അദ്ധ്യായം 15 — ഫൈനൽ ലാപ്പ്

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



പതിനാലാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ചില്ലുവാതിൽ ഉന്തിത്തള്ളി ഞാൻ ഷോറൂമിൽ പ്രവേശിച്ചു. ഷോറൂം ആകർഷകമായി അലങ്കരിച്ചിരുന്നു. എവിടേയും നല്ല വൃത്തി. സുതാര്യമായ ചില്ലലമാരകളിൽ വിവിധ മൊബൈൽ ഫോണുകളുടെ വർണാഭമായ ഡമ്മി ബോക്സുകൾ നിരത്തി വച്ചിരിക്കുന്നു. ഒരിടത്തു മോട്ടോറല, മറ്റൊരിടത്തു സോണി. അനേകം മറ്റു ബ്രാൻഡുകളും ഉണ്ട്. ഞാൻ NOKIA ലോഗോയുള്ള ടീഷർട്ട് ധരിച്ച സേൽസ് പ്രമോട്ടറെ സമീപിച്ചു. അദ്ദേഹം പുതിയ ആളായിരുന്നു.

കൈപിടിച്ചു കുലുക്കി ഞാൻ സ്വയം പരിചയപ്പെടുത്തി. “സുനിൽ.

പ്രമോട്ടർ പ്രതിവചിച്ചു. “രൻജിത്ത്.

അതു മറ്റൊരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു. ‘സംഗീത, സിഎംഎച്ച് റോഡ്’ മൊബൈൽ ഷോറൂം പ്രമോട്ടറായ രൻജിത്തും, കസ്റ്റമർ എൻജിനീയറായ സുനിലും തമ്മിലുള്ള സൗഹൃദത്തിന്റെ ആരംഭം. പിന്നീട് വേറെയും കുറേ പ്രമോട്ടർമാരെ ഞാൻ പരിചയപ്പെട്ടു. ചിലർ അടുത്ത സുഹൃത്തുക്കളായി. ചിലർ കൂട്ടം തെറ്റി പിരിഞ്ഞുപോയി. ചിലരെ ഞാൻ പിരിഞ്ഞു. ചിലർ എന്നെ പിരിഞ്ഞു. രണ്ടുകൊല്ലം അങ്ങിനെ തീർന്നു. ഒടുക്കം എനിക്കു ബാക്കിയായത് തരിശായി കിടക്കുന്ന ജീവിതവും വളരെ അണ്ടർ യൂട്ടിലൈസ് ചെയ്യപ്പെട്ട പ്രൊഫഷനുമായിരുന്നു.

***************

“നമ്മൾ എന്തിനാണ് ഇത്ര വളഞ്ഞു യാത്ര ചെയ്യുന്നത്. മജസ്റ്റിക്കിൽനിന്നു ജാലഹള്ളിയിലേക്കു നേരിട്ടു ബസ് പിടിച്ചാൽ നേരത്തെ എത്താമല്ലോ.” ഷാജി ചോദിച്ചു.

ഞങ്ങൾ കയറിയ ബസ് ബിടിഎം സിഗ്നൽ കുരുക്കിൽപെട്ടു കിടക്കുകയാണ്. ഇനിയുമേറെ ദൂരം താണ്ടാനുണ്ട്. സിൽക്ക് ബോർഡ്, മാർത്തഹള്ളി, കെആർ പുരം, ഹെബ്ബാൽ, ബെൽ സർക്കിൾ വഴി ജാലഹള്ളിയിലേക്കാണ് യാത്ര. തികച്ചും വളഞ്ഞ റൂട്ട്.

ഞാൻ തലയാട്ടി സമ്മതിച്ചു.

“പിന്നെന്താ ഔട്ടർറിംഗ് റോഡിലൂടെ…” ഷാജി വിട്ടില്ല.

ഞാൻ പറഞ്ഞു. “ഷാജി, എനിക്കു ഈ റോഡുമായി എന്തോ ആത്മബന്ധമുണ്ട്. അതെങ്ങിനെ വന്നു എന്നറിയില്ല. ഈ റോഡിലൂടെ യാത്ര ചെയ്യാൻ വളരെ ഇഷ്ടമാണെന്നു മാത്രം പറയുന്നു.”

ഷാജി സംസാരം നിർത്തി.

ഞാൻ ജോലിക്കു ചേർന്ന ശേഷം ആറുമാസം കഴിഞ്ഞാണ് കമ്പനിക്കു സിഡിഎൻ പ്രോജക്ട് കിട്ടുന്നത്. ബാംഗ്ലൂർ നഗരത്തിലെ തിരഞ്ഞെടുത്ത മൊബൈൽ ഷോറൂമുകളിൽ കമ്പനി ബ്രാൻഡ് ലാപ്‌ടോപ്പും വയർലസ് റൗട്ടറും സ്ഥാപിച്ച് ഇന്റർനെറ്റ് കണക്ഷൻ സുഗമമാക്കുന്ന പ്രക്രിയ. ഒപ്പം വിവിധ വെബ്സൈറ്റുകൾ ബ്ലോക്കു ചെയ്യുന്ന മെക്കാനിസവും പ്രാവർത്തികമാക്കണം. പ്രോജക്ട് തുടങ്ങിയ സമയത്തു പത്തോളം അംഗങ്ങൾ ടീമിൽ ഉണ്ടായിരുന്നു. ഇൻസ്റ്റാലേഷൻ ഘട്ടം കഴിഞ്ഞു ആറു മാസമായപ്പോൾ ഞാൻ മാത്രമായി ചുരുങ്ങി. ദിവസവും ബാംഗ്ലൂർ നഗരത്തിൽ ചുറ്റിനടന്നു 2-3 പരാതി കാളുകൾ കൈകാര്യം ചെയ്യണം. ഒരു കൊല്ലം ഇങ്ങിനെ പോയി. രണ്ടാമത്തെ കൊല്ലം എംപിഎൽഎസ് ടെക്നോളജി സ്ഥാപിച്ചതോടെ കാളുകളുടെ എണ്ണം ഒരിടക്കാലത്ത് ഉയർന്നു. സഹായിയെ ആവശ്യമാണെന്നു മനസ്സിലാക്കി ഞാൻ മാനേജറുമായി സംസാരിച്ചു. അദ്ദേഹം എച്ച്ആർ എക്സിക്യുട്ടീവിനെ വിളിച്ചു പറഞ്ഞു.

“രമേഷ്. സിഡിഎന്നിലേക്കു ഒരു എൻജിനീയറെ കൂടി റിക്രൂട്ട് ചെയ്യൂ. സുനിലിനു എല്ലാ കാളുകളും കൈകാര്യം ചെയ്യാനാകുന്നില്ലെന്ന്.”

ഒരാഴ്ചക്കുള്ളിൽ ഷാജി ജോയിൻ ചെയ്തു.

ബിഎംടിസി ബസിന്റെ പിൻഭാഗത്തായിരുന്നു ഞങ്ങളുടെ ഇരിപ്പ്. വെയിൽ കൊള്ളാതിരിക്കാൻ ഞാൻ ഗ്ലാസ്‌ വിൻഡോയിൽ നിന്നു കുറച്ചു അകന്നിരുന്നു. ട്രാഫിക്ക് മൂലം ബസ് സാവധാനം സഞ്ചരിച്ചു. സിൽക്ക് ബോർഡ് പിന്നിട്ടതോടെ വേഗതയെടുത്തു.

ഔട്ടർ റിങ് റോഡിലൂടെ യാത്ര ചെയ്യാൻ ഇഷ്ടമാണെന്നു ഞാൻ വെറുതെ പറഞ്ഞതായിരുന്നില്ല. റിങ് റോഡിനോടു ഒരു തരം ആത്മബന്ധം എന്നും തോന്നിയിരുന്നു. എല്ലാത്തിന്റേയും ആരംഭം ബാംഗ്ലൂരിൽ എത്തിയ ദിവസം തന്നെയാണ്. റൂമിൽ ഇരുന്ന് മുഷിഞ്ഞെന്നു പറഞ്ഞപ്പോൾ രാജു മാർത്തഹള്ളി വരെ കൂട്ടിക്കൊണ്ടു പോയി. അതും രാത്രി ഒമ്പതു മണിക്ക്. ആളുകൾ ഒഴിഞ്ഞ ബിഎംടിസി ബസിൽ, തണുത്ത കാറ്റേറ്റു ഞങ്ങൾ യാത്ര ചെയ്തു. വശങ്ങളിൽ അധികം കെട്ടിടങ്ങളില്ലാത്ത, ഗതാഗത തടസമില്ലാത്ത നീണ്ട റോഡ്. മനസ്സിലെ സമ്മർദ്ദം കുറയുന്നത് ഞാൻ വ്യക്തമായും മനസ്സിലാക്കി. മാർത്തഹള്ളി ബ്രിഡ്‌ജിനു മുകളിൽ തുറന്നിരുന്ന തട്ടുകടയിൽ ഞങ്ങൾ കയറി. കടക്കു സമീപം ടർപായ വലിച്ചുകെട്ടി, അതിനു കീഴിൽ ചുവന്ന പ്ലാസ്റ്റിക് സ്റ്റൂളുകൾ നിരത്തിയിരുന്നു. മൂലയിലെ സ്റ്റൂളിൽ ഇരുന്നാൽ താഴെക്കൂടി ശരവേഗത്തിൽ പോകുന്ന വാഹനങ്ങൾ കാണാം. ഞങ്ങൾ അവിടെ ഇരുന്നു. വാഹനങ്ങളുടെ ശബ്ദവും രാവിന്റെ നിശബ്ദതയും ഞങ്ങൾക്കു കൂട്ടായി. തട്ടുകടയിലെ പയ്യൻ കൊണ്ടു വന്ന ഇഡ്ഢലിയും ചമ്മന്തിയും ഓംലൈറ്റും ആസ്വദിച്ചു കഴിച്ചു. എല്ലാം കഴിഞ്ഞു മുറിയിലേക്കു തിരിക്കുമ്പോഴേക്കും ഔട്ടർറിങ് റോഡ് മനസ്സിൽ തറച്ചു കയറിയിരുന്നു. അങ്ങിനെ കുറേ രാത്രികൾ വീണ്ടും ആവർത്തിക്കപ്പെട്ടു. പിൽക്കാലത്തു ഗതാഗതതടസ്സവും മറ്റും അനുഭവിക്കേണ്ടി വന്നിട്ടും റിങ്റോഡിനെ ഒരിക്കലും പഴി പറഞ്ഞിട്ടില്ല. ബാംഗ്ലൂരിലെ ആദ്യ ദിവസങ്ങളിൽ എന്നിലെ സംഘർഷങ്ങൾ ഞാൻ പരിഹരിച്ചിരുന്നത് റിങ്റോഡിനു സമീപം ഇരുന്നായിരുന്നല്ലോ?

ഔട്ടർറിങ് റോഡ് എന്റെ മനസ്സിനു ഇഷ്ടപ്പെട്ട പരിതസ്ഥിതി ആയത് എങ്ങിനെയാണ്? എല്ലാവർക്കും സ്വന്തം നാട്, വീട്, മുറി എന്നിവയോടു തോന്നുന്ന അടുപ്പം എനിക്കറിയാം. ചിലർക്കു വാച്ച്, ചാരുകസേര തുടങ്ങിയ വസ്തുക്കളോടു പോലും മമതയുണ്ടാകും. ദൈനംദിന ജിവിതത്തിൽ നമ്മെ ഉൾക്കൊള്ളുന്ന ഇടങ്ങളോടു തോന്നുന്ന അഭിനിവേശം സ്വാഭാവികമാണ്. എന്നാൽ എന്നെ സംബന്ധിച്ചു ഔട്ടർറിങ് റോഡ് നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്നിട്ടില്ല. ആ റോഡിലൂടെ സഞ്ചരിച്ചതിലും കൂടുതൽ മറ്റു റോഡുകളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. പിന്നെയെന്താണ് റിങ്റോഡിനെ എന്നിലേക്കു അടുപ്പിച്ചത്? മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം സവിശേഷരീതിയിൽ സ്വാധീനിച്ചതാണെന്നു തോന്നുന്നു. റിങ്റോഡിലെ സാഹചര്യങ്ങളെ, ചുറ്റുപാടുകൾ ഉൾപ്പെടെ, പ്രത്യേകരീതിയിലാണ് ഞാൻ ഉൾക്കൊണ്ടത്. ആ പാത ടാറും കല്ലും നിറഞ്ഞ മെറ്റീരിയൽ നിർമിതിയാണെന്നു ആന്തരികമായി തോന്നിയിട്ടില്ല, ബാഹ്യമായി അങ്ങിനെയാണെങ്കിലും. റിങ് റോഡ് ശരീരവും മനസ്സുമുള്ള ഒരു വ്യക്തിയാണെന്നു കരുതാനാണ് എനിക്കിഷ്ടം. ഭൗതികവസ്തുക്കൾക്കു മാനുഷിക ഭാവങ്ങൾ കല്പിക്കുന്നതിൽ യുക്തിയുണ്ടോ? എനിക്കറിയില്ല[1]. പക്ഷേ മനുഷ്യനു നൽകാൻ കഴിയാത്ത സാന്ത്വനം ചില ചുറ്റുപാടുകൾ എനിക്കു നൽകിട്ടുണ്ട്. ഉദാഹരണമായി രണ്ടു ഫ്ലൈഓവറും ഏതാനും കടകളും ഒരു ഹനുമാൻ കോവിലുമുള്ള അഗര ജംഗ്ഷൻ. ഇവിടെ അധികം തിരക്കില്ലാത്ത സമയത്തു വന്നു നിൽക്കാനും, ഏതെങ്കിലും കടയിൽ നിന്നു ഇളനീരോ ചായയോ കുടിക്കാനും എനിക്ക് വളരെ ഇഷ്ടമാണ്. അപ്പോഴെല്ലാം ഒരു സുഹൃത്തിന്റെ സാമീപ്യം അനുഭവപ്പെടും. അൽഭുതപ്പെടാൻ ഒന്നുമില്ല. പ്രകൃതിക്കു മന്യഷ്യനു മേലുള്ള സ്വാധീനശക്തി പലരിലും പല തരത്തിലാണ് പ്രത്യക്ഷമാവുകയെന്നു മാത്രം അറിയുക.

ബസ് മാർത്തഹള്ളിയിൽ എത്തിയപ്പോൾ ഞങ്ങൾ ഇറങ്ങി. ഷാജിയുടെ മുഖത്തു ചോദ്യഭാവം. ഞാൻ പറഞ്ഞു.

“ഇവിടെയൊരു മലയാളി ഹോട്ടലുണ്ട്. നമുക്കു ഊണ് കഴിച്ചിട്ടു പോകാം”

ഷാജി ജോലിയെപ്പറ്റി എന്നോടു കൂടുതൽ അന്വേഷിച്ചു.

“ഈ പ്രോജക്ട് പണി പഠിക്കാൻ നല്ലതാണോ?”

ഞാൻ അനുകൂലിച്ചു. “തീർച്ചയായും. ഷാജി ഐടി രംഗത്തു തുടക്കക്കാരനല്ലേ. ജോലി പരിചയമാകാൻ ഈ പ്രോജക്ട് ധാരാളം.”

ഷാജി അന്വേഷിച്ചു. “സാറിനോ?”

“എനിക്ക്…” ഞാൻ വിക്കി. “എനിക്കു ഈ പ്രോജക്ടിൽനിന്നു കുറച്ചു പുതിയ അറിവുകളേ കിട്ടിയുള്ളൂ. ഒരു പ്രോക്സി സെർവർ ഇൻസ്റ്റാലേഷൻ. പിന്നെ അതിന്റെ കോൺഫിഗറേഷനും പ്രവർത്തനവും. പ്രോജക്ടിലെ മറ്റു ജോലികൾ മുമ്പേ അറിയാമായിരുന്നു.”

“ഞാൻ നെറ്റ്‌വർക്കിങ്ങ് സർട്ടിഫിക്കേഷൻ എടുത്താലോ എന്നു ആലോചിക്കുകയാണ്. സാറിനു സർട്ടിഫിക്കേഷനുകൾ ഉണ്ടോ?”

“എനിക്കു മൂന്നു സർട്ടിഫിക്കേഷൻ ഉണ്ട് ഷാജി. CCNA 2002-ൽ എടുത്തു, 2004-ൽ MCSA, Solaris SCNA ലഭിച്ചത് 2007-ലും. ഇതു കൂടാതെ Brocade BCFA എഴുതി നിസ്സാര വ്യത്യാസത്തിനു തോറ്റിട്ടുമുണ്ട്. Brocade ഉപകരണങ്ങൾ കൈകാര്യം ചെയ്തു പരിചയം ഇല്ലാത്തതിനാലായിരുന്നു തോൽവി.”

ഷാജി അൽഭുതപരതന്ത്രനായി. “ഇതൊക്കെ ഉണ്ടായിട്ടെന്താ ഈ ജോലി ചെയ്യുന്നത്. വേറെ നോക്കിക്കൂടെ.”

Read More ->  അദ്ധ്യായം 3 -- ചെറുത്തുനിൽപ്പിന്റെ ആരംഭം

ഞാൻ ചിരിച്ചു. “ശ്രമിക്കാഞ്ഞിട്ടല്ല. ശ്രവണന്യൂനത മൂലം കമ്പനികൾ അവഗണിക്കുന്നതാണ്.”

“സുഹൃത്തുക്കൾ ശ്രമിച്ചാൽ കിട്ടില്ലേ?”

“സുഹൃത്തുക്കളാണെന്നു കരുതിയവരെല്ലാം, സത്യത്തിൽ, തിരിച്ചിങ്ങോട്ടും അങ്ങിനെ കരുതുന്നില്ലെന്നതാണ് എന്നെ ഞെട്ടിച്ച പ്രധാന വസ്തുത. അഞ്ചാറു കൊല്ലത്തിനിടയിൽ രണ്ടോ മൂന്നോ എസ്എംഎസ് മാത്രമയച്ചവരെ, അതും ഇൻഫോർമൽ മെസേജ്, സുഹൃത്തുക്കളായി കാണാനാകില്ല. ഇടക്കൊക്കെ ഹേയ് ഡ്യൂഡ്, വാട്ട്സ് അപ് എന്നുള്ള മെസേജുകൾ ഞാൻ പ്രതീക്ഷിച്ചിട്ടുണ്ട്. നിരാശയായിരുന്നു ഫലം. പിന്നെ ചില സഹായങ്ങൾ കിട്ടിയിട്ടുണ്ട്. അതും പ്രതീക്ഷിക്കാത്തവരിൽ നിന്ന്. ക്ലാസ്മുറിയിൽ എന്നോടു സംസാരിക്കാതെ മൂന്നുകൊല്ലം മൗനം പാലിച്ചവരിൽ ചിലർ, സത്യത്തിൽ, എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. എനിക്കതു മനസ്സിലായത് വർഷങ്ങൾക്കു ശേഷമാണ്. അതാണ് അതിലെ ട്രാജഡി.”

“നമ്മുടെ ഓഫീസിലെ സഹപ്രവർത്തകർ എങ്ങിനെയാണ് പെരുമാറുക. പറയുന്നതു കേട്ടില്ലെങ്കിൽ കളിയാക്കുമോ?”

“മുഖത്തോടു മുഖം നോക്കി വെർബൽ അബ്യൂസിങ്ങ് ഒരിക്കലും ഉണ്ടായിട്ടില്ല. പക്ഷേ പരോക്ഷമായി കളിയാക്കുന്ന തരം പെരുമാറ്റം ഉണ്ടായിട്ടുണ്ട്. ഒരു ഉദാഹരണമായി, എന്നോടു എന്തെങ്കിലും കാര്യം പറഞ്ഞിട്ടു ഞാൻ കേട്ടില്ല, എന്താണ് പറഞ്ഞതെന്നു തിരിച്ചു ചോദിക്കുമ്പോൾ അപരൻ ഒന്നുമില്ലെന്നു ചുമലനക്കും. ചിലപ്പോൾ അടുത്തിരിക്കുന്ന ആളോടു എന്നോടു സംസാരിക്കാൻ പറയും. ഇങ്ങിനെ പെരുമാറുമ്പോൾ അവരുടെ ശരീരഭാഷ മോശമായിരിക്കും. ഇതെല്ലാം പരോക്ഷ കളിയാക്കലായി അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷേ വേറൊരു കാര്യവും ഇവിടെ പ്രസക്തമാണ്. ഇങ്ങിനെ പെരുമാറുന്നവർ, ഇവരിൽ നല്ല പരിചയമുള്ളവരും അല്ലാത്തവരുമുണ്ട്, അറിഞ്ഞുകൊണ്ടു മനപൂർവ്വം ചെയ്യുന്നതാണെന്നു തോന്നുന്നില്ല. ഇത്തരം പെരുമാറ്റങ്ങൾ എന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് അവർക്കു അറിയില്ല. കാരണം അവർക്കു ശ്രവണന്യൂനത ഉള്ളവരെ പരിചയമില്ല. ന്യൂനതയുള്ളവരുടെ മാനസിക വിചാരങ്ങളും ചിന്താരീതിയും പരിചയമില്ല. അതാണ് പരോക്ഷമായി കളിയാക്കുന്നുവെന്നു, ഞാൻ കരുതുന്ന പോലെ അവർ പെരുമാറുന്നത്. പിന്നെ മനസ്സ് വേദനിച്ചാലും ഞാനതു മറ്റുള്ളവരോടു പറയാറില്ല. ഇത്തരം പെരുമാറ്റം തുടരാൻ അതുമൊരു കാരണമാണ്.”

“കസ്റ്റമർ സൈറ്റുകളിൽ ഉള്ളവരോ?”

“ആദ്യം കരുതിയിരുന്നതു സൈറ്റുകളിലായിരിക്കും ഞാൻ പ്രധാനമായും പ്രശ്നങ്ങൾ നേരിടുകയെന്നാണ്. പക്ഷേ അൽഭുതകരമെന്നു പറയട്ടെ, സിഡിഎൻ പ്രോജക്ടിലുള്ള അമ്പത്തിമൂന്നു സൈറ്റുകളിലും ഒരു പ്രശ്നവും നേരിട്ടിട്ടില്ല. എല്ലാവരും നല്ല സഹകരണം നൽകി. ടെക്നിക്കൽ മേഖലയിൽ പിഴവുകൾ വരുത്തരുതെന്ന ഡിമാന്റേ അവർക്കുള്ളൂ. അതു ഞാൻ നിറവേറ്റുന്നുണ്ട്. ഡൽഹിയിലുള്ള സിഡിഎൻ പ്രോജക്റ്റ് ഹെൽപ്പ്ഡെസ്കും നന്നായി സഹകരിക്കുന്നു.”

“ഞാനൊരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടുമോ”

ഇല്ലെന്നു ഉറപ്പു കൊടുത്തു. ഷാജി ശബ്ദംതാഴ്ത്തി ചോദിച്ചു. “ആരെങ്കിലും പൊട്ടൻ എന്നു വിളിച്ചിട്ടുണ്ടോ?”

എനിക്കു രസം കയറി. ഷാജി ധൈര്യവാനാണ്.

“ഉണ്ടല്ലോ ഷാജി. ചിലർ വിളിച്ചിട്ടുണ്ട്. പണ്ടുപണ്ട് വീട്ടുമുറ്റത്തു മുത്തശ്ശിയുടെ മടിയിൽ, കൂടണയാൻ പോകുന്ന കാക്കകളുടെ എണ്ണമെടുത്തു കിടക്കുമ്പോൾ മുത്തശ്ശി സ്നേഹത്തോടെ വിളിക്കുമായിരുന്നു, പൊട്ടൻ എന്നു. പിന്നെ വികൃതി കാണിച്ചു പിടികൊടുക്കാതെ ഓടുമ്പോൾ ചെറിയമ്മ പറയുമായിരുന്നു, ഈ പൊട്ടനെ കൊണ്ട് തോറ്റു എന്ന്. അക്കാലങ്ങളിൽ എനിക്കു ശ്രവണന്യൂനത ഇല്ലായിരുന്നു എന്നതാണ് ഏറെ രസകരം.”

ഞാൻ തുടരാൻ ആഞ്ഞു. ഷാജി ചിരിച്ചുകൊണ്ടു എന്നെ തടഞ്ഞു. ഞങ്ങൾ സംഭാഷണം നിർത്തി. ആവി പറക്കുന്ന ചോറും കറികളും നിരന്നു. വല്ലപ്പോഴും കിട്ടുന്ന സദ്യ പോലെ ആസ്വദിച്ചു കഴിച്ചു. ബില്ല് പേ ചെയ്തു പുറത്തിറങ്ങി.

ഇനി ഹെബ്ബാലിലേക്ക്. ഒരു മണിക്കൂർ യാത്രയുണ്ട്. ഷാജി മയക്കത്തിലേക്കു വഴുതി. ഞാൻ ബാഗിൽ നിന്ന് ഒരു പുസ്തകം വായിക്കാനെടുത്തു.

സിഡിഎൻ പ്രോജക്ട് എൻജിനീയറുടെ ഭാഗത്തു നിന്നു കാര്യമായ ശാരീരികാധ്വാനം ആവശ്യപ്പെട്ടു. ജോലിയുടെ എഴുപത് ശതമാനവും യാത്രയാണ്. ബിഎംടിസി ബസിൽ നഗരത്തിനകത്തും പുറത്തും ഞാൻ അവിരാമം സഞ്ചരിച്ചു. ഏപ്രിൽ-മെയിലെ കടുത്ത ചൂടിലും, ജൂലൈയിലെ മൺസൂൺ മഴയിലും നഗരത്തിൽ അലഞ്ഞു നടന്നു അവശനായി. രാത്രിയിൽ, മുറിയിലെത്തുമ്പോൾ ശാരീരികക്ഷീണം പരകോടിയിലായിരിക്കും. അതിൽ നിന്നു രക്ഷ തേടി ഉറങ്ങും. ഉറക്കം പകൽ സമയത്തെ കേടുപാടുകൾ തീർക്കും[2]. ഉറക്കമാണ് സാധാരണ മനുഷ്യനു പ്രാപിക്കാനാകുന്ന നിർവാണാവസ്ഥ.

കസ്റ്റമർ സൈറ്റുകളിൽ ഒന്നിൽനിന്നു മറ്റൊന്നിലേക്കു പായുമ്പോൾ ഞാനെന്നും സ്വയം ചോദിക്കുന്ന ചോദ്യമുണ്ട്. ഫീൽഡ് വർക്കിൽനിന്നു എന്നാണ് മോചനം? ഫീൽഡ് ജോലി ചെയ്തു തുടങ്ങുന്നത് 2002-ലാണ്. ഹോം സിറ്റിയിലെ സ്ഥാപനത്തിൽ സേൽസ് & സർവ്വീസിങ്ങ് ചെയ്തു. തിരുവനന്തപുരത്തും ബാംഗ്ലൂരിലെ ആദ്യജോലിയിലും ഫീൽഡ് വർക്കും ഓഫീസ് വർക്കും ഇട കലർന്നു. ഇപ്പോഴാകട്ടെ മുഴുവൻ സമയവും പുറത്ത്. ക്രമാനുഗതമായ വളർച്ച. ഇതിൽ തമാശയുണ്ട്. തൊഴിലന്വേഷണത്തിന്റെ ആദ്യ കാലങ്ങളിൽ ഞാൻ ഫീൽഡ് ജോലിക്കു അനുയോജ്യനല്ലെന്നു തീർപ്പ് കല്പിച്ച കമ്പനികളുണ്ട്. അന്നു പ്രതികാരബുദ്ധിയോടെ പ്രാർത്ഥിച്ചത് ഫീൽഡുജോലി ലഭിക്കണേ എന്നാണ്. ഫലം കിട്ടാത്ത നിരവധി പ്രാർത്ഥനകൾക്കിടയിൽ ഇതിനു മാത്രം ഫലം കിട്ടി. അതാകട്ടെ ശാപത്തിന്റെ ഗുണവും ചെയ്തു. ഒരുമിച്ചു ഫീൽഡ്ജോലി ആരംഭിച്ച സുഹൃത്തുക്കൾ എല്ലാം അരങ്ങ് ഒഴിഞ്ഞു. അതിനു ആഗ്രഹമുള്ളവനെ കമ്പനികൾ വെറുതെ വിടുന്നുമില്ല. ഫലം, ഫീൽഡ് ജോലി എനിക്കു യോജിച്ചതല്ലെന്നു വിധിയെഴുതിയ കമ്പനികൾ ഇപ്പോൾ യുടേൺ ചെയ്തു പറയുന്നു.

“നിനക്കു ഫീൽഡുജോലിയേ ചെയ്യാനാകൂ.”

ഞാൻ എന്ത് ചെയ്യും?

സിഡിഎൻ പ്രോജക്ടിലെ നിരന്തര യാത്രകളെ അതിജീവിക്കാൻ ഞാൻ പുസ്തകങ്ങളെ അഭയം പ്രാപിച്ചു. നഗരത്തിലെത്തിയ ശേഷം ആഴ്ചപ്പതിപ്പുകളിൽ ഒതുങ്ങിനിന്ന വായനയെ സിഡിഎൻ പ്രോജക്ട് ഉയിർത്തെഴുന്നേൽപ്പിച്ചു. സഹൃദയരായ സുഹൃത്തുക്കൾ അവരുടെ ബർത്ത്‌ഡേ, എൻ‌ഗേജ്‌മെന്റ്, ജോലിമാറ്റം തുടങ്ങിയ വിശേഷങ്ങളിൽ പുസ്തകങ്ങൾ ട്രീറ്റായി സമ്മാനിച്ച്, സ്വന്തം കൈപ്പടയിൽ പ്രോൽസാഹന വാക്കുകൾ എഴുതി ഒപ്പിട്ടു.

‘All the best for your future assignments.’

‘Do not read much, but write, because only writers can write, but everyone can read.’

‘When a head and a book come into collision, and one sounds hollow, it is always the book. Be it true in your case.’

അങ്ങിനെ ഒരുപാട് ആശംസകളും പ്രോൽസാഹനങ്ങളും.

വായന ഇഷ്ടമുള്ള ഒരു വ്യക്തിക്കു താൻ അകപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളേയും ബുദ്ധിമുട്ടുകളേയും വിസ്മരിപ്പിക്കാൻ പറ്റിയ ഉപാധികളിലൊന്നാണ് പുസ്തകവായന. ഒരു നല്ല തുടക്കം കിട്ടുകയേ വേണ്ടൂ. പിന്നെ തിരിഞ്ഞു നോക്കേണ്ടതില്ല. ഇന്നിൽ മാത്രം ജീവിക്കുക. ഇന്നു എന്തൊക്കെ ചെയ്തു എന്നു രേഖപ്പെടുത്താറുള്ള എന്റെ ഡയറികുറിപ്പുകളിൽ നിറഞ്ഞു കിടക്കുന്നത്, ഏതു ബുക്കിലെ എത്ര പേജുകൾ വായിച്ചു എന്ന വിവരങ്ങളാണ്. നേട്ടങ്ങളുടെ കണക്കിൽ പുസ്തകങ്ങളുടെ പേരുകൾ മാത്രം. ഭാവിയിൽ ചെയ്യേണ്ട കാര്യങ്ങൾ പുസ്തക ശേഖരണത്തിൽ ഒതുങ്ങി.

സിഡിഎൻ പ്രോജക്ട് എന്റെ ടെക്നിക്കൽ മൽസര ക്ഷമതയെ വല്ലാതെ ചോർത്തിക്കളയുന്നു എന്ന സത്യം, ഒരു വർഷത്തിലധികം പുസ്തകകമ്പം എന്നിൽ നിന്നു മറച്ചു പിടിച്ചു. ആരെങ്കിലും എന്നെ കുലുക്കി ഉണർത്തേണ്ടതുണ്ടായിരുന്നു. ബന്നർഘട്ട റോഡിലെ ഒരു ആഗോളകമ്പനി ആ ദൗത്യം നിർവഹിച്ചു. വികലാംഗർക്കു മാത്രമായി നടത്തിയ സ്പെഷ്യൽ റിക്രൂട്ടുമെന്റിൽ ഞാൻ തറപറ്റി. അല്ല, എന്നെ തറപറ്റിച്ചു. അവൻ തോൽക്കുന്നില്ലെങ്കിൽ നമ്മളും തോൽക്കുന്നില്ല. വിധിക്കുന്നതു നാം, അതിനാൽ ജയിക്കുന്നതും നാം എന്ന ലൈൻ. ആ തോൽവി ഒരു ഷോക്ക് ട്രീറ്റ്മെന്റായിരുന്നു. വായനയുടെ ലോകത്തുനിന്നു മാത്രമല്ല, അന്നുവരെ പുലർത്തിയ ചില കണക്കുകൂട്ടലുകളിൽ നിന്നും ഞാൻ പിന്തിരിഞ്ഞു. ഐടി മേഖലയുടെ അവഗണനക്കു എതിരെ എന്തെങ്കിലും എഴുതാൻ ദൃഢനിശ്ചയം ചെയ്തത് ഈ തിരിച്ചടിക്കു ശേഷമാണ്. വായനക്കാർ അധികം ഉണ്ടായേക്കില്ലെന്നു തോന്നി. വളരെയധികം വർണ്ണാഭമായ ഒരു വ്യവസായത്തിലെ സ്ഥാപനവൽക്കരിക്കപ്പെട്ട അവഗണനാ സിസ്റ്റത്തിനോടു ഞാൻ എന്തുചെയ്യാൻ? എങ്കിലും അനുഭവങ്ങൾ കുറിച്ചിടണമെന്ന എന്റെ ദൃഢനിശ്ചയത്തെ അത് പ്രതികൂലമായി ബാധിച്ചില്ല.

സ്കൂളിൽ പഠിക്കുന്ന കാലം. എസ്എസ്എൽസി പരീക്ഷയിൽ കണക്കു വിഷയങ്ങൾക്കു കിട്ടിയ മാർക്ക് 92 (45+47). കുഴപ്പം പിടിച്ച സമവാക്യങ്ങൾ ഞാൻ എളുപ്പത്തിൽ പരിഹരിച്ചു തള്ളി. കോളേജിൽ കാൽക്കുലസും ഡിഫറന്റിയേഷനും അധികം ബുദ്ധിമുട്ടിച്ചില്ല. അങ്ങിനെ കണക്കുകൂട്ടലുകളിൽ അഗ്രഗണ്യനായവന്, പക്ഷേ ജീവിതത്തിലെ കണക്കുകൾ മിക്കതും പിഴച്ചു. ജീവിതം ഒരു ഗണിതക്രിയ അല്ലായിരുന്നു.

ഷാജി ആറുമാസമേ കൂടെ ജോലി ചെയ്തുള്ളൂ. ശേഷം മറ്റൊരു പ്രോജക്ടിലേക്കു മാറി. എച്ച്ആർ എക്സിക്യുട്ടീവ് എന്നോടു പറഞ്ഞു.

“കോൺട്രാക്ടിൽ ചെറിയ മാറ്റം വന്നിട്ടുണ്ട്. ഇനി മുതൽ ഒരു എൻജിനീയറേ സിഡിഎൻ പ്രോജക്ടിൽ ഉണ്ടാകൂ. അതു സുനിലാണ്. പ്രോജക്ടിലെ പകുതിയോളം സൈറ്റുകൾ ക്യാൻസൽ ചെയ്യാൻ പോവുകയാണ്. അതിനാൽ ജോലിഭാരം കൂടുതലുണ്ടാവില്ലെന്നു ഉറപ്പു തരുന്നു.”

Read More ->  അദ്ധ്യായം 14 -- പ്രതീക്ഷയുടെ നുറുങ്ങുവെട്ടം

ഞാൻ എല്ലാം തലയാട്ടി സമ്മതിച്ചു. ഒറ്റയ്ക്കായതിൽ അസ്വസ്ഥത തോന്നിയില്ല. അതൊരു തുടക്കമായിരുന്നു. മാനറിസങ്ങളും ഇഷ്ടങ്ങളും മാറിമറിയുന്ന ഘട്ടത്തിന്റെ തുടക്കം. ഒറ്റക്കു സഞ്ചരിക്കുമ്പോഴും, ജോലി ചെയ്യുമ്പോഴും, മുറിയിലായിരിക്കുമ്പോഴും കൂടുതൽ ആശ്വാസവും സ്വസ്ഥതയും തോന്നിത്തുടങ്ങി. മനുഷ്യൻ സാമൂഹിക ജീവിയാണെന്ന ബോധ്യമുണ്ടെങ്കിലും കൂടുതൽ ആശ്വാസം തന്നതു ഒറ്റപ്പെടലുകളാണ്. എന്റെ സ്വഭാവത്തിലും രീതികളിലും മാറ്റം വന്നു. രാത്രിയിൽ ടെറസിലെ നടത്തം വരാന്തയിലേക്കും പിന്നെ പകൽ സമയത്തേക്കും, പിന്നെപ്പിന്നെ ഒഴിവ് സമയത്താകെയും വ്യാപിച്ചു. തലച്ചോറിൽ ആശയങ്ങളുടെ തിക്കുമുട്ടൽ. സംസാരിക്കാൻ കൂടെ ആരുമില്ലാത്തതിനാൽ ഞാൻ തന്നെ എന്നിലെ ആശയങ്ങളോടു സംവദിച്ചു. ആദ്യം മാനസികമായും, പിന്നെ മറ്റുള്ളവരോടു സംസാരിക്കുന്ന പോലെ നേരിട്ടും. ഞാൻ ഏകനായിരുന്ന മുറിയിൽ അങ്ങിനെ രണ്ടു വ്യക്തികളായി. ഞാനും എന്റെ ചിന്തകളും. അവർ തമ്മിൽ നിരന്തരം സംസാരിച്ചു, ചിരിച്ചു, കലഹിച്ചു, പിണങ്ങി, ഇണങ്ങി. ദിവസത്തിൽ കുറച്ചു സമയം മാത്രം മറ്റുള്ളവരോടു സംസാരിക്കാൻ വിധിക്കപ്പെട്ടതിനെ ഞാൻ അതിജീവിച്ചത് ഇങ്ങിനെയായിരുന്നു[3]. മറ്റുള്ളവരുടെ പെരുമാറ്റവും അവരെന്നോടു തുടർന്ന മൗനവും എന്നെ ആക്കിത്തീർത്തത് ഇങ്ങിനെയാണ്.

ഏകാന്ത തടവിനു ശിക്ഷിക്കപ്പെട്ട തടവുകാരന്റെ സെല്ലിനു പുറത്തു നിന്നു നോക്കൂ. ലോകത്തിൽ ഇന്നു വരെ എഴുതപ്പെട്ടിട്ടില്ലാത്ത വേറിട്ട ചിന്തകൾ, ഒരുപക്ഷേ, തടവുകാരൻ ഉച്ചത്തിൽ പറയുന്നത് നമുക്കു കേൾക്കാം. ഓർമകൾ ശിഥിലമാകാതെ സൂക്ഷിക്കാനുള്ള മനസ്സിന്റെ പെടാപ്പാട്. അതു തന്നിൽ തന്നെ ഒരുവനെ പ്രതിഷ്ഠിപ്പിച്ചു, അവനോടു സംസാരിപ്പിക്കുന്നു. കളിപ്പിക്കുന്നു. പരിഭവിപ്പിക്കുന്നു. ആരാണ് പറഞ്ഞത് ഇതെല്ലാം ഭ്രാന്തന്മാരുടെ മാത്രം രീതികളാണെന്ന്.

ബാംഗ്ലൂരിലെ പകുതിയോളം സൈറ്റുകൾ സിഡിഎൻ പ്രോജക്ടിൽ നിന്നു ഒഴിവാക്കിയതോടെ എന്റെ ഒറ്റപ്പെടൽ വർദ്ധിച്ചു. പരാതി കാളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഒടുവിൽ ദിവസം ഒരു കാൾ എന്ന നിലയിൽ അതു സ്ഥിരപ്പെട്ടു. ഫലം ഫീൽഡ് വർക്ക് കഴിഞ്ഞു ഞാൻ നേരത്തേ റൂമിൽ എത്തും. ചിലവിടാൻ സമയം പിന്നേയും ബാക്കി. ഞാൻ എന്നിലെ തന്നെ അപരനോടു നിരന്തരം സംസാരിച്ചു. മുറി കാരാഗൃഹമായി. ഞാൻ തടവുകാരനും. സ്വന്തം മുറിയിൽ തടവുകാരനാകുന്നത് ആദ്യമല്ലാതിരുന്നതിനാൽ അതിജീവനം എളുപ്പമായി.

2012 മാർച്ചിൽ സിഡിഎൻ പ്രോജക്ട് അവസാനിച്ചു. ഡിസംബറിൽ കമ്പനിയോടും വിടപറഞ്ഞു. അതിനുശേഷം ഇന്നുവരെ (19/03/2018) ഒരു ഐടി കമ്പനിയും എനിക്ക് ജോലി നൽകിയില്ല. നിലനിൽപ്പിനായുള്ള പരക്കംപാച്ചലിൽ ഞാൻ ഐടി-ഇതര മേഖലയിൽ, ഫ്രീലാൻസിങ് രംഗത്തേക്കു തിരിഞ്ഞു.

***************

2012-ലെ ഒക്‌ടോബർ-നവംബർ മാസങ്ങൾ എന്നെ സംബന്ധിച്ചു പ്രധാനമായിരുന്നു. ‘ചില അറിയപ്പെടാത്ത ഏടുകൾ എന്നിൽ പിച്ച വച്ചു തുടങ്ങിയ സമയം. ഒപ്പം ഞാൻ ചില ചോദ്യങ്ങൾ സ്വയം ചോദിച്ചു. ‘എന്റെ മുന്നേറ്റം ശരിയായ പാതയിലൂടെയാണോ?, എന്നെ കാത്തിരിക്കുന്ന യഥാർത്ഥചിത്രത്തെ കണ്ടറിയുന്നതിൽ നിന്നു ചുറ്റിലുമുള്ള സുന്ദരദൃശ്യങ്ങൾ എന്നെ തടയുന്നുണ്ടോ?’., എന്നിങ്ങനെ. കൂലംകുഷമായി ആലോചിക്കേണ്ടി വന്നില്ല. ചോദ്യങ്ങളിൽ കഴമ്പുണ്ടെന്നു ഒറ്റ നോട്ടത്തിൽ എനിക്കു മനസ്സിലായി. കമ്പനിയിൽ തുടർന്ന കാലയളവിൽ നിർണായകനേട്ടങ്ങൾ ഇല്ലായിരുന്നു. ചുറ്റുമുള്ള കാഴ്ചകൾ യാഥാർത്ഥ്യത്തെ മൂന്നേമുക്കാൽ കൊല്ലം എന്നിൽനിന്നു മറച്ചു പിടിച്ചിരിക്കുകയായിരുന്നു. ഞാൻ നിരാശനായി. പലരാലും, പലതിനാലും സമർത്ഥമായി കബളിക്കപ്പെട്ടിരിക്കുന്നു. അപ്പോൾ അധികം വൈകിപ്പിക്കാതെ ആ അരങ്ങ് ഒഴിഞ്ഞു. ആരും അരുതെന്നു പറഞ്ഞു വിലക്കിയില്ല. ആരും അനുമോദിച്ചുമില്ല. വേർപാടിനു എന്നിലും മറ്റുള്ളവരിലും പതിവ് നിസ്സംഗ ഭാവമായിരുന്നു. അതും നന്ന്.

പതിനാറാമത്തെ അദ്ധ്യായം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

എല്ലാ അദ്ധ്യായങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Featured Image credit -> https://goo.gl/9AGs8V


[1] “… Underlying the metaphysics of the Yoga System of thought, as taught by Patanjali and as elaborated by his commentators, we find an acute analysis of matter and thought. Matter on the one hand and mind, the senses and the ego on the other are regarded as nothing more than two different kinds of modifications of one primal cause, the Prakriti…. Matter consists only of three primal qualities or rather substantive entities, which are Sattva (intelligent stuff), Rajas (energy) and Tamas (the factor of obstruction or mass or inertia). It is extremely difficult truly to conceive of the nature of these three kinds of entities or Gunas, when we consider that these three elements alone are regarded as composing all phenomena, Mental or Physical. In order to comprehend them rightly it will be necessary to grasp thoroughly the exact relation between the mental and physical…. Vacaspati Misra says, “The Gunas have two forms, viz. the determiner or the perceiver, and the determined or the perceived. In the aspect of the determined or the perceived, the Gunas evolve themselves as the five infra-atomic potentials, the five gross elements and their compounds. In the aspect of perceiver or determiner, they form the modifications of the ego together with the senses”… The elements which compose the phenomena of the objects of perception are the same as those which form the phenomena of the perceiving; their only distinction is that one is the determined and the other is the determiner… There is no intrinsic difference in nature between the mental and the physical.” – ‘Yoga: As Philosophy and Religion’, Surendra Nath Dasgupta.

[2] “The will works according to its original and essential nature, undisturbed from without, with no diminution of its power through the activity of the brain and the exertion of knowing, which is the heaviest organic function;… therefore in sleep the whole power of the will is directed to the maintenance and improvement of the organism. Hence all healing, all favorable cries, take place in sleep” — ‘The world as will and idea’ by Arthur Schopenhauer.

[3] “I could sing a song, and will sing it, although I’m alone in an empty house and must sing it, into my own ears’. ‘Thus Spake Zarathustra’ by Friedrich Nietzsche.


3 Replies to “അദ്ധ്യായം 15 — ഫൈനൽ ലാപ്പ്”

  1. സുനിൽ കഴിഞ്ഞ 20 കൊല്ലമായി ഞാനും ഫീൽഡ് വർക്കിൽ ആണ്. ആദ്യകാലത്തൊക്കെ ധാരാളം പരാതികൾ. അതും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ. ഇന്ന് കൊല്ലത്താണെങ്കിൽ അടുത്ത ദിനം മൂന്നാർ. പിന്നെ തൃശൂർ ചിലപ്പോൾ ഒന്ന് രണ്ട് ദിവസം വിശ്രമം കിട്ടും. വല്ലാതെ മടുപ്പ് തോന്നിയിട്ടുണ്ട്. സുനിലിന്റെ അനുഭവങ്ങൾ അറിയുകയാണ്. തുടരുക. ആശംസകൾ

    1. ഈ വെബ്സൈറ്റ് തുടങ്ങിയ ശേഷമുള്ള കമന്റ് വരൾച്ചക്ക് അറുതിയായിരിക്കുന്നു.
      മണിയണ്ണനു താങ്ക്‌സ്.
      🙂

      1. സുനിലിന്റെ അനുഭവങ്ങൾ വായിക്കുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. എന്താണ് എഴുതേണ്ടതെന്ന് മാത്രം അറിയില്ലായിരുന്നു. ഇത്തരം അനുഭവങ്ങൾ എനിക്കാണ് ഉണ്ടായിരുന്നത് എങ്കിൽ ഞാൻ എങ്ങനെ പ്രതികരിക്കുമായിരുന്നു? സുനിലിനെ പോലെ വാശിയോടെ ജീവിതത്തിന്റെ പ്രതിസന്ധികളെ നേരിടുമോ? അതോ തളർന്ന് ഏകനായി നിശബ്ദനായി ജീവിക്കുമോ? ഉത്തരം അറിയില്ല. ജീവിതത്തിന്റെ പ്രതിസന്ധികളെ നിശ്ചയദാർഢ്യം കൊണ്ട് നേരിട്ട സുനിലിനെപ്പോലുള്ള സുഹൃത്തുകൾ ഇനിയും ഓൺലൈൻ ലോകത്ത് എനിക്കുണ്ട്. ഏറ്റവും ആദ്യം എന്നെ ആശ്ചര്യപ്പെടുത്തിയത് ഉണ്ണിയേട്ടൻ (ഉണ്ണിമാക്സ്) ആണ്. ഓടിച്ചാടി നടന്ന് ഒരു ദിവസം ഒരു അപകടം പിന്നെ ജീവിതം എന്നെന്നേയ്ക്കും വീൽചെയറിൽ ആയി മാറുക. എന്നിട്ടും ഉണ്ണിയേട്ടൻ തളർന്നില്ല. തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോവുക മാത്രമല്ല സമാനാവസ്ഥയിലുള്ള നിരവധിപേർക്ക് സ്വാന്ത്വനവും പ്രചോദവും ഒക്കെ നൽകുന്ന തണൽ എന്ന കൂട്ടായ്മയിലൂടെ. ഉണ്ണിയേട്ടനും പാർവ്വതിചേച്ചിയും ഒക്കെ പ്രായം കൊണ്ട് എന്നെക്കാൾ മൂത്തവരാണോ എന്നറിയില്ല. ജീവിതാനുഭവങ്ങൾ കൊണ്ട് എന്നേക്കാൽ വളരെ പക്വതനേടിയവരാണ് അവർ. യാഹൂ ചാറ്റ്ലൂടെ പരിചയപ്പെട്ടതു മുതൽ അതുകൊണ്ട് തന്നെ ഉണ്ണിയേട്ടൻ എന്നാണ് വിളിച്ചു പോരുന്നത്. പിന്നേയും നിരവധി ആളുകൾ. നിങ്ങളൊക്കെ ജീവിതാനുഭവങ്ങൾ ഇങ്ങനെ തുറന്ന് എഴുതുന്നത് മറ്റുള്ള നിരവധി ആളുകൾക്ക് പ്രചോദമാണ്. കമന്റും ലൈക്കും ഒന്നും കണ്ടില്ലെങ്കിലും അത് നിശ്ബ്ദമായ ഒരു കർമ്മം നിർവ്വഹിക്കുന്നുണ്ട് സുനിൽ. അതുകൊണ്ട് തുടരുക

അഭിപ്രായം എഴുതുക