ശിക്കാരി – 2

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


Read First Part Here…

അപ്പുക്കുട്ടൻ‍ മൂളി സമ്മതിച്ചു. രാവിലെ സ്കൂളിൽ പോകുന്ന വഴി പേങ്ങന്റെ വീട്ടിൽ കയറി പിള്ള അന്വേഷിച്ച കാര്യം പറഞ്ഞു. പേങ്ങൻ അപ്പോൾതന്നെ പോകാൻ തയ്യാറായി. പിള്ളയുടെ വീട്ടിലെ കാര്യസ്ഥനാണ് അദ്ദേഹം. ഒരു കാര്യവും പേങ്ങനോടു ആലോചില്ലാതെ പിള്ള ചെയ്യില്ല. പേങ്ങൻ തിരിച്ചും.

പേങ്ങന്റെ അഭിപ്രായത്തിൽ പിള്ള ഒരു തികഞ്ഞ ശിക്കാരിയാണ്. വിശാലമായ പറമ്പിലെ കാട്ടുപൊന്തകളിലും കുറ്റിക്കാടുകളിലും സ‌മൃദ്ധമായുള്ള കീരികളേയും മുയലുകളേയും പിള്ള വേട്ടയാടുന്നതും, വീട്ടാവശ്യങ്ങൾക്കുള്ള തേങ്ങകൾ തെങ്ങുകയറ്റക്കാരനെ വിളിക്കാതെ ഇരട്ടക്കുഴൽ തോക്കുകൊണ്ട് വെടിവച്ചിട്ടു ശേഖരിക്കുന്നതും എല്ലാം പേങ്ങൻ ഒഴിവു സമയങ്ങളിൽ കക്കാട് സെന്ററിൽ കൂടുന്ന നാട്ടുകാരോട് വിവരിക്കാറുണ്ട്. ചില ചെറുപ്പക്കാർ എതിർ അഭിപ്രായങ്ങളും പറയും.

“ഈ കീരീനേം മൊയലിനേം വെടിവച്ചിടണത് അത്ര വല്യ കാര്യാണോ. കഴിഞ്ഞാഴ്ച കുഞ്ഞിസനു പാടത്തിനടുത്തെ പൊന്തക്കാടീന്ന് മൊയലിനെ പിടിച്ചത് ഒരു കരിങ്കൽ പീസോണ്ട് എറിഞ്ഞ് വീഴ്‌ത്ത്യാ. പിന്നല്ലേ… ഒരു മൊയലിനെ പിടിക്കാൻ എരട്ടക്കൊഴൽ തോക്കേ! വല്ല ഭയങ്കര മൃഗങ്ങൾടെ നേരെ ആൾക്ക് ഉന്നം പിടിക്കാൻ പറ്റ്വോ. ഇല്ല്യ, പുള്ളീടെ കൈ വെറക്കും. കാട്ടിലായിര്ന്നപ്പോ ആനേനെ വെടിവച്ചണ്ട്, പുലീനെ പിടിച്ചണ്ട് എന്നൊക്കെ പറച്ചിലല്ലാതെ നമ്മള് ഇതിലേതെങ്കിലും കണ്ടണ്ടാ. ഒരു നായേനെ എങ്കിലും വെടിവെച്ചിട്ടാ ഞങ്ങ സമ്മതിക്കാം ശിക്കാര്യാന്ന്. അല്ലാണ്ട്…”

പിള്ളയെ ഇങ്ങിനെ ഇടിച്ചുതാഴ്ത്തി സംസാരിക്കുന്നവരുടെ വാദങ്ങളോടു പേങ്ങൻ യോജിക്കാറില്ല. ഇനിയും ലോകം കാണാനുള്ളവരുടെ വാദങ്ങൾക്കു കാലം ഉത്തരം കൊടുക്കുമെന്നു പേങ്ങനു ഉറപ്പായിരുന്നു. പേങ്ങന്റെ മനസ്സിലെ ആ ഉറപ്പിനെ സാധൂകരിച്ചുകൊണ്ടു, അക്കാലത്താണ് അയ്യങ്കോവ് അമ്പലത്തിനടുത്തു താമസിക്കുന്ന വർക്കിച്ചൻ കൊരട്ടിപ്പള്ളി പെരുന്നാളിന്റെ എട്ടാമിടത്തിന്റെ പിറ്റേന്നു, ഹൽ‌വ കച്ചവടത്തിനായി വന്ന തമിഴന്മാരിൽനിന്നു കിടയറ്റ ഒരു അൽ‌സേഷ്യൻ നായയെ വാങ്ങുന്നത്.

മുറുക്കിച്ചുമപ്പിച്ച പോലത്തെ ചുവന്ന നീളൻ‌നാക്ക്. കാമം ഉറങ്ങുന്ന കണ്ണുകൾ. സിഹത്തിന്റേതിനു സമാനമായ ജട. വെൺ‌ചാമരം പോലെയുള്ള വാൽ. കഴുതയെ വെല്ലുന്ന നാഭീപ്രദേശം. ഒരു പശുക്കുട്ടിയെ പോലും നിഷ്‌പ്രയാസം ചുമക്കാൻ ശേഷിയുള്ള കരുത്തുറ്റ ശരീരഘടന. ഇതൊക്കെ കണ്ടതും വർക്കിച്ചന്റെ മനസ്സിളകി. പൊന്നുവില കൊടുത്തു നായയെ സ്വന്തമാക്കി. വാങ്ങിയതിന്റെ പിറ്റേന്നു നായയെ മൂന്നു പ്രാവശ്യം പേരുചൊല്ലി വിളിച്ചു.

“തോമാച്ചൻ… തോമാച്ചൻ… തോമാച്ചൻ…“

ആശാരിയെക്കൊണ്ടു തോമാച്ചനു താമസിക്കാൻ പ്ലാവിന്റെ തടി കൊണ്ടുള്ള ഉഗ്രൻ കൂട് തയ്യാറാക്കിച്ചു. പ്ലാവിന്റെ തടിയിലെ പരുക്കൻ പ്രതലം തോമാച്ചന്റെ ദൃഢമേനിയിൽ വ്രണങ്ങൾ ഉണ്ടാക്കുമോ എന്നു ഭയന്ന വർക്കിച്ചൻ പണിതീർന്ന കൂട് ആശാരിയോടു പറഞ്ഞ് ആണിയിളക്കി അഴിച്ചെടുത്തു ചിന്തേറിട്ടു വീണ്ടും പണിഞ്ഞു. തോമാച്ചനു വേണ്ടി കാറിന്റെ മുൻപിൽ വയ്ക്കുന്ന തരം ചെറിയ ഫാനും കൂട്ടിൽ ഘടിപ്പിച്ചു. കൂടാതെ ഡോറിനരുകിൽ ‘തോമാച്ചൻ ഇൻ‘, ‘തോമാച്ചൻ ഔട്ട്‘ എന്നു അറിയിക്കാനുള്ള സംവിധാനങ്ങൾ ക്രമീകരിച്ചു.

അങ്ങിനെ കക്കാട് ദേശത്തു തോമാച്ചന്റെ കാലം തുടങ്ങി. അനുപമമായ മേനി സൗന്ദര്യവും കൂറ്റൻ ആകാരവുമുള്ള തോമാച്ചൻ കക്കാടിലും സമീപപ്രദേശങ്ങളിലും ജനപ്രിയനാവാൻ അധികനാൾ എടുത്തില്ല. ഉത്സവങ്ങൾ കൊഴുപ്പിക്കാൻ വരുന്ന കരിവീരന്മാരെ കുന്തിച്ചിരുന്ന്, വെറുതെ നോക്കി ആസ്വദിക്കുവാൻ ആളുകൾ വരുന്നതുപോലെ, നാടിന്റെ നാനാഭാഗത്തു നിന്നും തോമാച്ചനെ നോക്കി ഭംഗി ആസ്വദിക്കാൻ ജനങ്ങൾ കക്കാടിലെത്തി. തോമാച്ചൻ ഫുഡ് കഴിക്കുന്നത്, തോമാച്ചൻ മലർന്നും കമിഴ്ന്നും കിടക്കുന്നത്, തോമാച്ചൻ മൂത്രമൊഴിക്കുന്നത്., എന്നിങ്ങനെ പല പോസിലുള്ള ഫോട്ടോകൾ സന്ദർശകർ എടുത്തു കൊണ്ടുപോയി. ചിലരാകട്ടെ തോമാച്ചന്റെ സന്തതികളെ വേണമെന്നു ആഗ്രഹിച്ച് സ്വന്തം പെൺ‌നായകളെയും കൊണ്ടുവന്നു. തോമാച്ചന്റെ എനര്‍ജി പാഴായി പോകുമെന്നു ഭയന്ന വർക്കിച്ചൻ സന്താനോല്പാദനത്തിനു അനുമതി നൽകിയില്ലെങ്കിലും തോമാച്ചൻ താല്പര്യവാനായിരുന്നു. ഒടുക്കം വർക്കിച്ചനും വഴങ്ങേണ്ടി വന്നു.

അതോടെ ദിവസവും മീൻ‌കാരൻ രവിയുടെ പക്കൽനിന്നു വലിയ ആറ്റുമീൻ തോമാച്ചനു വേണ്ടി ഏർപ്പാടാക്കി. ആറ്റുമീനിന്റെ വാലിൽ തൂക്കി വർക്കിച്ചൻ തോമാച്ചനെ ഉറക്കെ വിളിക്കും. സമീപപ്രദേശങ്ങളിൽ എവിടെയെങ്കിലും വിശ്രമിക്കുന്ന തോമാച്ചൻ കുതിരയെപ്പോലെ കുതിച്ചുവന്നു ഒറ്റച്ചാട്ടത്തിനു ആറ്റുമീൻ വായിലൊതുക്കും. ശാപ്പാട് കഴിച്ച തോമാച്ചനു ഒരു ഗ്ലാസ്സ് വെള്ളം കൊടുക്കാനും വർക്കിച്ചൻ മറക്കാറില്ല.

പക്ഷേ കാലത്തിന്റെ വികൃതി എന്നു പറയാവുന്നതുപോലെ, കക്കാട്ദേശത്തു തോമാച്ചൻ താമസം തുടങ്ങി കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ കല്പണിക്കാരൻ പ്രഭാകരന്റെ വീട്ടിലെ എണ്ണം പറഞ്ഞ വൈറ്റ്ലഗോൺ പൂവൻകോഴികളിൽ ഒരെണ്ണത്തെ കാണാതായി. പിറ്റേ ദിവസം തോമാച്ചന്റെ കൂടിനു താഴെ കുറച്ച് കോഴിപ്പൂട, രണ്ട് കോഴിക്കാൽ എന്നിവ കണ്ടിട്ടും വർക്കിച്ചൻ ഒന്നും വിശ്വസിച്ചില്ല. നാട്ടുകാരും വിശ്വസിച്ചില്ല. ഇതുപോലെ ഗാംഭീര്യവും, എടുപ്പും നടപ്പുമുള്ള ഡീസന്റായ നമ്മുടെ തോമാച്ചൻ കോഴിയെ പിടിക്കുകയോ! നെവർ. തീരദേശം പാടശേഖത്തിനു അടുത്തുള്ള പൊന്തക്കാടുകളിലെ കീരികളിൽ പ്രസ്തുത കുറ്റാരോപണം നടത്തി എല്ലാവരും തോമാച്ചനെ ‘നിഷ്കളങ്കൻ‘, ‘പോട്രാ തോമാച്ചാ’ എന്നെല്ലാം പറഞ്ഞ് ആശ്വസിപ്പിച്ചു.

പക്ഷേ ഒരാഴ്ചക്കു ശേഷം വീണ്ടും രണ്ട് വൈറ്റ്ലഗോൺ കോഴികൾ കൂടി അപ്രത്യക്ഷരായപ്പോൾ, പിറ്റേന്നു തോമാച്ചന്റെ കൂടിനു താഴെ കുറച്ചധികം കോഴിപ്പൂട, നാല് കോഴിക്കാൽ എന്നിവ കണ്ടപ്പോൾ., അപ്പോഴും വർക്കിച്ചൻ ഒന്നും വിശ്വസിച്ചില്ല. പക്ഷേ നാട്ടുകാർക്കു വിശ്വാസമായി. തോമാച്ചനു കോഴികളെ ഇഷ്ടമാണ്. അതിനു ശേഷം കക്കാടിൽ നിന്നു കോഴികൾ അന്യം നിന്നു പോകുന്ന തരത്തിലുള്ള വേട്ടയാണ് തോമാച്ചൻ നടത്തിയത്. കോഴിക്കൂടുകളുടെ അടച്ച് കുറ്റിയിടുന്ന വാതിലുകൾ വരെ ബുദ്ധിശാലി നാവുകൊണ്ട് തുറന്നു കാര്യം സാധിച്ചു. ഇടക്കു ഇടത്തരം വലിപ്പമുള്ള ആടുകളിലും കൈവച്ചു പ്രതിഭ തെളിയിച്ചു.

നല്ല എടുപ്പും ഭംഗിയും ഉണ്ടായിരുന്നിട്ടും തോമാച്ചനെ കയ്യൊഴിയാൻ തമിഴന്മാർ തീരുമാനിച്ചതിലെ ഗുട്ടൻസ് വർക്കിച്ചനു കത്തിയതും അക്കാലത്താണ്. അതോടെ തോമാച്ചനെ പാർപ്പിക്കാൻ അയ്യായിരം രൂപ ചെലവിട്ടു പണിത പ്രത്യേക കൂട് വർക്കിച്ചൻ തല്ലിപ്പൊളിച്ചു. അതിന്റെ പട്ടികകൾ ആശാരിക്കു തന്നെ മറിച്ചു കൊടുത്തു. ഈ പ്രവർത്തിയിൽ തൃപ്തി വരാതെ തോമാച്ചൻ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്കു ഇനി മുതൽ താൻ ഉത്തരവാദിയായിരിക്കില്ല എന്നുള്ള സ്വയംപ്രഖ്യാപനവും കെബിആറിന്റെ മൈക്ക്സെറ്റിലൂടെ നാടു മുഴുവൻ അനൌൺസ് ചെയ്തു അറിയിച്ചു. പക്ഷേ വർക്കിച്ചന്റെ കയ്യൊഴിയൽ അംഗീകരിക്കാൻ അന്നു വരെ കോഴിയും ആടുകളും നഷ്ടപ്പെട്ടവർ തയ്യാറായില്ല. നാട്ടുകാരിൽ ആരും തയ്യാറായില്ല. സർവ്വോപരി തോമാച്ചനും തയ്യാറായില്ല. അതോടെ നാട്ടുകാരുടെ അപ്രീതിക്കു പാത്രമാവുന്നതിൽ നിന്നു രക്ഷപ്പെടാമെന്ന പ്രത്യാശ വർക്കിച്ചൻ കയ്യൊഴിഞ്ഞു. പകരം അവിടെ പുതിയ ഒരു കുടിലപദ്ധതി ഉടലെടുത്തു. തോമാച്ചനെ വധിക്കുക. അതിനു ആക്കം കൂട്ടാൻ തോമാച്ചന്റെ തലക്കു അയ്യായിരം രൂപ വിലയിട്ടു.

ക്വോട്ടേഷൻ തുകയിൽ ആകർഷിക്കപ്പെട്ടു കൊലക്കുള്ള ശ്രമങ്ങൾ ആദ്യം തുടങ്ങിയത് ചെറാലക്കുന്നിലെ തമ്പിയായിരുന്നു. ഏതു വെല്ലുവിളിയും സസന്തോഷം ഏറ്റെടുക്കാറുള്ള തമ്പി വർക്കിച്ചന്റെ പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞതും വീമ്പിളക്കി.

“ഹഹഹ. അടുത്താഴ്ച വര്‍ക്കീടെ അയ്യായിരം എന്റെ കയ്യിൽ“

Read More ->  സുശ്രുതപൈതൃകം - 1

സ്വന്തം വീട്ടിലെ, ദിവസം രണ്ട് മുട്ടയിടുന്ന സങ്കരയിനം താറാവിനെ കൊന്ന്, കാഞ്ഞിരത്തിന്റെ കടവേരിട്ടു പാഷാണം തയ്യാറാക്കാൻ പദ്ധതിയിട്ട തമ്പിക്കു അമ്മയിൽനിന്നു കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു.

“നിനക്ക് പ്രാന്ത്ണ്ടടാ ചെക്കാ. മിനിറ്റിന് മിനിറ്റിന് മൊട്ട ഇടണ താറാവിനെ കൊന്ന് കോപ്പ് ഇണ്ടാക്കേ”

ബാക്കി പറയാതെ അമ്മ വിക്കുന്നത് കണ്ടപ്പോൾ തമ്പി സമാധാനിപ്പിച്ചു. “എന്റമ്മച്ചീ ഒന്നടങ്ങ്. അയ്യായിരം രൂപ്യാ കയ്യീ വരാമ്പോണെ. അമ്മക്ക് പത്തമ്പത് സങ്കരയിനങ്ങളെ ഞാൻ വാങ്ങിത്തരാം. സമാധാനിക്ക്”

എല്ലാ കാര്യങ്ങളും വിചാരിച്ച മുറയിൽ നടക്കുമെന്നു കരുതിയ, ശുഭാപ്തി വിശ്വാസിയായ തമ്പിയെ അസ്ത്രപ്രജ്ഞനാക്കി തോമാച്ചൻ കാഞ്ഞിരത്തിന്റെ വേരിട്ടു വച്ച താറാവുകറി വെട്ടിവിഴുങ്ങി.
ചത്തില്ല. ശാപ്പാടിനു ശേഷം രണ്ട് എക്കിളുകൾ മാത്രമിട്ടു. മാത്രമല്ല താറാവിറച്ചിയുടെ രുചിയറിഞ്ഞ തോമാച്ചൻ നാടൻകോഴികളെ പിടിക്കുന്ന ഏർപ്പാട് നിർത്തി, സങ്കരയിനം താറാവുകളിലേക്കു തിരിഞ്ഞു. പിന്നീടുള്ള മൂന്നു ദിവസങ്ങളിൽ തമ്പിയുടെ അമ്മ വളർത്തുന്ന അഞ്ച് തടിച്ചു കൊഴുത്ത താറാവുകൾ അപ്രത്യക്ഷരായി. നാട്ടുകാരിൽ പലരും കാരണമന്വേഷിച്ച് അലഞ്ഞെങ്കിലും തമ്പി അധികം അലഞ്ഞില്ല. നാലാം ദിവസം ബാക്കിയുള്ള മൂന്നു താറാവുകളെ കിട്ടിയ വിലക്ക് വിറ്റു.

അതിനുശേഷം നാട്ടുകാരിൽ പലരും അന്വേഷിച്ചു. “തമ്പ്യേയ്. അയ്യായിരം കിട്ട്യാ?”

പകൽ നേരത്ത് ഈ സംശയം ഉന്നയിച്ചവരോട് തമ്പി ഇടതു കക്ഷത്തിൽ വലതു കൈത്തലം വച്ച് എന്തോ ശബ്ദമുണ്ടാക്കിയും, രാത്രിയിൽ അന്വേഷിച്ചവരോട് തന്റെ ഘനനിതംബത്തിന്റെ ഭാഗിക ദർശനം നല്‍കിയും പ്രതിഷേധിച്ചെന്നാണ് കേൾവി. തമ്പി തോറ്റു പിന്മാറിയ കേസിൽ തലയിട്ട് ആത്മഹത്യ ചെയ്യാനുള്ള താല്പര്യം നാട്ടുകാരിൽ ആർക്കും ഉണ്ടായില്ല. അയ്യായിരം രൂപയേക്കാളും വലുത് വീട്ടിലെ കോഴിയും താറാവുമാണെന്നു പറഞ്ഞ് എല്ലാവരും പശുത്തൊഴുത്തിനും കോഴിക്കൂടിനും ഇരുമ്പിന്റെ ഗ്രില്ലുകൾ വാങ്ങി വച്ചു.

എല്ലാവരും കയ്യൊഴിഞ്ഞതോടെ, ഹതാശനായ വർക്കിച്ചൻ അവസാന ആശ്രയം എന്ന നിലയിലാണ് എം.ജി.പി പിള്ള എന്ന കക്കാടിന്റെ ശിക്കാരിയെ കാണുന്നത്. ഉണക്കപ്പട്ടകൾ വെട്ടാനായി തെങ്ങു കയറുന്ന കാര്യം സംസാരിച്ച ശേഷം വർക്കിച്ചൻ ഇതികർത്തവ്യാമൂഢനായി പൂമുഖത്തെ തറയിൽ ഇരുന്നു. വർക്കിച്ചൻ നിരാശനാണെന്നു മനസ്സിലാക്കിയ പിള്ള അതിന്റെ കാരണം ആരായുന്നതിന്റെ ആദ്യപടിയായി ഒട്ടുമാവിന്റെ കടക്കലേക്കു കാർക്കിച്ചു തുപ്പി. 

“ആക്രാഷ്… ഫ്തൂം”

പിന്നാലെ പതിവ് മുരടൻ ശബ്ദത്തിൽ ചോദ്യമെത്തി. “എന്താടാ വർക്ക്യേ നിയ്യ് മിണ്ടാണ്ടിരിക്കണേ”

വർക്കിച്ചൻ ചുരുങ്ങിയ വാക്കുകളിൽ കാര്യങ്ങൾ ധരിപ്പിച്ചു. അവസാനം അപേക്ഷയും പിള്ളക്കു മുന്നിൽ വച്ചു. “നായര് തോമാച്ചനെ ഒന്ന് കാച്ചണം. വേറാരൂല്ല എന്റെ രക്ഷക്ക്”

റേഞ്ചർ പിള്ളക്കു ആലോചിക്കാനൊന്നുമില്ലായിരുന്നു.

“വർക്ക്യേ. നീയിപ്പോ സങ്കടത്തിലാന്ന് എനിക്കറിയാം. എങ്കിലും കാര്യം പറയാണ്ടിരിക്കാൻ പറ്റില്ല. കേരള പോലീസിനേട്ട് കൊരങ്ങ് കളിപ്പിച്ച സുകുമാരക്കുറുപ്പിനെ വെറുംകയ്യോടെ പിടിച്ചുകെട്ടി മുട്ട്കുത്തിച്ച, കാട്ടുകള്ളന്മാരേം നക്സലൈറ്റുകളെം ഒക്കെ വേട്ടയാട്യ ഞാൻ വെറുമൊര് നായേടെ നേരെ തിരിഞ്ഞാ അതിന്റെ കൊറച്ചിൽ എനിക്കാ. അല്ലേ? വല്ല കടുവയെങ്ങാനാണെങ്കി ഒരു കൈ നോക്കായിരുന്നു. ഇതിപ്പോ…”

കാര്യങ്ങൾക്കു ഇങ്ങിനെയൊരു പര്യവസാനം വർക്കിച്ചൻ പ്രതീ‍ക്ഷിച്ചതാണ്. പക്ഷേ പിള്ളയുടെ അടുത്ത പറച്ചിൽ കേട്ടു അദ്ദേഹം ഞെട്ടി.

“നിനക്കറീല്ലെങ്കി ഞാൻ ഒരു കാര്യംകൂടി പറയാം. എന്താന്ന് വെച്ചാ തോമാച്ചനെ എനിക്ക് വല്യ പിടുത്താ. കഴിഞ്ഞ മാസം പേങ്ങൻ ചേനക്ക് ചപ്പ്ചവറ് വളമിട്ട് മൂടി. പിറ്റേ ദെവസം തന്നെ രാമന്റെ കോഴ്യോള് എല്ലാം വലിച്ച്‌വാരി പൊറത്തിട്ടു“

വർക്കിച്ചൻ കഷ്ടഭാവത്തിൽ താടിക്കു കൈകൊടുക്കുമ്പോൾ പിള്ള തുടർന്നു. “പക്ഷേ കഴിഞ്ഞാഴ്ച ആ കോഴ്യോളെ നിന്റെ തോമാച്ചൻ ശാപ്പിട്ടു. അതോണ്ട് ഇപ്പൊ ഒരു കൊഴപ്പോല്യ. സ്വസ്ഥം സുഖം“

പിന്നെയൊന്നും പറയാതെ പിള്ള ചാരുകസേരയിൽ അമർന്നു. അന്നത്തെ പത്രം ഒന്നുകൂടി ഓടിച്ച് നോക്കാൻ കയ്യിലെടുത്തു. ഇനി സംസാരിച്ചിട്ട് കാര്യമില്ലെന്നു വർക്കിച്ചൻ മനസ്സിലാക്കി. നിരാശനായി തിരിച്ചു പോന്നു. തോമാച്ചന്റെ ഇല്ലാതാക്കാൻ തന്നെ കിട്ടില്ലെന്നു പിള്ള പറഞ്ഞതോടെ വർക്കിച്ചന്റെ മനസ്സ് തകർന്നു. ഉപകാരിയും കഠിനാധ്വാനിയുമായ വർക്കിക്കു വന്ന തകർച്ചയിൽ നാട്ടുകാർ പരിതപിച്ചു. ഒടുക്കം ദുരിതത്തിൽ നിന്നു രക്ഷപ്പെടാൻ വീടു വിറ്റ് എവിടേക്കെങ്കിലും പോകാമെന്നു വർക്കിച്ചൻ തീരുമാനിച്ച അതേ ദിവസം തന്നെയാണ് തോമാച്ചനു ഒരു കൈപ്പിഴ പറ്റിയത്.

ഉച്ചഭക്ഷണം കഴിഞ്ഞ് പൂമുഖത്തെ ചാരുകസേരയിൽ വിശ്രമിക്കുകയായിരുന്ന പിള്ള സമയം കൊല്ലാൻ ഇരട്ടക്കുഴൽ തോക്കെടുത്തു പോളിഷ് ചെയ്യാൻ തുടങ്ങി. കറകറ ശബ്ദം ഉണ്ടാക്കിയ ഭാഗങ്ങളിൽ എണ്ണയിട്ടു വെടുപ്പാക്കുന്ന സമയത്താണ്, തൊട്ടടുത്തുള്ള തങ്കമ്മയുടെ പറമ്പിൽ ഇടതൂർന്നു വളർന്ന തൊട്ടാവാടിച്ചെടികൾ തിന്നുന്ന അഞ്ചാറ് ആടുകളെ കാണുന്നത്. അടുത്ത് ആടുകൾക്കു കാവലായി രാമൻ സേഠ്ജിയും. തന്റെ പറമ്പിലെ സർപ്പക്കാവിനടുത്തും കുറേ തൊട്ടാവാടിച്ചെടികളുള്ള കാര്യം അറിയാമായിരുന്ന പിള്ള തലേദിവസം പേങ്ങൻ പറഞ്ഞ കാര്യം ഓർത്തു. സർപ്പങ്ങൾക്കു നൂറും പാലും കൊടുക്കുന്നതിനു മുമ്പ് തൊട്ടാവാടിച്ചെടികൾ പറിച്ചു കളയണം എന്നായിരുന്നു പേങ്ങൻ ഓർമിപ്പിച്ചത്. പിള്ള രണ്ടാമതൊന്ന് ആലോചിക്കാതെ രാമൻ സേഠ്ജിയെ വിളിച്ചു.

Read More ->  ഹിസ് എക്‌സലൻസി രാമേട്ടൻ - 1

“രാമാ. രണ്ടാഴ്ച കഴിഞ്ഞാൽ സർപ്പത്തിനു നൂറും പാലും കൊടുക്കണം പക്ഷേ അവിടാകെ കാട് പിടിച്ച് കെടക്കാ. ആടുകളെ അവിടെ കെട്ടി തീറ്റിച്ചാ നന്നാവും. നല്ല തീറ്റേണ്ട്”

സേഠ്ജി ആടുകളെ അഴിച്ചുകൊണ്ടു വന്നു. തന്നെ കടന്നു പോവുകയായിരുന്ന ആടുകളെ രൂക്ഷമായി നോക്കി പിള്ള പറഞ്ഞു. “ഇവറ്റോള് ചേമ്പോ ചേനയോ കടിക്കരുത്. കടിച്ചാ ഞാൻ കാച്ചും. പറഞ്ഞില്ലാന്ന് വേണ്ട“

രാമൻ സേഠ്ജി സമ്മതിച്ചു. ആടുകളെ സർപ്പക്കാവിലേക്കു തെളിച്ചു. സമയം വീണ്ടും ഇഴഞ്ഞു നീങ്ങി. തോക്ക് മടിയിൽ ‌വച്ചു പിള്ള ചെറിയ മയക്കത്തിലേക്കു വഴുതി. കക്കാട് പാടശേഖരത്തിന്റെ പടിഞ്ഞാറ് സൂര്യൻ അസ്തമിക്കാൻ തയ്യാറെടുത്തു. വീടിന്റെ നിഴൽ മുറ്റത്തെ ഒട്ടുമാവിനെ കടന്നുപോയി. ആ സമയത്താണ് വിശാലമായ പറമ്പിന്റെ ഏതോ കോണിലുണ്ടായ ചില അപശബ്ദങ്ങൾ ശ്രവിച്ച് പിള്ള മയക്കത്തിൽ‌ നിന്നു ഉണർന്നത്. എല്ലാം തോന്നലാണെന്ന് കരുതി ആദ്യം സമാധാനിച്ചെങ്കിലും വീണ്ടും ശബ്ദകോലാഹലങ്ങൾ ചെവിയിൽ വന്നലച്ചപ്പോൾ ജാഗരൂകനായി. പറമ്പിൽ കലപില കൂട്ടിക്കൊണ്ടിരുന്ന പൂത്താങ്കീരി പക്ഷികളോട് മിണ്ടരുതെന്നു, തോക്കിന്റെ പാത്തി നിലത്തു മൂന്നുതവണ മുട്ടിച്ച് ശബ്ദമുണ്ടാക്കി, താക്കീത് കൊടുത്തു. പരിസരം പൊടുന്നനെ നിശബ്ദമായി. പിള്ളക്കു കാര്യങ്ങൾ വ്യക്തമായി. വീടിന്റെ പിൻഭാഗത്തു, സർപ്പക്കാവിനു അരികിലുള്ള രാമന്റെ ആടുകളാണ് കരയുന്നത്. തന്റെ പറമ്പിൽ മേയുന്ന അവയ്ക്കു കരയാൻ ‌മാത്രം എന്ത് സംഭവിച്ചു എന്ന വിചാരിച്ച പിള്ളയുടെ ചിന്തകളിൽ പെട്ടെന്നു തോമാച്ചന്റെ രൂപം തലപൊക്കി.

പിള്ള ചാരുകസേരയിൽ നിന്നു ചാടി എഴുന്നേറ്റു. തന്റെ വീട്ടുപറമ്പിൽ തോമാച്ചൻ! പിള്ളയുടെ അണപ്പല്ലുകൾ ഞെരിഞ്ഞു. കൈത്തലം ഇരട്ടക്കുഴൽ തോക്കിന്റെ കാഞ്ചിയിൽ തെരുപ്പിടിച്ചു. പിന്നെ എല്ലാം നിശ്ചയിച്ച് വീടിന്റെ പിൻ‌ഭാഗത്തേക്കു കുതിച്ചു. സർപ്പക്കാവിനു നേരെ നോട്ടമയച്ച പിള്ള കണ്ടത്, കാവിനടുത്തുള്ള ചെറിയ കരിങ്കൽ ക്വാറിക്കു സമീപം തലയുയർത്തി നിൽക്കുന്ന തോമാച്ചനെയും, തോമാച്ചന്റെ മുൻ‌കാലുകൾക്കിടയിൽ ഞെരിപിരി കൊള്ളുന്ന ഒരു കിളുന്ത് ആട്ടിൻകുട്ടിയെയുമാണ്.

എന്തൊക്കെയോ അപകടസൂചനകൾ കിട്ടിയ തോമാച്ചൻ പിൻ‌തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് എം.ജി.പി പിള്ള എന്ന ശിക്കാരിയെയാണ്. അദ്ദേഹത്തിന്റെ വലതുകയ്യിലെ ഇരട്ടക്കുഴൽ തോക്കിന്റെ ദർശനം കിട്ടിയ മാത്രയിൽ ആട്ടിൻ‌കുട്ടിയെ വിട്ട് തോമാച്ചൻ പറമ്പിനു പുറത്തേക്കു പാഞ്ഞു. പക്ഷേ പുരയിടത്തിൽ കയറി അതിക്രമം കാട്ടിയ തോമാച്ചന്റെ ഭാവി പിള്ള അതിനകം മനസ്സിൽ കുറിച്ചിരുന്നു. അതിവേഗം പായുന്ന തോമാച്ചനെ നോക്കി പിള്ള പട്ടാളക്കാരെപ്പോലെ നിലത്തു കിടന്ന് ഉന്നം പിടിക്കാൻ തുനിഞ്ഞെങ്കിലും മറുചിന്തയിൽ ആ ഉദ്യമത്തിൽനിന്നു പിൻ‌മാറി. ചുണ്ടിന്റെ കോണിൽ പുച്ഛഭാവം സ്ഫുരിക്കുന്ന ചിരി മിന്നി മറഞ്ഞു. വയനാടൻ കാടുകളിലെ കാട്ടുകള്ളന്മാരെ വേട്ടയാടി പിടിക്കുമ്പോൾ ചുണ്ടിൽ വിരിയാറുള്ള അതേ ചിരി.

അതിവേഗം പായുന്ന തോമാച്ചനെ ലാക്കാക്കി പിള്ള ഒറ്റക്കൈ കൊണ്ട് തോക്കെടുത്തു ഉന്നം പിടിച്ചു. തോമാച്ചൻ വേലിക്കു അരികിലെത്തുന്നതു വരെ വെടിവയ്ക്കാതെ കാത്തുനിന്നു. വേലിക്കു അരുകിലെത്തിയ തോമാച്ചൻ പുറത്തേക്കു ഉയർന്നു ചാടിയ നിമിഷത്തിൽ കക്കാടിനെ ഞെട്ടിച്ചു, സുകുമാരക്കുറുപ്പ് സമ്മാനിച്ച ഇരട്ടക്കുഴൽ തോക്ക് ശബ്ദിച്ചു. “ഠേ..!”

തോമാച്ചന്റെ ശരീരം വായുവിൽ ഒന്ന് പിടഞ്ഞശേഷം വേലിയിൽ തട്ടി, പിള്ളയുടെ പറമ്പിനു പുറത്തു വീണു. അകത്തു വീണിരുന്നെങ്കിൽ എടുത്തു മാറ്റേണ്ടി വരുമായിരുന്ന അധ്വാനം അങ്ങിനെ ഒഴിവായി. തോമാച്ചന്റെ കണ്ണിലൂടെ തുളച്ചു കയറിയ രണ്ട് വെടിയുണ്ടകൾ പിറ്റേന്നു നെൽ‌പാടത്തു നിന്നു കണ്ടെടുത്തു. കക്കാടിലെ ജനങ്ങൾ അതോടെ പിള്ള തികഞ്ഞ ശിക്കാരി തന്നെയെന്നു അംഗീകരിച്ചു.

പൂമുഖത്തെ ചാരുകസേരയിൽ കാലുകൾ പൊക്കിവച്ച്, എനിക്കു രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങൾ പറഞ്ഞു തന്ന, എന്തിനും ഏതിനും ‘എടാ നിനക്കറിയോ‘ എന്ന പതിവ് ഡയലോഗോടെ തുറന്നടിച്ചുള്ള അക്രമാസക്തമായ സംഭാഷണങ്ങളാൽ ഭിന്നവ്യക്തിത്വങ്ങളുടെ തന്മയത്വഭാവങ്ങൾ കാണിച്ചു തന്ന എം.ജി.പി പിള്ള എന്ന കക്കാടിന്റെ ശിക്കാരി ഇന്നില്ല. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ അദ്ദേഹം ഈ ലോകത്തോടും കക്കാടിനോടും വിട പറഞ്ഞു കഴിഞ്ഞു.

നാട്ടിൽ എത്തുന്ന സന്ദർഭങ്ങളിൽ അപൂർവ്വമായി പിള്ളയുടെ വീട്ടിലെത്തും. കരിയിലകൾ വീണുകിടക്കുന്ന നീണ്ട ഇടനാഴി താണ്ടി കറുപ്പും വെളുപ്പും നിറത്തിലുള്ള പെയിന്റുകൾ അടിച്ച, വീട്ടുപേര് ഏറ്റവും മുകളിൽ ആലേഖനം ചെയ്ത ഗേറ്റ് തള്ളിത്തുറന്ന് മുറ്റത്തെ ചരൽക്കല്ലുകളെ കരയിച്ചു പൂമുഖത്തേക്കു നടന്നടുക്കുമ്പോൾ ഓർമകളിൽ അശരീരി പോലെ പിള്ളയുടെ ആക്രോശം ഉയരും.

“ഹ എടാ നിന്നെക്കൊണ്ട് ഞാൻ തോറ്റല്ലാ. പോയി ഗേറ്റ് അടച്ചൂണ്ട് വാടാ.“

ആ അശരീരിയുടെ ഹാങ്ങോവറിൽ ഞാൻ ഞെട്ടി പിന്തിരിഞ്ഞ്, ഗേറ്റിനു അടുത്തെത്തി തുരുമ്പ് പിടിച്ച കുറ്റി ബലം പ്രയോഗിച്ചു നീക്കുമ്പോൾ പിന്നിൽ വീണ്ടും ഒരു പതിവുചര്യയുടെ അലയൊലി കാതിൽ വന്നലക്കും.

“ആക്രാ‍ഷ്… പ്ഫ്തൂം.”


27 Replies to “ശിക്കാരി – 2”

  1. <>കക്കാട് ഗീതാനിവാസില്, പൂമുഖത്തെ ചാരുകസേരയില് കാലുകള് പൊക്കി വച്ച്, ഗമയിലിരുന്ന് എനിക്ക് രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങള് പറഞ്ഞ് തന്ന, എന്തിനും ഏതിനും “എടാ‍ാ നിനക്കറിയോ‍ാ‍ാ..?” എന്ന പതിവ് ഡയലോഗോടെ തുറന്നടിച്ചുള്ള അക്രമാസക്തമായ സംഭാഷണങ്ങളാല് ഭിന്നവ്യക്തിത്വങ്ങളുടെ തന്മയത്വഭാവങ്ങള് എനിക്ക് കാണിച്ച് തന്ന് ആരേയും കൂസരുതെന്ന് എന്നെ പഠിപ്പിച്ച പിള്ളയ്ക്കായി…നാട്ടുകാരുടെ ശിക്കാരിയ്ക്കായി ഉപാസനയുടെ ശ്രാദ്ധം..!!!<>എല്ലാ ബൂലോകസുഹൃത്തുക്കളും വായിക്കുക, അഭിപ്രായമറിയിക്കുക.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസനഓഫ് : പിള്ളയെ പറ്റി എഴുതുമ്പോള്‍ ഒഴിവാക്കാനാവത്ത ഒരു കഥാപാത്രത്തെ ഞാന്‍ ഈ പോസ്റ്റില്‍ നിന്ന് ഏതാണ്ട് പൂര്‍ണമായും അവഗണിച്ചിട്ടുണ്ട്. കാരണം എന്റെ മനസ്സില്‍ അദ്ദേഹത്തിന് പിള്ളയോളം തന്നെ സുപ്പീരിയോരിറ്റിയുണ്ട്, ഒരു കഥാപാത്രമെന്ന നിലയില്‍ തലയെടുപ്പുണ്ട്. അദ്ദേഹത്തെ എനിക്ക് ഒരു പോസ്റ്റിലും രണ്ടാമനായി നിര്‍ത്താന്‍ ആവില്ല. അദ്ദേഹം മെയിന്‍ ക്യാരക്ടര്‍ ആയി വരുന്ന ഒരു പോസ്റ്റ് അണിയറയില്‍ തയ്യാറാവുന്നു. 🙂

  2. ‘പോട്രാ‍ാ തോമാച്ചാ’…. “നിങ്ങക്ക് പ്രാന്ത് ണ്ടാ മനുഷ്യാ‍ാ…? മിനിറ്റിന് മിനിറ്റിന് മൊട്ട ഇടണ താറാവിനെ കൊന്ന് കോപ്പ് ഇണ്ടാക്കേ..!”“പക്ഷേ വര്‍ക്ക്യേ… കഴിഞ്ഞ ആഴ്ച ആ കോഴികളെ നിന്റെ തോമാച്ചന്‍ ലാപ്സാക്കി“….നമ്മുടെ നാടിന്റെ, പാടത്തിന്റെ, കടവിന്റെ, ചേറിന്റെ മണമുള്ള ഭാഷ, ‘ലുങ്കി’മുണ്ടും മടക്കിക്കുത്തി തൊടിയിൽ നിന്നും കേറിവരുന്ന കഥാപാത്രങ്ങൾ… ഒക്കെക്കൂടെ ഒരു ഇടവപ്പാതിമണം… നന്നാവ്ണ്ട്‌ സുനിലേ, കിലുക്കനാവ്ണ്ട്‌.

  3. കലക്കീണ്ട്ട്രാ സുന്യേ… 😉ഓര്‍മ്മകളോ അനുഭവങ്ങളോ എന്നതില്‍ നിന്ന് മികച്ചൊരു നാട്ടുപെരുമയുടെ വിവരണം എന്ന രീതിയില്‍ അനുഭവപ്പെട്ടു. ആദ്യഭാഗമാണ് കൂടുതല്‍ നന്നായതും ഇഷ്ടപ്പെട്ടതും. രണ്ടാം ഭാഗം അതിഭാവുകത്വം കൂടുതലായി തോന്നി. പിന്നെ പിള്ളയുടെ ലീഡറെയും മൂപ്പനാരെയും കുറിച്ചുള്ള വിവരണങ്ങളില്‍ നിന്ന് പള്‍സര്‍ മോഷ്ടിക്കപ്പെട്ടപ്പോള്‍ നിശ്ശബ്ദനായ തോമാച്ചനിലേക്ക് എത്തിയപ്പോള്‍ കാലത്തിന്റെ/വര്‍ഷങ്ങളുടെ ഒരു ഒരു വിത്യാസം/പൊരുത്തക്കേട് തോന്നുന്നു. എന്റെ വായനയുടേയോ അതോ എഴുത്തിലേ ഓര്‍മ്മപിശകോ അറിയില്ല. അങ്ങിനെ തോന്നി. എന്തായാലും ഈ പുരാവൃത്തങ്ങള്‍ സുന്ദരം, സൌഭഗം..

  4. ഗംഭീര എഴുത്ത് തന്നെ, സുനീ…ശരിയ്ക്കും ആസ്വദിച്ചു വായിച്ചു, നല്ല ഒഴുക്കോടെ…

  5. ഇഷ്ടപ്പെട്ട ഭാഗം quote ചെയ്യാന്‍ പോയാല്‍ ഒരു പാട് quote ചെയ്യേണ്ടി വരും…ആദ്യ ഭാഗം വായിച്ചപ്പോള്‍ ഇത്ര കിടു ഒരു 2nd പാര്‍ട്ട് പ്രതീക്ഷിച്ചില്ല…കലക്കി അണ്ണാ…

  6. ചാത്തനേറ്: നന്നായി, നാട്ടുകാരു വായിച്ചാല്‍ ഇനി മനു ജി ചെയ്തപോലെ നീയും കുറേ പോസ്റ്റുകള്‍ ഇവിടെ നിന്നും ഡിലീറ്റേണ്ടി വരുമോ??

  7. ചാത്താ ആ കരിനാക്ക് കൊണ്ട് ഒന്നും പറയാതെടേയ്..!🙂 ഞാന്‍ വിശദമായി മറുപടി പറയാം പിന്നീട്.ചാത്തന്‍ സൂചിപ്പിച്ചതില്‍ ചെറിയ കാര്യമില്ലാതില്ല.🙂 ഉപാസന

  8. വായിച്ചു വായിച്ചു വന്നപ്പോള്‍, ‘ബ്ലോഗ് പോസ്റ്റ്’ ആണ് വായിക്കുന്നതെന്ന് മറന്നു പോയി. ഒരു നീണ്ടകഥയൊ, നോവലോ ഒക്കെ വായിക്കുന്നപോലെ തോന്നി. കക്കാട് ദേശം നേരില്‍ കണ്ടപോലെ…നന്നായിരിക്കുന്നു ഉപാസന.

  9. ശ്യാമന്‍ : സംഭാഷണങ്ങള്‍ സ്വാഭാവികമായി മനസ്സില്‍ വന്ന് കൊണ്ടിരിക്കുന്നു. ഏച്ച് കെട്ടാന്‍ പോയിട്ടില്ല. എല്ലാ പ്രോത്സാഹനങ്ങള്‍ക്കും നന്ദി. 🙂 ശോഭീ : ഞാനെന്ത് പറയാന്‍ നിന്നോട്. 🙂 അനൂപ് : പലവിധ കാരണങ്ങള്‍ കൊണ്ട് ബ്ലോഗില്‍ ആക്ടീവ് അല്ല. എന്റെ ബ്ലോഗില്‍ മാത്രം കയറി നോക്കും. ബാഹ്യപ്രേരണകള്‍ ഒന്നും ഇല്ലാതെ അനൂപ് വീണ്ടും എത്തിയതില്‍ സന്തോഷമുണ്ട് ആര്യന്‍ : രണ്ട് ഭാഗവും ഇഷ്ടപ്പെട്ടെന്ന് അറിയിച്ചതില്‍ സന്തോഷം. ക്വോട്ടല്ലേ മാഷെ. 🙂 മഹേഷ് ഭായ് : വീണ്ടും പുരാവൃത്തങ്ങളില്‍ കണ്ടതിന് നന്ദി 🙂 നിലാവ് : സന്ദര്‍ശനത്തിനും നല്ല വാക്കുകള്‍ക്കും മുന്നില്‍ നമോവാകം. 🙂 മനു ഭായ് : വായനക്കും അഭിപ്രായങ്ങള്‍ക്കും ന്ദി. 🙂 ചാത്തുമ്മാനേ : ആ പറഞ്ഞത് സത്യമാണെങ്കില്‍ എന്റെ ശ്രമങ്ങള്‍ക്ക് ഫലമുണ്ടെന്ന് ഞാനരിയുന്നു 🙂 ശ്രീച്ചേട്ടാ : വളരെ സന്തോഷം 🙂 ക്രാക്ക് വേര്‍ഡ്സ് : രണ്ട് കമന്റുകള്‍ക്കും നന്ദി മാഷെ 🙂എല്ലാവര്‍ക്കും നന്ദി.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസനഓഫ്: ചാത്തന്‍, നന്ദന്‍ ഭായ് പ്ലീസ് വെയിറ്റ് മാഡി…

  10. ശ്യാമന് : നല്ല അഭിപ്രായം. ഇടവപ്പാതിക്കും മണമുണ്ടെന്ന് എന്നെ ഓര്‍മിപ്പിച്ച ഭായിക്ക് നമസ്കാരം. 🙂നന്ദന് ഭായ് ; ഞാന് വേറെ കമന്റ് ഇടാം. വെയിറ്റ് മാഡി. 🙂ശോഭീ : താങ്ക്യു. 🙂അനൂപ് : വന്നതിനും വായനക്കും നന്ദി. 🙂ആര്യന് : പ്രതീ‍ക്ഷകള് തെറ്റിച്ച പോസ്റ്റ് എന്നൊക്കെ പറയാം അല്ലേ..? 🙂 മഹേഷ് ഭായ് : കുറേ നാളിന് ശേഷം വീണ്ടും കണ്ടതില് സന്തോഷം. 🙂നിലാവ് : നോവലോ..? 🙂 വായനക്കാരുടെ മനസ്സിലേക്ക് ഒരു ചിത്രം കടത്തി വിടാന് സാധിച്ചാല് എന്റെ എഴുത്ത് ധന്യമായി. 🙂അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി.🙂 എന്നും സ്നേഹത്തോടെ സുനില് || ഉപാസന

  11. നന്ദന് ഭായിക്ക്, അതിഭാവുകത്വം..!ഒരു അളവ് വരെ ശരിയാണ്…<>‘തോമാച്ചനെ കാണാന് ദൂരദേശങ്ങളില് നിന്ന് പോലും ആളുകള് വന്നു“<> എന്ന് പറയുമ്പോഴും (ശിക്കാരി) <>“ആ സമയത്ത് മൈതാനത്തിന് തൊട്ടപ്പുറത്തുള്ള അയ്യങ്കോവ് അമ്പലത്തിലെ പാലച്ചോട്ടില് കുടികൊള്ളുന്ന ഭൈരവപ്രതിഷ്ഠ ഒന്ന് ആടിയുലഞ്ഞു. ഭദ്രകാളിത്തറയില് ചെമ്പട്ടില് പൊതിഞ്ഞ് വച്ചിരുന്ന പള്ളിവാളില് നിന്ന് ചോര കിനിഞ്ഞു. ഭഗവതിയുടെ വെളിച്ചപ്പാടായ ശേഖരന് ഉറക്കത്തില് നിന്ന് ഞെട്ടി എഴുന്നേറ്റു” (പൊട്ടക്കിണറ്റിലെ അന്തര്‍ജ്ജനം)<> എന്ന് എഴുതുമ്പോഴും അതില് തീര്‍ച്ചയായും അതിഭാവുകത്വം ദര്‍ശിക്കാം. പക്ഷേ പോസ്റ്റിന്റെ ചില ഭാഗങ്ങളില് അത്തരം ബിറ്റുകള് കടന്ന് വരുന്നത് പലപ്പോഴും ഒഴിവാക്കാനാവില്ലെന്ന് ഞാന് കരുതുന്നു. ചില നിസാരമായ ചെറിയ ആശയങ്ങളെ/സ്പാര്ക്കുകളെ (എന്റെ നാട്ടില് ഒരു ഭയങ്കരന് നായ പണ്ട് ഉണ്ടായിരുന്നു. അതാണ് ഞാന് തോമാച്ചന് വഴി വായനക്കാരിലേക്ക്ക് എത്തിച്ചത്. നാട്ടില് ചിലരുടെ പറച്ചിലുകള് ആണ് വെളിച്ചപ്പാടിനെ പറ്റി ഉള്ളത്) വികസിപ്പിച്ചെടുത്ത് വരുമ്പോള് ഭാവുകത്വം ശരിക്കും പ്രയോഗിക്കണം. അത് ചിലപ്പോള് അതിഭാവുകത്വത്തിലേക്ക് വഴുതുന്നതും ഞാന് അറിയുന്നുണ്ട്. വായനക്കാര്‍ക്ക് അതിഭാവുകത്വം ഉള്ള ഭാഗം അരോചകമായി തോന്നാത്തിടത്തോളം അത്തരം പാര്‍ട്ടുകള് പോസ്റ്റില് കടന്ന് വരുന്നതില് തെറ്റില്ലെന്ന് ഞാന് കരുതുന്നു. പോസ്റ്റില് പറയുന്ന എല്ലാം ശരിക്കും സംഭവിച്ചതാണ് എന്ന രീതിയില് വായനക്കാര് ചിന്തിക്കാതിരുന്നാല് എല്ലാം ഒകെ (ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഞാന് ഉദ്ദേശിച്ചില്ല. എന്റെ കഥകളില് വരുന്ന സംഭവങ്ങള് എല്ലാം നാട്ടില് നടന്നിട്ടുള്ളതാണ്. ഞാന് അതിന് എന്റേതായ ഭാഷ്യം ചമയ്ക്കുന്നു. അത്ര മാത്രം).പിന്നെ ഭായി ചൂണ്ടിക്കാണിച്ച പള്‍സര് പോയിന്റിന് നന്ദി. എന്റെ ശ്രദ്ധയില് പെടാതെ കിടന്നിരുന്ന ഒരു കാര്യമായിരുന്നു അത്. ഞാന് തിരുത്തിയിട്ടുണ്ട്. നന്ദി. ഇനിയും അഭിപ്രായങ്ങള് അറിയിക്കുക. 🙂 എന്നും സ്നേഹത്തോടെ സുനില് || ഉപാസന

  12. ചാത്തന്,മനുജി കുറച്ച് പോസ്റ്റുകള് ഡിലീറ്റ് ചെയ്ത കാര്യം ഞാന് കുറച്ച് വൈകി ആണെങ്കിലും ഞാന് അറിഞ്ഞു. ഒരു തവണ അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തു. മനസ്സിലാക്കാന് കഴിഞ്ഞത് എല്ലാവരുമല്ല, മനുജിയുമായി ചില കമ്മ്യൂണിക്കേഷന് ഗ്യാപ് ഉള്ള ചിലരാണ് അദ്ദേഹത്തിനെതിരെയുള്ള ആക്ഷേപത്തിന് പിന്നില് എന്നാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇതിനുള്ള സാധ്യത കുറച്ച് വിരളമാണെന്ന് വേണം പറയാന്. എന്റെ നാട്ടില് എനിക്ക് സാമാന്യം നല്ല ക്ലച്ച് ഉണ്ട്. പ്രത്യേകിച്ചും ഞാന് ആരെപ്പറ്റിയൊക്കെയാണൊ എഴുതിയിട്ടുള്ളത് അവരുമായി.കൂടാതെ നാട്ടില് പലരുടേയും അഭിപ്രായങ്ങളെ സ്വാധീനിക്കാന് കഴിവുള്ള ചിലര് എനിക്ക് വലിയ സപ്പോര്‍ട്ട് ആണ്. പേരെടുത്ത് പറയണമെങ്കില് പനമ്പിള്ളി സ്മാരകവായനശാല ടീമും പാര്‍ട്ടി അനുഭാവിയായ ശ്രീനിച്ചേട്ടനേയും പോലുള്ളവര്. എന്തെങ്കിലും ഒരു ഇഷ്യൂ വന്നാല് അതൊക്കെ പരിഹരിക്കാമെന്ന് എനിക്ക് ഉറപ്പുണ്ട്. എല്ലാത്തിനും ഉപരിയായി എന്റെ നാട്ടുകാര് നല്ല വിവരം ഉള്ളവര് ആണ്. ഞാന് ഒരു വ്യക്തിയുടെ ലൈഫിനെ ഹാസ്യഭാവത്തോടെ സമീപിക്കുമ്പോള് അതിനെ അതിന്റെ അര്‍ഹിക്കുന്ന ഗൌരവത്തോടെ വീക്ഷിക്കുവാന് അവര്‍ക്കറിയാം. ഞാന് അവരെ മനപ്പൂര്‍വ്വം കളിയാക്കുകയല്ലെന്നും തങ്ങളേയും ഒരു കഥാപാത്രമാക്കാന് ഒരുവന് ഉണ്ടായല്ലോ എന്നും അവര് ചിന്തിച്ചാല് ഞാന് കൃതാര്‍ത്ഥനായി. ശാസ്താവ് കാക്കട്ടെ എന്നേയും ‘കക്കാടിന്റെ പുരാവൃത്തങ്ങള്’ യും.ആശങ്കകള് 🙂 പങ്ക് വച്ചതിന് നന്ദി.🙂 എന്നും സ്നേഹത്തോടെ സുനില് || ഉപാസന

  13. മനു ഭായ് : ഉം. താങ്ക്സ്. 🙂ചാത്തുമ്മാന്‍ : അതാണ് പോയന്റ്.ശ്രീച്ചേട്ടന്‍ : നന്ദി. 🙂ക്രാക്ക് : എല്ലാം വായിക്കുന്നതില്‍ സന്തോഷമുണ്ട് ശരിക്കും. 🙂എല്ലാവര്‍ക്കും നന്ദി.🙂 എന്നും സ്നേഹത്തോടെ സുനില്‍ || ഉപാസനqw_er_ty

  14. ഗംഭീരം…ഞാന്‍ സുനി കോറിയിട്ട ആ നാട്ടു വഴികളിലൂടെയും അമ്പല കാവുകളിലൂടെം…നടന്നു വന്നു…മനസ്സില്‍ തെളിഞ്ഞു എല്ലാ കഥാപാത്രങ്ങളും….അഭിനന്ദനങള്‍ സുനി…

  15. അല്‍ഡസ് : എന്റെ ബ്ലോഗ് ലിങ്ക് ഞാന്‍ തന്നപ്പോള്‍ അല്‍ഡസ് എല്ലാം വായിക്കുമെന്നൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. നമ്മുടെ സുഹ്ര്6ത്തുക്കളില്‍ അപൂവ്വം പേരേ എന്റെ വായനക്കാരായുള്ളൂ. അല്‍ഡസിന്റെ ആസ്വാദനക്ഷമതയെ ആദരിക്ക്കുന്നു. നന്ദി 🙂

    റിച്ച് : അജ്ഞാതനായ വായനക്കാരന് നന്ദി. എന്റെ സുഹ്ര്6ത്തുക്കളില്‍ ഒരു റിച്ചി പണിക്കരുണ്ട്. അദ്ദേഹമാണ് താങ്കളെന്ന് തോന്നുന്നില്ല. കാരണം ഹിറ്റ് വന്നിരിക്കുന്നത് ത്രിശൂര്‍/ചെന്നൈയില്‍ നിന്നാണ്. റിന്റെ ഇവിടെ ബാംബ്ലൂരിലും.

    എന്തായാലും താങ്കളുടെ വരവില്‍ സന്തോഷം, സംതൃപ്തി.
    🙂

    എന്നും സ്നേഹത്തോടെ
    സുനില്‍ || ഉപാസന

  16. “പകല്‍ നേരത്ത് ഈ സംശയം ഉന്നയിച്ചവരോട് കോക്കാടന്‍ ഇടത് കക്ഷത്തില്‍ വലത് കൈത്തലം വച്ച് എന്തോ ശബ്ദമുണ്ടാക്കിയും രാത്രിയില്‍ അന്വേഷിച്ചവരോട് തന്റെ ഘനനിതംബത്തിന്റെ ഭാഗികദര്‍ശനം നല്‍കിയും പ്രതിഷേധിച്ചെന്നാണ് കേട്ട്കേള്‍വി…”- :):):):)

    ശിക്കാരിക്കഥ ഇഷ്ടായി….

അഭിപ്രായം എഴുതുക