അതോടെ സംഗതികൾ എല്ലാം കീഴ്മേൽ മറഞ്ഞു.
ആദ്യത്തെ ആഴ്ച നേരിയ തോതിൽ പുരോഗതി കാണിച്ച മുരളിയണ്ണൻ, പക്ഷേ മൂന്നാമത്തെ ആഴ്ച കൊരട്ടി മുതൽ അങ്കമാലി വരെ നീളുന്ന നാഷണൽ ഹൈവേ വെറും അഞ്ചുമിനിട്ടിൽ വായുവേഗത്തിൽ താണ്ടി ചെറുവാളൂരിന്റേയും സജീഷ് ഡ്രൈവിങ്ങ് സ്കൂളിന്റേയും ചരിത്രത്തിലെ സുവര്‍ണ അദ്ധ്യായമായി മാറി. തമിഴന്‍ ലോറിക്കാർ പോലും, ആക്സിലേറ്ററിൽ നിന്നു ഇഷ്ടിക എടുത്തു മാറ്റി, ഇരുപതു കിലോമീറ്റർ സ്പീഡിൽ താങ്ങി പോകാറുള്ള ‘മരണത്തിന്റെ ഇടനാഴി‘ എന്നു കുപ്രസിദ്ധിയാര്‍ജിച്ച കൊരട്ടി ജെടിഎസ് ജംങ്ഷനിലൂടെ മുരളിയണ്ണൻ വണ്ടിയോടിച്ചത് എണ്‍പത് കിലോമീറ്റർ വേഗതയിലാണെന്നറിഞ്ഞപ്പോൾ നാട്ടുകാരെല്ലാം മൂക്കിൽ വിരൽ വച്ച് അമ്പരന്നു.
ഹരിദാസന്റെ ചായക്കടയിലിരുന്നു ചായ മൊത്തിക്കുടിക്കുന്ന വേളയിൽ ലൈന്‍മാൻ അഴകപ്പൻ ആരോടെന്നില്ലാതെ അമര്‍ഷം പ്രകടിപ്പിച്ചു. “അവനൊരു ഭാര്യേം ആണ്‍കൊച്ചും ഒള്ളതല്ലേ. അപ്പോ അങ്ങനെ ചെയ്യാമോ”
പറക്കണ കാറിലിരുന്നപ്പോൾ എന്തായിരുന്നു മനസ്സിലെന്നു, സംഭവം നടന്നതിന്റെ പിറ്റേന്നു ചെറുവാളൂർ ജംങ്ഷനിലെ ഗ്ലാമർ ടൈലേഴ്‌സ് ഉടമയായ കക്കാടുകാരൻ ‘ഗ്ലാമർ ലാലു‘ ആശാനോടു അന്വേഷിച്ചപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത് നിഷ്കളങ്കമായാണ്.
“അവനെന്തൂട്ടൊക്ക്യാ ചെയ്തേന്ന് എനിയ്ക്കറീല്ലെടാ ലാലൂ. തട്ടിപ്പോവൂന്ന് പേടിച്ച് എനിക്ക് ബോധല്ല്യായിരുന്നു”
ഇങ്ങിനെ നാട്ടുകാരുടേയും കുട്ടനാശാന്റേയും പ്രതീക്ഷകളെല്ലാം കവച്ചുവച്ച് കിടയറ്റ ഡ്രൈവറായി മുരളിയണ്ണൻ പരിണമിക്കുന്ന കാലത്ത്, ഡ്രൈവിങ്ങ് ടെസ്റ്റിന്റെ തലേദിവസം, തീരദേശം റോഡിനു സമീപമുള്ള ഇയ്യാത്തും കടവിലാണ് ആ സംഭവം അരങ്ങേറിയത്. കുണ്ടും കുഴിയും നിറഞ്ഞ മൂന്നു കിലോമീറ്റർ നീളമുള്ള തീരദേശം റോഡ് വെറും മൂന്നു മിനിറ്റിൽ എടുത്ത് പരിശീലനം മുഴുമിപ്പിച്ചപ്പോൾ കുട്ടനാശാൻ സൂചിപ്പിച്ചു.
“മുരളി വണ്ട്യൊന്ന് കഴ്‌കണം”
മുരളിയണ്ണൻ നിരുത്സാഹപ്പെടുത്തി. “എന്തിനാ ആശാനെ കഴ്‌കണെ. പൊടി വരും… പോവും… പിന്നേം വരും പിന്നേം പോവും. എന്ന്വച്ചാ നമ്മടെ അധ്വാനം വെർത്യാന്ന്”
“ഇന്നലെ പാട്ട പെറുക്കണോര് വീട്ടീ വന്ന് വണ്ടി ചോദിച്ചെടാ. അതല്ലേ? നീ ഇയ്യാത്തും കടവിലേക്ക് വിട്”
കക്കാട് തീരദേശം റോഡിനോടു ചേര്‍ന്നൊഴുകുന്ന പുഴയാണ് ചാലക്കുടിപ്പുഴയുടെ അപരനായ പുളിക്കകടവ് പുഴ. പുളിക്കക്കടവും പനമ്പിള്ളിക്കടവും കഴിഞ്ഞാൽ പിന്നെ അരിയമ്പുറത്തിനു സമീപമുള്ള ഇയ്യാത്തും കടവിനാണ് പ്രാമുഖ്യം. കോണ്‍ക്രീറ്റ് സ്ലാബുകൊണ്ടു മറച്ച ദുര്‍ഘടമേറിയ കനാലും കുത്തനെ ഇറക്കവുമുള്ള കടവിനു സമീപം എത്തിയപ്പോൾ ആശാൻ അന്വേഷിച്ചു.
“വണ്ടി ഞാനെടുക്കണോ മുരളി?”
വളയം പിടിക്കാന്‍ പഠിപ്പിച്ച, ഓരോ വീഴ്ചയിലും രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും കൂടെ വീഴേണ്ടി വന്ന കുട്ടനാശാന്റെ ചോദ്യം കേട്ടപ്പോൾ മുരളിയണ്ണനു സങ്കടവും രോഷവും ഒന്നിച്ചു വന്നു. ചോദ്യത്തിനു മറുപടി പറയാതെ വണ്ടി ബ്രേക്കിട്ടു നിര്‍ത്തി, പുറത്തിറങ്ങാനായി അദ്ദേഹം ഡോറിൽ കൈ വച്ചു. പക്ഷേ ശിഷ്യന്മാരുടെ അന്തഃരംഗം പറയുന്നത് മനസ്സിലാക്കാന്‍ അപാര വിരുതുള്ള കുട്ടനാശാൻ, അവരുടെ ആത്മവിശ്വാസത്തിനു തരിമ്പും പോറലേല്‍ക്കരുതെന്നു വാശിയുള്ള കുട്ടനാശാൻ പെട്ടെന്നു കാര്യങ്ങൾ ഊഹിച്ച്, പ്ലേറ്റ് തിരിച്ചു വച്ചു.
“കത്തിക്കെടാ മോനേ, കടവിലേക്ക്!“
ഇയ്യാത്തും കടവില്‍നിന്നു കുറച്ചു ദൂരെ വന്‍പുഴക്കാവ് അമ്പലത്തിലെ കടവിൽ കുളിക്കുകയായിരുന്ന നമ്പീശനാണ് അതാദ്യം കണ്ടത്. ഒരു കാർ പുഴയുടെ സൈഡിലൂടെ മന്ദംമന്ദം ഒഴുകി വരുന്നു. കൂടെ ഒരു പ്ലാസ്റ്റിക് കണ്ണടയും കാജബീഡിയുടെ കുറ്റിയും!
കടവിന്റെ പൊക്കത്ത് തെങ്ങിൻതടം കിളക്കുകയായിരുന്ന സുബ്രണ്ണനോടു നമ്പീശൻ വിളിച്ചു ചോദിച്ചു. “മ്മടെ ആശാന്റെ വണ്ട്യല്ലേ ആ വരണെ?”
സുബ്രണ്ണൻ പുരികത്തിനു മുകളിൽ കൈത്തലം വച്ചു സൂക്ഷിച്ചു നോക്കി. പിന്നെ നെഞ്ചിൽ കൈ വെച്ചു. “അതേലോ നമ്പീശാ. ഒഴുക്കീ പെട്ടതെങ്ങാനാണോ”
കനത്ത ഉദ്വേഗത്തിനിടയിലും നമ്പീശൻ ഒരു ചിരി ചിരിച്ചു. “ഒഴുക്കിലാ! ആശാന്റെ വണ്ട്യാ!. ഹഹഹ. വേറെ എന്തെങ്കിലും പ്രശ്നായിരിക്കൊള്ളൂ”
ഇയ്യാത്തും കടവിൽ കഴുകാനിറക്കിയ കാറിൽനിന്നു കുട്ടനാശാനും മുരളിയണ്ണനും ശ്രമകരമായി പുറത്തിറങ്ങി, കരയിലേക്കു നീന്തിക്കയറി. വണ്ടി പുളിക്കക്കടവ് വരെ മന്ദം ഒഴുകി. അവിടെ വടമിട്ടു പിടിച്ചു നിര്‍ത്തി. വണ്ടിക്കു പറ്റിയ കേടുപാടുകൾ മുരളിയണ്ണൻ തീർത്തു കൊടുത്തു. ശേഷം നാട്ടുകാരുടെ നിര്‍ബന്ധപ്രകാരം ഡ്രൈവിങ്ങ് പഠനം നിര്‍ത്തി. കുട്ടനാശാന്‍ എന്ന ഡ്രൈവിങ്ങ് ഗുരുവിന്റെ പ്രഭാവത്തിനേറ്റ കനത്ത പ്രഹരമായിരുന്നു ഇയ്യാത്തും കടവിലൂടെ നടത്തിയ വിഖ്യാതമായ മുങ്ങാങ്കുഴി. ആശാന്റെ ഈ വീഴ്ച ആയുധമാക്കി ആശാന്‍തന്നെ പഠിപ്പിച്ച പിള്ളേർ അന്നമനടയിലും മാമ്പ്രയിലും ഡ്രൈവിങ്ങ് സ്കൂളുകൾ തുടങ്ങിയതോടെ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥികളിൽ നല്ല ശതമാനം കാൽ മാറ്റിച്ചവിട്ടി. എങ്കിലും വാളൂർ ഏരിയയിൽ ഡ്രൈവിങ്ങ് എന്നതിന്റെ പര്യായം എക്കാലത്തും കുട്ടനാശാൻ എന്നു തന്നെയാണ്.

