പരീക്കപ്പാടത്തെ ഓപ്പറേഷൻ

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


“എടാ നിര്‍ത്തറാ നിന്റെ പാട്ടവണ്ടി…”

പുത്തന്‍ പള്‍സറിൽ ചെത്തിവരുന്ന ഏതോ പയ്യനെ കണ്ടപ്പോൾ അവന്റെ ആ സമയത്തെ വരവിൽ സംശയം തോന്നാനും, പളപളാ തിളങ്ങുന്ന ബൈക്കിനെ പാട്ടവണ്ടിയെന്നു വിളിക്കാനും മര്യാദാമുക്കിലെ മതിലിലിരുന്നു പുളുവടിക്കുന്ന ചെറാലക്കുന്നിലെ തമ്പിക്കു എന്തെങ്കിലും കാരണം ആവശ്യമാണെന്നു തോന്നിയില്ല. തമ്പിയുടെ ആക്രോശത്തിൽ നടുങ്ങി പയ്യൻ വണ്ടി നിര്‍ത്തി. ഇങ്ങിനെയൊരു അനുഭവം ആദ്യമായാണ്. ഈ നാടാണെങ്കിൽ അത്ര പരിചിതവുമല്ല.

മതിലിനോടു ചേര്‍ന്നുള്ള ഇലക്‍ട്രിക് പോസ്റ്റിന്റെ കടക്കൽ മുറുക്കാന്‍തുപ്പി, തമ്പി മതിലില്‍നിന്നു നിരങ്ങിയിറങ്ങി. റോബര്‍ട്ടോ കാര്‍ലോസിനെ വെല്ലുന്ന തുടയിലെ നിബിഢമായ രോമരാജികൾ തടവി പയ്യനു അരുകിലെത്തി. ബൈക്കിന്റെ കീ ഊരി പോക്കറ്റിലിട്ടു.

“എവടക്കാ നീയീ കത്തിക്കണെ?“
ചോദ്യത്തിനു മറുപടി കിട്ടിയില്ല. തമ്പി പയ്യന്റെ കോളറിൽ പിടുത്തമിട്ടു. “എന്താടാ മിണ്ടാത്തെ? നിന്റെ തൊള്ളേല് നാവില്ലേ“

പയ്യന്‍ പേടിയോടെ പറഞ്ഞു. “വീട്ടിലേക്ക്…”

തമ്പി ചിരിച്ചു. “ആഹഹാ. ഇതന്ന്യാടാ എല്ലാരും പറയാറ്. വീട്ടിപ്പോണ് വീട്ടീപ്പോണ്ന്ന്. എന്നാലോ അവന്റെയൊക്കെ ഉദ്ദേശം വായിനോട്ടാന്ന് ഞങ്ങക്കറിഞ്ഞൂടേ” തമ്പിയുടെ സമീപനം കൂടുതൽ കര്‍ക്കശമായി. “ആട്ടെ. നിന്റെ വീടെവിട്യാ?”
“കാടുകുറ്റീല്…”
“ഓഹോ അതുശരി. അപ്പോ നിന്റെ വീട് കാടുകുറ്റീലാണ്”
ഒന്നുനിര്‍ത്തി തമ്പി ആലോചനയിൽ അമര്‍ന്നു. പയ്യനെ വിരട്ടാന്‍ എന്തെങ്കിലും മതിയായ കാരണം വേണം. “ശരി സമ്മതിച്ചു. നിന്റെ വീട് കാടുകുറ്റീലാണ്. പക്ഷേ കാടുകുറ്റീല് വീടൊള്ള നീയെന്തിനാ ഇതീക്കോടെ പോണെ. നിനക്ക് തീരദേശം റോഡ് വഴി പൊക്കൂടെ”
പയ്യന്‍ പരുങ്ങി. “ചേട്ടാ ഞാന്‍… ഞാനൊരാളെ കൊരട്ടീല് ഡ്രോപ്പ് ചെയ്ത് വരാ”
പയ്യന്റെ ഉത്തരത്തിൽ തമ്പി ക്ലൂ മണത്തു. “കിളിയാണോടാ?”
“ഉം”

ജീവിതത്തിൽ പലര്‍ക്കും പ്രേമലേഖനങ്ങൾ കൊടുത്തിട്ടുണ്ടെങ്കിലും തമ്പിയെ ആരും തിരിച്ചു കടാക്ഷിച്ചിട്ടില്ലായിരുന്നു. ആ ചിന്തയിൽ അദ്ദേഹത്തിന്റെ ഉള്ളമുരുകി. “കിളുന്ത് പെണ്‍‌കൊച്ചുങ്ങൾക്ക് ലിഫ്റ്റ് കൊടുക്കാനാ നീ ലൈസന്‍സെടുത്തെ?”

തമ്പി പയ്യനുനേരെ കുതിച്ചു. അപ്പോൾ എല്ലാം വീക്ഷിച്ചു മതിലിൽ ഇരിക്കുകയായിരുന്ന, ആശാൻ‌കുട്ടി പ്രശ്നത്തിൽ ഇടപെട്ടു. “തമ്പ്യേയ് വിട്ട്കള. പാവം കൊച്ചൻ പൊക്കോട്ടെ”

തമ്പി നിന്നു. ആശാന്‍ പറഞ്ഞാൽ പിന്നെ കക്കാടിൽ അപ്പീലില്ല. അടിയെങ്കിൽ അടി. മര്യാദയെങ്കിൽ മര്യാദ. ഇതാണ് ആശാൻ‌കുട്ടിയുടെ പോളിസി.

“ആശാനേ, കാര്യം എനിക്കിവനോട് പ്രശ്നോന്നൂ‌ല്യ. പക്ഷേ ഈയിടെ പൂവാലന്മാര് കൊറേ കൂടുതലാന്ന് സന്തോഷ് പറഞ്ഞു. അതോണ്ടാ ഞാൻ…”
ആശാൻകുട്ടി കുലുങ്ങിച്ചിരിച്ചു. “ഹഹഹ. സന്തോഷിന് ഇതിലെന്തൂട്ടാ കാര്യം“
ആശാൻ‌കുട്ടി പറഞ്ഞത് കേട്ടില്ലെന്നു നടിച്ച്, തമ്പി എല്ലാം പറഞ്ഞവസാനിപ്പിച്ചു.

“ഇന്യെങ്ങാനും ഈ മര്യാദാമുക്കീക്കോടെ വായ്‌നോക്കാൻ വന്നാലിണ്ടല്ലാ, നിന്റെ ആപ്പീസ് ഞാൻ പൂട്ടും. പോ…”

ഇരുപതിനും നാല്പതിനും വയസ്സിനിടയിലുള്ള സൗമ്യരും മര്യാദക്കാരുമായ ഒരുപറ്റം യുവാക്കളുടെ പ്രിയസങ്കേതമായതിനാലാണ് കക്കാട്ദേശത്തെ പ്രമുഖകവലയായ ‘മര്യാദാമുക്ക്‘ ആ പേരിൽ അറിയപ്പെടുന്നത്. നിത്യജീവിതത്തിൽ തോന്നിയ പോലെ ജീവിക്കുന്ന പലരും മര്യാദാമുക്കിൽ എത്തിയാൽ സ്വയമറിയാതെ പക്കാഡീസന്റ് ആകും. സുന്ദരിയായ ഒരു പെണ്‍കുട്ടി നടന്നു പോയാലോ, മാമ്പ്ര പ്ലസ്‌ടു സ്കൂളിലെ പെണ്‍‌കുട്ടികളെ വഹിക്കുന്ന സ്കൂള്‍വാൻ പോയാലോ, മര്യാദാമുക്കിൽ ഇരിക്കുന്ന ഒരു മര്യാദക്കാരൻ പോലും കമന്റോ വിസിലോ അടിക്കില്ല, ആഗ്യപ്രകടനം നടത്തില്ല, എന്തിനധികം പറയുന്നു തലതിരിച്ചു നോക്കുക പോലും ചെയ്യില്ല. കൂടാതെ എല്ലാ വൈകുന്നേരങ്ങളിലും കക്കാടിലെ സുന്ദരികളായ തരുണീമണികളെ ഒരു നോക്ക് കാണാൻ മര്യാദാമുക്കിലൂടെ കാവാത്തു നടത്തുന്ന അന്യദേശക്കാരായ പൂവാലന്മാരെ പിടിച്ചു വിരട്ടലും മര്യാദക്കാരുടെ ഇഷ്ടഹോബികളിൽ ഒന്നായിരുന്നു.

ഇത്യാദിയുള്ള സൽ‌പ്രവർത്തികളാൽ മര്യാദാമുക്ക് എന്ന കവലയുടെ പേര് അന്വർത്ഥമാക്കുന്ന കക്കാടിലെ യുവജനങ്ങൾക്കു പ്രസ്തുതസ്ഥലത്തു ഇരിപ്പിടമായി ഒരു ഉഗ്രൻ മതിലാണുള്ളത്. രാജസ്ഥാനിൽ‌നിന്നു വരുന്ന കല്ലുകളേക്കാളും ഗുണമേന്മയുണ്ടെന്നു പറയപ്പെടുന്ന ചെറാലക്കുന്ന് ക്വാറിയിലെ കരിങ്കല്ലുകൊണ്ടായിരുന്നു മതിൽ പണിതിരുന്നത്. പണ്ട് പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന മതിൽ പിന്നീട്, നീണ്ടുനിവര്‍ന്നു സുഖപ്രദമായി കിടക്കാൻ പാകത്തിനു, പഴയ രാജാക്കന്മാരുടെ മഞ്ചം പോലെയായി മാറിയതിന്റെ എല്ലാ ബഹുമതിയും കക്കാടിന്റെ മരുമകനായി എത്തിയ അന്നമനട മുരുകനാണ്.

പയ്യൻ സ്ഥലം വിട്ടതോടെ തമ്പി വീണ്ടും മതിലിനു അരികിലെത്തി. ആശാൻ‌കുട്ടി മൊബൈലിൽ ആരുടെയോ നമ്പർ നോക്കുകയായിരുന്നു. അകലെനിന്നു ഒരു ബൈക്കിന്റെ ഹോണടി കേട്ട് രണ്ടുപേരും തലതിരിച്ചു നോക്കി. തേമാലിപ്പറമ്പിനു അടുത്തുള്ള വളവ് കടന്നു രണ്ട് പേർ വരുന്നു. അടുത്തെത്തിയപ്പോൾ ഒരാളെ മനസ്സിലായി. ചാലക്കുടിയിലെ പ്രശസ്തമായ മറഡോണ സർവ്വീസ് സെന്ററിലെ ചീഫ് മെക്കാനിക് സജീവൻ. ‘ബജാജ് സജീവൻ’ എന്നു പറഞ്ഞാലേ നാട്ടുകാർ അറിയൂ. ബൈക്കിൽ സജീവനു പിന്നിൽ ഇരിക്കുന്നവൻ അഞ്ചിന്റെ മോട്ടോറിൽ കൂട്ടിച്ചേർക്കുന്ന തരത്തിലുള്ള നല്ല വ്യാസമുള്ള നീളൻ‌പൈപ്പ് വൃത്താകൃതിയിൽ കൂട്ടിക്കെട്ടി പിടിച്ചിട്ടുണ്ടായിരുന്നു. നല്ല കനമുണ്ടെന്നു ഒറ്റനോട്ടത്തിൽ അറിയാം.

തമ്പി അന്വേഷിച്ചു. “എങ്ങടാ സജീവാ ട്യൂബും പൈപ്പും കൊണ്ട്. ആരടെ കൊളാ വറ്റിക്കണെ?”

ആശാൻ താങ്ങി. “നിനക്ക് കണ്ണു കണ്ടൂടേ തമ്പീ. അത് സജീവനു മൂത്രം പൂവാൻ ഇട്ടേക്കണ പൈപ്പല്ലേ”

പറഞ്ഞതു പൊളിയാണെന്നു മനസ്സിലായിട്ടും സജീവന്റെ കൈകൾ തുടയിടുക്കിൽ ഒന്നു തട്ടിമുട്ടി. ഹോൺ നീട്ടിയടിച്ച കാര്യം പറയാൻ മറന്നല്ലോയെന്നു അപ്പോൾ ഓർത്തു.

“ആശാനേ അറിഞ്ഞാ. നമ്മടെ അയ്യങ്കോവ് അമ്പലത്തിൽ പോലീസ് വന്നട്ടുണ്ട്“

മര്യാദാമുക്കിലെ സകല ചരാചരങ്ങളും ഞെട്ടി. ശാസ്താവിന്റെ തട്ടകത്തു പോലീസ് വന്നിട്ടു മര്യാദാമുക്കിലെ ആരും അതറിഞ്ഞില്ലെന്നോ! അസംഭാവ്യം. സജീവൻ കൂടുതൽ വിവരങ്ങൾ പറഞ്ഞു.

“പാളയംപറമ്പിലെ ഏതോ അമ്പലത്തിലെ വിഗ്രഹം കാണാണ്ടായത്രെ. അമ്പലത്തിന്റെ പേരു ഞാൻ മറന്നു. അതാരോ നമ്മടെ അമ്പലക്കൊളത്തിൽ കൊണ്ടിട്ടൂന്നാ പോലീസ് പറേണെ. പോലീസ് നായ മണം പിടിച്ച് കൊളത്തിന്റെ കരേലാ വന്ന് നിന്നെ. അഞ്ചിന്റെ മോട്ടോർ കൊളം വറ്റിക്കാനാ”

“ഈ മഴയത്ത് എങ്ങനെ വറ്റിക്കാൻ?”

ആശാൻ‌കുട്ടിയുടെ സംശയം ന്യായമാണ്. പരീക്കപ്പാടം ഏതാണ്ട് നിറഞ്ഞു കിടക്കുകയാണ്. വെള്ളമിറങ്ങാൻ ഇനിയും ആഴ്ചകളെടുക്കും. അതിനിടയിൽ വീണ്ടും മഴ പെയ്താൽ അടുത്തെങ്ങും നോക്കുകയേ വേണ്ട. വെള്ളം മുട്ടറ്റം പൊങ്ങും. പരീക്കപ്പാടത്തുനിന്നു അല്പദൂരം മാത്രം അകലെയുള്ള അമ്പലക്കുളം വറ്റിക്കണമെങ്കിൽ അഞ്ചിന്റെ രണ്ടു മൂന്ന് മോട്ടോറുകൾ എങ്കിലും നിർത്താതെ അടിക്കേണ്ടി വരും.

“മോട്ടോർ നാലഞ്ചെണ്ണണ്ട്. എന്നാലും സംശയാ. മുങ്ങൽ ‌വിദഗ്ദരെ കൊണ്ടോരാൻ ആള് പോയിണ്ട്”

ഇത്രയും പറഞ്ഞു സജീവൻ ആകാംക്ഷയോടെ ചോദിച്ചു. “ആശാനേ ഞാനക്കാര്യം മറന്നു. നവീണ്ടാ ഇവടെ? പുള്ളീണ്ടെങ്കി മോട്ടറൊന്നും വേണ്ട”

“ഇല്ലാട്ടാ. വെള്ളിയാഴ്ചേ എത്തൂ. വരണോങ്കി വിളിച്ച് പറഞ്ഞാതി”

മര്യാദാമുക്കിലെ പ്രമുഖ മര്യാദക്കാരനായ നവീൻകുമാറിനെ പറ്റിയാണു ആശാൻ പറഞ്ഞത്. അദ്ദേഹത്തെ എല്ലാവരും വിളിക്കുക ‘കക്കാട് സെബാസ്റ്റ്യൻ സേവ്യർ’ എന്നാണ്. അടുത്ത സുഹൃത്തുക്കൾ നവിച്ചൻ എന്നും. കക്കാടിൽ നീന്തലിന്റെ പര്യായമാണ് ഇദ്ദേഹം. അമ്പലക്കുളമായിരുന്നു പ്രധാന തട്ടകം.

“സജീവാ. സുനീനോടു പറഞ്ഞൂടേ. മുങ്ങണ കാര്യത്തീ ആളും പുലിയല്ലേ”

Read More ->  ഹിസ് എക്‌സലൻസി രാമേട്ടൻ - 2

“പുള്ളി എറങ്ങി നോക്കി. പക്ഷേ പറ്റീല്യ. വള്ളിപ്പടർപ്പിൽ കുടുങ്ങി വെള്ളം കുടിച്ചു“ സജീവൻ കൂടുതൽ വിശദീകരിച്ചു. സംഗ്രഹം ഇങ്ങിനെയാണ്.

വിഗ്രഹം അമ്പലക്കുളത്തിലുണ്ടെന്നു മനസ്സിലായ ശേഷം, കൊരട്ടി സ്റ്റേഷനിലെ എസ്‌ഐ വേണുഗോപാൽ ആരെങ്കിലും അമ്പലക്കുളത്തിൽ മുങ്ങിനോക്കാൻ തയ്യാറുണ്ടോ എന്നു ആരാഞ്ഞു. നാട്ടിലെ സുന്ദരികൾ കുളക്കരയിൽ സംഭവങ്ങൾ വീക്ഷിച്ചു നില്‍ക്കുമ്പോഴാണോ മുങ്ങാൻ ആളില്ലാത്തത്. ഒന്നുരണ്ടു മിനിറ്റിനുള്ളിൽ കൈയുംകാലും വീശി വ്യായാമം ചെയ്‌തു മുങ്ങാൻ തയ്യാറായവരെ കൊണ്ടു അമ്പലക്കുളത്തിന്റെ കരയിൽ തിക്കും തിരക്കുമായി. പോലീസുകാർ കൈകോര്‍ത്തു തടസം പിടിച്ചില്ലെങ്കിൽ പലരും കുളത്തിലേക്കു ചാടുമായിരുന്നു. അത്രക്കു ഇന്ററസ്റ്റ്. പക്ഷേ, ഒറ്റ മുങ്ങലിനു കിരീടം മുകളിലെത്തുമെന്നു ആണയിട്ടു മുങ്ങിയ കാതിക്കുടം സുനിയെ മുങ്ങിയെടുക്കാൻ നാലാളുകൾ വേറെ മുങ്ങേണ്ടി വന്നപ്പോൾ, കുളത്തിന്റെ ഒരു വശത്തുള്ള വള്ളിക്കൂട്ടത്തിൽ കുടുങ്ങി വെള്ളം കുടിച്ച അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയെന്നു അറിഞ്ഞപ്പോൾ, മുങ്ങാൻ തയ്യാറായി വന്ന എല്ലാവരും പിൻ‌വാങ്ങി. അമ്പലക്കുളത്തിന്റെ കര പെട്ടെന്നു ശൂന്യമായി. അതിനെ തുടർന്നാണു മോട്ടോർ വച്ചു വെള്ളം വറ്റിക്കാൻ എസ്‌ഐ തീരുമാനിച്ചത്. കൂട്ടത്തിൽ അല്പം ചോദ്യം ചെയ്യലും നടത്തേണ്ടതുണ്ടായിരുന്നു.

സജീവന്റെ കൂടെ ആശാനും തമ്പിയും അമ്പലത്തിലെത്തി. നാട്ടുകാരെല്ലാം അവിടെ ഹാജരായിരുന്നു. കുറച്ചു മുമ്പ് മര്യാദാമുക്കിലൂടെ കടന്നു പോയവർ കൂടി കൂട്ടത്തിലുണ്ട്. അവരെ കണ്ടപ്പോൾ തമ്പിക്കു കലിവന്നു. ഒരുത്തൻ പോലും ഇതിനെപ്പറ്റി സൂചിപ്പിച്ചില്ലല്ലോ. എല്ലാം ഒതുങ്ങിക്കഴിഞ്ഞിട്ടു അവരെ പിടിച്ചു വിരട്ടണമെന്നു തമ്പി ഉറപ്പിച്ചു.

എസ്‌ഐ വേണു അമ്പലത്തിൽ നിറമാല, പൂജാ സാധനങ്ങൾ എന്നിവയുടെ മേല്‍നോട്ടം വഹിക്കുന്ന കുഞ്ഞിസനുവിനെ ചോദ്യം ചെയ്യാൻ വിളിച്ചു. നല്ല പവറുള്ള കണ്ണടയും, കറതീര്‍ന്ന ബുള്‍ഗാനും സ്വന്തമായുള്ള സനു സാവധാനം നടന്നു വന്നപ്പോൾ എസ്‌ഐ എല്ലാവരും കേള്‍ക്കുമാറ് ഉച്ചത്തിൽ അലറി.

“വേഗം വാടാ. എന്താ നിനക്കൊരു അമാന്തം?”
വിരട്ടലിൽ സനു ഭയന്നു. മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിട്ടു.

എസ്ഐ ചോദിച്ചു. “നീ ഇന്നലെ രാത്രി എപ്പഴാ അമ്പലത്തീ‍ന്ന് വീട്ടീപ്പോയെ?”
“ഞാനിന്നലെ അമ്പലത്തീ വന്നില്ല സാറേ. ചെറിയ പനി കാരണം ഫുൾടൈമും വീട്ടിലായിരുന്നു”

എസ്‌ഐ പൊടുന്നനെ ജാഗരൂകനായി. “ഓഹോ. എന്നട്ട് ഇപ്പോ നിനക്ക് കൊഴപ്പന്നൂല്ല്യല്ലോ?”
“ഇല്ല്യ. വൈന്നേരം ഉപ്പും മുളകും ഉഴിഞ്ഞ് അടുപ്പിലിട്ടപ്പോ പനി കൊറഞ്ഞു“
സംശയങ്ങളെല്ലാം ബലപ്പെട്ടു. എസ്‌ഐ മുഷ്ടികൾ കൂട്ടിത്തിരുമ്മി. “അതുശരി. അപ്പോ നിനക്കിപ്പോ പനിയില്ല. ഇന്നലെ വന്ന പനി പെട്ടെന്ന് മാറേം ചെയ്തു. അല്ലേടാ”

കാര്യങ്ങളുടെ പോക്ക് കണ്ടപ്പോൾ തമ്പിക്കു ഭയമായി. കുഞ്ഞിസനു അകത്താകുമോ. ശക്തമായ തെളിവാണ് വേണുവിനു കിട്ടിയിരിക്കുന്നത്. തമ്പിയും അൽ‌പസ്വൽ‌പം ചട്ടമ്പിത്തരങ്ങൾ ഉള്ളയാളാണ്. ഒരു ബൈക്ക് അപകടത്തെ തുടർന്നു എതിർകക്ഷിയെ പൂശിയതാണ് ഒന്ന്. അന്നു പോലീസ് സ്റ്റേഷനിൽ കയറേണ്ടിവന്നു. മറ്റവർ പരാതിയില്ലെന്നു പറഞ്ഞതിനാൽ ഊരിപ്പോന്നു.

തമ്പി എസ്‌ഐ യുടെ കണ്ണിൽ പെടാത്ത ഒരിടത്തേക്കു മാറിനിന്നു. എങ്ങാനും തന്റെ മുഖം അദ്ദേഹത്തിനു ഓർമ വന്നാൽ അതു വെറുതെയാവില്ലെന്നു തീർച്ച. ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ ആശാൻ‌കുട്ടിക്കൊപ്പം തമ്പി മടങ്ങി. പിറ്റേന്നു പത്രത്തിലെ പ്രാദേശിക കോളത്തിൽ അമ്പലക്കുളം വറ്റിച്ചിട്ടും പഞ്ചലോഹ വിഗ്രഹം കിട്ടിയില്ലെന്ന വാർത്ത ഇരുവരും വായിച്ചു. അതോടെ ആ കാര്യം മറക്കുകയും ചെയ്‌തു.  

രണ്ടുദിവസം കഴിഞ്ഞു വാരാന്ത്യത്തിൽ, നാട്ടിൽ നടന്ന ഭൂകമ്പമൊന്നും അറിയാതെ, നവിച്ചൻ കക്കാടിലെത്തി. പ്രധാന ഉദ്ദേശം ഊത്തലു മീൻ തിന്നാനുള്ള പതിവ് പൂതി.

എല്ലാ വർഷക്കാലത്തും മഴ കനത്താൽ കക്കാടിലെ പരീക്കപ്പാടത്തേക്കും കൊളത്തായി പാടത്തേക്കും പനമ്പിള്ളിക്കടവിൽ‌ നിന്നു മലവെള്ളം കയറും. പുതുവെള്ളത്തിൽ ആകർഷിക്കപ്പെട്ടു പുഴ മത്സ്യങ്ങൾ കൂട്ടത്തോടെ പാടത്തേക്കു വരും. പെരുന്തോട്ടിലും പുല്ലാനിത്തോട്ടിലും മീൻ‌ പിടിക്കാനുള്ള ‘കൂട്’ വച്ചിരിക്കുന്നവർക്കു കോളാണ്. കിലോക്കണക്കിനു ഒന്നാന്തരം ആറ്റുമീൻ കിട്ടും. കൂടുകളെ വെട്ടിച്ചും പുഴയിൽ‌നിന്നു പാടത്തേക്കുള്ള അജ്ഞാതമായ അനേകം ഉറവകളിൽ കൂടിയും ധാരാളം പുഴമീൻ എന്നിട്ടും പാടശേഖരങ്ങളിലെത്തും. ഒപ്പം ഞണ്ടുകളും ഇടത്തരം വലുപ്പമുള്ള ചെമ്മീനുകളും.

പനമ്പിള്ളിക്കടവിൽ നിന്നു ഊത്തൽ കയറിയാൽ പിന്നീടുള്ള ഒരാഴ്‌ച നാട്ടുകാർ പാടത്തായിരിക്കും. ജോലി മീൻ‌പിടുത്തം. മിക്കപ്പോഴും രാത്രിയിലാണ് പരിപാടികൾ. പെട്രോമാക്‌സും നല്ല പ്രകാശമുള്ള ടോർച്ചുകളും ഓരോ മീൻപിടുത്ത സംഘത്തിന്റേയും കയ്യിലുണ്ടാകും. കൂടാതെ നാലോ അഞ്ചോ ഒറ്റലുകളും. ടോർച്ചിന്റെ വെളിച്ചത്തിൽ വെള്ളത്തിൽ പതറി നിൽക്കുന്ന മുഴുത്ത കുറുവപ്പരലുകളേയും ബ്രാലുകളേയും കണ്ടാൽ ഉടൻ വെളിച്ചം കെടുത്തും. മീൻ നിന്ന സ്ഥലം നോക്കി, ഒറ്റൽ കമഴ്‌ത്തും. അല്ലെങ്കിൽ കൊടുവാൾ കൊണ്ട് വെട്ടും. മര്യാദാമുക്കിലെ മര്യാദക്കാർക്കു മീൻ‌പിടിക്കാൻ പോകുന്നത് ഹരമാണ്. മീൻപിടുത്തം കഴിഞ്ഞ്, പാടത്തിന്റെ കരയിൽ തീ കൂട്ടി കുടക്കമ്പിയിൽ മീൻ കോർത്തിടും. പൊള്ളി പാകമാവുമ്പോൾ കാന്താരിമുളകും ഉപ്പും കൂട്ടി ചവച്ചിറക്കും. ബഹുസ്വാദ്.

രാത്രി അത്താഴം കഴിഞ്ഞു സംഘമായി എല്ലാവരും പരീക്കപ്പാടത്തേക്കു പുറപ്പെട്ടു. മര്യാദാമുക്കിൽ ഒത്തുകൂടിയപ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. എല്ലാവരും തലയിൽ പ്ലാസ്റ്റിക് കവർ ധരിച്ചു. നവിച്ചൻ സ്ഥലത്തെത്തിയത് സാധാരണയിൽ കവിഞ്ഞ നീളമുള്ള ഒരു ടോർച്ചുമായാണ്. അതു ഗൾഫിൽനിന്നു വരുന്ന ടോർച്ച് ആയിരുന്നു. കണ്ണമ്പിള്ളി ബെന്നിച്ചന്റെ വീട്ടിലെ തെങ്ങിന്റെ മോന്തായവും അതിൽ കമഴ്ത്തി വച്ചിരിക്കുന്ന ചെത്തുകുടവും ടോർച്ചിന്റെ പ്രകാശത്തിൽ എല്ലാവരും വ്യക്തമായി കണ്ടു. ബെന്നിച്ചന്റെ വീട്ടിലേക്ക് മര്യാദാമുക്കിൽ‌ നിന്നു നല്ല ദൂരമുണ്ട്. എന്നിട്ടും തെങ്ങിന്റെ മണ്ട പകൽ‌വെളിച്ചത്തിൽ എന്നപോലെ ദൃശ്യമായി.

ആശാൻ ടോർച്ചുവാങ്ങി പരിശോധിച്ചു. “എവടന്നാ നവിച്ചാ ഇത്?”

“ഓഫീസിലെ ഒരുത്തന്റ്യാ. മീൻ‌പിടിക്കണ കാര്യം പറഞ്ഞ് കടം വാങ്ങീതാ. പോവുമ്പോ തിരിച്ച് കൊണ്ടോണം”

ആശാൻ ടോർച്ച് സ്വന്തം കണ്ണിലേക്കടിക്കാൻ ആഞ്ഞു. നവിച്ചൻ തടഞ്ഞു. “ലേസർ ബീമാണ്! കണ്ണിന് കേടാ“

“അങ്ങനെ വരട്ടെ. ഞാനും കരുതി ഇതെന്താ ഇത്ര ഷാർപ്പെന്ന്”

എല്ലാവരും പരീക്കപ്പാടത്തേക്കു നടന്നു. ആശാൻ പോകുന്ന വഴിയ്ക്കൊക്കെ ടോർച്ചടിച്ചുകൊണ്ടിരുന്നു. അഞ്ചു മിനിറ്റിനുള്ളിൽ എല്ലാവരും പരീക്കപ്പാടത്തെത്തി. പുല്ലാനിത്തോട് മുറിച്ചു കടന്നു. നെഞ്ചിനൊപ്പം വെള്ളമുണ്ട്. പൊക്കം കുറവായതിനാൽ ആശാൻ‌കുട്ടി മുങ്ങിപ്പോകും. അദ്ദേഹം രണ്ടുപേരുടെ തോളിൽ തൂങ്ങി അപ്പുറമെത്തി. ഉസ്താദ് രാഘവന്റെ പത്തുസെന്റ് കണ്ടത്തിനു അപ്പുറത്തു ലേഗു പൌലോസിന്റെ അമ്പതുസെന്റ് കണ്ടമാണ്. വെള്ളമുള്ളപ്പോൾ നെൽ‌കൃഷിയും വേനൽ‌കാലത്തു എള്ളും കൃഷി ചെയ്യും. നെൽ‌പാടത്തെ ജലസേചനത്തിനു കണ്ടത്തിന്റെ മൂലക്കു കുളം കുഴിച്ചിട്ടുണ്ട്. വട്ടക്കുളം എന്നാണു പറയുക. ആദ്യകാലത്തു മുഴുവൻ കൊല്ലവും നെൽ‌കൃഷി ആയിരുന്നെങ്കിലും കാലക്രമേണ വേനലിൽ കുളം വരണ്ടു പോകാൻ തുടങ്ങി. അതോടെ വേനൽ‌കാലത്തു എള്ളുകൃഷി തുടങ്ങി. അമ്പതുസെന്റ് കണ്ടത്തിന്റെ നാലതിരിലും എക്കൽ മണ്ണടിച്ച് കെട്ടിപ്പൊക്കി അധികം പൊക്കംവക്കാത്ത ചെന്തെങ്ങ് നിരനിരയായി നട്ടുവളർത്തിയിട്ടുണ്ട്. ഇതെല്ലാം ലേഗുപൌലോസിന്റെ കണ്ടത്തെ മറ്റുള്ളവരുടെ കണ്ടങ്ങളിൽ ‌നിന്നു പെട്ടെന്നു വേർതിരിച്ചറിയാൻ സഹായിക്കും.

തിണ്ടിലുള്ള ഒരു ചെന്തെങ്ങിന്റെ ചുവട്ടിൽ സംഘം താവളമടിച്ചു. കൊടുവാളും ഒറ്റലും താഴെവച്ച് കുറച്ചു സമയം വിശ്രമിച്ചു. നവിച്ചൻ ഒരു സിഗരറ്റ് കത്തിച്ച് വെള്ളത്തിലൂടെ പുളഞ്ഞു പോകുന്ന രേഖകളെ നോക്കി പറഞ്ഞു.

“മീനോള് ശരിക്ക് എളകീണ്ടെന്നാ തോന്നണെ”

Read More ->  കാതിക്കുടം ലൈറ്റ് ആൻഡ് സൗണ്ട്സ് - 2

ആശാൻ പ്രത്യാശിച്ചു. “കോലാൻ ഒന്നും ഇല്ലാണ്ടിരിന്നാ മതി. കഴിഞ്ഞ കൊല്ലം കാലുകുത്തി ഓട്ടയാക്ക്യതിന്റെ പാട് ഇപ്പഴുമുണ്ട്”

കല്യാണി ബൈജു കൈലി മടക്കിക്കുത്തി കടുംകെട്ടിട്ട് പാടത്തിറങ്ങി. ടോർച്ച് മിന്നിച്ചു ആശാൻ‌കുട്ടി പിന്നാലെ. കയ്യിൽ ആകെയുള്ള ഒറ്റൽ നാലെണ്ണമാണ്. വന്നവർ രണ്ടു സംഘമായി പിരിഞ്ഞു. ഓരോ കൂട്ടരും രണ്ടു ഒറ്റൽ വീതം കൊണ്ടുപോയി. രണ്ടു സംഘമായി പിരിഞ്ഞെങ്കിലും അവർ തമ്മിൽ വലിയ അകലത്തിലല്ല പോയിക്കൊണ്ടിരുന്നത്. ഒരു കൂട്ടരുടെ അടുത്തുനിന്നു ഏതെങ്കിലും മത്സ്യം രക്ഷപ്പെട്ടാൽ അടുത്ത കൂട്ടർക്കു ശ്രമിക്കാവുന്നതേയുള്ളൂ.

ലേസർ ബീമുള്ള ടോർച്ച് കയ്യിൽ കിട്ടിയപ്പോൾ മുതൽ ആശാൻ ഉൻ‌മേഷത്തിലാണ്. പരീക്കപ്പാടത്തിന്റെ അങ്ങേയറ്റത്തു, പതിയൻ‌കുളത്തിനു അരികിലുള്ള കൃഷിഭവൻ വരെ അദ്ദേഹം അതിനകം പരിശോധിച്ചു കഴിഞ്ഞിരുന്നു. മറ്റുള്ളവർ കൂടെക്കൂടെ വിലക്കുന്നുണ്ടെങ്കിലും ആളത് കാര്യമാക്കുന്നില്ല. ഇടക്കു കാർമേഘങ്ങളിലേക്കും മിന്നിച്ചു.

രണ്ടുകൂട്ടർക്കും കോളായിരുന്നു. മീനുകൾ കൂട്ടമായി ഇളകിയിട്ടുണ്ടെന്നു നവിച്ചൻ സൂചിപ്പിച്ചത് ശരിയായിരുന്നു. കിട്ടിയവയിൽ നല്ല പങ്ക് കുറുവപ്പരലുകൾ. മുള്ളുകൾ അധികമില്ലാത്ത അവ വറത്തടിച്ചാലും പൊള്ളിച്ചാലും രുചിയേറും. ഒരു മണിക്കൂർ നേരം വെള്ളത്തിൽ അലഞ്ഞു നടന്നപ്പോൾ എല്ലാവരും ക്ഷീണിച്ചു. വീണ്ടും ചെന്തെങ്ങിന്റെ കരയിൽ വന്നിരുന്നു. ഇടക്കു തമാശകൾ പറഞ്ഞു. അതിനിടയിലാണ് അന്തരീക്ഷത്തിൽ ഒരു ശബ്ദം പതുക്കെ ഉയർന്നത്. നിമിഷങ്ങൾ പോകെ അതിന്റെ ഹുങ്കാരം കൂടിവന്നു.

കല്യാണി ബൈജു അറിയിച്ചു. “അതാ ഹെലികോ‌പ്‌ടറിന്റെ സൌണ്ടാ. രണ്ടുമൂന്നു ദെവസായിട്ട് ഒരു പത്തിരുപത് തവണേങ്കിലും ഇതീക്കോടെ പറന്നണ്ട്. തുറസ്സായ സ്ഥലായതോണ്ടാ ഇവടെ ഇത്രക്ക് സൌണ്ട്. പിന്നെ കൊറച്ചൂടെ താഴ്‌ന്ന് പറക്കുമെന്നും തോന്നുന്നു“

നവിച്ചൻ പറഞ്ഞു. “വെള്ളപ്പൊക്ക നിരീക്ഷണായിരിക്കും ഉദ്ദേശം” 

ആശാൻ അതെയെന്നു തലയാട്ടി. ഒപ്പം മുകളിലേക്കു ടോർച്ചടിച്ചു. പെട്ടെന്നു ഓൺ ചെയ്‌തും ഓഫ് ചെയ്തും കളിച്ചു. അതിനിടയിൽ രണ്ടുമൂന്നു തവണ വെട്ടിക്കുകയും ചെയ്തു. ട്രെയിൻ പുറപ്പെടുന്നതിനു മുമ്പ് പച്ചസിഗ്നൽ കൊടുക്കുന്ന ടോർച്ച് വെട്ടിക്കുന്നപോലെ.

നവിച്ചൻ ടോർച്ച് പിടിച്ചുവാങ്ങി. “കോപ്പേ. അതിന്റെ ബീം ചെലപ്പോ അവടേം എത്തും“

ഹെലി‌കോപ്റ്റർ അവരെ കടന്നുപോയി. അതിനകം കല്യാണി ബൈജു ചെന്തെങ്ങിന്റെ കടക്കൽ മണ്ണെണ്ണ ഒഴിച്ച് കാലേക്കൂട്ടി കൊണ്ടുവന്ന ഉണക്കകമ്പുകൾ കത്തിച്ച് ആഴി കൂട്ടിയിരുന്നു. കുടക്കമ്പിയിൽ പരൽമീനെ കോർത്തു തീയിൽ പൊള്ളിക്കാൻ ആരംഭിച്ചു. പൊള്ളി വെന്ത ഒന്നു രണ്ടെണ്ണത്തെ ആശാൻകുട്ടി കാന്താരിമുളകും ഉപ്പും കൂട്ടി തിന്നു.

ഒരു മിനിറ്റു കഴിഞ്ഞു. ഹെലികോപ്‌റ്ററിന്റെ ശബ്ദം വീണ്ടുമെത്തി. പരീക്കപ്പാടത്തിന്റെ അങ്ങേയറ്റത്തു, ആകാശത്തു പച്ചനിറത്തിൽ രണ്ടു ലൈറ്റുകൾ തെളിഞ്ഞു. ഇത്തവണ കുറച്ചുകൂടി താഴ്‌ന്നാണ് ഹെലികോപ്റ്റർ പറന്നിരുന്നത്.

നവീൻ പറഞ്ഞു. “അവരെന്താണ്ട് സെർച്ച് ചെയ്യാണെന്നാ തോന്നണെ. ആശാൻ ടോർച്ചടിച്ചത് സഹായ അഭ്യർത്ഥന ആയിട്ട് അവര് വിചാരിച്ചോ ആവോ”

ചെന്തെങ്ങിന്റെ താഴെയുള്ള എല്ലാവരുടേയും ശ്രദ്ധ അടുത്തടുത്തു വരുന്ന ഹെലി‌കോപ്‌റ്ററിലായി. അതു അടുത്തടുത്തു വരുന്തോറും എല്ലാവരും പതുക്കെ നിലത്തുനിന്നു എഴുന്നേറ്റു കൊണ്ടിരുന്നു. ആശാൻ‌കുട്ടി മാത്രം ഇതൊന്നും ശ്രദ്ധിച്ചില്ല. പക്ഷേ ഹെലി‌കോപ്‌റ്റർ ചെന്തെങ്ങിനു നേരെമുകളിൽ നിലയുറപ്പിച്ചപ്പോൾ ആശാനും എഴുന്നേറ്റു. കല്യാണി ബൈജു തെങ്ങിന്റെ കടക്കലെ ആഴി വെള്ളമൊഴിച്ചു കെടുത്തി. വെളിച്ചം കണ്ടാൽ പ്രശ്നമായേക്കാം. ആശാൻ എല്ലാവരുടേയും മുഖത്തും മാറിമാറി നോക്കി. എല്ലാ മുഖങ്ങളിലും ഭയം തെളിഞ്ഞുകണ്ടു. ഭയക്കേണ്ട കാര്യമെന്താണെന്നു അദ്ദേഹത്തിനു മനസ്സിലായതുമില്ല. കല്യാണിയെ തോണ്ടിവിളിച്ചെങ്കിലും അദ്ദേഹം ഗൌനിച്ചില്ല. ചെന്തെങ്ങിന്റെ മറവിലിരുന്നു എല്ലാവരും ഹെലി‌കോപ്റ്ററിനെ ഒളിഞ്ഞു നോക്കുകയാണ്. ആശാൻകുട്ടിയും മുകളിലേക്കു നോക്കി. തെങ്ങോലകൾ കാരണം ഒന്നും ശരിക്കു കാണാൻ വയ്യ. അദ്ദേഹം ഏറെയൊന്നും ആലോചിക്കാതെ ലേസർബീമുള്ള ടോർച്ച് ഹെലി‌കോപ്റ്ററിനു നേരെ മിന്നിച്ചു തുടർച്ചയായി അങ്ങോട്ടുമിങ്ങോട്ടും വെട്ടിച്ചു. പിന്നെക്കേട്ടത് പടക്കം പൊട്ടുന്ന പോലുള്ള ഒച്ചയാണ്. ആശാൻ പാടത്തെ വെള്ളത്തിൽ മലർന്നു വീണു. നവീൻ രണ്ടാമതും തല്ലാനോങ്ങുന്നു. പക്ഷേ അതിനുമുമ്പ് ഹെലികോപ്റ്റർ വട്ടത്തിൽ പറന്നു കുറേക്കൂടി താഴ്ന്നുവന്നു. ഹെലികോപ്റ്ററിന്റെ അടിഭാഗത്തെ അതിശക്തമായ സെർച്ച്ലൈറ്റുകൾ മിഴി തുറന്നു. പരീക്കപ്പാടത്തു വൃത്താകൃതിയിൽ പ്രകാശപ്രളയം. ചെന്തെങ്ങ് അതിന്റെ കേന്ദ്രഭാഗത്തും. ചുവപ്പുനിറത്തിലൊരു പ്രകാശരശ്മി തെങ്ങിനുമേൽ വീണു.

ചെന്തെങ്ങിന്റെ കീഴിലുണ്ടായിരുന്നവർ നാലുപാടും ചിതറിയോടി. വെള്ളത്തിലൂടെ ഓടുന്നതു ബുദ്ധിമുട്ടാണെങ്കിലും ഇത്തരം സാഹചര്യങ്ങളിൽ സിദ്ധാന്തങ്ങൾ തെറ്റുന്നു. ഓടുന്നതിനിടയിൽ നവിച്ചൻ അലറി.

“ആശാനേ ഓടിക്കോടാ”

വെള്ളത്തിൽ മലർന്നു കിടക്കുന്ന ആശാന്റെ മനസ്സിൽ അതുവരെ കണ്ടിട്ടുള്ള ഹോളിവുഡ് സിനിമകൾ ഓടിയെത്തി. ഹെലി‌കോപ്റ്ററിൽ ഘടിപ്പിച്ചിട്ടുള്ള തോക്കുകളുടെ ഗർജ്ജനം അദ്ദേഹത്തിന്റെയുള്ളിൽ പ്രകമ്പനം സൃഷ്‌ടിച്ചു. ചെന്തെങ്ങിനു മേൽ വീണ ചുവന്ന ബീം തന്റെ അരുകിലേക്കു സാവധാനം നീങ്ങിവരുന്നത് അദ്ദേഹം കണ്ടു.

“അയ്യോ എന്നെ കൊല്ലാൻ പോണേയ്…”

ഒരു അലർച്ചയോടെ ആശാനും എഴുന്നേറ്റ് ഓടി. താമസിയാതെ എല്ലാവരേയും വെട്ടിച്ചു ലീഡ് എടുക്കുകയും ചെയ്‌തു. മീൻ‌പിടുത്ത സംഘത്തിലുണ്ടായിരുന്ന എല്ലാവരും ഒരാഴ്‌ച പനിച്ചു കിടന്നു.

സംഭവങ്ങൾ അവിടെ തീർന്നില്ല. പിറ്റേന്നു രാവിലെ, അയ്യങ്കോവ് അമ്പലത്തിന്റെ ശ്രീകോവിലിനു നേരെയുള്ള ദീപസ്തംഭത്തിന്റെ ചുവട്ടിൽ പാളയം‌പറമ്പിൽ നിന്നു കാണാതായ വിഗ്രഹം ഉണ്ടായിരുന്നു. വിഗ്രഹം കുളത്തിൽ ഇല്ലെന്നു റിപ്പോർട്ട് എഴുതിക്കൊടുത്ത എസ്‌ഐ വേണുഗോപാൽ ‘അയ്യടാ‘ എന്നായി. അദ്ദേഹത്തെ മേലധികാരി വിളിച്ചു ശാസിച്ചു. പിന്നെ ഒരോ സ്മോളടിച്ചു കൈകൊടുത്തു പിരിഞ്ഞു. വിഗ്രഹം അമ്പലക്കുളത്തിൽ‌നിന്നു കിട്ടിയതെങ്ങിനെ എന്ന കാര്യത്തിൽ സകലരും ഇരുട്ടിൽ തപ്പി.

മൂന്നു കൊല്ലത്തിനു ശേഷം മര്യാദാമുക്കിലിരുന്നു വെടി പറയുന്ന കൂട്ടത്തിൽ നവിച്ചൻ ആ രഹസ്യം കല്യാണി ബൈജുവിനോടു മാത്രം വെളിപ്പെടുത്തി.

“ബൈജ്വോ… അന്ന് പാളയം‌പറമ്പിലെ വിഗ്രഹം അമ്പലക്കൊളത്തീന്ന് മുങ്ങിയെടുത്തത് ഞാനാ!“

എന്തോ പറയാൻ തുടങ്ങുകയായിരുന്ന ബൈജു പെട്ടെന്നു നിശബ്ദനായി.

“അന്നു ഊത്തലിനെടക്കു ഹെലി‌കോപ്‌റ്റർ സെർച്ച് ലൈറ്റടിച്ചപ്പോ നമ്മളൊക്കെ ഓടീല്ലേ. ഞാനും ഓടി. പിന്നെ അമ്പലക്കൊളത്തിൽ മുങ്ങിക്കിടന്നു. എന്റെ പഴയ തട്ടകം. കൊറച്ചു കഴിഞ്ഞു ഹെലികോപ്റ്ററിന്റെ ശബ്ദമൊക്കെ പോയപ്പോ ഞാൻ പൊങ്ങി. അമ്പലത്തിൽ കോക്കാടൻ ഫിക്സ് ചെയ്ത ലൈറ്റ് കത്തണ്ടായിരുന്നു. ആ വെളിച്ചത്തിലൊന്നു കുളിച്ചു കേറാന്ന് കരുതി. കുളത്തിലെറങ്ങി നീന്തി. ഒന്നുരണ്ടു തവണ മുങ്ങാംകുഴീമിട്ടു. വടക്കേമൂല അറിയാലോ. നല്ല താഴ്‌ചയൊള്ള സ്ഥലം. അവടെ ഒരു കരിങ്കൽ പീസുണ്ട്. വേണോങ്കി ഒരു പീഠംന്ന് പറയാം. പണ്ട് സുന്യായിട്ട് എത്ര സമയം ശ്വാസെടുക്കാണ്ട് വെള്ളത്തീ മുങ്ങിക്കെടക്കാൻ പറ്റൂന്ന് ബെറ്റ് വക്കാറൊള്ളപ്പോ എനിക്കിരിക്കാൻ ഞാൻ കൊണ്ടിട്ടതാ. അവടൊന്നു പോവാൻ തോന്നി. എന്തോ ഒരു വിളിപോലെ. അപ്പോ മുങ്ങി. ആ പീഠത്തിലിരുന്നാ പാളയം‌പറമ്പിലെ വിഗ്രഹം എനിക്ക് കിട്ടീത്. ആരോടും പറയാൻ പോയില്ല. നമ്മടെ എസ്‌ഐടെ റേഞ്ച് അറിഞ്ഞൂടേ. ചെലപ്പോ ഞാൻ അകത്താവാനും മതി. ദീപസ്തംഭത്തിന്റെ ചോട്ടിൽ വിഗ്രഹം വച്ച് ഞാൻ വീട്ടിൽക്ക് പോന്നു. വെളുപ്പിന് ആറുമണീടെ സിമൽ ബസീക്കേറി നാടും വിട്ടു”

നവീൻ പറഞ്ഞുനിർത്തി. കല്യാണി സ്വന്തം കൈത്തണ്ടയിൽ ഒന്ന് നുള്ളി.


16 Replies to “പരീക്കപ്പാടത്തെ ഓപ്പറേഷൻ”

  1. പണ്ട് എഴുതിയ ‘കിംഗ് മാക്രി’ എന്ന പോസ്റ്റിന്റെ 80% ഭാഗങ്ങളും ഒഴിവാക്കി, പുതുക്കിയെഴുതിയത്.

    പരീക്കപ്പാടത്തെ ഓപ്പറേഷൻ
    🙂
    എന്നും സ്നേഹത്തോടെ
    സുനിൽ || ഉപാസന

  2. രസിച്ചു വായിച്ചൂട്ടോ. പരിക്കപ്പാടവും, വെള്ളപ്പൊക്കവും, ഊത്തപിടുത്തവും ഒക്കെ ഒരു ടെലിഫിലിം കാണുന്ന പ്രതീതിയോടെ വായിച്ചു.

  3. സുനിലേ റീമേയ്ക്ക് ഉഗ്രനായി!!
    ശരിക്കും മഴയത്ത് മീന്‍ പിടിച്ച് ചുട്ടുതിന്ന സുഖം …
    അനായാസമായ എഴുത്ത് വായനക്കാരായല്ല,
    ഒരു 'ഡീസന്റ്” പാര്‍ട്ടിയായി ഈ മര്യാദമുക്കിലെ കൂട്ടത്തില്‍ കൂടി “പരീക്കപ്പാടത്തെ ഓപ്പറേഷനില്‍ പങ്കെടുത്തു….

  4. എന്താ ഒരു നോവൽ എഴുതാത്തത്? യാതൊരു പരിചയവുമില്ലാത്ത കാര്യങ്ങളാണു ഈ പോസ്റ്റിൽ വായിച്ചതു മുഴുവനും……എന്നിട്ടും രസിച്ചു വായിച്ചു.
    ഇനീം എഴുതുമല്ലോ. പോസ്റ്റിടുമ്പോ ഒരു മെയിലയ്ക്കാമോ വിരോധമില്ലെങ്കിൽ….

  5. ahaha..nammude naadinte sugandham sherikum kittiyathupole..jhan varununde ee mazhakaalam kakkadinoppam..oothal pidikanum meen varukanum ….

  6. കുഴപ്പമില്ല.. വായിചു രസിച്ചു.. flow കുറച്ചു കൂടി നന്നാക്കാമായിരുന്നുവെന്ന് തോന്നുന്നു.

    എന്റെ പൊട്ട ബുന്ധിക്കു തോന്നിയിതാവും.

  7. ഡോ പിള്ളേ :

    ആര് ഞാൻ വെളുത്തെന്നോ ? നിന്റെ മോണിറ്ററിന്റെ സെറ്റിങ്ങ്സ് ശരിയാണൊന്ന് നോക്കടേയ് 😉

    Upasana

  8. പിന്നെ പിള്ളേ. ആദ്യം പറഞ്ഞതിൽ ഒരു കാര്യമുണ്ട്. റിപ്പോർട്ടഡ് സ്പീച്ച് ഇല്ലാതെ ഖണ്ഢികകൾ എഴുതിത്തള്ളുമ്പോൾ വായനയിൽ ഒരു ‘ഇത്’ തോന്നിയേക്കാം. ചിലപ്പോൾ അത്തരത്തിൽ എഴുതുന്നത് ഒഴിവാക്കാനാകില്ല സുഹൃത്തേ
    🙂

    ഉപാസന

അഭിപ്രായം എഴുതുക