ചെറാലക്കുന്ന് എക്‌സ്‌പ്രസ്സ് – 2

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.


ആദ്യഭാഗം ഇവിടെ…

പിറ്റേന്ന് അയ്യായിരം രൂപക്ക് സജീവനിൽ ‌നിന്നു തമ്പി യെസ്‌ഡി വാങ്ങി. അയ്യങ്കോവ് അമ്പലത്തിൽ കൊണ്ടുപോയി താക്കോൽ പൂജിച്ചു. പാട്ട പെറുക്കുന്നവർ പോലും തിരിഞ്ഞു നോക്കാത്ത ഭംഗിയാണ് വണ്ടിക്കെങ്കിലും കണ്ണു പറ്റാതിരിക്കാൻ വണ്ടിയുടെ മുന്നിൽ നാരങ്ങയും പച്ചമുളകും തൂക്കിയിട്ടു. അങ്ങിനെ ചെറാലക്കുന്നിൽ തമ്പിയുടേയും യെസ്‌ഡിയുടേയും തേർവാഴ്ച തുടങ്ങി. വെറും മൂന്നു ദിവസത്തിനുള്ളിൽ തെലുങ്കത്തി കൺ‌മണിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി നാട്ടുകാരുടെ ഒന്നാംനമ്പർ നോട്ടപ്പുള്ളിയായി യെസ്‌ഡി മാറി. മൂന്നു ദിവസവും നാട്ടുകാർ രാത്രിയിൽ ഉറങ്ങാതെ തമ്പി വീട്ടിലെത്തുന്നതും കാത്തിരുന്നു. അതായിരുന്നു തമ്പിയുടെ യെസ്ഡി, ചെറാലക്കുന്ന് എക്സ്പ്രസ്സ്!

എറണാകുളം പുഷ് – പുള്ളിന്റെ പോലെ മുടിഞ്ഞ പിക്കപ്പ്. വണ്ടി ഓടുമ്പോൾ ഒരു ചെറിയ വെടിക്കെട്ടിന്റെ പ്രതീതി. ചെറാലക്കുന്നിന്റെ ചെങ്കുത്തായ ഇറക്കം പോലുള്ള പിന്‍‌ഭാഗം. പിടിച്ചിരിക്കാന്‍ ഒരു കമ്പി പോലുമില്ലാത്ത സീറ്റ്. എല്ലാത്തിനും ഉപരി അഞ്ചുപേർ കയറിയാലും പുല്ല് പോലെ വലിക്കുന്ന സ്റ്റാമിന!

ഈവ്വിധ ഗ്ലാമറുകളാൽ യെസ്‌ഡി തമ്പിയുടെ കണ്ണിലെ ഉണ്ണിയായി. നാട്ടുകാരുടെ കണ്ണിലെ കരടുമായി. ചുരുങ്ങിയത് മൂന്നുപേർ ഇല്ലാതെ തമ്പി വണ്ടി എടുക്കില്ല. വഴിയിലൂടെ നടന്നു പോകുന്ന എല്ലാവരേയും യാത്രക്ക് ക്ഷണിക്കും. ചെറാലക്കുന്നിലെ പലരും അങ്ങിനെ വണ്ടിയിൽ കയറി. യെസ്‌ഡിയുടെ കരുത്തും സ്റ്റാമിനയും അറിഞ്ഞ അവർ പിന്നീടുള്ള ദിവസങ്ങളിൽ തമ്പിയെ വഴിയിൽ കാത്തുനിന്നു. ഉത്സവപ്പറമ്പുകളിൽ എൻഫീൽഡുകളേക്കാളും ശ്രദ്ധ യെസ്‌ഡിക്കു ലഭിച്ചു. അങ്ങിനെ ചെറാലക്കുന്ന് എൿസ്‌പ്രസ്സുമായി തമ്പി വിരാജിക്കുന്ന കാലം.

അന്നൊരു ശനിയാഴ്ച രാത്രിയായിരുന്നു. ചെറാലക്കുന്നാകെ നിദ്രയിൽ ലയിച്ചിരിക്കുന്ന സമയം. കാരണം തമ്പി വീട്ടിൽ എത്തിയിരുന്നു. ആ അസമയത്ത് തമ്പിയുടെ വീട്ടിലേക്കു ഓലച്ചൂട്ട് കത്തിച്ച് ഒരാൾ എത്തി. കാതിക്കുടം ടൈലറിക്കടുത്ത് താമസിക്കുന്ന കുഞ്ഞുട്ടൻ. തമ്പിയുടെ ആത്മസ്നേഹിതൻ. കാതിക്കുടം ഓസീൻ ‌കമ്പനിയിലെ തൊഴിലാളികളുടെ ആരോഗ്യത്തിന്റെ കാവലാൾ. തൊഴിലാളികളുടെ അന്നദാന പ്രഭു. ചുരുക്കിപ്പറഞ്ഞാൽ കാന്റീനിലെ കുക്ക്.

ഉമ്മറക്കോലായിലിരുന്ന് ചൂട്ട് തല്ലിക്കെടുത്തി കുഞ്ഞുട്ടൻ ഒരു ബീഡിക്ക് തീ കൊളുത്തി.

“തമ്പ്യേയ്‌… പൂയ്”

അകത്തു നിന്നു മറുപടിയുണ്ടായില്ല. കുഞ്ഞുട്ടൻ വീണ്ടും വിളിച്ചു. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ ലുങ്കി നെഞ്ചുയരത്തിൽ പൊക്കിയുടുത്ത് തല അമര്‍ത്തി തടവി തമ്പിയെത്തി.

കുഞ്ഞുട്ടൻ ചോദിച്ചു. “തലക്കെന്തൂട്ടാ പറ്റ്യേ?”

തമ്പി കോട്ടുവായിട്ടു. പുറം ചൊറിഞ്ഞ് തിണ്ണയിലിരുന്നു. “ഞാനൊരു സ്വപ്നം കണ്ടതാടാ”

കുഞ്ഞുട്ടൻ തമ്പിയെ സൂക്ഷിച്ചു നോക്കി. ഇവനെന്താ പറ്റാണോ. സ്വപ്നം കണ്ടാൽ തല തിരുമ്മണമെന്ന്. കുഞ്ഞുട്ടൻ ഗുണദോഷിച്ചു.

“ഞാന്‍ നിന്നോട് പലതവണ പറഞ്ഞണ്ട് സ്ട്രോങ്ങ് മുറുക്കാനടിച്ച് കെടന്നൊറങ്ങര്തെന്ന്. കാര്യം തല കറങ്ങി കെടക്കാനൊരു പ്രത്യേക സുഖാ. എന്നാ പിച്ചുംപേയും പറഞ്ഞാലോ“

“സത്യമാടാ ഞാൻ പറഞ്ഞെ…” തമ്പി തുടർന്നു. “….. ഞാന്‍ സ്വപ്നത്തിൽ പരീക്കപാടത്ത് ഫുട്ബാൾ കളിക്കായിരുന്നു“

കുഞ്ഞുട്ടൻ മൂളി.

“നമ്മടെ ഷൈജു കോർണർ എടുക്കാണ്. അവനെന്റെ ടീമാ. ഞാൻ ആരും കാണാണ്ട് ആളൊഴിഞ്ഞ ഭാഗത്തേക്ക് നീങ്ങിനിന്നു. ഹെഡ് ചെയ്യാന്‍. എന്നാലോ ഷൈജു ലാലൂനെ നോക്കി കണ്ണു കാണിക്കണത് ഞാൻ കണ്ടു. അപ്പ കരുതി എനിക്കായിര്ക്കില്ല പാസെന്ന്. പക്ഷെ അവന്‍ ഉദ്ദേശിച്ചത് എന്നെത്തന്ന്യാ. ബോൾ എന്റെ തലക്ക് നേരെ, ഹെഡ് ചെയ്യാന്‍ നല്ല പാകത്തിനാ വന്നെ. ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല. തല പിന്നിലേയ്ക്കാക്കി ആഞ്ഞൊരു ഹെഡ്“

“ന്നട്ട് ഗോളായോ?”

സ്വപ്നമാണെങ്കിലും കുഞ്ഞുട്ടനു ആകാംക്ഷയായി.

തമ്പി തല തടവി.

”ഗോളോ! ഞാൻ കെടന്നിരുന്ന സൈഡിലെ ചുമരിന്റെ ഒരുഭാഗം തെറിച്ച് പോയി. അത്രന്നെ. എന്തൊരു സൌണ്ടായിരുന്നു തലേല്. കൊറേ നേരത്തേക്ക് ഒന്നും ഓര്‍മേണ്ടായില്ല. ഹൌ…“

തമ്പി ഒന്നുകൂടി തല തിരുമ്മി കാര്യത്തിലേക്ക് കടന്നു. “നീയെന്താ ഈ നേരത്ത് “

”ഇന്നല്ലേ കരിമ്പനക്കാവ് അമ്പലത്തിലെ വെടിക്കെട്ട്. നീ വരണില്ലേ?”

വെടിക്കെട്ട് എന്നു കേള്‍ക്കേണ്ട താമസം തമ്പി റെഡിയായി. തമ്പിക്കു രണ്ടു കാര്യങ്ങൾ ഭയങ്കര ലഹരിയാണ്. ഒന്ന്, വെടിക്കെട്ട്. രണ്ട്, ആന. ഇവ കാണാന്‍ എന്തു സാഹസവും ചെയ്യും. ഗുരുവായൂരിലെ ആനയൂട്ടിനു ചെറാലക്കുന്നിലെ കലുങ്കിലിരുന്നു വെടി പറയുകയായിരുന്ന തമ്പി ഒരു നിമിഷം പോലും പാഴാക്കാതെ പെട്ടെന്ന് പുറപ്പെട്ടിട്ടുണ്ട്. ഗുരുവായൂരിലെത്തി ആനയെ നിരീക്ഷിക്കാൻ കുന്തിച്ചിരുന്നപ്പോഴാണ് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി നടുങ്ങിയത്. പോരുന്ന തിരക്കിൽ എന്തോ ഇടാൻ മറന്നു. വെടിക്കെട്ടിന്റെ കാര്യവും തഥൈവ. ഇക്കാരണങ്ങളാൽ ഉറക്കം വരുന്നുണ്ടെങ്കിലും വെടിക്കെട്ട് കാണണമെന്ന തീരുമാനത്തിലെത്താൻ തമ്പി രണ്ടാമതൊന്ന് ആലോചിച്ചില്ല. ഉറങ്ങാനാണെങ്കിൽ അമ്പലപ്പറമ്പല്ലേ വിശാലമായി പരന്നു കിടക്കുന്നത്!

Read More ->  കക്കാട് ബ്രദേഴ്സ് - 1

തമ്പി താക്കോലുമായെത്തി ചെറാലക്കുന്ന് എക്സ്പ്രസ്സ് പുറത്തിറക്കി. ശാസ്താവിനെ ധ്യാനിച്ച് ഗിയർ കും കിക്കറിൽ കാൽ ‌വച്ചെങ്കിലും പെട്ടെന്നു പിന്‍‌വലിച്ചു. സമയം രാത്രി പത്തര. ഇപ്പോൾ വണ്ടി സ്റ്റാര്‍ട്ടാക്കിയാൽ നാട്ടുകാർ തല്ലിക്കൊല്ലും. അത്ര നിശബ്ദമായാണ് വണ്ടിയുടെ മൊത്തം ഓപ്പറേഷൻ. കുന്നിന്റെ ഇറക്കമായതിനാൽ തമ്പിയും കുഞ്ഞുട്ടനും വണ്ടിയിൽ കയറി അനായാസം ഉന്തി. കുന്നിന്റെ അടിഭാഗത്ത് വണ്ടി നിന്നത് അപ്പച്ചന്റെ വീടിനു മുന്നിൽ. അവിടെനിന്നു സ്റ്റാര്‍ട്ടാക്കി പുറപ്പെട്ടപ്പോൾ, ഉറക്കം നഷ്ടപ്പെട്ട അപ്പച്ചൻ പറഞ്ഞ ചീത്ത തമ്പി കേട്ടില്ലെന്ന് നടിച്ചു.

“അവന്റൊരു മറ്റോടത്തെ വണ്ടി”

അഞ്ചു മിനിറ്റിനുള്ളിൽ കരിമ്പനക്കാവ് അമ്പലത്തിലെത്തി. പണ്ടു കാലത്തു കരിമ്പനകളുടെ കേന്ദ്രമായിരുന്ന സ്ഥലം. ഇപ്പോഴും അമ്പലത്തിനു ചുറ്റും നിരവധി കരിമ്പനകളുണ്ട്. രാത്രിയിൽ ആകെക്കൂടി ഒരു ഭീകരാന്തരീക്ഷം ആയിരിക്കും. നനദുർഗയാണ് പ്രതിഷ്ഠ. ശ്രീകോവിലിൽ വിഗ്രഹത്തിനു നേർ‌ മുകൾഭാഗത്ത് മേൽക്കൂര ഇല്ല. മഴ പെയ്താൽ മഴവെള്ളം നേരെ വിഗ്രഹത്തിൽ പതിക്കും. അതു ദേവിക്കു വളരെ പ്രിയമാണ്.

തമ്പിയും കുഞ്ഞുട്ടനും അമ്പലത്തിന്റെ പ്രദക്ഷിണവഴി ഒഴിവാക്കി, മതിൽക്കെട്ടിനു പുറത്തുകൂടി നടന്ന്, വെടിക്കെട്ട് നടക്കുന്ന അമ്പലപ്പറമ്പിലെത്തി. അവിടെ കണ്ട കാഴ്ച രണ്ടുപേരേയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു. മാരക്കാന സ്റ്റേഡിയം പോലെ അമ്പലപ്പറമ്പ്. പൂഴി വീഴാന്‍ ഇടമില്ലാത്ത അത്ര തിരക്ക്. കാതിക്കുടത്തെ പുരുഷാരം മുഴുവന്‍ സ്റ്റേജിനു മുന്നിൽ അക്ഷമരായി ഇരിപ്പാണ്. സ്റ്റേജിനു മുന്നിൽ സ്ഥലം കിട്ടാത്തവർ സാധ്യമായ എല്ലായിടത്തും നിലയുറപ്പിച്ചിരിക്കുന്നു. മതിലിൽ നിറയെ ആളുകൾ. പറമ്പിന്റെ അതിരിലെ ചെത്തുതെങ്ങിന്റെ കയർ കെട്ടിയുറപ്പിച്ച തേങ്ങാമടലിൽ വരെ കാണികളുണ്ട്.

തമ്പി ആശ്ചര്യചകിതനായി. “എന്റെ ദേവ്യെ… എന്തൂട്ട് മല മറിക്കണ പരിപാട്യാ ഇപ്പോ”

“ബോസേ എന്തൂട്ടാടാ പരിപാടി?” തമ്പി അന്വേഷിച്ചു. കാതിക്കുടത്തെ പെങ്ങളുമാരുടെ കണക്കെടുത്തു നിന്നിരുന്ന ചന്ദ്രബോസ് കണ്ണിറുക്കി ചിരിച്ചു.

“ചാലക്കുടി എൻഎസ്എസ് കരയോഗത്തിന്റെ തിരുവാതിരക്കളിയാ” ബോസ് കൈത്തലം വിറപ്പിച്ച് പറഞ്ഞു. “പെടയ്ക്കും ആശാനേ”

തമ്പി അറിയാതെ നിലവിളിച്ചു. “യ്യോ… എന്നട്ടണ് ഞാൻ വീട്ടീ മൂടിപൊതച്ച് കെടന്നൊറങ്ങണെ“

തമ്പി കയ്യിൽ കരുതിയിരുന്ന തോര്‍ത്തു കൊണ്ടു തല മൂടി. ആളുകളെ ചീത്ത പറഞ്ഞ് വകഞ്ഞു മാറ്റി സ്റ്റേജിന്റെ മുന്‍ഭാഗത്തേക്ക് തിക്കിക്കയറി. നിലത്തിരുന്നു രണ്ട് വിസിലടിച്ചപ്പോഴേക്കും അനൌണ്‍സ്മെന്റ് മുഴങ്ങി.

“മാന്യമഹാജനങ്ങളെ, തിരുവാതിരക്കളിയുടെ പള്‍സ് അറിഞ്ഞ നടനക്കാരിയായ ചാലക്കുടി സുലോചന നയിക്കുന്ന ഈ ഗംഭീര തിരുവാതിരക്കളി നിങ്ങള്‍ക്ക് ഒരു നവ്യാനുഭവം ആയിരിക്കുമെന്നാണ് ഉത്സവക്കമ്മറ്റിയുടെ പ്രത്യാശ. കേരളത്തിന്റെ തനതായ ആ കലാരൂപം അല്പസമയത്തിനകം ആരംഭിക്കുന്നതായിരിക്കും”

മൈക്കിലൂടെ അനൌൺസ് ചെയ്തത് ആരാണെന്നു തമ്പിക്കു മനസ്സിലായി. നമ്മടെ സ്വന്തം ആൾ. പിന്നെയൊട്ടും അമാന്തിക്കാതെ വിളിച്ചു പറഞ്ഞു.

“മാധവാ, അവരോട് വേഗം തൊടങ്ങാൻ പറ. നാട്ടാര് വെയിറ്റ് ചെയ്യണ കണ്ടില്ലേ നീ”

സുലോചന. നല്ല പേര്. തമ്പിക്ക് രസം കയറി. ഒരു വടക്കന്‍ വീരഗാഥ സിനിമയിലെ ‘ഉണ്ണീ ഗണപതി തമ്പുരാനേ‘ പാട്ടും, അതിലെ തിരുവാതിര കളിയും, കളിച്ചവരുടെ ഇടങ്ങഴി വയറും കണ്ട അന്നു മുതൽ തമ്പി തിരുവാതിരക്കളിയുടെ ആരാധകനാണ്.

അമ്പലപ്പറമ്പിൽ ഒരുപാട്ട് സാവധാനം ഒഴുകിപ്പരന്നു.

“വീര വിരാടകുമാര വിഭോ…
ചാരുത രാഗുണ കാരണഭോ…”

സ്റ്റേജിന്റെ കര്‍ട്ടൻ പതുക്കെ മുകളിലേക്കു പൊങ്ങിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ തെല്ലിടനേരം നിശ്ചലമായി. മുന്‍ഭാഗത്തിരുന്ന പലരും തലകുനിച്ച് സാധ്യമായ എല്ലാ ആംഗിളിൽനിന്നും സ്റ്റേജിലേക്കു നോട്ടമയച്ചു. തമ്പിയും കുനിഞ്ഞു നോക്കി. പക്ഷേ ആരുടേയും തല കാണാന്‍ പറ്റിയില്ല. കളിപ്പീര് പണിയെന്നു പരിഭവിച്ച തമ്പിക്കും കൂട്ടർക്കും ആശ്വാസമേകി കര്‍ട്ടൻ സാവധാനം മുഴുവനായും പൊങ്ങി.

സ്റ്റേജിൽ കണ്ട കാഴ്ചയിൽ അമ്പലപ്പറമ്പാകെ തരിച്ചിരുന്നു. ഒരില വീണാൽ കേള്‍ക്കാവുന്നത്ര കനത്ത നിശബ്ദത. അതിനൊടുവിൽ തീരെ പ്രതീക്ഷിക്കാത്തത് കണ്ടു ഞെട്ടിയ തമ്പിയും കുഞ്ഞുട്ടനും പിന്നോട്ടു മലച്ച് ഒറ്റശ്വാസത്തിൽ പറഞ്ഞു.

“അയ്യോ… അമ്മൂമമാര്!”

അമ്പലപ്പറമ്പിലെ പുരുഷാരം മുഴുവന്‍ കമ്മറ്റിക്കാരുടെ കൊലച്ചതിയിൽ തരിച്ചിരുന്നു. മൈതാനത്തിന്റെ ഒരു ഭാ‍ഗത്തിരുന്ന മഹിളാരത്നങ്ങളും, പ്രായം ചെന്ന വല്ല്യപ്പന്മാരും ആവേശത്തോടെ കയ്യടിച്ചു.

തോർത്തു കൊണ്ട് തലമൂടി അപ്പോള്‍ത്തന്നെ എഴുന്നേറ്റ തമ്പിയെ കുഞ്ഞുട്ടൻ പിടിച്ചു നിലത്തിരുത്തി.

“ഹ ഒറ്റക്ക് പോവല്ലേടാ. ഞാനുംണ്ട്”

തല ഒട്ടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളെപ്പോലെ തമ്പിയും കുഞ്ഞുട്ടനും ആടിയാടി സ്റ്റേജിന്റെ സൈഡിലുള്ള തെങ്ങിൻ‌തോപ്പിലേക്കു നടന്നു. പക്ഷേ തമ്പിയുടെ കയ്യിലെ തോർത്തുമുണ്ട്, അമ്പലപ്പറമ്പില്‍നിന്നു എഴുന്നേറ്റു പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നവരും എന്നാൽ തോർത്തു കൈവശം ഇല്ലാത്തവരുമായ, ചിലർ കണ്ടതോടെ ആകെ പ്രശ്നമായി. ക്ഷണനേരത്തിനുള്ളിൽ തമ്പിയുടെ തോർത്തുമുണ്ടിനു കീഴിൽ തല ഒളിപ്പിക്കാൻ മൈതാനത്തിന്റെ അവിടവിടങ്ങളിൽ നിന്നു പത്തുപതിനഞ്ചു പേർ ഷര്‍ട്ടിന്റെ കോളർ വലിച്ച് തലയിലൂടെയിട്ടു ഓടി വന്നു!

Read More ->  പൊട്ടക്കിണറിലെ അന്തർജ്ജനം [Revised]

തിരക്ക് നിയന്ത്രണാധീതമാകുന്നതു കണ്ട് അപകടം മണത്ത തമ്പിയും കുഞ്ഞുട്ടനും പിന്നെയൊന്നും ആലോചിച്ചിക്കാതെ തോർത്തും കൊണ്ട് ഓടി. പക്ഷേ സമയം വൈകിയിരുന്നു. ഓടി വന്നവരിൽ ഒരാൾ തമ്പിയുടെ കയ്യില്‍നിന്നു തോർത്ത് ബലമായി പിടിച്ചു വാങ്ങി. അവന്റെ കയ്യിൽ‌നിന്നു മറ്റൊരാൾ പിടിച്ചു വാങ്ങി. അങ്ങിനെ ഒരു കൂട്ടപ്പൊരിച്ചിൽ. ഫലം, പിരാനാ മത്സ്യങ്ങള്‍ക്കു കിട്ടിയ ഇറച്ചിത്തുണ്ടു പോലെ തമ്പിയുടെ തോർത്തുമുണ്ട് നിമിഷങ്ങള്‍ക്കകം പീസ് പീസായി. തമ്പി അതുകണ്ട് സ്തംഭിച്ചു നിന്നു. പിന്നെ മഴ നനഞ്ഞ കോഴിയേപ്പോലെ തെങ്ങിൻ‌തോപ്പിലേക്ക് മണ്ടി. തുടർന്നു യെസ്‌ഡി വച്ചിരിക്കുന്നിടത്തേക്കും.

വെടിക്കെട്ട് മിസ്സാക്കി തിരിച്ചു വരികയായിരുന്ന തമ്പി ഓസീൻ കമ്പനിക്കടുത്തുള്ള തെങ്ങിൻ‌തോപ്പിനു അടുത്തെത്തി. അപ്പോൾ റോഡിലൂടെ ഒരാൾ അവശനായി ഒറ്റയ്ക്കു നടന്നു പോകുന്നത് കണ്ടു.

തമ്പി മനസ്സിൽ പറഞ്ഞു. ”പാമ്പാന്നാ തോന്നണെ. വിട്ട് കളയാം”

പക്ഷെ യെസ്‌ഡി ആ കാല്‍നടക്കാരനെ കടന്നു പോയപ്പോൾ കുഞ്ഞുട്ടൻ അലറി.

”തമ്പ്യേ നമ്മടെ വിജയൻ ‌ചേട്ടൻ. വണ്ടി ചവിട്ട്രാ”

ചെറിയ നിലവിളിയോടെ തമ്പി ബ്രേക്ക് ചവിട്ടി. വിജയന്‍ ഓസീൻ കമ്പനിയിലെ സ്റ്റാഫാണ്. തമ്പിയൊക്കെ സാർ എന്നു വിളിക്കുന്ന വ്യക്തി. അപ്പോള്‍ വണ്ടി നിര്‍ത്താതെ പറ്റുമോ? ഇത്രയും ദൂരം നടക്കാതെ ഒരു ലിഫ്‌റ്റ് കിട്ടുമല്ലോ എന്നോര്‍ത്ത് സന്തോഷത്തോടെ ഓടിയണച്ചു വന്ന വിജയന്‍, നിര്‍ത്തിയ വണ്ടി യെസ്‌ഡിയാണെന്നും അതിൽ ഇരിക്കുന്നത് ചെറാലക്കുന്ന് തമ്പിയാണെന്നും കണ്ടപ്പോൾ തന്റെ ഇടതു കൈമുട്ട് മടക്കി അതിന്റെ പുറംഭാഗം വലതുകൈ കൊണ്ടു ചൊറിഞ്ഞു.

“ഞാല്യ. നിങ്ങ പൊക്കോ”

തമ്പി വിട്ടില്ല. തനിക്ക് മാത്രമല്ല ചെറാലക്കുന്നിലെ സകല ജനങ്ങള്‍ക്കുമുള്ളതാണ് യെസ്ഡിയെന്നും, വിജയനെ അദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് ഇറക്കിയിട്ടേ ഇനി വിശ്രമമുള്ളൂ എന്നും പ്രഖ്യാപിച്ചു. വളരെ കർക്കശമായ നിലപാട്. അതിലും വഴങ്ങാതെ നടന്നു പോകാൻ തുനിഞ്ഞ വിജയനെ തമ്പിയും കുഞ്ഞുട്ടനും ബലമായി പിടിച്ചു വലിച്ച് യെസ്ഡിയുടെ പിടികളൊന്നുമില്ലാത്ത പിന്‍സീറ്റിലിരുത്തി.

കുഞ്ഞുട്ടൻ താക്കീത് ചെയ്തു.

“കമ്പിയൊന്നൂല്യ പിടിക്കാൻ. എന്റെ തോളത്ത് പിടിച്ചോ. ഇല്ലെങ്കീ ചെലപ്പോ വീഴും”

താക്കീതിൽ നടുങ്ങി വിജയന്‍‌ പറഞ്ഞു. ”നിന്റേല് മൊബൈലിണ്ടെങ്കി ഒന്ന് തന്നേ”

തമ്പിയുടെ മുഖത്ത് എന്തിനാണെന്ന ഭാവം.

“ഇതുമ്മെ കേറീട്ട്‌ണ്ട്‌ന്ന് വീട്ടീ പറയാന്ന് വെച്ചാ”

“നമ്മളങ്ങ്ടല്ലേ പോണെ. പിന്നെന്തൂട്ടാ ത്ര പറയാന്‍”

വിജയൻ‌ ചോദിച്ചു. “നീ വണ്ടി നന്നായി ഓടിക്ക്വോ?”

തമ്പിയൊരു കൊലച്ചിരി പാസാക്കി. വണ്ടി സാവധാനം എടുത്തു. കഷ്ടകാലത്തിനു എൻ‌ജിൻ ഓഫായി. വിജയൻ‌ വണ്ടിയിൽ നിന്നിറങ്ങി. നടന്നു പോയ്‌ക്കോളാമെന്നു പറഞ്ഞു. കുഞ്ഞുട്ടൻ സമ്മതിച്ചില്ല. ഷര്‍ട്ടിൽ പിടിച്ചു വലിച്ച് വീണ്ടും വണ്ടിയിൽ കയറ്റി. പിന്നെ അക്ഷമനായി തമ്പിയോട് ചോദിച്ചു.

“തമ്പീ ഞാൻ വണ്ടിയെടുക്കണോ?”

ഇതിലും വലിയ നാണക്കേടുണ്ടോ? അപമാനിതനായ തമ്പി ഒറ്റച്ചവിട്ടിന് യെസ്‌ഡി സ്റ്റാര്‍ട്ടാക്കി. അടുത്ത ചവിട്ടിനു ഗിയർ മാറി. പിന്നെ ക്ലച്ച് വിട്ടു ആക്സിലേറ്റർ മുഴുവൻ കൊടുത്തു. ഫലം, യെസ്‌ഡി കൂറ്റനാടിനെപ്പോലെ പിൻ‌ചക്രത്തിൽ പൊങ്ങി.

സീറ്റിൽ ഏറ്റവും പിന്നിലിരുന്ന വിജയന്‍‌ ഏറ്റവും അടിയിൽ. അദ്ദേഹത്തിനു മുകളിൽ എൺ‌പതുകിലോ ഭാരമുള്ള കുഞ്ഞുട്ടൻ. യെസ്ഡിയുടെ ഹാന്‍ഡിലിലെ പിടിവിടാൻ കുറച്ചു സമയം എടുത്തതിനാൽ തമ്പി രണ്ടുപേർക്കും മുകളിലെത്താൻ രണ്ടുനിമിഷം വൈകി. എത്തിയതാകട്ടെ പണിക്കനാശാരി കൊട്ടുവടികൊണ്ട് അടിക്കുന്ന പോലെ മുടിഞ്ഞ ഊക്കിലും. അതിവേഗം തപ്പിപ്പിടിച്ച് എഴുന്നേറ്റ കുഞ്ഞുട്ടൻ കണ്ടത് തെങ്ങിൻതൊപ്പിലൂടെ പിടിപ്പിക്കുന്ന തമ്പിയെയാണ്. അപ്പോൾതന്നെ കുഞ്ഞുട്ടനും തമ്പിയെ അനുഗമിച്ചു. താമസിയാതെ ലീഡെടുക്കുകയും ചെയ്തു.

പിറ്റേദിവസം എട്ടരയോടടുത്ത് ഓസീൻ കമ്പനിയിൽ പണിക്കു കയറുന്നതിനു മുമ്പ് കമ്പനിപ്പടിക്കൽ സുഹൃത്തുക്കളുമായി തമാശ പറഞ്ഞുനിന്ന തമ്പിയുടെ തോളിൽ ആരോ അലസമായി തോണ്ടി. ഓടാന്‍ പറ്റുന്നതിനു മുമ്പുതന്നെ ആ വ്യക്തി കഴുത്തിൽ പിടുത്തമിട്ടു. തമ്പി തിരിഞ്ഞു നോക്കി. കഴുത്തിൽ തലയനക്കാതിരിക്കാനുള്ള പാഡ് ധരിച്ച് വിജയന്‍. സംഗതികളുടെ നിജസ്ഥിതി മനസ്സിലായിട്ടും തമ്പിയുടെ നാവിൽ വിളഞ്ഞത് ഗുളികന്‍ പിടിച്ച ചോദ്യമാണ്.

“വിജയൻ ചേട്ടാ കഴുത്തിനെന്താ പറ്റ്യേ?“

“ഠപ്പ്”

ഒരു തവണ കറങ്ങിത്തിരിഞ്ഞ്, കവിൾ തടവി തമ്പി സി‌ഐ‌ടിയുവിന്റെ കൊടിമരത്തിൽ തൂങ്ങി നിലത്തിരിക്കാൻ തുടങ്ങുമ്പോൾ കുഞ്ഞുട്ടൻ കമ്പനിപ്പടിക്കടുത്തു മൂന്നു കൈവഴികളുള്ള കവലയിലിട്ട് യെസ്‌ഡി തിരിച്ചു ചെറാലക്കുന്നിലേക്ക് കത്തിക്കുകയായിരുന്നു.


50 Replies to “ചെറാലക്കുന്ന് എക്‌സ്‌പ്രസ്സ് – 2”

  1. < HREF="http://moooppan.blogspot.com/2007/10/blog-post_25.html" REL="nofollow">തമ്പീടെ വണ്ടി വാങ്ങല്‍<> ന് ശേഷം എന്റെ ഒരു നല്ല സുഹൃത്തായ തമ്പിയെ പറ്റിയുള്ള രണ്ടാമത്തെ പോസ്റ്റ്.പടിഞ്ഞാറേ ചക്രവാളം ചുവക്കുമ്പോള്‍ കക്കാട് ദേശത്തെ പാടശേഖരത്തിനിടയിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന ടാര്‍ റോഡിനരുകിലുള്ള കലുങ്കിലിരുന്ന് മുറുക്കാന്‍ അടിച്ച് അവന്‍ എന്നോട് സംഭാഷണത്തിന്റെ ആമുഖമായി പറയും.<>ആശാനെ കഴിഞ്ഞാഴ്ച എനിക്കൊരു ‘പറ്റ്’ പറ്റി..!<>ശേഷം അവന്‍ പറഞ്ഞു തന്നിട്ടുള്ള സമസ്യകളിലേക്കും, സംഭവങ്ങളിലേക്കുമുള്ള ഒരു എത്തിനോട്ടം. തമ്പിയുടെ മനോവ്യാപാരങ്ങളിലേക്കുള്ള ഒരു പരകായപ്രവേശനം .ചില ഭാഗങ്ങള്‍ സംഭവിച്ച പോലെ എഴുതണോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. അത് കൊണ്ട് പരമാവധി ‘സെന്‍സര്‍’ചെയ്ത് എഴുതിത്തീര്‍ത്തത് (പ്രയാസി : പൊറുക്കടാ അച്ച്വോ).ആവുന്ന പോലെ ഭംഗിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.ന്യൂനതകള്‍ ചൂണ്ടിക്കാണിക്കുക.ഒരു യഥാര്‍ത്ഥസംഭവത്തെ പറ്റിയുള്ള എഴുത്ത്.ഇന്നും ഗോപിച്ചേട്ടനെ എവിടെയെങ്കിലും വച്ച് കാണുമ്പോള്‍ തമ്പിക്ക് ഉള്‍ക്കിടിലമുണ്ടാകും..! ഗോപിച്ചേട്ടന് തിരിച്ചും..!തമ്പിക്കായി എന്റെ രണ്ടാം ഉപാസന.വായിക്കുക, അഭിപ്രായമറിയിക്കുക.🙂 എന്നും സ്നേഹത്തോടെ സുനില്‍ | ഉപാസന

  2. DHUM DHUM DHUM.. Thenga illa.. yezdi start cheythu pottichatha.. aadyamayitta oru thenga adikkan chance kittunne.. Nice writing !!!

  3. “രണ്ടായിരം രൂപയ്ക്ക്‌ വാങ്ങിയ എസ്‌ ഡി… “ചെറാലക്കുന്ന്‌ എക്സ്പ്രസ്സ്‌”അതൊരു സംഭവം തന്നെയാണല്ലോ.. സുനിലേ… ചാലക്കുടി എന്‍ എസ്‌ എസ്‌ യോഗത്തിന്റെതിരുവാതിരക്കളി കലക്കി…പിന്നെ ഗോപിച്ചേട്ടന്റെബിജുവിനുള്ള ട്രീറ്റ്മെന്റും…പോസ്റ്റ്‌ കൊള്ളാം..മാഷേ..

  4. അയ്യോ എന്‍റമ്മച്ചി! കിണ്ണങ്കാച്ചി എഴുത്ത്‌.. തലകുത്തി മറിഞ്ഞു ചിരിച്ചു..

  5. <> ചെറാലക്കുന്ന് എക്സ്പ്രസ്സും തമ്പിയും ഈ വിവരണവും ഇഷ്ടമായി.ആ ഗോപിച്ചേട്ടനെ ബിജുവും തമ്പിയും ചേര്‍ന്ന് ഒരു വഴിക്ക് ആക്കിയല്ലോ…ചിരിച്ചു പോയി…എന്നാലും യെസ്ഡി ബൈക്കിന്റെ പുള്ളിങ്ങ് അത് ഞാനും സമ്മതിച്ചിരിക്കുന്നു. ഒരിക്കല്‍ എനിക്കും ഉണ്ടായിരുന്നു ഇതുപോലെ ഒരെണ്ണം.സസ്നേഹം,ശിവ <>

  6. കുറേക്കാലമായല്ലോ മാഷേ കണ്ടീട്ടു്. ഞാനും ഉണ്ടായിരുന്നില്ലെന്നു് വച്ചോളൂ.ചെറാലക്കുന്നും അയ്യങ്കാവും, കാതിക്കുടവുമെല്ലാംസ്വന്തം നാടുപോലെ പരിചയമായി.ഞാനും വന്നിട്ടുണ്ടൂ്, ട്ടോ. കാതിക്കുടത്തേക്കു്.

  7. സുനില്‍,ഞാന്‍ബ്ലോഗ് നിര്‍ത്തുന്നതിന്,മുന്‍പ് സുനിലിന്,കമന്റിടണമെന്ന്,ആഗ്രഹിച്ചിരുന്നൂ..ഏതായാലും,ആ ആഗ്രഹംനടന്നു..ഈഎഴുത്ത് എനിക്കിഷ്ടമായീ..ഇനിയുംവരാം..സ്നേഹത്തോടെ,ചേച്ചി..

  8. <>അന്നൊരു ശനിയാഴ്ച രാത്രിയായിരുന്നു.ചെറാലക്കുന്നാകെ നിദ്രയില്‍ ലയിച്ചിരിക്കുന്ന സമയം.കാരണം തമ്പി വീട്ടില്‍ എത്തിയിരുന്നു..! <>വെറും ഗംഭീരം എന്നൊന്നും പറഞ്ഞാപ്പറ്റില്ല …. അതി ഗംഭീരം. സൂപ്പര്‍. 🙂മനസ്സുനെറഞ്ഞു ചിരിച്ചു. 🙂

  9. “അതിവേഗം തപ്പിപ്പിടിച്ചെഴുന്നേറ്റ ബിജു കണ്ടത് തെങ്ങിന്‍ തൊപ്പിലൂടെ പിടിപ്പിക്കുന്ന തമ്പീനെയാണ്.പിന്നെ താമസിച്ചില്ല. ബിജുവും തമ്പിയെ അനുഗമിച്ചു.താമസിയാതെ ലീഡെടുക്കുകയും ചെയ്തു…!”എഴുത്ത് രസമായീട്ടോ.🙂ഇന്നച്ചനു പണ്ട് പറ്റിയ ആ പറ്റിനെകുറിച്ച് ഞാനും ഒരിയ്ക്കല്‍ വായിച്ചതോര്‍ക്കുന്നു. പിന്നെയും അതോര്‍ത്ത് ചിരിച്ചു.

  10. ഹേതമ്പി പുരാണം ഇപ്പോഴാ വായിക്കാന്‍ പറ്റിയെഎന്താ പറയണ്ടേകലക്കീരിക്കണു…പോരട്ടെ ഇങ്ങട്ട്ഇതുപോലെ ഒരുപാടുപിന്നെ ഞാന്‍ ആരാ എന്നാവുംഒരു വഴിപോക്കന്‍അത്രയും മാത്രം മതി ഇപ്പോള്‍ഒരു മോഹംണ്ട് മനസില്ഒരുനാള്‍ ഞാനും…എന്റെ മാവും….അപ്പൊ കാണാം ട്ടോ 🙂

  11. കുറേ നാളുകള്‍ക്കു ശേഷമാണ് സുനിലിന്റെ ഒരു പോസ്റ്റ് വായിക്കുന്നത്. അത് ഉഷാറായി..

  12. ഉപാസനാ.. സൂപ്പര്‍ ആയിട്ടുണ്ട് ട്ടാ.ഇഷ്ടപ്പെട്ടു.. ചിരിക്ക് വകയുണ്ട്.അല്ലേലും, ഇതുപോലുള്ള ഹ്യൂമര്‍ ടച്ചുള്ള പോസ്റ്റുകളോട് പണ്ടേ എനിക്കല്പം കമ്പം കൂടുതലാ..ഇനിയും എഴുതൂ..ഇതുപോലെ നര്‍മ്മരസത്തോടെ..🙂

  13. ആ ഫോട്ടോയിലുള്ള ഗഡീനെ ഞാന്‍ എവിട്യാണ്ട് കണ്ടണ്ടല്ലോ? ?പോസ്റ്റ് കൊള്ളാം..:)qw_er_ty

  14. കുറച്ചധികം നാളായി, പലവിധ കാരണങ്ങള്‍ കൊണ്ട് എന്റെ ബ്ലോഗ് മാത്രമേ ഞാന്‍ സന്ദര്‍ശിക്കാറുള്ളൂ.എന്നിട്ടും എന്റെ പോസ്റ്റിന് നല്ല വരവേല്‍പ്പ് ലഭിച്ചപ്പോ മനസ്സിന് നല്ല സന്തോഷം.വിസ്മൃതിയിലേയ്ക്ക് വഴുതി വീഴുക ബ്ലോഗില്‍ വളരെ പെട്ടെന്ന് സംഭവിക്കുന്ന ഒന്നാണെന്ന് തോന്നുന്നു.മൂന്ന് നാല് മാസം മിണ്ടാതിരുന്നാല്‍ ചിലപ്പോള്‍ അങ്ങിനെ സംഭവിയ്ക്കാം.പണ്ട് സജീവമായിരുന്ന പലരേയും ഇപ്പോ കാണുന്നു കൂടിയില്ല.സാജേട്ടന്‍, മന്‍സൂര്‍ ഭായി, പ്രയാസി, സണ്ണിക്കുട്ടന്‍, കൂട്ടുകാരന്‍… അങ്ങിനെ പലരേയും മിസ്സ് ചെയ്യുന്നു.പുതിയ പലരും ബ്ലോഗില്‍ വന്നു. അവരുടെ ബ്ലോഗുകള്‍ സമയക്കുറവ് മൂലം ഇത് വരെ ഞാന്‍ കണ്ടിട്ടില്ല. ക്ഷമിയ്ക്കുക.എല്ലാം സമയം കിട്ടുമ്പോള്‍ വായിക്കണം. Modamaran : ഉപാസനയുടെ ചരിത്രത്തിലാദ്യമായി ഒരു അനോണി എനിയ്ക്ക് തേങ്ങയടിച്ചു. നന്ദി ഈ വ്യത്യസ്തതയ്ക്ക്. 🙂അന്യന്‍ : അജയ് ആണ് ഈ അന്യന്‍ എന്ന ബ്ലോഗ്ഗര്‍ എന്ന് ഞാന്‍ ഇന്നാണ് മനസ്സിലാക്കിയത്. പ്രൊഫൈല്‍ പിക് കണ്ടപ്പോ. :-). ഞാന്‍ അജയിന്റെ ബ്ലോഗ് നോക്കിയിട്ടില്ല ഇത് വരെ. സമയം കിട്ടുന്ന മുറയ്ക്ക് അങ്ങിനെ ചെയ്യാം.ആ യെസ്ഡിയ്ക്ക് രണ്ടായിരം ഒന്നുമില്ല. വെറും 1500 ഞാന്‍ കൂറ്റിയെഴുതിയതാ. വണ്ടിടെ ഓപ്പറേഷന്‍ മോശമാണ്. അത് ഓടിയ്ക്കാന്‍ പറ്റിയാല്‍ പിന്നെ ഏത് വണ്ടീം ഓടീയ്ക്കാം. അങ്ങിനെയാ അതിന്റെ സെറ്റപ്പ്.നന്ദി സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും. 🙂അരൂപിക്കുട്ടന്‍ : സ്വാഗതം ഉപാസനയിലേയ്ക്ക്. നല്ല വാകുകള്‍ക്ക് മുന്നില്‍ നമോവാകം. 🙂പാമരന്‍ : ആദ്യസന്ദര്‍ശനത്തിന് പ്രണാം. നന്നായി എഴുതിയെന്നറിയിച്ചതിന് നന്ദി. 🙂പ്രിയേച്ചി : ഞാനവിടെ കേറിയിട്ട് കൊറേയായി. 🙁അഭിപ്രായങ്ങള്‍ക്ക് നന്ദി. 🙂“ചെറാലക്കുന്ന് എക്സ്പ്രസ്സ്” വായിച്ചഭിപ്രായമറിയിച്ചവര്‍ക്കും അറീയിക്കാത്തവര്‍ക്കും നന്ദി.🙂എനും സ്നേഹത്തോടെസുനില്‍ | ഉപാസന

  15. എന്നും നിന്റെ പോസ്റ്റില്‍ ഞാന്‍ അവസാനമായിരിക്കും. എന്താന്നറിയില്ല! പക്ഷെ ഇതു സുന്ദരം. “അരയോളം പൊക്കിക്കെട്ടിയ ലുങ്കിയുമായി….““അവന്റെ ഒരു മറ്റോടത്തെ വണ്ടി. #@$%…”“അതിന് ഞാനെന്ത് വേണം മേന്‌നെ. പൊട്ടണ ഗുണ്ടിന് കൊട പിടിച്ച് കൊടക്കണോ..?”“ഇപ്പോ പ്ലെയിനാണ്.നാട്ടുകാര്‍ക്ക് ഷോക്കാവും..!“ഇന്നസെന്റ് കഥ…അങ്ങിനെ ഒരുപാടുണ്ട് എടുത്തുപറയാന്‍.പിന്നെ ആ ഭാഷയും.എല്ലാംകൂടി എന്നെ നീ നാട്ടിലെത്തിച്ചു. പല ഭാഗങ്ങളും മനസ്സില്‍ വിഷ്വല്‍ ചെയ്തപ്പോള്‍ അറിയാതെ ഒരുപാട് ചിരിച്ചു പോയി.അടുത്ത പോസ്റ്റില്‍ ഞാന്‍ നേരത്തെ വരാം!:-)

  16. “മാധവാ‍ാ, അവരോട് വേഗം തൊടങ്ങാന്‍ പറ്ടാ ശവീ. നാട്ടാര് വെയിറ്റ് ചെയ്യണ കണ്ടില്ലേ നീ”അലക്കിപൊളിച്ചല്ലോ സുനിലേ…

  17. എഴുത്തുകാരി : തന്നെ തന്നെ. ഞാനില്ലായിരുന്നു കുറച്ചു നാള്‍. ഇപ്പോഴും ആരുടേയും ബ്ലോഗില്‍ കേറാറില്ല, കമന്റാറുമില്ല. എന്റെ ബ്ലോഗില്‍ മാത്രം മറവിയിലേയ്ക്ക് പോകാതിരിയ്ക്കാനായി പോസ്റ്റിടും.കാതിക്കുടത്തേയ്ക്ക് വന്നിട്ടുണ്ടെന്ന് കേട്ടപ്പോ ഞാന്‍ ഞെട്ടി.നെല്ലായിയില്‍ നിന്നൊരു കാതിക്കുടം ലിങ്ക്..!ഇനി വരുമ്പോ കക്കാടേക്ക് വരൂ. അടുത്ത് തന്നെയുള്‍ല ഒരു ചെറീയ പ്രദേശമാണ്. എന്റെ പേര് പറഞ്ഞാ കാതിക്കുടം കാരും നന്നായി അറിയും.അഭിപ്രായങ്ങള്‍ക്ക് നന്ദി. 🙂അരവിന്ദ് ഭായ് : വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും കൂപ്പുകൈ. ഭായിയില്‍ നിന്ന് വെറും അഭിപ്രായമല്ല മറ്റൊരു ‘നയാപ്പൈസ അഭിപ്രായം‘ വാങ്ങാനാണ് ഞാന്‍ ശ്രമിക്കുന്നത്. വീണ്ടും കാണാം. 🙂ശ്രീദേവിച്ചേച്ചി : ബ്ലോഗ് നിര്‍ത്തുകയോ. അതിന് മാത്രം എന്താ പറ്റിയേ.പറ്റുമെങ്കില്‍ എനിയ്ക്ക് മെയില്‍ അയയ്ക്കൂ.അഭിപ്രായങ്ങള്‍ക്ക് മുന്നില്‍ വിനീതന്‍. 🙂തമനു ഭായ് : സര്‍പ്രൈസ് വിസിറ്റ്. എനിയ്ക്ക് വലിയ പിടിയൊന്നുമില്ലായിരുന്നു ഭായിയെപ്പറ്റി (ഇപ്പോഴും പല സീനിയര്‍ ബ്ലോഗ്ഗര്‍മാരെപ്പറ്റിയും എനിയ്ക്കറിവില്ല).ഭായിയുടെ ബ്ലോഗ് വായിച്ചു ഇമ്മിണി ചിരിച്ചു. 🙂സ്വാഗതം പറയുന്നു. അഭിപ്രായമറിയിച്ചതിന് നന്ദിയും രേഖപ്പെടുത്തുന്നു. 🙂“ചെറാലക്കുന്ന് എക്സ്പ്രസ്സ്” വായിച്ചഭിപ്രായമറിയിച്ചവര്‍ക്കും അറീയിക്കാത്തവര്‍ക്കും നന്ദി.🙂 എനും സ്നേഹത്തോടെ സുനില്‍ | ഉപാസന

  18. സുനീ..ചിരിച്ചുമതിയായേ..നല്ല ഒറിജിനാലിറ്റി ഉണ്ട്.ഹാസ്യമായാലും,ശോകമായാലും അതിന്റെ എക്സ്ട്രീം ഫീല്‍ തരാന്‍ പറ്റുന്നുണ്ട് സുനിക്ക്.ഇടവേളകള്‍ കുറയ്ക്കുക 🙂

  19. ഉപാസന…ഓരോ ഭാഗവും വിഷ്വലൈസ് ചെയ്യുന്നു.എന്തൂട്ട് കലക്കാ ഇഷ്ടാ കലക്കീക്കണത്.. ഓരൊ പ്രയോഗങ്ങളും ചിരിയുടെ മാലപ്പടക്കത്തിന് തീകൊളുത്തുന്നു.ഇത്തിരി വൈകിയാണിവിടെ വന്നെതെങ്കിലും പാല്‍പ്പായസം തന്നെ കിട്ടി…കൂടുതല്‍ ഉപമ ഇല്ല.പിന്നേ..ആ കമ്മറ്റിക്കാരന്‍ എന്തിനാ തമ്പീടടുത്ത് വന്നത്..? മഴ പെയ്താല്‍.. വെടിക്കെട്ടിനു പകരം തമ്പീടെ വണ്ടി സ്റ്റാര്‍ട്ടാക്കിയാല്‍ മതീന്നെന്നാണൊ..!

  20. Aliya vandi kandu.“പാട്ട പെറുക്കുന്നവര് പോലും തിരിഞ്ഞ് നോക്കാത്ത ‘ലുക്ക്’ ആണ് വണ്ടിക്കെങ്കിലും തമ്പി കണ്ണ് പറ്റാതിരിക്കാന്‍ വേണ്ടി വണ്ടീടെ മുന്നില്‍ ഒരു നാരങ്ങേം പച്ചമുളകും ഒക്കെ പോറ്റീടേന്ന് വാങ്ങി തൂക്കിയിട്ടു.”ithum vayichu.ente thala karangunnu aa scene orththe!!!kollam katha.

  21. ശിവ : ശിവകുമാര്‍ ആണെന്ന് കരുതട്ടെ. ആ സംഭവത്തിന് ശേഷം ഗോപിച്ചേട്ടന്‍ പാഡൊക്കെ വച്ചാണ് കുറച്ച് ദിവസം നടന്നത്.ആ യെസ്ഡിമെ നാല് പേരെ വച്ച് ഞാനോടിച്ചിട്ടുണ്ട്.അവന്‍ സൂപ്പറാഇട്ട് വലിയ്ക്കും. പികപ് ഇത്തിരി ഡൌണ്‍ ആണെന്നേയുള്ളൂ.നന്ദി അഭിപ്രായങ്ങള്‍ക്ക്. 🙂ഷാരുട്ടിയ്ക്ക് : നന്ദി നനന്ദി. കുറച്ച് നാളുകള്‍ക്ക് ശേഷം വീണ്ടും കാണാം സമസ്യയില്‍. 🙂ശോഭീ : വളരെ നാളായി എഴുതി വച്ചിരുന്ന പോസ്റ്റായിരുന്നു ഇത്. ഒരുപാട് മാറ്റങ്ങള്‍ വരുത്തി. കുറേ ഭാഗങ്ങള്‍ സെന്‍സര്‍ ചെയ്തു. കൊള്ളാമെന്ന് തോന്നിയപ്പോ പോസ്റ്റി. പിന്നെ ഇന്നച്ചന് പറ്റിയ അമളി ആരെങ്കിലും അറിഞ്ഞിട്ടില്ലെങ്കി അറിഞ്ഞോട്ടെന്ന് വച്ച് എഹുതിയത. ആ പാര്‍ട്ട് വേണ്ടായിരുന്നു എന്ന് രാജുമോന്‍ വായിച്ചിട്ട് പറഞ്ഞു.വരവിന് നന്ദി. 🙂ദേശാടകന്‍ : സ്വാഗതം. തമ്പിയെപ്പറ്റി ഇനിയും പോസ്റ്റുകളുണ്ടാകും തീര്‍ച്ചയായും. “താങ്കള്‍ ബൂലോകം നിറയെ ഉയരട്ടെ“ എന്നാശംസിയ്ക്കുന്നു.സമയം കിട്ടുമ്പോ കാണാം. 🙂രജീഷ് ഭായ് : “ജാജ്ജ്വലം” എന്ന വാക്ക് ആദ്യമായാണ് കേള്‍ക്കുന്നത്. എന്റെ വൊക്കാബുലറി കൂടിക്കൊണ്ടിരിയ്ക്കുകയാ ബൂലോകത്ത് എത്തിയതിന് ശേഷം.നല്ല അഭിപ്രായങ്ങള്‍ക്ക് കൂപ്പുകൈ. 🙂ബഹുവ്രീഹി : സ്വാഗതം ഉപാസനയിലേയ്ക്ക്. അഭിപ്രായങ്ങള്‍ക്ക് നന്ദി. 🙂വാല്‍മീകി ഭായ് : പണ്ടത്തെപ്പോലെ ആക്ടീവ് ആകാന്‍ സാധിയ്ക്കുന്നില്ല. കാരണങ്ങളൊക്കെ അറിയാമെന്ന് കരുതുന്നു. ഭായിയുടെ കമന്റ് കണ്ടപ്പോ സന്തോഷമയി. പലരുടേയും അഭിപ്രായങ്ങള്‍ മിസ് ആവുന്ന ഈ സന്ദര്‍ഭത്തില്‍ മിസ് ആയില്ലല്ലോ ഇതെങ്കിലും. നന്ദി. 🙂അനൂപ് ഭായ് : ഇഷ്ടമായി എന്നറിയിച്ചതില്‍ സന്തോഷം വളരെ. 🙂അഭിലാഷ : താങ്ക്യൂ. ഹ്യൂമറിന് വേണ്ടി ഞാന്‍ പൊതുവെ എഴുതാറില്ല. പൊളിറ്റിക്സ്, ഫുട്ബാള്‍, യക്ഷി, പാര…ഇത് പക്ഷേ ചിരിപ്പിയ്ക്കാന്‍ പറ്റുമോ എന്നുള്ള ഒരു ശ്രമത്തിന്റെ ഭാഗമായിരുന്നു.തരക്കേടീല്ല എന്ന് തോന്നി.അഭിപ്രായിച്ചതിന് നന്ദി. 🙂“ചെറാലക്കുന്ന് എക്സ്പ്രസ്സ്” വായിച്ചഭിപ്രായമറിയിച്ചവര്‍ക്കും അറീയിക്കാത്തവര്‍ക്കും നന്ദി.🙂 എനും സ്നേഹത്തോടെ സുനില്‍ | ഉപാസന

  22. ചാത്തനേറ്: ആ വണ്ടി ഇപ്പോഒഴും ചെറാലക്കുന്നിന്റെ ഉറക്കം കെടുത്തുന്നുണ്ടോ? അതോ പുരാവസ്തുവായോ?പിന്നെ “പരമാവധി ‘സെന്‍സര്‍’ചെയ്തത്“ നന്നായി 🙂

  23. കുതിരവട്ടന്‍ ഭായ് : അഭിപ്രായങ്ങള്‍ക്ക് മുന്നില്‍ നമോവാകം. 🙂ജഹേഷ് ഭായ് : തമ്പി കുഴിക്കാട്ടുശ്ശേരി, മാള ഭാഗത്തേയ്ക്കൊക്കെ പെയിന്റ് അടിക്കാന്‍ ഇടയ്ക്ക് വരാറുണ്ട്.അഭിപ്രായങ്ങള്‍ക്ക് നന്ദി. 🙂സജീ : തമ്പിക്ക് ഒരു കിടിലന്‍ ലുക്ക് ആണ്. പറ്റെ വെട്ടിയ മുടി കറുത്ത ഉറച്ച ബോഡീ അങ്ങിനെ പോകുന്ന ആ സ്പെസിഫിക്കേഷന്‍സ്.അഭിപ്രാങ്ങള്‍ക്ക് നന്ദി. 🙂ദ്വനി : ഒരിടവേള്യ്ക്ക് ശേഷം വീണ്ടും ഉപാസനയില്‍ വന്നതിനും അഭിപ്രായമറിയിച്ചതിനും സ്തുതി പറയട്ടെ. പടം കണ്ട് ചിരിയ്ക്കാന്‍ വരട്ടെ. അവന്‍ അത്യാവശ്യം അടിതടകളൊക്കെ പഠിച്ചവനാ. നന്ദി. 🙂വീണേച്ചി : വീണ്ടും കണ്ടതില്‍ സന്തോഷം.അഭിപ്രായങ്ങള്‍ക്ക് നന്ദി. 🙂മുരളിക : സ്വാഗതം ഉപാസനയിലേയ്ക്ക്. ഇഷ്ടായെന്നറിയിച്ചതില്‍ സന്തോഷം. 🙂നന്ദകുമാര്‍ ഭായ് : ഭായിയുടെ ഈ കമന്റ് കണ്ടപ്പോഴാ ഒരു മിസ്ടേക്ക് ത്രിച്ചറിഞ്ഞെ. “അരയോളം പൊക്കിക്കെട്ടിയ ലുങ്കി” എന്നല്ല ഞാന്‍ ഉദ്ദേശിച്ചെ “നെഞ്ചോളം പൊക്കിയുടുത്ത ലുങ്കി” എന്നാണ്. ഞാന്‍ തിരുത്തിയിട്ടുണ്ട്.എന്റെ പോസ്റ്റുകള്‍ ചില വായനക്കാരെ നാറ്റിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുന്നു എന്നറിഞ്ഞതില്‍ സന്തോഷം. മുമ്പ് വാളൂരാനും ഇത് തന്നെ പറഞ്ഞിരുന്നു.എപ്പ വന്നാലും കുഴപ്പമില്ല.നന്ദി. 🙂“ചെറാലക്കുന്ന് എക്സ്പ്രസ്സ്” വായിച്ചഭിപ്രായമറിയിച്ചവര്‍ക്കും അറീയിക്കാത്തവര്‍ക്കും നന്ദി.🙂 എനും സ്നേഹത്തോടെ സുനില്‍ | ഉപാസന

  24. ഹഹഹ… വെടിക്കെട്ട്.. അല്ല ഇടെവെട്ട്..കലക്കി മാഷേ നിങ്ങടെ ചെറാലകുന്ന് എക്സ്പ്രസ്…ഞങ്ങടെ നാട്ടില് ഇതുപോലൊരു ഐറ്റം ഉണ്ടായിരുന്നു ഒരു പഴയ ലാംബിയാണെന്നു മാത്രം.. കുമാരെട്ടന്റെ ലാമ്പി. അവന്‍ വരണ വഴിയിലാരു നില്‍ക്കില്ല.

  25. മനു ഭായ് : ടാങ്ക്യൂ. 🙂കൃഷ് ഭായി : ശരിയ്ക്കും അലക്കിയാ പൊളിയുന്നത് സ്വാഭാവികം 😉തമ്പീടെ ഭാഷാന്ന് പറയാന്‍ ഒന്നൂല്യാ. ത്രിശ്ശൂര്‍ ഭാഷ തന്നെ.നന്ദി. 🙂ആഗ്നേയാ : സംഭവിച്ച കാര്യങ്ങളാണ് ഞാന്‍ എഴുതിയിരിയ്ക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഒറിജിനാലിറ്റി.നന്ദി അഭിപ്രായങ്ങള്‍ക്ക്. 🙂കുഞ്ഞന്‍ ഭായ് : ഞാന്‍ എന്റെ മറ്റൊരു പോസ്റ്റില്‍ പൊട്ടിയ്ക്കാന്‍ ഉദ്ദേശിച്ചിരുന്ന ഗുണ്ട് കുഞ്ഞന്‍ ഇപ്പോഴേ പൊട്ടിച്ചല്ലോ..?കമ്മറ്റിക്കാരുടെ മനസ്സില്‍ അത് തന്നെയായിരിയ്ക്കും തോന്നിയിരിയ്ക്കുക.ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടുമിവിടെ എത്തിയതിന് നന്ദി. 🙂ദിനേശ് : അവന്‍ അതും ചെയ്യും. അതിലപ്പുറോം ചെയ്യും.നന്ദി വീണ്ടുമെത്തിയതിന്. 🙂സതീഷ് ഭായ് : പിന്നല്ലാതെ. അടി കൊണ്ടാലാരാ വീഴാത്തെ. 😉നന്ദി. 🙂ശ്രീച്ചേട്ടാ : ഒത്തിരി നല്ല വാചകങ്ങള്‍ക്ക് നന്ദി.🙂ചാത്താ : ആ വണ്ടി അഞ്ചാറ് മാസമേ ഓടിയുള്ളൂ. റിപ്പയര്‍ ചെയ്യാന്‍ കൊണ്ട് ചെന്നപ്പോ വര്‍ക്ക്ഷോപ്പുകാര് ഓടിച്ചു. അവരുടെ പണി കുളമാവുമത്രെ. 🙂അധികമൊന്നും സെന്‍സര്‍ ചെയ്യാനില്ലായിരുന്നു ട്ടോ.ചെയ്തതൊക്കെ അടുത്ത പോസ്റ്റില്‍ വരും.നന്ദി. 🙂“ചെറാലക്കുന്ന് എക്സ്പ്രസ്സ്” വായിച്ചഭിപ്രായമറിയിച്ചവര്‍ക്കും അറീയിക്കാത്തവര്‍ക്കും നന്ദി.🙂 എനും സ്നേഹത്തോടെ സുനില്‍ | ഉപാസന

  26. പിരിക്കുട്ടി : സംശയങ്ങള്‍ മാറിക്കാണുമല്ലോ..? 🙂പൊട്ടക്കിണറ്റിലെ അന്തര്‍ജ്ജനത്തെപ്പറ്റിയുള്ള പോസ്റ്റ് വായിച്ചഭിപ്രായമറിയിച്ചതിന് വളരെ നന്ദി. 🙂ജയന്‍ : ലാം‌ബി ഒരെണ്ണം എന്റെ നാട്ടിലുമുണ്ടായിരുന്നു.ഒരു ചേട്ടനാണ് അത് ഓടിച്ചിരുന്നത്.കാല്‍നടക്കാരു പോലും ആ ലാം‌ബിയെ ഓവര്‍ടേക്ക് ചെയ്ത സംഭവങ്ങളുണ്ട്. 🙂ലാം‌ബിയേക്കാളും നന്നായി യെസ്ഡി വലിയ്ക്കും. നാല് പേരാ മിനിമം ക്വോട്ടാ. അവസാനവാചകം കലക്കി.“അവന്‍ വരണ വഴിയിലാരും നില്‍ക്കില്ല.”അഭിപ്രായങ്ങള്‍ക്ക് നന്ദി.🙂രാഹുല്‍ : സ്വാഗതം ഉപാസനയിലേയ്ക്ക്.അഭിപ്രായങ്ങള്‍ക്ക് നന്ദി.“ചെറാലക്കുന്ന് എക്സ്പ്രസ്സ്” വായിച്ചഭിപ്രായമറിയിച്ചവര്‍ക്കും അറീയിക്കാത്തവര്‍ക്കും നന്ദി.🙂 എനും സ്നേഹത്തോടെ സുനില്‍ | ഉപാസന

  27. yezdi kalakki ketto…aa chithram koodiyaayappol post complete aayi…athyugran….oru pusthaka prakaasanathinu thayyareduthukoode…with selected stories…

അഭിപ്രായം എഴുതുക