ജിംഖാന കാതിക്കുടം – 2

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


Read First Part Here…

PART 2

മൈക്കിന്റെ ഉയരം തനിക്കു ആനുപാതികമായി ഉറപ്പിക്കാൻ സ്റ്റേജിൽ വന്ന, കാതിക്കുടം ലൈറ്റ് ആൻഡ് സൗണ്ട് ഉടമയായ രവിയെ മെമ്പർ തോമാസ് തടഞ്ഞു.

“ഒരു മൈക്ക് അഡ്‌ജസ്റ്റ് ചെയ്യാനറീല്ലെങ്കി പിന്നെ ഞാൻ മെമ്പറാന്നു പറഞ്ഞട്ട് എന്താ കാര്യം രവ്യേയ്…” തോമാസ് പഴമൊഴിയെന്ന മട്ടിൽ പറഞ്ഞു. “ഈ തോമാസ് എത്ര മൈക്ക് കണ്ടതാ. എത്ര മൈക്കുകൾ ഈ തോമാസിനെ കണ്ടതാ”

‘തന്നെ തന്നെ’ എന്നു പറഞ്ഞു തോമാസിന്റെ പ്രസംഗം കേൾക്കാൻ വന്നവർ, അവരെല്ലാം അക്ഷമരാണ്, പുതുമൊഴി തലയാട്ടി ശരിവച്ചു. രവി തിരിച്ചെന്തോ പറയാൻ വന്നപ്പോൾ തോമാസ് ചൂടായി.

“നീയൊന്നും പറയണ്ട” ആമ്പ്ലിഫയറിനു അടുത്തുള്ള കസേര ചൂണ്ടി പറഞ്ഞു. “അവടെപ്പോയി ഇരി”

രവി പിന്തിരിഞ്ഞു. തോമാസ് നാടകീയമായി മൈക്ക് സ്റ്റാൻഡിൽ പിടുത്തമിട്ടു. കുനിഞ്ഞു ഉയരം ക്രമീകരിക്കാൻ ഉപയോഗിക്കുന്ന ലിവർ ലൂസാക്കാൻ ശ്രമിച്ചു. ദൗർഭാഗ്യകരമെന്നേ പറയേണ്ടൂ, ലിവർ പതിവിലധികം മുറുകിപ്പോയിരുന്നു. രണ്ടു കൈയും ഉപയോഗിച്ചിട്ടും, പഠിച്ച അടവുകളെല്ലാം പുറത്തെടുത്തിട്ടും ലിവർ അനങ്ങിയില്ല. ജാള്യത തോന്നിയെങ്കിലും പുറമേയ്ക്കു ഭാവിക്കാതെ തോമാസ് വിളിച്ചു.

“രവ്യേയ്. ഒന്നു വന്നേടാ”

മൂന്നാമതും വിളിച്ചപ്പോഴേ രവി വിളി കേട്ടുള്ളൂ. അദ്ദേഹം മൈക്ക് സ്റ്റാൻഡ് ആകെയൊന്നു കുലുക്കി മറിച്ചു. ലിവർ അഴിച്ച് മൈക്ക് തോമാസിന്റെ പൊക്കത്തിനു ആനുപാതികമായി ഫിറ്റ് ചെയ്തു. സ്റ്റേജിൽ നിന്നിറങ്ങാൻ നേരം തോമാസിനെ അടുത്തു വിളിച്ചു ചെവിയിൽ രഹസ്യം പറഞ്ഞു. തോമാസിന്റെ മുഖം വിളറി. കാണികൾക്കു ആകാംക്ഷയായി.

ആരോ വിളിച്ചു ചോദിച്ചു. “എന്തൂട്ടാ തോമാസേ രവി പറഞ്ഞെ?”

“പ്രസംഗം കലകലക്കണം എന്ന് പറയാരുന്നേയ്”

മറുപടി നുണയാണെന്നു അറിയാം. എങ്കിലും കാണികൾ അടങ്ങി. വെടിക്കെട്ടല്ലേ തുടങ്ങാൻ പോകുന്നത്.

വേദി: ചെറുവാളൂർ സ്കൂൾഗ്രൗണ്ട്.

സന്ദർഭം: ഓണാഘോഷത്തോടു അനുബന്ധിച്ചു നടത്താറുള്ള ഷാർപ്പ് ഷൂട്ടർ ടൂർണമെന്റിന്റെ ഉൽഘാടനം.

സംഘാടകർ: ബ്രദേഴ്‌സ് ക്ലബ്ബ്, ചെറുവാളൂർ.

ചെറുവാളൂർ സ്കൂൾ ഗ്രൗണ്ടിൽ ഷാർപ്പ് ഷൂട്ടർ ടൂർണമെന്റ് എല്ലാ കൊല്ലവും സംഘടിപ്പിക്കാറുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്നു എട്ടു ടീമെങ്കിലും മൽസരിക്കാൻ ഉണ്ടാകും. ഇനി അഥവാ എട്ടെണ്ണം തികഞ്ഞില്ലെങ്കിൽ ബ്രദേഴ്സ് ക്ലബ്ബിൽ കളിക്കുന്നവർ തന്നെ രണ്ടോ മൂന്നോ ടീമുകൾ രൂപീകരിച്ചു എണ്ണം തികയ്ക്കും. ഇക്കാരണങ്ങളാൽ ഷാർപ്പ് ഷൂട്ടർ കിരീടം മിക്കവാറും ബ്രദേഴ്സിനു തന്നെയാണ് ലഭിക്കുക.

മൂന്നാം ഓണദിവസം ഉച്ചക്കുശേഷം നടത്തുന്ന മൽസരങ്ങൾ പതിവുപോലെ ഉൽഘാടനം ചെയ്തത് മെമ്പർ തോമാസാണ്. മൈതാനമധ്യത്തിൽ പന്തുതട്ടി ഉൽഘാടനം ചെയ്യുന്നതിനു മുമ്പ് തോമസിന്റെ ട്രേഡ്‌മാർക്കായ പ്രസംഗമുണ്ടായിരുന്നു. മൈക്കിൽ കൈത്തലം കൊട്ടി അദ്ദേഹം തുടങ്ങി.

“പ്രിയപ്പെട്ട നാട്ടുകാരെ, ഫുട്‌ബോൾ കളി എന്നു കേൾക്കുമ്പോൾ…..” വരി മുഴുമിപ്പിക്കാൻ പറ്റാതെ, കാൽ മിനിറ്റ് നേരം പകച്ച് നിന്ന ശേഷം തോമാസ് തുടർന്നു. “….. കേൾക്കുമ്പോൾ എനിക്ക് ആദ്യമായി ഓർമ്മ വരുന്നത് ഫുട്‌ബാളാണ്”

ഒട്ടും താമസിച്ചില്ല. കാണികൾ കരഘോഷം മുഴക്കി. തോമസ് തുടർന്നു.

“തൊണ്ണൂറുകളിൽ കൊയ്ത്തു കഴിഞ്ഞ പരീക്കപ്പാടത്തും, ഈ ചെറുവാളൂർ സ്കൂൾ ഗ്രൗണ്ടിലും ഒരേസമയം പന്തുകളിയിൽ മിന്നിത്തിളങ്ങി നിന്നിരുന്ന താരം ആരെന്നു നിങ്ങൾക്കറിയുമോ? എന്റെ ചോദ്യം നിങ്ങളുടെ ഓർമ്മശക്തി പരീക്ഷിക്കാനുള്ള ഒരവസരമായി എടുക്കണമെന്നു ഞാൻ അഭ്യർത്ഥിക്കുകയാണ്. നിങ്ങൾക്കറിയുമോ ആരാണ് ആ താരമെന്ന്?”

കാണികൾക്കിടയിൽ മുറുമുറുപ്പ് ഉയർന്നു. ചെറുവാളൂർ സ്കൂൾഗ്രൗണ്ടിലും, കക്കാടിലെ പരീക്കപ്പാടത്തും ഒരേകാലത്തു പന്തു കളിച്ചിട്ടുള്ളവർ കുറവാണ്. ഒരാൾ വിളിച്ചു പറഞ്ഞു.

“നമ്മടെ നാണു സുരേഷ്”

തോമാസ് നിഷേധിച്ചു. “അല്ല”

മറ്റൊരാൾ പറഞ്ഞു. “കക്കാട് പ്രകാശൻ”

കക്കാടിൽ ഒരു കാലത്തു ഫുട്ബാളിൽ വാഗ്ദാനമായിരുന്നു പ്രകാശൻ. ശാരീരിക കരുത്തിന്റെ പര്യായം. പ്രകാശൻ പന്തു കൊണ്ടുവരുമ്പോൾ മുമ്പിൽ വരുന്നതാരായാലും ചവിട്ടി മെതിക്കപ്പെട്ടു പോകും. അദ്ദേഹം ഫൗൾ ചെയ്യുന്നതല്ല. ആൾ സൗമ്യനാണ്. കരുത്തും വേഗവും ഒത്തുചേരുമ്പോൾ എതിരാളികൾ പകയ്ക്കുന്നതാണ്. ആധുനിക കാലത്തെ റൊമേലു ലുക്കാക്കു ആയിരുന്നു പണ്ടത്തെ കക്കാട് പ്രകാശൻ. ഗാർഹസ്ഥ്യം സ്വീകരിച്ച ശേഷം പന്തുകളിയിൽ നിന്നു പിൻവാങ്ങിയ, പ്രകാശന്റെ പേരും തോമാസ് തള്ളിക്കളഞ്ഞു.

കാണികൾക്കു ഈർഷ്യയായി. “പിന്നെ ആരാ?”

തോമാസ് നെഞ്ചത്തടിച്ചു ആവേശഭരിതനായി. “ഈ തോമാസ്… മെമ്പർ തോമാസ്”

ഒട്ടും താമസിച്ചില്ല. കാണികളുടെ കരഘോഷം വീണ്ടുമുയർന്നു. അതൊരു മിനിറ്റ് നീണ്ടുനിന്നു.

തോമാസിന്റെ പ്രസംഗം വീണ്ടും തുടർന്നു. ഇതിനിടയിൽ സ്കൂൾഗ്രൗണ്ടിലെ പുളിമരച്ചുവട്ടിൽ വിവിധ ടീമുകൾ വാമപ്പ് ചെയ്യുകയാണ്. കൂട്ടത്തിൽ ജിംഖാന ക്ലബ്ബിന്റെ കളിക്കാരുമുണ്ട്. അന്നനാട് വളവനങ്ങാടിയിൽ നടത്തിയ ടൂർണമെന്റിൽ ഫൈനലിലെത്തിയ ആവേശത്തിലാണ് ടീം. മാനേജർ സന്തോഷ് എല്ലായിടത്തും ഓടി നടന്നു നിർദ്ദേശങ്ങൾ കൊടുക്കുന്നു. വാടകയ്ക്കു കളിക്കാൻ തമ്പി എത്തിയിട്ടുണ്ട്. ചുമതലകൾ പറഞ്ഞേൽപ്പിച്ചാൽ അദ്ദേഹം അതു അച്ചട്ടം ചെയ്യും. നൂറു തരം. സന്തോഷ് തമ്പിയുടെ ഷോൾഡർ മസിൽ തടവാൻ തുടങ്ങി. ഒപ്പം എങ്ങിനെ കളിക്കണമെന്നു സൂചിപ്പിച്ചു.

Read More ->  പരീക്കപ്പാടത്തെ ഓപ്പറേഷൻ

“തമ്പീ… നമ്മടെ ആദ്യത്തെ കളി ബ്രദേഴ്സിന്റെ ബി ടീമായിട്ടാണ്. പക്ഷേ ‘ബി’ ടീം ആണെങ്കിലും, ‘എ’ ടീമിൽ കളിക്കണ്ട രജീവൻ അതിലിണ്ട്. അവൻ മുഴുവൻ സമയോം കളിച്ചാപ്പിന്നെ നോക്കണ്ട. നമ്മള് തോറ്റു. നമ്മടെ പോസ്റ്റിൽ ഒര് അഞ്ചു ഗോളെങ്കിലും വീഴും. അതില് സംശയല്യാ”

“എനിക്കും സംശയല്യ” തമ്പി ഒഴുക്കൻ മട്ടിൽ പറഞ്ഞു.

സന്തോഷ് സംശയാലുവായി. തമ്പിയുടെ കൂറ് എതിർ ടീമിനോടാണോ? വാടകയ്ക്കു കളിക്കാൻ വിളിച്ചത് അബദ്ധമായോ?

സന്തോഷ് പറഞ്ഞു. “അപ്പോ ഞാൻ പറഞ്ഞ് വന്നത്… നീ വേറൊന്നും ചെയ്യണ്ട, രജീവനെ ഒന്നു ഫൗൾ ചെയ്താ മതി. ഒരു ഉഗ്രൾ ഫൗൾ. രജീവൻ പിന്നെ കളിക്കര്ത്”

തമ്പി വികാരവിക്ഷോഭനായി. “അങ്ങനെ പറഞ്ഞാ പറ്റ്വോ സന്തോഷേ. ഞങ്ങ ഒരുമിച്ച് ഒരേ ക്ലാസ്സില് പഠിച്ചട്ടൊള്ളതാ”

സന്തോഷ് അത് നിസാരവൽക്കരിച്ചു. “അതുപിന്നെ… നിന്റെ കൂടെ പഠിക്കാത്ത ആരെങ്കിലൂണ്ടാ ഈ നാട്ടില്”

കളിയാക്കേ. അതും ഈ സമയത്ത്. തമ്പി ചൂടാകുന്നതിന്റെ വക്കിലെത്തി. “ഞാൻ പറഞ്ഞത് ഞങ്ങള് തമ്മിൽ വല്യ ക്ലോസാന്നാ. ആവശ്യല്ലാണ്ട് ഫൗൾ ചെയ്യാൻ പറ്റില്ല”

സന്തോഷ് പോംവഴി നിർദ്ദേശിച്ചു. “എന്നാപ്പിന്നെ നീയവന്റെ പിടുക്കുമ്മെ പിടിച്ചു തിരിച്ചാ മതി. നമ്മടെ മെസ്സീനെ ആ ഗ്രീക്കുകാരൻ പിടിച്ച മാതിരി”

തമ്പി കൈകൾ കൂട്ടിത്തിരുമ്മി. കൈവിരലിന്റെ ഞൊട്ടയിട്ടു. “അത് ഞാനേറ്റു.. രണ്ട് ഗോളും അടിക്കാം”

ഈശ്വരാ! സന്തോഷ് മൂർദ്ധാവിൽ കൈവച്ചു.

“എന്റെ പൊന്നു തമ്പീ… വേണ്ട. നീ ഗോളടിക്കാൻ മുന്നോട്ട് കേറരുത്. നീ ബാക്കാണ്…. മനസ്സിലായാ?”

“എന്നാലും എടയ്ക്കൊക്കെ ഒന്നു കേറിക്കളിക്കണ്ടേ സന്തോഷേ. അല്ലാണ്ട് എന്തുട്ട് രസാ”

“വേണ്ട തമ്പീ… വേണ്ട. നിന്റെ ജോലി രജീവൻ പന്തും കൊണ്ടു വരുമ്പോ പിടുക്കുമ്മെ പിടിച്ച് തിരിക്കലാണ്. അപ്പോ രജീവൻ പന്ത്തട്ടൽ നിർത്തി പോകും. രജീവൻ പിന്നേം വരുമ്പോ നീ പിന്നേം പിടിക്കാ. രജീവൻ പിന്നേം പന്തുതട്ടൽ നിർത്തി പോകും. അങ്ങിനങ്ങനെ രജീവൻ പിന്നെ നമ്മടെ പോസ്റ്റിന്റെ അട്ത്തേക്ക് വരില്ല”

“അപ്പോ ഞാൻ എവടാ നിക്കണ്ടേ?”

സന്തോഷ് പറഞ്ഞു നിർത്തി. “ഹ പോസ്റ്റിന്റെ അടുത്ത്. ബാക്ക് പിന്നല്ലാണ്ട് എവിടാടാ നിക്കാ. മനസ്സിലായാ?”

മനസ്സിലായെന്നോ ഇല്ലെന്നോ ഉള്ള അർത്ഥത്തിൽ തമ്പി തലയാട്ടി.

സന്തോഷ് ആത്മസ്നേഹിതനായ മാധവൻ സുനിയുടെ അടുത്തേക്കു നടന്നു. കാര്യം പന്തുകളി ഭ്രാന്തനാണെങ്കിലും കളിക്കുമ്പോൾ വിവേകം എന്നത് അടുത്തൂകൂടി പോയിട്ടില്ല. എതിർടീം ഒരു ഗോളടിച്ചാൽ സുനിയുടെ എല്ലാ നിയന്ത്രണവും പോകും. പിന്നെ രണ്ടുഗോൾ തിരിച്ചടിക്കാൻ ഒരുതരം പരക്കം പാച്ചിലാണ്. കളിയുടെ ബാലപാഠങ്ങൾ വരെ മറക്കും. ഫലം കൂടുതൽ ഗോളുകൾ ഏറ്റു വാങ്ങേണ്ടി വരും. സന്തോഷ് നയത്തിൽ കാര്യങ്ങൾ പറയാൻ തുടങ്ങി.

“സുന്യേയ്, ഇത് ഫുട്ബാൾ കളിയാണ്… ചെലപ്പോ നമ്മ ഗോളടിക്കും. ചെലപ്പോ എതിർ ടീമും അടിക്കും”

സുനി കട്ടായം പറഞ്ഞു. “അവരെക്കൊണ്ട് അടിപ്പിക്കണ പ്രശ്നല്ല്യാ”

“എന്നു പറഞ്ഞാ ഒക്ക്വോ സുന്യേയ്. പന്ത് കള്യല്ലേ. അവർക്കും കളിക്കാനറീല്ലേ. ചെലപ്പോ ഒരു ഗോള് നമക്കും വീണൂന്ന് വരും. അതിൽ വെഷമിക്കാൻ ഒന്നൂല്ല്യാ”

“വെഷമിക്കാൻ ഒന്നൂല്ല്യാന്നാ. ആരു പറഞ്ഞു വെഷമിക്കാനില്ലാന്ന്…. നീയൊന്നു പോയേ സന്തോഷേ. ഒരു ഗോള് നമക്ക് വീണാപ്പിന്നെ, മൂന്നെണ്ണം അവർക്കടിച്ചട്ടാ കാര്യൊള്ളൂ. ആങ്…”

സന്തോഷിനു കുറച്ചു മണ്ണുവാരി തിന്നാൻ തോന്നി. അതാണ് ഭേദം.

അദ്ദേഹം അടുത്ത കളിക്കാരന്റെ അടുത്തേക്കു ചെന്നു. കെഎസ്ഇബി സന്തോഷ് ആണ് താരം. കെഎസ്ഇബി-ക്ക് വേണ്ടി ഇടക്ക് താൽക്കാലിക ഇലക്ട്രിക്കൽ ജോലി ചെയ്യാറുള്ള ആൾ. ‘സന്തോ’ എന്നു പറഞ്ഞാലേ ആളുകൾ അറിയൂ. ഇദ്ദേഹത്തിനു അറിയാവുന്ന ഏകപണി അടുത്തേക്കു വരുന്ന പന്തുകൾ, എതിർ ദിശയിലേക്കു തിരിച്ചടിച്ചു വിടുകയാണ്. സ്വന്തം ടീമിന്റെ പോസ്റ്റിൽ നിന്നു വരുന്ന പന്താണെങ്കിലും സന്തോ നേരെയേ അടിക്കുള്ളൂ. അതിനാൽ ഇദ്ദേഹത്തെ എതിർപോസ്റ്റിനു അഭിമുഖമായി നിർത്താൻ എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. എന്തായാലും പന്ത് നല്ല ശക്തിയിൽ ഷൂട്ട് ചെയ്യുന്നതിൽ ഇദ്ദേഹത്തെ കവിഞ്ഞേ ആരുമുള്ളൂ. അതിനാൽ സ്റ്റോപ്പർ ബാക്കാണ്. ഏറ്റവും പ്രധാന പ്രത്യേകത ഇപ്പോൾ മനസ്സിലായില്ലേ? സന്തോ കൂടെ കളിക്കുന്നവർക്കു ഇന്നുവരെ പാസ് കൊടുത്തിട്ടില്ല. പന്ത് നേരെ അടിച്ചു വിടുകയേയുള്ളൂ. അതു ആർക്കും വേണമെങ്കിൽ ലഭിക്കാം. ഈ രീതിക്കു മാറ്റം വരുത്തണമെന്നു നിശ്ചയിച്ചു സന്തോഷ് അടുത്തുചെന്നു.

പരമപ്രധാനമായ കാര്യം ആദ്യമേ പറഞ്ഞു. “സന്തോ നീയൊരിക്കലും നമ്മടെ ഗോൾ പോസ്റ്റിനു നേർക്കു തിരിഞ്ഞ് നിൽക്കര്ത് ട്ടാ. അറിയാലാ?”

“അറിയാം”

“നീ ബാക്കാന്ന് അറിയാലോ?”

“അറിയാം”

“പിന്നെ നിന്റെ കാലീ പന്ത്‌ വന്നാ നീയത് അടുത്തു നിക്കണ നമ്മടെ കളിക്കാരന് പാസ് കൊടുക്കും. അറിയാലാ?”

സന്തോ എതിർത്തു. “പാസാ, എന്തൂട്ട് പാസ്! പന്ത് മറ്റേ ടീമിന്റെ ബോക്സിലെത്തും. അതു പോരേ”

Read More ->  കേരള സാഹിത്യ അക്കാദമി അവാർഡ്

“പോരാ സന്തോ. ബോൾ പൊസഷൻ നമ്മള് തന്നെ ആയിരിക്കണം”

“എന്നാപ്പിന്നെ നീ മാധവൻ സുനീനോട് അവര്ടെ ബോക്സില് ചെന്ന് നിക്കാമ്പറ. പന്ത് അവടെ വരും”

ഇരുവരുടേയും അടുത്തേക്കു വരികയായിരുന്ന മാധവൻ സുനി അതു ശരിവച്ചു. “അതുമതി സന്തോ. നീ പന്ത് അവര്ടെ ബോക്സിൽ എത്തിച്ചാ മതി. പിന്നൊക്കെ ഞാനേറ്റു”

രണ്ടുപേരും കളിക്കളത്തിലേക്കു നടന്നു. സന്തോഷ് നെറ്റി കൈപ്പടത്തിൽ താങ്ങി നിരാശനായി. അപ്പോൾ മൽസരം ആരംഭിക്കുന്നതിനുള്ള വിസിൽ മുഴങ്ങി.

‘ഷാർപ്പ് ഷൂട്ടർ’ മത്സരം ഫുട്‌ബാളിലെ ട്വന്റി20 ആണെന്നു പറയാം. ലിമിറ്റഡ് എഡിഷൻ ഫുട്‌ബാൾ. ഇരുപതു മിനിറ്റാണ് ആകെ സമയപരിധി. ഇതിനിടയിൽ അഞ്ചുമിനിറ്റ് ഇടവേള. ഒരു ടീമിൽ അഞ്ചുപേർ. ഷാർപ്പ്ഷൂട്ടർ മത്സരത്തിനു രണ്ടു ടീമിലും ഗോളിയുണ്ടാവില്ല. അതിനാൽ എളുപ്പത്തിൽ ഗോൾ അടിക്കാമെന്നു കരുതരുത്. കാരണം ഗോൾപോസ്റ്റ് വളരെ ചെറുതാണ്. ഒരാൾ ഗോൾ പോസ്റ്റിനു മുന്നിൽ നിന്നാൽ ഗോൾ വീഴില്ല. അതിനാൽ തന്നെ ഗോൾ പോസ്റ്റിൽ ഏതെങ്കിലും കളിക്കാരൻ മനപ്പൂർവ്വം വഴി മുടക്കി നിന്നാൽ റഫറി സാഹചര്യത്തിനു അനുസരിച്ച് പെനാൽറ്റി വിളിക്കും. പെനാൽറ്റി എടുക്കുമ്പോൾ അതു തടയാൻ ഗോൾപോസ്റ്റിൽ ആരും നിൽക്കാനും പാടില്ല. എന്നാൽ ഗോൾ വീഴുമെന്നു ഉറപ്പാണോ? അതുമില്ല. കാരണം പെനാൽറ്റി സ്പോട്ട് മൈതാനത്തിന്റെ മധ്യഭാഗത്താണ്! പെനാൽറ്റികൾ ഗോളാകുന്നത് വളരെ അപൂർവ്വം. ഒരു ഷാർപ്പ്ഷൂട്ടർ ടൂർണമെന്റ് നടത്താൻ ഒരു ദിവസമേ വേണ്ടൂ. നാലഞ്ചു മണിക്കൂർ ആയാലും പ്രശ്നമില്ല.

വിവേകം കുറവാണെങ്കിലും അമിതാവേശക്കാർ ടീമിലുണ്ടെങ്കിലും ജിംഖാന ടീമിനു ചില മേന്മകൾ ഉണ്ടായിരുന്നു. ‘അസ്സൂറി’ ആനന്ദന്റെ ശിക്ഷണമാണ് അതിൽ പ്രധാനം. പരീക്കപ്പാടത്തു ടീം പ്രാക്‌ടീസ് ചെയ്യുമ്പോൾ അദ്ദേഹം ചില ടെക്നിക്കുകൾ പറഞ്ഞു കൊടുക്കാറുണ്ട്. അപ്രകാരം ലോങ്റേഞ്ച് ഷോട്ടുകൾ സന്തോ ഒഴികെയുള്ള കളിക്കാർ പൂർണമായും ഒഴിവാക്കി. ഗോൾപോസ്റ്റ് ചെറുതായതിനാൽ വിംങ്ങുകളിലൂടെയുള്ള ആക്രമണം കുറച്ചു. കോഴിപ്പാസുകൾക്കും, നീക്കങ്ങളുടെ ഒത്തിണക്കത്തിനും ചടുലതക്കും പ്രാമുഖ്യം കൊടുത്തു. പന്ത് പൊങ്ങാതെ കരുത്തുറ്റ ഗ്രൗണ്ട്ഷോട്ടുകൾ തൊടുക്കാൻ ശീലിച്ചു. എല്ലാത്തിനുമുപരി മഞ്ഞക്കാർഡ് വാങ്ങാതെ എങ്ങിനെ ഫൗൾ ചെയ്യാമെന്നു പഠിച്ചു. കായികമായി കളിക്കാരെ നേരിടേണ്ടത് ഷാർപ്പ്ഷൂട്ടർ മൽസരത്തിൽ അനിവാര്യമാണ്. ഈ പഠിച്ചതെല്ലാം പ്രാവർത്തികമാക്കിയാൽ ജയിക്കാമെന്നു സന്തോഷിനും അറിയാം.

ചെറുവാളൂരിലെ ടൂർണമെന്റിൽ ‘അസ്സൂറി’യുടെ ടെക്‌നിക്കുകൾ ജിംഖാന ടീം പ്രാവർത്തികമാക്കി. തമ്പി രജീവനെ കൃത്യമായി ‘മാർക്ക്’ ചെയ്‌ത് കളിച്ചു. അത്യാവശ്യം കായികമായും തടഞ്ഞു. രജീവൻ തളർന്നതോടെ എതിർ ടീമിന്റെ മുന്നേറ്റം നിലച്ചു. രണ്ടാം പകുതിയിൽ കോഴിപ്പാസിന്റെ പിൻബലത്തിൽ ജിംഖാന പത്തുമിനിറ്റിൽ രണ്ടു ഗോളടിച്ചു വിജയിച്ചു.

ഒറ്റ ദിവസം കൊണ്ടു നടത്തിയ ടൂർണമെന്റിൽ കാതിക്കുടം ജിംഖാനയുടെ കുതിപ്പ് സെമിഫൈനൽ വരെയെത്തി. പരീക്കപ്പാടത്തു കളിച്ചു പഠിച്ച കോഴിപ്പാസുകൾ ടീം അക്ഷരാർത്ഥത്തിൽ അതേപടി നടപ്പിലാക്കി. പന്തടിച്ചു കയറ്റാൻ ബുദ്ധിമുട്ടുള്ള ചെറിയ ഗോൾപോസ്റ്റിൽ, ഓരോ കളിയിലും രണ്ടു ഗോളെങ്കിലും അടിച്ചു കയറ്റി. കളിമികവിനേക്കാൾ ശാരീരിക മികവുകൊണ്ടു കളിച്ച ജിംഖാനയുടെ ഡിഫന്റർമാർ എതിർടീമിനെ പോസ്റ്റിനോടു അടുപ്പിച്ചില്ല. സെമിയിൽ രണ്ടുഫൗളുകൾ നടത്തിയ സന്തോ കളത്തിനു പുറത്തിരുന്നപ്പോൾ കളി തോറ്റു. പെനാൽറ്റി ഷൂട്ടൗട്ടിൽ അഞ്ചിൽ ഒന്നു പോലും ലക്ഷ്യത്തിൽ എത്തിക്കാനായില്ല. ഒരെണ്ണം ലക്ഷ്യത്തിലെത്തിച്ചു ബ്രദേഴ്സിന്റെ ‘സി’ ടീം ഫൈനലിലെത്തി. അവർ കപ്പും നേടി.

വളവനങ്ങാടിൽ ഫൈനലിലെത്തിയ ചരിത്രം ആവർത്തിച്ചില്ലെങ്കിലും സന്തോഷിനു ടീമിന്റെ സെമിഫൈനൽ പ്രവേശനവും ആഘോഷമായിരുന്നു. ജിംഖാന ക്ലബ്ബിലെ എല്ലാ കളിക്കാരുടെ വീട്ടിലേക്കും രണ്ടാഴ്ച റേഷനരി, പച്ചരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ എന്നിവ സൗജന്യമായി കൊടുത്തു.

കാതിക്കുടം ജിംഖാന ഇന്നും ഷാർപ്പ്ഷൂട്ടർ മൽസരങ്ങളിൽ നിറസാന്നിധ്യമാണ്. കൊയ്ത്തു കഴിഞ്ഞാൽ അവർ പരീക്കപ്പാടത്തു പരിശീലനത്തിനിറങ്ങും. പാടവരമ്പത്തിരുന്ന് ‘അസ്സൂറി’ കോഴിപ്പാസുകൾ രൂപകൽപന ചെയ്യും. ഒരു മാസത്തിനുള്ളിൽ ടീം മൽസരസജ്ജമാകും. സീസണിൽ ഒരു ട്രോഫിയെങ്കിലും റേഷൻകടയിലെ ഷോകേയ്‌സിൽ എത്തുമെന്നു ഉറപ്പ്.

2005-ൽ ഒരു ദിവസം പതിവുപോലെ രാവിലെ പത്തു മണിയോടെ റേഷൻകട തുറന്നു സാധനങ്ങൾ വിതരണം ചെയ്ത്, ആളൊഴിഞ്ഞപ്പോൾ ശങ്കരേട്ടൻ കട്ടിഫ്രെയിമുള്ള കണ്ണട ഊരി മേശപ്പുറത്തു വച്ചു. ലെഡ്‌ജർ ബുക്ക് മടക്കി അതിൽ തലചായ്ച്ചു മയങ്ങി. മയക്കത്തിനിടയിൽ തന്നെ നിത്യതയിലേക്കു വഴുതി. അതിനുശേഷം ശാസ്താവിന്റെ കാണിക്ക വഞ്ചിയിൽ എന്നും ഒരു രൂപ നാണയമിടുന്നത് സന്തോഷ് ആയി. ഇക്കാലത്തും മണ്ണെണ്ണ വാങ്ങാൻ ആളുകൾ വരുമ്പോൾ, കടയിലെ തിരക്ക് ഒഴിവുകഴിവായി പറഞ്ഞ്, വീപ്പയിൽനിന്നു മണ്ണെണ്ണ വലിക്കാൻ സന്തോഷ് ആരുടെയെങ്കിലും സഹായം തേടും. അപ്പോഴെല്ലാം സന്തോഷിന്റെ ചെവിയിൽ ഭൂതകാലത്തിൽ നിന്നു ഒരു ‘കരകര’ ശബ്ദം വന്നലക്കും.

“എടാ സന്തോഷേ”

അത് മതി. കുഴലെടുത്തു സന്തോഷ് തന്നെ മണ്ണെണ്ണ വലിക്കാൻ ഇറങ്ങും.


9 Replies to “ജിംഖാന കാതിക്കുടം – 2”

  1. നാട്ടിലേയ്ക്കും നാട്ടിലെ മത്സരാവേശങ്ങളിലേയ്ക്കും തിരികെ കൊണ്ടു പോയി.

    നന്നായി എഴുതി, പുതുവത്സരാശംസകള്‍, ഡാ
    🙂

  2. കുറേ കാലത്തിനു ശേഷം ഒരു നല്ല നാടൻ കഥ കൂടി വായിച്ചു. സന്തോഷം…

  3. നന്നായിട്ടുണ്ട്.. പെട്ടന്ന് അവസാനിച്ചപോലെ ……രാജീവന്‍ ഒരു ഹീറോ ആയിരുന്നു..ല്ലേ …

  4. ബിനേഷ് ഭായ്,

    രാജീവനും രജീവനും ഹീറോ തന്നെയാണ്. വാളൂരിന്റെ കായികചരിത്രത്തിലെ ലോക്ക്കൽ ഹീറോസ്. ഇവർ ഹീറൊ ആകുന്നത് എല്ലാവർക്കുമല്ല എന്നുകൂടി പറഞ്ഞാലേ അർത്ഥം പൂർണമാകൂ. കളിക്കമ്പക്കാർക്കിടയിലാണ് ജനപ്രീതി കൂട്തൽ. കൂടാതെ ഇവരെ നോക്കിക്കാണൂന്നവരുടെ മനോനിലയും പ്രധാനമാണ്.

    ആറാം ക്ലാസിൽ പഠികുന്ന കാലത്ത്, സ്കൂൾ കായികമേളക്കു 3000, 5000 മീറ്റർ ഇനങ്ങൾ 'ചുമ്മാ ചുമ്മാ ദേ ദേ ചുമ്മാ' പാട്ടുകളുടെ അകമ്പടിയോടെ ഓടി ജയിക്കുന്ന രാജീവൻ കായിക കമ്പക്കാരനായ ഒരു ഇളമുറക്കാരനിൽ ഹീറൊ പരിവെഷം ഉണ്ടാക്കിയില്ലെങ്കിൽ അതിലല്ലേ അൽഭുതം.

    രജീവൻ പിന്നെ എന്റെ ക്ലാസ് മേറ്റായിരുന്നു. അവന്റെ സ്പീഡും പിക്കപ്പും കൊള്ളാം. ഇന്നു അദ്ദേഹത്തിന്റെ കാലമല്ലേ :-))

  5. വേനല്പ്പാടത്തെ ഫുട്‌ബോള്‍, പണ്ടൊക്കെ നാട്ടിലെ സ്ഥിരം വിനോദമായിരുന്നു.
    കളിയുടെ ആവേശം നിറഞ്ഞ എഴുത്ത്‌.
    ഗോളിന്റെ ആര്‍പ്പ്‌ കേട്ട സന്തോഷം..

അഭിപ്രായം എഴുതുക