സുനിൽ ഉപാസന | Sunil Upasana
തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.
സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!
ദിമാവ്‌പൂരിലെ സർപഞ്ച്
രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.
“പ്രിയപ്പെട്ട നാട്ടുകാരെ കഴിഞ്ഞ ഒരാഴ്ചയായി വാളൂർ സ്കൂൾ മൈതാനിയെ പുളകം കൊള്ളിക്കുന്ന ഫുട്ബാൾ മേള ഇന്നു വൈകീട്ട് കൊടിയിറങ്ങുകയാണ്. ചോലാൻ ബീരാവു സെയ്‌ദ് മുഹമ്മദ് എവറോളിങ്ങ് ട്രോഫിക്കു വേണ്ടിയുള്ള ഇന്നത്തെ കലാശപ്പോരാട്ടത്തിൽ ചെറുവാളൂരിന്റെ സ്വന്തം ടീം ‘വാളൂർ ബ്രദേഴ്സ്’ ബദ്ധവൈരികളും അയല്‍ക്കാരുമായ അന്നമനട ബ്ലൂമാക്സിനെ നേരിടുന്നു. വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുന്നത് ചാലക്കുടിയുടെ താരമായ കലാഭവൻ മണിയാണ്. പ്രസ്തുത ചടങ്ങിനു സാക്ഷ്യം വഹിക്കുവാൻ നിങ്ങളോരോരുത്തരേയും സ്കൂൾ ഗ്രൌണ്ടിലേക്കു വിനയപൂർവ്വം സ്വാഗതം ചെയുന്നു“
വൈദേഹി ഓട്ടോയിലിരുന്നു വാളൂർ ബ്രദേഴ്സിന്റെ സ്റ്റോപ്പർ ബാക്ക് ഗിരിബാബുവിന്റെ അനൗണ്‍സിങ്ങ്. ആദ്യത്തെ പറച്ചിലിനു ശേഷം സെറ്റിലൂടെ പാട്ട് ഒഴുകിയെത്തി. ഗിരി ദീര്‍ഘമായി നിശ്വസിച്ച് ഒരുപിടി നോട്ടിസുകൾ ഓട്ടോക്കു പിന്നാലെ ഓടിവന്ന പിള്ളേരുടെ നേരെ എറിഞ്ഞു. പിന്നെ മൈക്ക് കയ്യിലെടുത്തു അനൌണ്‍സിങ്ങ് പുനരാരംഭിച്ചു.
“പ്രിയപ്പെട്ട നാട്ടുകാരെ…”
അന്നമനട പഞ്ചായത്തു ബസ്‌സ്റ്റാന്റിനു സമീപമുള്ള മൈതാനത്തു ഫ്ലഡ്‌ലൈറ്റിൽ നടത്തുന്ന ഫുട്ബാൾ മേള കഴിഞ്ഞാൽ പിന്നെ നാട്ടിൽ പ്രാധാന്യം വാളൂരിലെ ടൂര്‍ണമെന്റിനാണ്. തൃശൂർ തൊട്ടു എറണാകുളം വരെയുള്ള മിക്ക ടീമുകളും ഒരു തവണയെങ്കിലും ഈ ടൂര്‍ണമെന്റിൽ പങ്കെടുത്തിട്ടുണ്ട്. റൈസിങ്ങ്‌സ്റ്റാർ പരിയാരം, തിരുമുടിക്കുന്ന് സൂപ്പര്‍സ്റ്റാര്‍സ്, വൈന്തല സെന്റ്‌ആന്റണീസ് തുടങ്ങിയവയാകട്ടെ എല്ലാ വര്‍ഷവും പങ്കെടുക്കുന്ന ടീമുകളും. ഇതു വരെയുള്ള പ്രകടനങ്ങളിൽ മികച്ച റെക്കോര്‍ഡ് റൈസിങ്ങ്‌സ്റ്റാർ ടീമിനാണ്. അതിൽ തുടര്‍ച്ചയായി മൂന്നു തവണ കപ്പ് പരിയാരത്തേക്കു പോയതും ഉൾപ്പെടുന്നു.
നാട്ടുകാരുടെ ഇഷ്‌ടടീമും, കളിയിൽ മികച്ചവരുമാണെങ്കിലും മിക്ക ടൂര്‍ണമെന്റുകളിലും വാളൂർ ബ്രദേഴ്സിന്റെ പ്രകടനം ലോകക്രിക്കറ്റിൽ സൌത്ത് ആഫ്രിക്കയുടേതിനു സമാനമാണ്. ലീഗ് റൌണ്ടുകൾ അനായാസം ജയിച്ചു കയറി സെമിയിൽ തോറ്റു പുറത്തായിട്ടുള്ളത് ഒന്നും രണ്ടും തവണയല്ല. 1997-ൽ നടത്തിയ ടൂര്‍ണമെന്റിൽ ഫൈനൽ വരെയെത്തിയതാണ് ബ്രദേഴ്സിന്റെ ഇതു വരെയുള്ള മികച്ച പ്രകടനം.
തോല്‍വികൾ നിറഞ്ഞ പൂര്‍വ്വകാല ചരിത്രത്തെയാകെ അപ്രസക്തമാക്കുന്ന കുതിപ്പാണ് ഇത്തവണ ബ്രദേഴ്സ് നടത്തിയത്. പതിവിനു വിപരീതമായി ലീഗ് റൗണ്ടിൽ പരുങ്ങിയെങ്കിലും പ്രീക്വാര്‍ട്ടർ മുതലുള്ള ജയങ്ങളെല്ലാം അധികാരികമായിരുന്നു. ഫൈനലിൽ അന്നമനടയെ കൂടി മുട്ടുകുത്തിച്ചാൽ പിന്നെയെല്ലാം ചരിത്രമാണ്.
വൈദേഹിയോടൊപ്പം അനൌണ്‍സ്‌മെന്റ് ചെറുവാളൂർ പത്രോസുപടി ബസ് സ്റ്റോപ്പിലെ ദാസന്റെ ചായപ്പീടിക കടന്നു പോയി. കടയിലെ ചര്‍ച്ചാവിഷയം പന്തുകളിയായി. ചായ ഗ്ലാസ്സ് മൊത്തി ലൈന്‍മാൻ അഴകപ്പൻ ആരോടെന്നില്ലാതെ പറഞ്ഞു.
“ഇന്നു ജയിക്ക്വോ ആവോ?”
അന്നമനടയിൽ ഭാര്യവീടുള്ള വറീതിനു സംശയമില്ലായിരുന്നു. തുടര്‍ച്ചയായ നാലാം തവണയും കപ്പ് ഉറപ്പിച്ചു വന്ന റൈസിങ്ങ്‌സ്റ്റാർ പരിയാരത്തെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കു തുരത്തിയ അന്നമനടയുടെ നീലപ്പട ജയിക്കുമെന്നു അദ്ദേഹം കട്ടായം പറഞ്ഞു.
“അന്നമനടക്കാ ഞാൻ സാദ്ധ്യത കാണണെ. പരിയാരത്തിനെതിരെ എന്തൂട്ട് കള്യായിരുന്നു അവന്മാര്”
“ഫ്‌ഭാ…” വറീതിനെ ആട്ടി അഴകപ്പൻ ചാടിയെഴുന്നേറ്റു. ആരൊക്കെയോ അദ്ദേഹത്തെ വട്ടം പിടിച്ചു. “ഇവനെപ്പോലുള്ളോരാ പ്രശ്നം. ചോറിവിടേം കൂറവിടേം”
ദാസൻ അഴകപ്പനെ ആശ്വസിപ്പിച്ചു. അന്നേരം ഗിരിബാബു ബൈക്കിൽ വന്നിറങ്ങി. ആരോടും ഒന്നും മിണ്ടാതെ തലക്കു കൈകൊടുത്തു ബെഞ്ചിലിരുന്നു. കുറച്ചു മുമ്പ് വൈദേഹിയിൽ ഉത്സാഹത്തോടെ പോയ ഗിരിയല്ല ഇപ്പോൾ വന്നിരിക്കുന്നത്. ആകെ നിരാശനായ മട്ട്.
അഴകപ്പൻ അന്വേഷിച്ചു. “എന്താ ഗിര്യേ ഒര് മ്ലാനത”
ഗിരി ചോദ്യം ഗൌനിച്ചില്ല. ചായക്കു വിളിച്ചു പറഞ്ഞു. എല്ലാവരും അടുത്തു കൂടി.
“എന്തെങ്കിലൊന്ന് പറേടാ. ഇന്നത്തെ കളി നമ്മ ജയിക്കില്ലേ?”
തല ഉയര്‍ത്താതെ ഗിരിബാബു വിപരീതാര്‍ത്ഥത്തിൽ കൈത്തലമനക്കി. “സംശയാ!”
“അതെന്താ അങ്ങനെ പറഞ്ഞെ. നമക്കീ കളി അങ്ങനങ്ങട് തോറ്റു കൊടുക്കാൻ പറ്റ്വോ. തൊണ്ണൂറ്റേഴിലെ ഫൈനല് നിയ്യ് മറന്നാ?” അഴകപ്പൻ ആശങ്കാകുലനായി.
“മറന്നട്ടൊന്നൂല്ല്യാ”
“പിന്നെന്താ തോല്‍ക്കൂന്നൊക്കെ പറേണെ”
ഗിരി ചുറ്റുമുള്ളവരെ നോക്കി. എല്ലാവരും ആകാംക്ഷയിലാണ്.
“നമ്മടെ നാണു ഇന്ന് ചെലപ്പോ കളിക്കില്ല. കാലിനു പരിക്ക്. ഞാൻ കുറച്ചു മുമ്പാ അറിഞ്ഞെ”
ചായക്കട പൊടുന്നനെ നിശബ്ദമായി. നാണു ഇല്ലെങ്കിൽ…
അതാണ് നാണു എന്ന അപരനാമത്തിൽ പരക്കെ അറിയപ്പെടുന്ന കക്കാട് നാണപ്പന്റെ മൂത്ത പുത്രന്‍ സുരേഷ്. എതിര്‍ടീമുകൾ ഇദ്ദേഹത്തെ വിശേഷിപ്പിക്കുക വാളൂർ ബ്രദേഴ്സിന്റെ പൌളോ മാള്‍ഡീനി എന്നാണ്. ആറടിയോളം ഉയരം. ഇരുനിറം. കട്ടിമീശ. എപ്പോഴും വെറ്റില മുറുക്കുന്ന സ്വഭാവം. വളരെ ചെറിയ വയർ. വിസ്തൃതമായ വിരിഞ്ഞ നെഞ്ച്. ഫുട്ബാൾ നിരന്തരം കളിക്കുന്നതിനാൽ അടിമുടി അത്‌ലറ്റിക് ലുക്ക്. ഫുട്ബാൾ മൈതാനത്തു ചിതറിയ തലമുടിയോടെ കൈമെയ് മറന്നു കളിക്കുന്ന ഇദ്ദേഹമാണ് ബ്രദേഴ്സിന്റെ പ്രതിരോധ നിരയിലെ ആണിക്കല്ല്.
അസ്സൂറികളുടെ കറ്റനേഷ്യൻ പ്രതിരോധത്തിനു സമാനമാണ് ബ്രദേഴ്സിന്റെ കിടയറ്റ ഡിഫന്‍സ്. പൊക്കം കുറവെങ്കിലും ഉറച്ച ബോഡിയും, നൂറ്റിയിരുപത് മിനിറ്റും കളിക്കാൻ തക്കവണ്ണം സ്റ്റാമിനയുമുള്ള ഗിരിബാബു. കളിമിടുക്കു കൊണ്ടും തിണ്ണമിടുക്കു കൊണ്ടും എതിര്‍ടീം കളിക്കാരെ നേരിടുന്ന നഫീൽ. ഡ്രിബ്ലിങ്ങിന്റെ പര്യായമായ രാമൻ എന്ന രാമഭദ്രൻ. ഒടുവിൽ പ്രതിരോധനിരയിലെ ആണിക്കല്ലായ നാണു എന്ന പൌളോ മാള്‍ഡീനിയും. ഏതു ആക്രമണനിരയുടേയും മുനയൊടിക്കുന്ന എണ്ണംപറഞ്ഞ ഈ പ്രതിരോധ നിരയാണ് ബ്രദേഴ്സിന്റെ ശക്തിദുര്‍ഘം. ഈ ടൂര്‍ണമെന്റിൽ ബ്രദേഴ്സ് ഇതേവരെ ഗോൾ വഴങ്ങാത്തതിന്റെ കാരണവും മറ്റൊന്നല്ല. മുന്നേറ്റനിരയിൽ വിശ്വസ്തരായ രാജീവനും നിര്‍മല്‍കുമാറും ആണെങ്കിൽ മിഡ്ഫീല്‍ഡ് പടയെ നയിക്കുന്നത് നസീർ ആണ്. സ്റ്റേറ്റ് തലത്തിലും അഖിലേന്ത്യാ തലത്തിലും കളിച്ചു തഴക്കം വന്ന നസീർ ആണ് ബ്രദേഴ്സിന്റെ നായകൻ.
വാളൂർ ദേശത്തിനടുത്ത്, പുളിക്കകടവ് പാലം കടന്നാൽ എത്തുന്ന നാടാണ് അന്നമനട. പ്രശസ്ത താളവിദ്വാന്മാരായ അന്നമനട അച്ചുതമാരാർക്കും പരമേശ്വര മാരാർക്കും ജന്മംകൊടുത്ത ദേശം. അന്നമനടയിലെ ഫുട്‌ബാൾ ടീമും സുശക്തമാണ്. അബ്ദുൾ സിദ്ധിക്ക് – സഗീർ ഇരട്ട സഹോദരന്‍മാരിലാണ് അവരുടെ തന്ത്രങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ ടൂര്‍ണമെന്റിൽ ഇതുവരെ അന്നമനടയുടെ നീലപ്പടയാണ് മികച്ച കളി പുറത്തെടുത്ത ടീമെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. റൈസിങ്ങ് സ്റ്റാർ പരിയാരത്തിനെതിരെ അവരുടെ കളി അത്ര പിഴവറ്റതായിരുന്നു. ഫൈനലിൽ ഒരു വാക്കോവർ പ്രതീക്ഷിക്കുകയേ വേണ്ട. നാണു കൂടി കളിച്ചില്ലെങ്കിൽ തോല്‍ക്കുമെന്ന കാര്യത്തിൽ തര്‍ക്കവും ഇല്ല.
ചായക്കടയിലുള്ളവർ പിറുപിറുത്തു അങ്ങിങ്ങായി ഇരുന്നു. അഴകപ്പൻ അന്വേഷിച്ചു.
”ഗിര്യേ… നാണൂന് ഒട്ടും പറ്റില്ലേ കളിക്കാൻ?”
ഗിരി വിശദമാക്കി. “വല്യ പെയിനില്ലെന്നാ കേട്ടത്. പക്ഷേ ഡോക്ടർ കളിക്കര്തെന്നു പറഞ്ഞത്രെ”
”നസീറെന്താ പറയണെ?”
അതിനുത്തരമായി ഗിരി ചിരിച്ചു. “കളിക്കല്ലാണ്ട് എന്തു വഴി?”
വൈകീട്ടു നാലുമണിയോടെ വാളൂർ സ്കൂള്‍ഗ്രൌണ്ട് നിറഞ്ഞു കവിഞ്ഞു. കാതിക്കുടം, അന്നനാട്, വെസ്റ്റ് കൊരട്ടി, കുലയിടം എന്നിവിടങ്ങളിൽ നിന്നു വന്നവർ ഇരുടീമുകള്‍ക്കുമായി ആര്‍പ്പുവിളിച്ചു. ബ്രദേഴ്‌സ് ടീം ഗ്രൌണ്ടിലിറങ്ങി പ്രാക്ടീസ് തുടങ്ങിയപ്പോൾ നാണു ഇല്ലെന്നറിഞ്ഞ് അന്നമനട പക്ഷക്കാർ കരഘോഷം മുഴക്കി. കളി ആരംഭിക്കുന്നതിനു പത്തുമിനിറ്റു മുമ്പ് കലാഭവൻ മണി എന്‍ഫീല്‍ഡിൽ എത്തി. കളിക്കാരെ പരിചയപ്പെട്ട ശേഷം കുറച്ചു സമയം പന്തു തട്ടുകയും ചെയ്തു.
ടൂര്‍ണമെന്റിൽ ഇതുവരെ രണ്ടു ടീമുകളും കളിച്ചത് 4-4-2 ശൈലിയിലായിരുന്നു. ഫൈനൽ വരെ മികച്ച പോരാട്ടമാണ് ഇരുടീമുകളും പുറത്തെടുത്തതെങ്കിൽ നാണുവിന്റെ അഭാവം ബ്രദേഴ്സിന്റെ പ്രതിരോധത്തെ ദുര്‍ബലപെടുത്തിയിരുന്നു. ആദ്യപകുതിയിൽ അതു തെളിഞ്ഞു കണ്ടു.
(0 – 1). ബ്രദേഴ്സ് പിന്നിൽ!
ഗോളി സുമോദിന്റെ തകര്‍പ്പൻ സേവുകൻ കൂടി ഇല്ലായിരുന്നെങ്കിൽ സ്ഥിതി ഇതിലും ദയനീയമാകുമായിരുന്നു. ആശയപ്പൊരുത്തം നഷ്ടമായ ബ്രദേഴ്സിന്റെ പ്രതിരോധനിരയെ കാഴ്ചക്കാരാക്കി നിര്‍ത്തി അന്നമനടയുടെ നീലക്കുപ്പായക്കാർ ഇഷ്ടം പോലെ കയറിയും ഇറങ്ങിയും കളിച്ചു. പകുതി സമയമായപ്പോഴേക്കും ഇത്തരം കളികൊണ്ടു ഫൈനൽ ജയിക്കാനാകില്ലെന്നു നസീറിനും മനസ്സിലായി.
രണ്ടാം പകുതി തുടങ്ങുന്നതിനു മുമ്പ് വീട്ടിൽ ഇരിക്കപ്പൊറുതി ഇല്ലാതെ കാരിയറിൽ ബൂട്ടും ഷോര്‍ട്സും വച്ചു, സൈക്കിൾ മെല്ലെ ചവിട്ടി നാണു എത്തി. വായിലെ മുറുക്കാൻ തുപ്പിക്കളഞ്ഞു കളിയെ പറ്റി അന്വേഷിച്ചു. ഡിഫന്‍സ് ശരിയാകുന്നില്ലെന്നു ഗിരിബാബു. രണ്ടാം പകുതിയിൽ പതിവു ശൈലിയായ 4-4-2 ഉപേക്ഷിച്ചു പ്രതിരോധത്തിനു മുന്‍തൂക്കമുള്ള 4-5-1 ലേക്കു മാറി, തല്‍ക്കാലം കൂടുതൽ ഗോളുകൾ വീഴുന്നതു തടഞ്ഞു അവസാനം ആഞ്ഞടിക്കാനാണ് പ്ലാനെന്നും കൂട്ടിച്ചേര്‍ത്തു.
ഈ സംഭാഷണങ്ങള്‍ക്കിടയിൽ നാണുവിന്റെ വരവ് ബ്രദേഴ്സ് പക്ഷക്കാര്‍ക്കിടയിൽ ഓളങ്ങളും അന്നമനട ആരാധകര്‍ക്കിടയിൽ ആശങ്കകളും സൃഷ്ടിച്ചു. കടുത്ത ബ്രദേഴ്സ് ഫാനും, ടീമിലെ പ്രതിഭാ ധാരാളിത്തം ഒന്നുകൊണ്ടു മാത്രം അവസാന ഇലവനിൽ സ്ഥലം ലഭിക്കാതിരുന്നവനുമായ ബൈജു നാണുവിന്റെ വരവ് ടീമിനു ഉണര്‍വുണ്ടാക്കുമെന്നു അഭിപ്രായപ്പെട്ടു.
രണ്ടാം പകുതി തുടങ്ങിയപ്പോൾ ബ്രദേഴ്സിന്റെ 4-5-1 ശൈലിയിലേക്കുള്ള ചുവടുമാറ്റം അന്നമനടയെ ഇരട്ടി ആവേശത്തിലാക്കി. അവർ കൂടുതൽ ആക്രമണത്തിൽ ഊന്നിയ 3-5-2 പരീക്ഷിച്ചു. മിനിറ്റുകൾ കൊഴിഞ്ഞു കൊണ്ടിരുന്നു. കേളീശൈലി മാറ്റിയിട്ടും ബ്രദേഴ്സിന്റെ ഡിഫന്‍സ് ശരിയായില്ല. ബോൾ കൈവശം വക്കുന്ന കാര്യത്തിൽ അന്നമനട വളരെ മുന്നിൽ. കളി തീരാന്‍ ഇരുപതു മിനിറ്റു മാത്രം ബാക്കിയുള്ളപ്പോൾ സിദ്ദിക്കിന്റെ ഒരു ചൂടന്‍ഷോട്ട് ഗോളി സുമോദ് കുത്തിക്കളഞ്ഞത് ഗോള്‍പോസ്റ്റിൽ തട്ടി തെറിച്ചു പോയി. നസീർ ദീര്‍ഘമായി നിശ്വസിച്ചു. പിന്നെ റഫറിയെ നോക്കി കൈകൾ കറക്കി.
സബ്സ്റ്റിറ്റ്യൂഷൻ!
ചെറുവാളൂർ വിളിക്കുന്നു, അവരുടെ പൌളോ മാള്‍ഡീനിയെ!
ഗ്രൌണ്ടിനെ തൊട്ടു നെറുകയിൽ വച്ച്, കട്ടിമീശയുടെ അഗ്രം നാക്കുകൊണ്ടു വളച്ചു വായക്കുള്ളിലാക്കി ചാടിയോടി നാണു ഇറങ്ങി.
കാണികള്‍ക്കിടയിൽ മര്‍മരം ഉയര്‍ന്നു. “നാണു… നാണു”
അതു ക്രമേണ ആരവമായി മാറി.
നാണു ഇറങ്ങിയ ഉടന്‍ നസീർ ശൈലി 4-4-2 ലേക്കു മാറ്റി. തന്റെ വിശ്വസ്തനായ സ്റ്റോപ്പർ ബാക്കിനെ നോക്കി ഗോളി സുമോദ് വലതുകൈ നെഞ്ചിൽ ഊക്കിലടിച്ചു. പിന്നെ ഓടിവന്നു നാണുവിന്റെ തലയുമായി സ്വന്തം തല പതുക്കെ കൂട്ടിയിടിപ്പിച്ചു. ബ്രദേഴ്‌സ് ആരാധകർക്കിടയിൽ വിസിലടികൾ ഉയര്‍ന്നു. കളി വീണ്ടും പുനരാരംഭിച്ചപ്പോൾ നാണു സുരേഷ് ആരാണെന്നു അന്നമനടക്കാര്‍ക്കു മനസ്സിലായി. പ്രതിരോധത്തിലെ വലക്കണ്ണികൾ മുറുക്കിയും ആവശ്യം പോലെ കയറിക്കളിച്ചും ഡിഫന്‍സിൽ നാണു അജയ്യനായി നിന്നു.
കളിയുടെ എണ്‍പതാം മിനിറ്റിൽ ഗിരിയുടെ ഒരു ലോങ്ങ്‌റേഞ്ച് ഷോട്ട് അപ്രതീക്ഷിതമായ നീക്കത്തിലൂടെ മിഡ്ഫീല്‍ഡിലുള്ള നസീർ ഇടതുവിംഗിലേക്കു മറിച്ചപ്പോൾ നാണു അത് ഓടിയെടുത്തു കുതിച്ചു. രണ്ടു കളിക്കാരെ നിഷ്‌പ്രയാസം കബളിപ്പിച്ചുള്ള ആ വരവു കണ്ടപ്പോൾ ബ്ലൂമാക്സിന്റെ ഡിഫന്റർ ജിന്‍സ് ജോയിക്കു എന്തു ചെയ്യണമെന്ന കാര്യത്തിൽ സംശയമില്ലായിരുന്നു. കടുത്ത ടാക്കിളിങ്ങ്. അത്തരമൊരു നീക്കം പ്രതീക്ഷിച്ചിരുന്ന നാണു ഒഴിയാൻ ശ്രമിച്ചെങ്കിലും തുടയെ രക്ഷിക്കാന്‍ പറ്റിയില്ല.
രണ്ടു കൈകളും ഉയര്‍ത്തി, നിലത്തു കിടക്കുന്ന നാണുവിനെ പുച്ഛത്തോടെ നോക്കി, ‘ഞാനൊന്നുമറിഞ്ഞില്ലേ‘ എന്ന ഭാവത്തിൽ നിന്ന ജിന്‍സിനെ അത്യാവശ്യം തിണ്ണമിടുക്കുള്ള നഫീൽ ആഞ്ഞു താങ്ങി. ജിന്‍സ് ലംബമായി തെറിച്ചു പോകുന്നതു കണ്ടിട്ടും അദ്ദേഹവും ‘ഞാനൊന്നും ചെയ്തില്ല‘ എന്ന ഭാവത്തിൽ കൈപൊക്കി. റഫറിയുടെ വിസിൽ മുഴങ്ങി. രണ്ടു ടീമിലെയും കളിക്കാര്‍ക്കിടയിൽ സംഘര്‍ഷമുണ്ടായി. കാണികള്‍ക്കിടയിൽ നിന്നു ജിന്‍സിനു നേരെ ആക്രോശിച്ചിറങ്ങിയ ബൈജുവിനെ ചിലർ പൊക്കിക്കൊണ്ടു പോയി അനുനയിപ്പിച്ച്, ബാവയുടെ കടയില്‍നിന്നു സോഡ വാങ്ങിക്കൊടുത്തു. ഒന്ന് നാണുവിനും.
നാണുവിനെ ഫൌൾ ചെയ്തതിനു കിട്ടിയ ഫ്രീകിക്ക് നസീർ ഗാരിഞ്ച സ്റ്റൈൽ കരിയില കിക്കിലൂടെ ഗോളാക്കുമ്പോൾ നാണു ഗിരിയുടെ തോളിൽ കൈയിട്ടു തണുത്ത സോഡ തലയിൽ ഒഴിക്കുകയായിരുന്നു. ഗോള്‍വല അനങ്ങിയതോടെ ലൈനരുകിൽ നിന്നിരുന്ന ബൈജുവും കൂട്ടരും ഗ്രൌണ്ടിലിറങ്ങി. വിസിലും ആര്‍പ്പും വിളിച്ച് അന്നമനട ആരാധകരെ പ്രകോപിപ്പിച്ച ശേഷം റഫറിയുടെ കര്‍ശന നിര്‍ദേശത്തിനു വഴങ്ങി തിരിച്ചു കയറി.
സമനില ഗോൾ വീണ ശേഷം അന്നമനടക്കാർ ആക്രമണത്തേക്കാൾ ഉപരി പ്രതിരോധത്തിലാണ് ശ്രദ്ധിച്ചത്. നാണു ഉള്ളപ്പോൾ ആക്രമിച്ചിട്ടു കാര്യമില്ലെന്നു മനസ്സിലാക്കിയ അവരുടെ ലക്ഷ്യം പെനാല്‍റ്റി ഷൂട്ടൌട്ടാണെന്നു എല്ലാവര്‍ക്കും വ്യക്തമായിരുന്നു. പക്ഷേ ബ്രദേഴ്സിന്റെ മുന്നേറ്റ നിരയിലെ രാജീവനു ചില പ്ലാനുകളുണ്ടായിരുന്നു. പന്ത് തങ്ങളുടെ ഹാഫില്‍നിന്നു വിടാതെ, എന്നാൽ മുന്നേറാതെയും, അങ്ങോട്ടുമിങ്ങോട്ടും തട്ടിമുട്ടി സമയം പോക്കിയിരുന്ന നീലപ്പടയെ കബളിപ്പിച്ചു രാജീവന്‍ പന്തു റാഞ്ചി മിഡ്ഫീല്‍ഡിലേക്കു മറിച്ചു. ബാക്ക് പാസ്. അവിടെനിന്നു ബോൾ സ്വീകരിച്ച നസീർ ഇടതു വിംഗിലേക്കു ലോങ്‌റേഞ്ച് ഷോട്ടു തൊടുക്കുമ്പോൾ നാണു ജിന്‍സിനെ വെട്ടിച്ചു പായുകയായിരുന്നു. പന്തു നിലം തൊടുന്നത് കാത്തുനിന്ന സഗീറിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് നാണു പൊങ്ങിവന്ന പന്ത് കാലിലെടുക്കാതെ വിസ്തൃതമായ നെഞ്ചുകൊണ്ടു തന്നെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന രാജീവനു മറിച്ചു. തികച്ചും അപ്രതീക്ഷിതമായ ഒരു പാസ്. ഒന്നു വട്ടം തിരിഞ്ഞു രാജീവൻ തൊടുത്ത ഇടങ്കാലൻ ഷോട്ട് ഗോള്‍വലയിൽ പതിക്കുമ്പോൾ കളി തീരാൻ രണ്ടു മിനിറ്റു മാത്രം ബാക്കി. ബ്രദേഴ്സ് മുന്നിലും (2-1)
ബാക്കി സമയം അന്നമനട ടീം ആവതു ശ്രമിച്ചെങ്കിലും ബ്രദേഴ്സിന്റെ ഡിഫന്‍സിനെ കീഴ്പ്പെടുത്താനായില്ല. അങ്ങിനെ തൊണ്ണൂറ്റിയേഴിലെ പരാജയത്തിനു വാളൂർ ടീം കണക്കു തീര്‍ത്തു. ഇരുപതു മിനിറ്റു മാത്രം കളിച്ച നാണുവിനെ കളിയിലെ കേമനായി തിരഞ്ഞെടുക്കാൻ ആര്‍ക്കും അധികം ആലോചിക്കേണ്ടി വന്നില്ല. സമ്മാനം കൊടുത്തു നാണുവിനെ കെട്ടിപ്പിടിച്ചു മണി സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചു. “ങ്യാഹഹഹ”.

