ഒരു ആനിവേഴ്‌സറിയുടെ സ്മരണക്കായി

സുനിൽ ഉപാസന | Sunil Upasana

സുനിൽ ഉപാസന | Sunil Upasana

തൃശൂർ ജില്ലയിൽ, ചാലക്കുടിക്കു അടുത്തുള്ള കക്കാട് ഗ്രാമത്തിൽ ജനനം. കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമ. ഫിലോസഫിയിൽ ബിഎ ബിരുദം. പുസ്‌തകങ്ങൾ — കക്കാടിന്റെ പുരാവൃത്തം, ആർഷദർശനങ്ങൾ, ബൊമ്മനഹള്ളിയിലെ പോസ്റ്റ്‌മാൻ, ദിമാവ്‌പൂരിലെ സർപഞ്ച്. ഇപ്പോൾ ബെംഗളുരുവിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. Email: sunil@sunilupasana.com | WhatsApp: 8281197641. Read More.


സുനിൽ ഉപാസനയുടെ പുതിയ പുസ്തകം. വാങ്ങുക! വായിക്കുക!

ദിമാവ്‌പൂരിലെ സർപഞ്ച്

രചന: സുനിൽ ഉപാസന.
പബ്ലിഷർ: ലോഗോസ് ബുക്ക്‌സ്.
കവർ: ജിഷ്‌ണുദേവ് വെഞ്ഞാറമൂട്.
വിഭാഗം: ത്രില്ലർ നോവൽ.
പേജുകൾ: 100.
വില: 140 രൂപ.



അന്നു പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ ആരംഭമായിരുന്നു. ജൂൺ മാസത്തിലെ കനത്ത മഴയുള്ള ഒരു പ്രഭാതം. ക്ലാസിലെ കുട്ടികളിൽ ആകെ കണ്ണോടിച്ച് ലീലാവതി ടീച്ചർ കര്‍ശനസ്വരത്തിൽ പറഞ്ഞു.

“എല്ലാവരും അച്ചടക്കത്തോടെ വരിവരിയായി എട്ടാം ക്ലാസ്സിലേക്ക് പോയ്ക്കോളൂ”

റോഡിൽ അവിടവിടെ തളംകെട്ടി കിടക്കുന്ന ചെളിവെള്ളത്തിൽ കാൽ‌കൊണ്ടു പടക്കം പൊട്ടിച്ച് ഞാനും കൂട്ടുകാരൻ സുധിയും ക്ലാസിലെത്തിയപ്പോൾ ബെല്ലടിച്ചു, പ്രാര്‍ത്ഥനയൊക്കെ കഴിഞ്ഞിരുന്നു. ഞാന്‍ തൂണിനു പിന്നിൽ പതുങ്ങി ക്ലാസ്സിൽ ഇരിക്കുകയായിരുന്ന മധുസൂദനനോട് ആംഗ്യം കാണിച്ചു ചോദിച്ചു.

“ഏത് ടീച്ചറാടാ?”

മധുസൂദനന്‍ തംമ്പ്സ് ഡൌൺ സിഗ്നൽ കാണിച്ചു. ലീലാവതി ടീച്ചർ.

ക്ലാസ്സ് മുറിയുടെ വാതില്‍ക്കൽ പരുങ്ങിനിന്ന എന്നെ ടീച്ചർ രൂക്ഷമായി നോക്കി. ഒരു നല്ലദിവസമായിട്ടു എപ്പോഴാ കയറി വന്നിരിക്കുന്നെ എന്ന ഭാവത്തിൽ. കൂടെയുള്ള ആളോ. പഷ്ട്.
നല്ല ചേര്‍ച്ച തന്നെ. സുധി ഞങ്ങളുടെ ക്ലാസ്സിൽ പഠനക്കാര്യത്തിലെ ഉഴപ്പന്മാരിൽ പ്രധാനിയാണ്.
എല്ലാ ഉഴപ്പന്മാരുടേയും കച്ചറകളുടേയും ആത്മസുഹൃത്തായ ഞാൻ അതേ കാരണത്താൽ ടീച്ചര്‍മാരുടെ നോട്ടപ്പുള്ളിയാണ്. പഠനത്തിലും സമര്‍ത്ഥനായതിനാൽ വെറുതെ വിടുന്നെന്നു മാത്രം.

ടീച്ചർ കൂര്‍പ്പിച്ചുനോക്കി അന്വേഷിച്ചു. “എവടക്കാ?”

 

ഞാന്‍ ഇടതുകയ്യിന്റെ തള്ളവിരൽ പിറകോട്ടു ആവുന്നത്ര എത്തിച്ചു പുറംചൊറിഞ്ഞു. പിന്നെ തല താഴ്ത്തിപ്പിടിച്ചു ടീച്ചറോടു പറഞ്ഞു,

“മഴയായിരുന്നു…”.

ആദ്യദിവസമല്ലേ. ടീച്ചർ വഴക്കൊന്നും പറഞ്ഞില്ല. ഞാനാണെങ്കിൽ വലിയ ആവേശത്തിലായിരുന്നു. കാരണം അന്നാണ് ജീവിതത്തിലാദ്യമായി പാന്റ്സ് ധരിച്ചത്. ഏഴാം ക്ലാസ് പാസായപ്പോൾ അമ്മയോടു കട്ടായം പറഞ്ഞു. ‘പാന്റ്സില്ലാതെ ഇനി സ്കൂളിൽ പോകില്ല‘ എന്ന്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയായിരുന്ന അമ്മയുടെ മുഖത്തെ ദയനീയഭാവം അപ്പോൾ മനസ്സിലാക്കാന്‍ സാധിക്കാത്തതിൽ എന്റെ മനസ്സ് ഇപ്പോഴും വേദനിക്കുന്നു. ഭാഗ്യത്തിനു മിൽമയിൽ ജോലിയുള്ള ഒരു അമ്മാവൻ തുണി തന്നു. അമ്മാവന്റെ ജോലിസ്ഥലത്തെ യൂണിഫോമും സ്കൂളിലെ യൂണിഫോമും ഒന്നായിരുന്നു. അങ്ങിനെ മിൽമ യൂണിഫോം ധരിച്ച് വളരെയധികം സന്തോഷത്തിൽ, മഴയാകെ നനഞ്ഞാണ് എന്റെ വരവ്.

 

ഞാൻ ഷർട്ട് കുടഞ്ഞു വെള്ളം തെറിപ്പിച്ചു കളഞ്ഞു. ഏറ്റവും പിന്നിലെ ബഞ്ചിൽ കച്ചറകളുടെ കൂടെ ഇരുന്നു. അപ്പോഴാണ് ആ കാര്യം ശ്രദ്ധിച്ചത്. എന്തെന്നാൽ ക്ലാസിലുള്ള എല്ലാവരുടേയും നോട്ടം എന്റെ നേർക്കാണ്. ഞാൻ മോഷണം കയ്യോടെ പിടിക്കപ്പെട്ട കള്ളന്മാരെപ്പോലെ വിളറി. തലതാഴ്‌ത്തി അടുത്തിരുന്ന ‘മാങ്ങണ്ടി‘ എന്ന അപരനാമത്തിൽ പരക്കെ അറിയപ്പെടുന്ന ബിനോയിയോടു കാര്യം അന്വേഷിച്ചു. അവൻ തോളിൽ കൈയിട്ടു. പെണ്‍‌കുട്ടികൾ ഇരിക്കുന്ന ഭാഗത്തേക്കു നോക്കി വളരെ ആവേശത്തോടെ, എന്നാൽ ചെറിയ നാണത്തോടെയും, പറഞ്ഞു.

”എഡാ അവള്‍ നോ‍ക്കണ്. നിന്ന്യാന്നണ് എല്ലാവരും വിചാരിച്ചേക്കന്നെ, പക്ഷെ എനിക്ക് തോന്നണത് എന്ന്യാന്നാ”

അപ്പുറത്തിരുന്ന കല്ലൂര്‍കാരൻ സിദ്ധിക്ക് തലയറഞ്ഞു ചിരിച്ചു. “എന്റെ പടച്ചോനെ നീ തൊണ“

അത്രക്കു സുന്ദരനായിരുന്നു ബിനോയി. പൊതുവെ പെണ്‍കുട്ടികളെ അഭിമുഖീകരിക്കാൻ മടിയുള്ള ഞാന്‍ ബിനോയി പറഞ്ഞതുകേട്ട് ഉഗ്രമായി ഞെട്ടി.

“ആരാടാ കവിതയാണോ?“ ഞാന്‍ ദയനീയമായി അന്വേഷിച്ചു.

ക്ലാസ്സിലെ ചില ചള്ളുകൾ എന്നേയും അവളേയും ചേര്‍ത്തു ‘കുണ്ടാമണ്ടി‘ പറഞ്ഞതിൽപിന്നെ അവള്‍ക്കു എന്നോട് ലൈനാണോ എന്നു ഭയങ്കരമായ സംശയമാണ്. കാര്യം കവിത കാണാന്‍ അത്യാവശ്യം സുന്ദരിയാണ്. എങ്കിലും എനിക്കെന്തോ താല്‍‌പര്യം ഇല്ലായിരുന്നു. ആ സമയത്തു എന്റെ മുന്‍ബഞ്ചിലിരിക്കുന്നവനും, ക്ലാസ്സിൽ പ്രമുഖ എതിരാളിയുമായ കുഞ്ഞിക്കണ്ണൻ പിന്നോട്ടു തിരിഞ്ഞു എന്നോടു പതിവില്ലാത്ത ലോഹ്യം കാണിച്ചു ‘സുന്യേയ്‌യ്‌യ്‘ എന്നൊരു പഞ്ചാരവിളിയോടെ ചുമലിൽ പതുക്കെ ഇടിച്ചു.

അപ്പോൾ ഞാനറിയാതെ വിളിച്ചു പോയി. “എന്റെ പെരുമാളേ“

കുഞ്ഞിക്കണ്ണനും ഞാനും തമ്മിൽ ക്ലാസ്സിൽ സമയം കിട്ടുമ്പോഴൊക്കെ പൊരിഞ്ഞ അടിയാണ്. ആ കണ്ണനാണ് എന്നോടു ലൊഹ്യം കാണിച്ചത്. അപ്പോൾ കാര്യം സീരിയസ് തന്നെ. ബിനോയ് വീണ്ടും കൂത്ത് പറയുന്ന ചാക്യാരെപ്പോലെ പറഞ്ഞു.

”കവിതയല്ലടാ…എട്ടാം ക്ലാസ്സിൽ ചേരാൻ കൊരട്ടീന്ന് നാലഞ്ച് പെണ്‍പിള്ളേർ വന്നണ്ട്. ഒരെണ്ണം കൊറച്ചു മൂത്ത് അണ്ടിയുറച്ചതാ. പിന്നെല്ലാം നല്ല കണ്ണിമാങ്ങാ സൈസുകൾ. അതിൽ മോനിഷ കട്ടുള്ള ഒരുത്തിയാണ് നിന്നെ ഇടക്കിടെ നോക്കണെ”

അവന്‍ പെട്ടെന്ന് പിന്നേയും പറഞ്ഞു. “ദേ അവൾ പിന്നേം നോക്കി! നീയെന്തൂട്രാ മണീമെ ആരോ അടിച്ചപോലെ ഇരിക്കണേ. നോക്കടാ കോപ്പേ ചൂളിയിരിക്കാണ്ട്“

ഞാന്‍ മനസ്സാലെ പ്രാര്‍ത്ഥിച്ചു. “ശാസ്താവേ. എനിക്കിത്തിരി ധൈര്യം തര്വോ“

ഇല്ല. ഞാന്‍ നോക്കിയില്ല. സല്‍പ്പേര് പോവുന്ന ഒരു പരിപാടിക്കും പോവാറില്ലായിരുന്നു. “എന്താടാ എന്നെ മാത്രം നോക്കാൻ?“

Read More ->  വില്‍ക്കാനുണ്ട് ഒരു പിടി സ്വപ്നങ്ങള്‍ - 2

അപ്പോൾ അവൻ വിശദമാക്കി. സംഗ്രഹം ഇങ്ങിനെയാണ്.

 

മറ്റു ക്ലാസ്സുകളിൽനിന്നു വ്യത്യസ്തമായി ഞങ്ങളുടെ ക്ലാസ്സിൽ പഠനത്തിന്റെയും റാങ്കുകളുടേയും കുത്തക കാലകാലങ്ങളായി ആണ്‍കുട്ടികള്‍ക്കാണ്. ഒന്നാമൻ (ഞാനത് ഒരുകാലത്തും അംഗീകരിക്കുന്ന പ്രശ്നമില്ല) ശ്രീശോഭിൻ (ബ്ലോഗർ ശ്രീ തന്നെ) ആണെന്നാണ് പൊതുവെ പറയപ്പെടുന്നത്. രണ്ടാമൻ ഈയുള്ളവനും. തികഞ്ഞ അനീതിയാണത്.എപ്പോഴും ടോട്ടൽ മാര്‍ക്കുകൾ തമ്മിലുള്ള വ്യത്യാസം അഞ്ചോ പത്തോ ആയിരിക്കും. പല സന്ദര്‍ഭങ്ങളിലും ഞാനവനെ കടത്തി വെട്ടിയിട്ടുമുണ്ട്, പിന്നല്ലെ.

ഇങ്ങനെ റാങ്കുകളെല്ലാം ആണ്‍കുട്ടികൾ കടത്തിക്കൊണ്ടു പോകുന്നതിൽ ക്ലാസ്സിലെ ചില പെണ്‍ശിങ്കങ്ങള്‍ക്കു കടുത്ത ആശങ്കയുണ്ട്, അവരതു പരസ്യമായി പ്രകടിപ്പിക്കാറില്ലെങ്കിലും. അവരാണ് കൊരട്ടിയിൽനിന്നുള്ള പിള്ളേരെ മുന്‍നിര്‍ത്തി കളിക്കുന്നത്. പുതിയവരിൽ രണ്ടുപേർ പഠനത്തിൽ സമര്‍ത്ഥരാണെന്നാണ് പറയുന്നത്. ഞാന്‍ സുധിയുടെ കൂടെ ക്ലാസ്സിൽ എത്തിയപ്പോൾ തന്നെ ക്ലാസിലെ മറ്റു പെണ്‍കുട്ടികൾ എന്നെ ചൂണ്ടിക്കാണിച്ചു കൊടുത്തത്രെ. പഠനക്കാര്യത്തിലും അടിപിടികേസുകളിലും സമര്‍ത്ഥനാണെന്ന ഉപദേശം കേട്ടു ആ കുട്ടിയുടെ മനസ്സ് ഇളകിയിരിക്കുമോ. ഇങ്ങിനെ ആശങ്കാകുലനായി ഇരിക്കുമ്പോഴാണ് ടീച്ചർ എല്ലാവരോടുമായി എട്ടാം ക്ലാസ്സിലേക്കു വരിവരിയായി പോയ്ക്കോളാൻ പറയുന്നത്.


ഏറ്റവും മുന്നിൽ പെണ്‍കുട്ടികളായതുകൊണ്ട് ഞാനാ കുട്ടിയെ ശരിക്കു കണ്ടു. മോനിഷ കട്ട് തന്നെ. പൊക്കവും ആകാരവും കുറവ്. കിളിര്‍ത്തു തുടങ്ങുന്ന ചെറിയ മാറിടങ്ങൾ. ഒരു കൈപ്പിടിയിൽ ഒതുക്കാൻ മാത്രം വ്യാസമുള്ള വയർ. അങ്ങിനെ പോകുന്നു. കുറഞ്ഞ അനുപാതത്തിൽ എല്ലാം ഒത്തുചേര്‍ന്നിരിക്കുന്നു. പേര് ജിന്‍സി. പടിഞ്ഞാറേ കൊരട്ടി കവലയിൽ ചായക്കട നടത്തുന്ന തോമാസേട്ടന്റെ മൂന്നു മക്കളിൽ ഏറ്റവും താഴെയുള്ള സന്താനം.

എന്റെ മനസ്സ് പറഞ്ഞു. “ആള് കൊള്ളാം”

പൊക്കത്തിനനുസരിച്ചായിരിക്കും ക്ലാസിൽ ഇരുത്തുകയെന്നു അറിയാമായിരുന്നു. സാമാന്യം പൊക്കമുള്ള എനിക്കു ആ കുട്ടി ഇരിക്കുന്നതിനു അടുത്തിരിക്കുവാൻ മോഹം. വെറുതെ ഒരു മോഹം. ടീച്ചർ പൊക്കത്തിനനുസരിച്ച് എല്ലാവരേയും വരിവരിയായി നിര്‍ത്തി. ഞാന്‍ കണക്കുകൂട്ടിയപ്പോൾ മധുസൂദന്റെ സ്ഥാനത്തു നിന്നാൽ അവളുടെ അടുത്തു ഇരിക്കാൻ പറ്റിയേക്കും. ഒരു അകന്ന ബന്ധു കൂടിയായ അവനോടു പതുക്കെ പറഞ്ഞു.

“മാമുട്ടാ, നീയൊന്ന് പിന്നിലേക്ക് വലിഞ്ഞോ”

എന്റെ പലവിധ മാനറിസങ്ങൾ അറിയാവുന്ന മാമു എല്ലാം ഊഹിച്ചു. ഞാന്‍ അവന്റെ സ്ഥാനത്തെത്തി. എങ്കിലും മുന്നിൽ നില്‍ക്കുന്ന കുഞ്ഞിക്കണ്ണന്റെ ലക്ഷ്യവും മറ്റൊന്നുമല്ലെന്നു പരിണതപ്രജ്ഞനായ എനിക്കറിയത്തില്ല്യോ. അതും മാമുട്ടനോടു പറഞ്ഞു ശട്ടംകെട്ടി. മാമു കുഞ്ഞിക്കണ്ണനെ വട്ടംപിടിച്ചു. ബലരാമന്‍ പിടിക്കുന്നപോലെ ഒരു പിടുത്തം. ഞാന്‍ ഇരുന്നിട്ടേ അവൻ പിടി വിട്ടുള്ളൂ. എല്ലാം നിമിഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. കുഞ്ഞിക്കണ്ണനു ഒന്നും മനസ്സിലായില്ല. അവന്‍ നോക്കുമ്പോൾ ഞാൻ സീറ്റിൽ ഇരുന്നു കഴിഞ്ഞു. അവൻ മാമുവിനോടു ചൂടായി. ഞാനാണെങ്കിൽ മാന്നാർ മത്തായി സ്പീക്കിങ്ങ്  സിനിമയിലെ ‘ഞാനെങ്ങിനെ ഇവിടെയെത്തി‘ എന്നുള്ള മുകേഷിന്റെ വളിച്ച മുഖഭാവത്തോടെ ഇരുന്നു. ജിന്‍സിയുടെ അടുത്തിരിന്നത് സജ്ജുവായിരുന്നു. എന്റെ അയല്‍ക്കാരിയും, കുട്ടിക്കാലത്തെ കളിക്കൂട്ടുകാരിയുമായ സജ്ജു. അവളും ഈ സ്കൂളിൽ പുതുമുഖമാണ്. ക്ലാസ്സിൽ അത്യാവശ്യം തരികിടകളൊക്കെ പ്രയോഗിക്കാറുള്ള ഞാൻ അവസരം പാഴാക്കാതെ അവളെ ഭീഷണിപ്പെടുത്തി.

“തലേ തട്ടം പേറടീ വാവാ. പിന്നേ ഇവിടെ മര്യാദക്ക് കഴിഞ്ഞോണം. ദിവസോം ഉമ്മ തന്നയക്കണ നെയ്ച്ചോറീന്ന് പകുതി എന്റെ മുന്നിലെത്തണം കേട്ടല്ലാ പുള്ളേ”

ഞാനെന്റെ പൊടിമീശ പിരിച്ചു. സജ്ജു ചിരിച്ചുകൊണ്ട് തട്ടം നേരെയാക്കി. പിന്നെ എന്നെ അടിക്കുമെന്നു കൈകൊണ്ടു ആഗ്യം കാണിച്ചു. അതുകണ്ടു ജിന്‍സിയും മന്ദഹസിച്ചു. തുടക്കം നന്നായതിൽ എനിക്കു സന്തോഷം തോന്നി. പക്ഷെ എന്നത്തേയും പോലെ പാര വരുന്നത് ഏതു വഴിക്കാണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. എന്റെ കേള്‍വിശക്തി അക്കാലത്തു പതറിത്തുടങ്ങിയിരുന്നു.

ഒരു ദിവസം വൈകുന്നേരം കൂട്ടുകാരൻ എന്നോട് ഓടിയണച്ചുവന്നു പറഞ്ഞു.

“ഡാ മോണിങ് ഷോ മരിച്ചു”

മോണിങ്ഷോ മരിക്കുകയോ. എന്താ കഥ. ഞാനവനെ കളിയാക്കി. പക്ഷെ പിറ്റേന്നത്തെ പത്രം കണ്ടപ്പോൾ ഞാൻ തളര്‍ന്നു. സിനിമാ നടി മോനിഷ കാറപകടത്തിൽ മരിച്ചെന്നായിരുന്നു പ്രധാനവാർത്ത. വാക്കുകൾ മാറിയതാണ്. അന്നുമുതൽ എനിക്കു എന്റെ കേള്‍വിയെ വിശ്വാസമില്ല. പിന്നീടൊരിക്കൽ ടീച്ചേഴ്സ് അമ്മയെ സ്കൂളിൽ വിളിച്ചുവരുത്തി പറഞ്ഞു.

“സീതേ…, സുനിലിനു എന്തോ കുഴപ്പം ഉള്ളപോലെ. പറഞ്ഞട്ട് ശരിക്കു കേള്‍ക്കണില്ലാന്ന് ഞങ്ങള്‍ക്കൊരു തോന്നൽ. എന്താ പറഞ്ഞതെന്ന് ഞങ്ങളോട് തിരിച്ചുചോദിക്കുന്നു. സീത ഒന്നു ചെക്കപ്പ് ചെയ്യ്“

ഇതൊക്കെ മനസ്സിലുള്ളതുകൊണ്ടാകണം ലീലാവതി ടീച്ചർ എന്നോടു കട്ടായം പറഞ്ഞു

“സുനിലെന്താ പിന്നീപോയി ഇരിക്കുന്നേ, ഇവിടെ മുന്‍ബഞ്ചിൽ വന്നിരിക്കാ”

ലീലാവതി ടീച്ചർ വളരെ കർക്കശക്കാരിയാണ്. ഒരു രക്ഷയുമില്ല. സുജാതടീച്ചറോ മറ്റോ ആണെങ്കിൽ എന്തെങ്കിലും ഒഴിവുകഴിവ് പറഞ്ഞു ഇവിടെതന്നെ ഇരിക്കാമായിരുന്നു. ഇതിപ്പോ ചതിയായിപ്പോയി. ഇവിടെയിരിക്കാൻ ഇത്രയും കഷ്ടപ്പെട്ടിട്ട്. ഞാൻ എഴുന്നേറ്റു. മുന്‍ബഞ്ചിലേക്കു നോക്കിയപ്പോൾ പരവേശം വന്നു. അവിടെ ടിച്ചർ ചൂണ്ടിക്കാണിച്ച ബഞ്ചിനു അടുത്തുള്ള ബഞ്ചിലിരുന്നു കവിത എനിക്കുനേരെ കണ്ണെറിയുന്നു.

ടീച്ചർ എല്ലാവരോടുമായി പറഞ്ഞു. “സുനിലിനെ ആരും കളിയാക്കരുത്. കളിയാക്കിയാൽ എന്നോടു പറഞ്ഞാൽ മതി. ചുട്ട അടി ഞാന്‍ കൊടുത്തോളാം”

 

അടുത്തത് ആനന്ദവല്ലി ടീച്ചറുടെ ക്ലാസ്സാണ്. കാണാന്‍ ശേലുള്ള ടീച്ചർ ക്ലാസ്സിൽ കയറിയതും ക്ലാസാകെ ഉഷാറായി. ടീച്ചർ എല്ലാവരേയും പരിചയപ്പെടാന്‍ തയ്യാറെടുത്തു. ആമുഖമായി പറഞ്ഞു

“അഞ്ചു പേരെ എനിക്ക് മുന്‍പേ അറിയാം”

ക്ലാസിൽ സസ്പെന്‍സ് ആയി. ആനന്ദവല്ലി ടീച്ചറുടെ മനസ്സിൽ ഇടംകിട്ടിയവർ ആരൊക്കെ. എനിക്കുറപ്പായിരുന്നു. ഒന്നു ഞമ്മൾ തന്നെ. അഞ്ചിലൊരാൾ അര്‍ജ്ജുനൻ അല്ലാതാര്. പക്ഷേ
ടീച്ചർ ആദ്യം പറഞ്ഞ പേര് ശ്രീശോഭിന്റേതായിരുന്നു. പിന്നെ അൽ‌പസ്വല്പം മിമിക്രിയൊക്കെ അറിയാമായിരുന്ന രോഹിത് ഇളയത്. ക്ലാസ്സിലെ സ്മാർട്ട്‌ഗേൾ സുഹറാബീ, പഞ്ചപാവം ശശികല എന്നിങ്ങനെ. അവസാനം കുഞ്ഞിക്കണ്ണന്റെ പേരും പറഞ്ഞപ്പോൾ എനിക്കു ചെറുതായി മോഹാലസ്യം വന്നു. ചെറുവാളൂർ ഹൈസ്കൂളിൽ എട്ടാം ക്ലാസ് ബിയുടെ എല്ലാമായ സുനിലിനെ ടീച്ചർ അറിയാതെയാണെങ്കിലും തഴഞ്ഞിച്ചിരിക്കുന്നു. കഷ്ടം. പിന്നിലിരുന്ന കുഞ്ഞിക്കണ്ണൻ പരിഹസിക്കുന്ന ഭാവത്തിൽ നോക്കി ജിന്‍സിക്കുനേരെ കണ്ണിറുക്കുന്നതു കൂടി കണ്ടപ്പോൾ കുഞ്ഞിക്കണ്ണനെ അടിക്കണമെന്നു ഉറപ്പിച്ചു. ക്ലാസ് കഴിഞ്ഞതും കുഞ്ഞിക്കണ്ണന്റെ കോളറിൽ ഞാൻ പിടുത്തമിട്ടു. രണ്ടടി കൊണ്ടപ്പോഴേക്കും കണ്ണൻ ഹെഡ്‌മാസ്റ്ററുടെ മുറിയിലേക്കു ഓടി. കുറച്ചു സമയം കഴിഞ്ഞു വിജയഭാവത്തിൽ തിരിച്ചെത്തി ഡസ്കിൽ കയ്യടിച്ചു എല്ലാവരുടേയും ശ്രദ്ധ, വിശിഷ്യാ ജിന്‍സിയുടെ, ആകര്‍ഷിച്ച് എന്നോട് പറഞ്ഞു

Read More ->  രാജുമോന്റെ മരണം

“മാഷ് വിളിക്കണ്“

എന്റെ നെഞ്ചിൽ വെള്ളിടി വെട്ടി. കാരണം ഹെഡ്മാസ്റ്റർ ഗോദവര്‍മയാണ്. ഗാണ്ഡീവം പോലെ വളഞ്ഞ കൊമ്പൻമീശ. മുറുക്കിച്ചുവന്ന തടിച്ച ചുണ്ടുകൾ. ആറടിയിലേറെ ഉയരമുള്ള അജാനുബാഹു. സാറിന്റെ മുന്നിലെത്തിയപ്പോഴേക്കും ഞാൻ കരയുന്ന പരുവത്തിലായി. എന്നെ ഉഗ്രമായി നോക്കി സാർ ഇടിവെട്ടുംപോലെ ചോദിച്ചു.

“വേലായ്‌ധന്റെ മോനല്ലേ?“

സീസണാവുമ്പോൾ നെല്ലുകച്ചവടമുള്ള അച്ചനെ അറിയാത്തവർ വിരളമാണ് നാട്ടിൽ. അച്ചനെ വിളിച്ചു കൊണ്ടുവരാനായിരിക്കുമോ? ഞാന്‍ പേടിയോടെ അതെയെന്നു പറഞ്ഞു.

“തറവാട്ടിൽ കുറച്ചു നെല്ലുണ്ട്. അച്ചനോടു സമയം കിട്ടുമ്പോൾ വന്നളക്കാൻ പറ. എന്താ?”

പിന്നെ എന്നെ കടുപ്പിച്ചുനോക്കി. “പോയ്ക്കോ”

അടിയുടെ കാര്യമൊന്നും സാർ മിണ്ടിയില്ല. എന്താ കഥ. ഞാന്‍ മനസിൽ അച്ഛനെ അജ്ഞലീബന്ധനായി നമസ്കരിച്ചു. ക്ലാസ്സിലെത്തി കുഞ്ഞിക്കണ്ണനിട്ടു ഒന്നുകൂടി പൊട്ടിച്ചു.
അഹമ്മദി കാണിക്കെ. കൂട്ടുകാർ ചുറ്റും കൂടി.

“എന്താടാ മാഷ് പറഞ്ഞെ?“

ഞാന്‍ ഗൂഢസന്തോഷത്തോടെ പറഞ്ഞു.

“മാഷ് അച്ഛന്റെ ഒരു സുഹൃത്താണ്. അന്വേഷിച്ചൂന്ന് പറയാന്‍ പറഞ്ഞു“

കുഞ്ഞിക്കണ്ണനെ പൊക്കിമാറ്റി ഞാന്‍ പഴയ സീറ്റില്‍ തന്നെയിരുന്നു. ലീലാവതി ടീച്ചറുടെ ക്ലാസ്സില്‍ മാത്രം മുന്നിലേക്ക്. പിന്നീടുള്ള നാളുകള്‍ സൌഹൃദത്തിന്റേതായിരുന്നു. മത്സരത്തിന്റേയും. ഞങ്ങളോട് എതിരിടാന്‍ വന്നിരിക്കുന്ന പെണ്‍കൊടി പഠനത്തില്‍ ഒട്ടും പിറകിലല്ലെന്നത് ഞെട്ടിപ്പിക്കുന്ന അറിവായിരുന്നു. ഒന്നാം ടേം പരീക്ഷക്കു ശ്രീശോഭിന്‍ ഒന്നാമതായി. ആ കുട്ടി രണ്ടാമതും.
ഈയുള്ളവന്‍ ചരിത്രത്തിലാദ്യമായി മൂന്നാം സ്ഥാനത്ത്. കലികാലം. രണ്ടാം ടേമില്‍ ക്ലാസ്സിലെ പെണ്‍ശിങ്കങ്ങള്‍ പൈശാചികമായി കണക്കു തീര്‍ത്തു. ജിന്‍സി ക്ലാസ്സ് ഫസ്റ്റ്. സുനില്‍ രണ്ടാമതും (ഈയുള്ളവന്‍ പരീക്ഷയെഴുതിയതു കുറച്ച് അയച്ചു പിടിച്ചാണെന്നു പറഞ്ഞാൽ അതില്‍ തെറ്റില്ല. അവള് കേറട്ടേന്ന്). അവരതു ശരിക്കും ആഘോഷിച്ചു. സ്കൂളിന്റെ സുവര്‍ണജൂബിലി ആഘോഷത്തിനു സ്റ്റേജില്‍ കയറി സമ്മാനം വാങ്ങാന്‍ എനിക്കൊപ്പം ജിന്‍സിയും അങ്ങിനെ അർഹയായി. ഏഴാം ക്ലാസിലെ വാർഷികപരീക്ഷക്കു ഒന്നാമനാവുക വഴി ഒരു സമ്മാനം ഞാൻ ഉറപ്പിച്ചിരുന്നു.

പക്ഷേ എനിക്ക് കുറച്ചധികം ഭയമുണ്ടായിരുന്നു. മൈക്കിലൂടെ പേര് വിളിക്കുന്നതു മനസ്സിലാകില്ല. നല്ല സൌണ്ടില്‍ കേള്‍ക്കാം. പക്ഷെ Poor extraction of each word as separate (Poor Discrimination) ആണ്. പേരു വിളിക്കുമ്പോൾ അറിയിക്കാന്‍ രണ്ടുപേരെ ശട്ടം കെട്ടി. പക്ഷേ സമയമായപ്പോൾ അവരെ കണ്ടില്ല. അന്ന് ചാരായം നിരോധിച്ചിട്ടില്ലായിരുന്നു.

First Prize “—–Name—–“ 8th Std എന്നാണു കേട്ടത്.

ഞാന്‍ കാത്തുനിന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും ആരും സ്റ്റേജിലേക്കു വരാതിരുന്നപ്പോൾ ഉറപ്പിച്ചു. അതു എന്റെ പേരു തന്നെ. പക്ഷേ സത്യത്തില്‍ ആ കുട്ടി ആളുകളുടെ ഇടയില്‍നിന്നു കയറിവരാന്‍ സമയം എടുത്തതായിരുന്നു. സമ്മാനം വാങ്ങി സ്റ്റേജിൽനിന്നു ഇറങ്ങുമ്പോള്‍ ആദ്യം കണ്ടത് ആ മുഖമാണ്. അവജ്ഞ മുറ്റിനില്‍ക്കുന്ന ജിന്‍സിയുടെ മുഖം. അപ്പോൾ ആ നിമിഷത്തിൽ, ജീവിതത്തില്‍ ആദ്യമായി ഞാൻ ആത്മഹത്യയെപ്പറ്റി ചിന്തിച്ചു. എനിക്കു വല്ലാത്ത പരവേശം തോന്നി. നടന്നപ്പോള്‍ വേച്ചുവേച്ചു പോയി. കുറച്ചു സമയത്തിനുശേഷം സമ്മാനം ടീച്ചേഴ്സിനു കൊണ്ടു കൊടുത്തു. പറ്റിപ്പോയതൊക്കെ പറഞ്ഞു. ക്ഷമ ചോദിച്ചു.

പിന്നീട് ആ കുട്ടി എന്നോടു പൊറുക്കാന്‍ തയ്യാറായില്ല. ക്ലാസ്സിലെ മറ്റു പല പെണ്‍കുട്ടികളും. എന്നും എന്റെ എതിരാളിയായിരുന്ന കുഞ്ഞിക്കണ്ണന്‍ പോലും എന്നെ മനസ്സിലാക്കി.

“ചിരിച്ചുകൊണ്ട് കളിപ്പിച്ചു. അല്ലേ സുനീ?” എന്ന ചോദ്യത്തിനു ഞാന്‍ കൊടുത്ത മറുപടികള്‍ അവര്‍ക്കു വേണ്ടായിരുന്നു. അവരെന്നെ ഒരു നാണംകെട്ടവനായി വിശേഷിപ്പിച്ചു. ഒരു പെണ്‍വിരോധിയാക്കി.
കാണുമ്പോഴെല്ലാം പരിഹാസച്ചിരികളായിരുന്നു മുഖങ്ങളിൽ. ക്രമേണ സ്കൂള്‍ മുഴുവന്‍ അറിഞ്ഞു സുനിലിന്റെ ചരിതം.

ഒരു പതിമൂന്നുകാരനു അതു താങ്ങാവുന്നതിലും ഏറെയായിരുന്നു. ഉറക്കമില്ലാത്ത ഒരുപാട് രാവുകള്‍. അത്തരം രാത്രികളില്‍ ഞാന്‍ മുറ്റത്തിറങ്ങി കലങ്ങിയ മനസ്സോടെ വെറുതെ നടക്കും. ഒരിക്കല്‍ ഇരിക്കാനായി വടംവലി നടത്തിയ സീറ്റില്‍നിന്നു മനപ്പൂര്‍വം ഒഴിഞ്ഞു. എപ്പോഴും കലപില കൂട്ടിയിരിക്കാറുള്ള ഞാന്‍ ക്ലാസിൽ മൌനിയായി. ടീച്ചേഴ്‌സ് അടക്കം പറഞ്ഞു. സുനിലിനെന്താ പറ്റിയേ.

കുറച്ചുനാള്‍ കഴിഞ്ഞു. ക്ലാസ്സില്‍ ആരുമില്ലാതിരുന്ന ഒരു വേളയില്‍ അവളെന്നെ തോളത്തു തട്ടിവിളിച്ചു. “ഇക്കാ”

സജ്ജുവായിരുന്നു അത്. എന്റെ ശബ്ദം ഇടറി.

 
“അവര് പറയണത് വിശ്വസിക്കരുത് സജ്ജൂമോളേ. ഞാനത് മനപ്പൂര്‍വം ചെയ്തതല്ല“


ആരൊക്കെ തെറ്റിദ്ധരിച്ചാലും അവള്‍ മാത്രം അങ്ങിനെ ചെയ്യില്ലെന്നു എനിക്കുറപ്പായിരുന്നു. സജ്ജു പറഞ്ഞു. അവളും കവിതയും മറ്റുള്ള പെണ്‍‌കുട്ടികളുമായി ഇതിന്റെ പേരില്‍ വഴക്കു കൂടിയെന്നു. എന്റെ കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു. കവിതയും!

അതിനുശേഷം ജിൻസിക്കു സ്റ്റേജില്‍ കയറി സമ്മാനം വാങ്ങാന്‍ ഒരവസരവും കിട്ടിയില്ല. അവസരങ്ങള്‍ ഒരുപാടുണ്ടായിട്ടും ഞാൻ സ്റ്റേജില്‍ കയറി സമ്മാനം വാങ്ങിച്ചിട്ടുമില്ല.

കാലം എല്ലാം മറക്കാന്‍ പഠിപ്പിക്കുന്നു. ഒരിക്കല്‍ നഷ്ടപ്പെട്ടെന്നു കരുതിയ സൌഹൃദങ്ങള്‍ ഒക്കെയും സജ്ജുമോള്‍ മുന്‍‌കയ്യെടുത്തു എനിക്ക് പിന്നീട് തിരിച്ചുകിട്ടി. വളരെ വളരെ വൈകിയാണെങ്കിലും. അതില്‍ പിന്നെ ഞാന്‍ മനസ്സിലാക്കുകയായിരുന്നു. എന്തെന്നാല്‍ കാലം എനിക്കുവേണ്ടി മാറ്റിവച്ചിരിക്കുന്നത് ദയവില്ലാത്ത കുറെ കഠിനപരീക്ഷണങ്ങള്‍ ആണെന്ന്. ആ പരീക്ഷണങ്ങള്‍ ഇന്നും തുടരുന്നു, ഇടതടവില്ലാതെ. പലപ്പോഴും പലയിടത്തും ഞാന്‍ വീണുപോവും. എങ്കിലും തീര്‍ത്തും പരാജപ്പെടുന്ന ഒരു സന്ദര്‍ഭവും ഉണ്ടായിട്ടില്ല. ഉണ്ടാകരുതേ എന്നു പ്രാര്‍ത്ഥിക്കുന്നു.


75 Replies to “ഒരു ആനിവേഴ്‌സറിയുടെ സ്മരണക്കായി”

  1. “വേദനകള്‍ ഒരുപാട് സമ്മാനിച്ച ജീവിതത്തില്‍ നിന്നുള്ള ഒരേട്. ഒരുപാട് ഏടുകള്‍ ഇനിയും ബാക്കിയിരിക്കുന്നു, ഒരു പുനരാവിഷ്കരണത്തിനാ‍യി. ഒരു പുനര്‍ജനിക്കായി”ഒരു നീണ്ട ഇടവേളക്കു ശേഷം എന്റെ ആദ്യത്തേതും, പ്രിയപ്പെട്ടതും ആയ ബ്ലോഗില്‍ മറ്റൊരു പോസ്റ്റ് കൂടെ. ഉപാസനയുടെ ഉപാസന🙂 ഉപാസന

  2. കാലം എനിക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നത് ദയവില്ലാത്ത കുറെ കഠിനപരീക്ഷണങ്ങള്‍ ആണെന്ന്. ആ പരീക്ഷണങ്ങള്‍ ഇന്നും തുടരുന്നു, ഇടതടവില്ലാതെ. പലപ്പോഴും പലയിടത്തും ഞാന്‍ വീണുപോവും. പക്ഷെ തീര്‍ത്തും പരാജപ്പെടുന്ന ഒരു സന്ദര്‍ഭവും ഉണ്ടായിട്ടില്ല. ഉണ്ടാകരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു.കൂടെ ഞാനും പ്രാര്‍ത്ഥിക്കുന്നു. ഒരു നല്ല അനുഭവക്കുറിപ്പ്. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ എവിടെയോ ചില കനലുകള്‍ ബാക്കിയുള്ളതു പോലെ.

  3. ഉപാസനെ അവസാനം വേദനിപ്പിച്ചു,ആര്‍ക്കാ പരീക്ഷണങ്ങളില്ലാത്തെ!?ആര്‍ക്കാ കുറവുകളില്ലാത്തെ!?ജിന്‍സിക്കു മനസ്സിലായില്ലെങ്കില്‍ പോകാന്‍ പറഞങ്ങള്‍ക്കു മനസ്സിലായി തന്നെ..:)അതെ ഇനിയും എഴുതുക..

  4. ഉപാസന,വേദനയുടെ നിഴല്‍ ഈ ഏടില്‍ കാണുന്നതുപോലെതന്നെ ബാല്യത്തില്‍ നിന്നും കൌമാരത്തിലേക്കു കടക്കുന്ന കുട്ടികളുടെ മാസസികാവസ്ഥയും വിക്രിയകളും നന്നായി വരഞ്ഞിട്ടുണ്ട്.

  5. സുനിലേ…അന്നത്തെ ആ സംഭവം നമ്മുടെ ക്ലാസ്സിലെ പെണ്കുട്ടികള്ക്കിടയില് അങ്ങനെയൊരു തോന്നലുണ്ടാക്കിയിരുന്നോ? അതൊന്നും ഞാനറിഞ്ഞിരുന്നില്ല. എങ്കിലും അന്നേ നിന്നെ മനസ്സിലാക്കാന് എനിക്കു കഴിഞ്ഞിരുന്നു എന്നതില് എനിക്കും സംതൃപ്തിയുണ്ട്.പിന്നെ, അവസാനപുഞ്ചിരി എന്നും നമുക്കു തന്നെ ആയിരുന്നല്ലോ? അന്നും, ഇന്നും. എന്നും അതങ്ങനെ തന്നെ ആയിരിക്കും പ്രിയ സുഹൃത്തേ…ആശംസകള്!

  6. സുനില്‍അതിമനോഹരമായ എഴുത്ത്, നന്നായി ഇഷ്ട്പ്പെട്ടു,പിന്നെ ആര്‍‌ക്കാ ജീവിതത്തില്‍ പരീക്ഷണങ്ങളില്ലാത്തത്? കത്തുന്ന മനസ്സിന്` പുറത്ത് കൊത്തിവച്ച ചിരിയുമായി നടക്കുന്നവരല്ലേ മനുഷ്യരില്‍ കൂടുതലും.

  7. മൂര്‍ത്തി സാറേ : ഇനിയും തീര്‍ച്ചയായും എഴുതും 🙂വാല്‍മീകി : എനിക്ക് വേണ്ടി പ്രാര്‍ത്ഥികാന്‍ ഒരാള്‍ കൂടിയുണ്ടെന്നറീഞ്ഞതില്‍ വളരെ സന്തോഷം 🙂സൂവേച്ചി : ഉപാസനക്ക് ഒന്നും മനസ്സിലായില്ലാട്ടാ ചേച്ചീടെ കമന്റ് വായിച്ചിട്ട് 🙂ജഹേഷ് ഭായ് : ഒക്കെ മറന്നെന്നേ. ഇപ്പോ അതോര്‍ക്കുമ്പോള്‍ ഒരു തമാശയാണ്. പക്ഷെ അന്ന് അതൊരു ഭയങ്കര ഷോക്ക് തന്നെയായിരുന്നു 🙂മയൂര മാഡം : മിനക്കെട്ടിരുന്ന് വായിച്ചതിന് ഉപാസനയുടെ നന്ദി 🙂പ്രയാസീ : ശരിയാണ് എല്ലാവര്‍ക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ട്. അതെ ബ്ലോഗേഴ്സ് ആണ് എന്റെ ബലം 😉കുഞ്ഞാ : രണ്ടു തവണ നന്ദി പറയുന്നു ഉപാസന. പിന്നെ ആ പോളീഷ് ന്റെ കാര്യം. കുഞ്ഞനും മുരളി വാളൂര്‍ ഉം ഉദ്ദേശിച്ചത് ടീച്ചേഴ്സിനെപ്പറ്റിയുള്ള എന്റെ എഴുത്താകം. ഞാന്‍ നുണ ഒന്നും എഴുതി വച്ചിട്ടില്ല. ക്ലാസ്സിലെ ചില ആണ്‍പ്രജകളുടെ സ്വഭാവം ആയിരുന്നു അത്. ടീച്ചേഴ്സിനും ഇക്കാര്യം നന്നായി അറിയാം. ഞാന്‍ അങ്ങിനെ എഴുതുക വഴി ടീച്ചേഴ്സിനെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയല്ല മറിച്ച് ആ ആണ്‍കുട്ടികളെ അവജ്ഞയോടെ വീക്ഷിക്കാനാണ് ഉദ്യമിച്ചത്. എന്റെ ഉദ്ദേശസുദ്ധിയെ സംശയിക്കരുത്. പ്ലീസ്. ടീച്ചേഴ്സിനോട് പരമമായ വിധേയത്ത്വം തന്നെയാണ് ഉപാസനക്കുള്ളത് 🙂വക്കാരിക്ക് : ആദ്യമായല്ലേ. സ്വാഗതം ഉപാസനയിലേക്ക്. 🙂ശോഭീ : അങ്ങിനെ ഒരു തോന്നല്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ ഉണ്ടായിരുന്ന്നു. നീയറിയാത്തതില്‍ അല്‍‌ഭുതം ഒന്നുമില്ല. നീ പെണ്ണുങ്ങളുടെ ഏരിയായിലേക്ക് പോകാറില്ലല്ലാ ഏത്.സജ്ജുമോളാ എന്നോട് പറഞ്ഞത് ട്യൂഷന് പോയപ്പോള്‍ ജിന്‍സിക്ക് ദേഷ്യം ഉണ്ടെന്ന്…അതെ അവസാന്വിജയം നമുക്ക് തന്നെ. 🙂ഡാ സണ്ണിക്കുട്ട്യേയ് : സത്യമാ ആ പറഞ്ഞത്. സ്വാഗതം 🙂ഇത് വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും എല്ലാവര്‍ക്കും ഉപാസനയുടെ കൂപ്പുകൈ…🙂 ഉപാസന

  8. ചാത്തനേറ്: സ്വന്തം അനുഭവങ്ങള്‍ പച്ചയായി വിവരിക്കുമ്പോള്‍ എഴുതിയത് കൊള്ളാം നന്നായിട്ടുണ്ട് എന്ന് അഭിപ്രായം പറയാന്‍ പറ്റുന്നില്ല മാഷേ. ഇതെന്റെ കഥയല്ല എന്നൊരു ഡിസ്ക്ലെയിമര്‍ ഇട്.

  9. പ്രിയ സ്നേഹിതാ ഉപാസന…അനുഭവങ്ങളിലേക്ക്‌ വെളിച്ചം വീശും നിന്‍ രചനകള്‍ മനോഹരം……അഭിനന്ദനങ്ങള്‍ഓര്‍മ്മകള്‍ സമ്മാനിച്ച ഒത്തിരി ഒത്തിരി മിഴിനീര്‍കണങ്ങളുടെ മങ്ങിയ ഒഴുകിന്‍ പാടുകളുമായ്‌ പ്രയാണം തുടരുമീ ഉപാസനയുടെ ഓര്‍മ്മകുറിപ്പുകളിലെ ഓരോ ഏടുകളും ജീവിത യാത്രകളില്‍ പിന്നിട്ട ഓരോ വഴികളും ഇന്നും മനസ്സില്‍ മായാതെ നിഴലായ്‌……ഞാന്‍ എപ്പോഴും പറയറുള്ളത്‌ പോലെ കൊഴിഞ പൂക്കളെ മറക്കാതിരുന്നാല്‍ ഒരു പക്ഷേ വിടരും പൂവിന്‍ പരിമളം നുകരാന്‍ ആശ്വദിക്കാന്‍ നമ്മുക്ക്‌ കഴിയാതെ പോവുംഇതല്ലേ ജീവിതം….ഓര്‍മ്മകളില്‍ നിറഞൊരാ ആനന്ദവും…നൊമ്പരവും അല്ലേ ഇന്നും നിന്നെ മുന്നോട്ട്‌ നയിക്കുന്നത്‌…ദഃഖമില്ലായിരുന്നുവെങ്കില്‍ നാമറിയാതെ പോകുമായിരുന്ന സന്തോഷം…ഇന്നെത്ര മാത്രം ആശ്വാസം നല്‍ക്കുന്നു നിന്‍ ഓര്‍മ്മകളില്‍.നിശ്‌കളങ്കമായൊരാ മനസ്സ്‌ നീയറിയാതെ നിന്‍ മനസ്സറിയാതെ ആരൊക്കെയോ ഇഷ്ടപ്പെടുന്നുവെന്ന സത്യം അറിയുന്നേരം ആ സ്നേഹം നുകരും നേരം……. അറിയാതെയാണെങ്കിലുംനോവിന്‍ തിരിയായെന്നും മനസ്സില്‍ തെളിയുന്നൊരാ ഓര്‍മ്മകള്‍ അണഞുപോകുമെന്ന സത്യമറിയുക നീ മര്‍ത്ത്യ…..ജീവിത വഴികളിലെ ഓരോ വീഴ്ചകളും നാളെയുടെ ശക്തിയത്രെ..വീഴുന്നൊരാ കുഞിളം മനസ്സ്‌ കൊതിച്ചു വീണ്ടും എഴുന്നേല്‍കുവാന്‍…വീണ്ടും വീഴുമെന്നറിയുകിലും…എന്നും കുഞുങ്ങളാണ്‌ നമ്മല്‍ …..നമ്മുടെ ഓരോ വീഴ്ചകളും നമ്മുടെ നാളെയുടെ പാഠങ്ങളായ്‌ മാറുന്നു.ദിശയറിയാതെ നടുകടലില്‍ വീണ്ടും ലക്ഷ്യത്തിലെത്താന്‍ ഉറച്ച മനസ്സോടെ തുഴയുന്ന മുക്കുവനിന്‍ മനസ്സല്ലേ നമ്മുക്കും വേണ്ടത്‌.നന്‍മകള്‍ നേരുന്നു.

  10. സുനിലേ… പോട്രോ… തന്നെ ഞങ്ങള്‍ മനസ്സിലാക്കുന്നു…അന്ന് മനസ്സിലാക്കത്തവര്‍ പിന്നീടെപ്പോഴെങ്കിലും ഓര്‍ക്കും… പിന്നെ എല്ലാര്‍ക്കും ഉണ്ടാകും പരീക്ഷണങ്ങള്‍… അതില്‍ പതറാതെ മുന്നോട്ട് പോകാ… ഈ സഹയാത്രികന്റെ പ്രാര്‍ത്ഥന എന്നുമുണ്ടാകും എല്ലാര്‍ക്കും.🙂

  11. ഓര്‍മ്മകള്‍ക്ക്‌വയസാമ്പുമ്പോള്‍അന്നത്തെ നൊമ്പരങ്ങള്‍സുഖമാവാറുണ്ട്‌…ഓര്‍മ്മയുടെ ഒരു സിദ്ധാന്തമാണത്‌…ബാല്യത്തിലെ പ്രണയംമനസില്‍മുറിപ്പാടുകള്‍ തീര്‍ത്ത്‌ഓടിപൊയ്ക്കളയുംപക്ഷേ…നിര്‍ത്താതെയുള്ള ഒരു വിലാപമായല്ലയൗവനത്തിലത്‌നമ്മെ സ്വാഗതം ചെയ്യുന്നത്‌…ആ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ക്ക്‌പിന്നീടാണ്‌കൂടുതല്‍നിറം വെക്കുക…ഇഷ്ടമായിഈ കുറിപ്പ്‌പുതിയ രചനക്കായി ഇനിയും കാത്തിരിക്കുന്നു ഈ ദ്രൗപതി…

  12. ചാത്തന് : ഇത് ഉപാസനയുടെ സ്വന്തം കഥയാ. ഡിസ്ക്ലൈമര്‍..? ചാത്തം നന്നായെന്നോ മോശമായെന്നോ എന്തു പറഞ്ഞാലും ഉപാസനക്ക് അത് താങ്ങാന്‍ പറ്റും 🙂മന്‍സൂര്‍ ഭായ് : നന്ദി ഭായ് ഈ വിശദമായ അഭിപ്രായപ്രകടനത്തിന് വളരെ നന്ദി 🙂മുരളി സാറേ : ഇപ്പോ അതോര്‍ക്കുമ്പോള്‍ തമാശ. അത് പക്ഷെ അത് മനസ്സില്‍ കൊണ്ടു 🙂സഹയാത്രികാ : പ്രാര്‍ത്ഥിക്കൂ ഉപാസനക്കായി 🙂മഴത്തുള്ളിക്കിലുക്കം : 🙂വിപിന്‍ (ദാസാ) : നീ വായിച്ചൂല്ലേ. നന്ദീണ്ട്രാ 🙂വര്‍മാജീ : ശരിയാണ് ഇപ്പോഴാണ് അതിനൊക്കെ മാധുര്യം തോന്നുന്നത് 🙂 വായിച്ച് അഭിപ്രായമറിച്ചവര്‍ക്കും അറിയിക്കാത്തവര്‍ക്കും ഉപാസനയുടെ പ്രണാമം.🙂 ഉപാസന

  13. പതിവുപൊലെതന്നെ കണ്ണുനിറഞ്നു നിന്നതുകാരണം അവസാന്ന ഭാഗം ഒന്നും വ്യക്തമായില്ല എന്നു തന്നെ പറയുന്നു. എന്നാണു മോനെ നിന്റെ ഒരു പൊസ്റ്റ് കരയാതെ മുഴുവനും വായിക്കാന്‍ കഴിയുക?പിന്നെ എഴുത്തിനെ കുറിച്ചു വലരെ നല്ലതെ പറ്യാനുള്ളു.

  14. ഉപാസനേ….പോട്ടടോ…വിട്ടുകള….നമ്മളെ മനസ്സിലാക്കുന്നവര്‍ മനസ്സിലാക്കട്ടെ..അല്ലാത്തവനോട്‌ പോകാന്‍ പറ…ചുമ്മാ ചിരിച്ച്‌ കളിച്ച്‌ അങ്ങട്‌ പോട്ടെ….[കുഞ്ഞന്റെ പോസ്റ്റില്‍ എനിക്കിട്ട്‌ പണിതേന്‌ ഞാന്‍ വച്ചിട്ടൊണ്ട്‌ കേട്ടാ…ഹ..ഹ..സുകുമാരി ഒരു സിനിമേല്‍ ജഗതിയോട്‌ പറഞ്ഞ മാതിരി തിരിച്ച്‌ ചോദിക്കരുത്‌…ഇതാണാ വച്ചിട്ടൊണ്ട്‌..വച്ചിട്ടൊണ്ട്‌ എന്ന് പറഞ്ഞേന്ന് തിരിച്ച്‌ ചോദിക്കരുതെന്ന്..]ഓഫടിച്ച്‌ മരിക്കും ഞാന്‍;എന്റെ ഉപാസന എന്ന പേരില്‍ ഒരു സിനിമ ഉണ്ടായിരുന്നില്ലേ….

  15. പരീക്ഷണങ്ങളൊക്കെ ഇങ്ങനെ വന്നും പോയുമിരിക്കും.ഒക്കെ ഒരു ശുഭപ്രതീക്ഷയോടെ അങ്ങു നേരിട്ടാല്‍ മതി.അനുഭവങ്ങള്‍ അതിന്റെ എല്ലാ തീവ്രതയോടെയും വായനക്കാരിലെക്കും എത്തിക്കുന്നതില്‍ ഈ പോസ്റ്റിനു കഴിഞ്ഞിട്ടുണ്ട്‌ കേട്ടോ.. ഓ.ടോ. സാന്‍ഡോസേ ഓഫടിച്ചാല്‍ മരിക്കാന്‍ പറ്റുമെന്നോ. ഇതെപ്പോ കണ്ടുപിടിച്ചു?

  16. കിലുക്കാപെട്ടി അമ്മച്ചിക്ക്, അമ്മച്ചി വളരെ സിമ്പില്‍ ആയതുകൊണ്ടാ അങ്ങിനെ തോന്നുന്നത്. ഉടന്‍ ഒരു സെന്റി ഇല്ലാത്ത പോസ്റ്റ് ഇടാം. തീര്‍ച്ച 🙂സാന്റോയേ : പൊറുകിഷ്ടാ. എന്റെ ഉപാസന എന്ന പേരില്‍ ഒരു സിനിമയുണ്ടായിരുന്നു. സുഹാസിനി അഭിനയിച്ചത്. പക്ഷെ ഞാന്‍ ഈ പേര് തിരഞ്ഞെടുകാന്‍ കാരണം അത്ലെ അര്‍ത്ഥം എന്നെ ആകര്‍ഷിച്ചതുകൊണ്ടാണ്. എന്റെ ഈ എഴുത്തും ഒരു ഉപാസനയാണ് 🙂ജാസൂട്ടിക്ക് : അതെ ഇനിയുമെഴുതാം 🙂കൊച്ചുത്രേസ്യക്ക് : എല്ലാം നന്നായി തന്നെയാണ് നേരിടുന്നത് 🙂വായിച്ച് അഭ്പ്രായമറിയിച്ച എല്ലാവര്‍ക്കും ഉപാസനയുടേ കൂപ്പുകൈ.🙂 ഉപാസന

  17. കരയിപ്പിക്കാതെ എന്റെ ഉപാസനെ..അനുഭവാവതരണം നന്നായിരികുന്നു...ന്നാലും തല്ലുണ്ടാക്കുന്ന ആളാണന്നറിഞ്ഞപ്പോള്‍അന്തംവിട്ടുപോയി,സന്തോഷവും !പെട കൊടുക്കണ്ടിടത്തു അതുതന്നെ വേണമല്ലോ?

  18. എന്തോ.. ഇപ്പോഴാണ് ഇവിടെ വരാനൊരു അവസരവും സമയവും വന്നത്…ഇനിയും എഴുതൂ..

  19. സുനിലേ,ഓര്‍മ്മക്കുറിപ്പ് ഒറ്റ ഇരുപ്പിന് വായിച്ചു. വളരെ നന്നായിരിക്കുന്നു.കൂടാതെ വാളൂര്‍ നായര്‍ സമാജം ഹയര്‍ സെക്കന്ററി സ്ക്കൂ‍ളിനെ എല്ലാബോഗര്‍മാര്‍ക്കും പരിചയപ്പെടുത്തിയതിനും നന്ദി… അതുപോലെ ഹിന്ദി അദ്ധ്യാപിക ലീലാവതി ടീച്ചറേയും.ആശംസകള്‍

  20. ente etta enganeya inganeyokke ezhuthunne??????? really fantastic……………. talking abt the all stories or the all experiences tat u hv in ur life…. ithokke orthu oru orderil ezhuthunnath thanne oru kalayanu………. Kavithayum onnu try cheythude………….. 🙂 paru

  21. വഴിപോക്കാ : ഇയാള് കരഞ്ഞാ 🙂അതെ ഇരുമ്പിനോട് കിട പിടിക്കാന്‍ ഇരുമ്മ്പ് തന്നെ വേണം. അടി വേണ്ടിടത്ത് അടി തന്നെ കൊടുക്കണം 🙂പീയാറേ : എന്തോ, എങ്ങിനെയോ ഒടുവില്‍ എത്തിയില്ലെ. അതു മതി ഉപാസനക്ക് 🙂ശ്രീച്ചേട്ടാ : സ്കൂളിനെപ്പറ്റി ഇനിയും എഴുതുന്നുണ്ട് 🙂പാറൂന് : കവിത ഏട്ടന് വഴങ്ങില്ല മോളേ 🙂 എന്നാലും ഒരിക്കല്‍ ഒരു കൈ നോക്കാംരാജുമോനേ : ഇതു കൊള്ളാം പക്ഷെ എനിക്ക് എന്റെ സൃഷ്ടികളില്‍ ഏറ്റവും ഇഷ്ടം “വില്‍ക്കാനുണ്ട് ഒരു പിടി സ്വപ്നങ്ങള്‍“ ആണ്. എന്റെ ജീവിതം ആണ് രാജൂ അത് 🙂എന്റെ ആനിവേഴ്സറി സ്മരണക്കള്‍ വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി🙂 ഉപാസന

  22. താങ്കള്‍ക്ക് എഴുത്ത് ഒരു ഉപാസനയാണെന്നു മനസ്സിലായി. തുടരുമല്ലൊ.ചെവിയുടെ പ്രശ്നം മാറിയൊ..

  23. അവളോടൊക്കെ പോയി പണി നോക്കാന്‍ പറ ആശാനേ… ഇങ്ങനെ കുറേയെണ്ണം ഉണ്ട്… ഇതു വായിച്ചെന്റെ റിലേ വിട്ടു നില്‍ക്കുവാ… ബൈ…പിന്നെ വരാം …

  24. ഒരുപാട് ഏടുകള്‍ ഇനിയും ബാക്കിയിരിക്കുന്നു.ഓരോ ഏടുകളും പുനര്‍ജനിക്കട്ടെ.:)

  25. റജീ : അത് മാറില്ലെന്നേ. വരങ്ങള്‍ ഒക്കെ എന്നെന്നേക്കുമുള്ളതാണ്. എനിക്കു കിട്ടിയതും അങ്ങിനെയുള്ള ഒന്നാണ് 🙂 നിഷ്കളങ്കന്‍ : ഇയാളെ കണ്ടില്ലല്ലോയെന്ന് ഞാനും ഓര്‍ത്തു. എല്ല പോസ്റ്റിലും കമന്റ് ഇടാറുള്ള ആളാണേ.. 🙂കറുമ്പാ : ആ കൊച്ച് പാവാ കറുമ്പാ 🙂 വേണു മാഷേ : ഒടുക്കം ഉപാസനയിലേക്കും എഹ്തി നന്ദീട്ടൊ. തീര്‍ച്ചയായും പുനര്‍ജനിക്കും 🙂 എല്ലാവര്‍ക്കും നന്ദി🙂 ഉപാസന

  26. ഈ സ്കൂള് അനുഭവങ്ങള് ഒറ്റയിരുപ്പില് വായിച്ചു. ഉള്ളിലുള്ളത് ഉള്ളതുപോലെ പറഞ്ഞവതരിച്ചു. ഭംഗിയായി. നൊമ്പരത്തോടെ കൊഴിയിച്ചുകളഞ്ഞ ഇതളുകള് തിരിച്ചുപോയി തൂവല്‍കൊണ്ട് തൂത്തെടുത്തൂ അല്ലേ?.ഇതിലേ വരാനുള്ള വഴി വെട്ടിവച്ചതിനു നന്ദി.

  27. എന്റെ ഉപാസനകുട്ടിയേ!!!അതൊക്കെ മറന്നു കള….താന്‍ എപ്പോളും പറയാറില്ലെ “ഞാന്‍ രാജാവാകും ” എന്നു….താന്‍ വലിയ ആളാവണം ….ഒരു ചേച്ചിയുടെ സ്ഥാനത്തു നിന്നുഎനിക്കതു കാണണം ….മഞ്ഞുതുള്ളിക്കു ഉപാസനകുട്ടിയേക്കാള്‍ പ്രായം കുറവാ….എന്നാലും ചേച്ചിയാട്ടോ!!!🙂

  28. കിറുക്കിന് : നല്ല വാക്കുകള്‍ക്ക് നന്ദി 🙂നവീന്‍ : അതെ ഞാന്‍ അത് തൂത്തെടുത്തു, എന്റെ പേനയാല്‍… 🙂സഗീറിന് : വൈകിയെങ്കിലും എത്തിയല്ലോ നന്നായി 🙂കുറുമാന് : ബൂലോകത്തെ മറ്റൊരു പ്രശസ്തന്‍ കൂടെ എന്റെ ബ്ലോഗും വായിച്ചൂന്ന് അറിഞ്ഞപ്പൊ വളരെ സന്തോഷം 🙂ടെസ്സിക്ക് (മഞ്ഞൂതുള്ളിക്ക്) : അതെ ഒരിക്കല്‍ ഞാനും രാജാവാകും. അത് കാണാന്‍ ടെസ്സിയും ഉണ്ടാകും… :))എന്റെ ബ്ലോഗ് വായിച്ച് അഭിപ്രാറ്റമറിയിച്ച എല്ലാവര്‍ക്കും നന്ദി.🙂 ഉപാസന

  29. മുമ്പ് വായിച്ചിരുന്നുവെങ്കിലും കമന്റിട്ടു എന്നാണു വിചാരിച്ചിരുന്നത്. പിന്നെ നോക്കിയപ്പോള്‍ എന്റെ കമന്റില്ല. അത് ശരിയല്ല, എന്റെ പേര് രേഖപ്പെടുത്താതെ പോകാന്‍ എനിക്ക് പറ്റില്ല.എഴുതുന്നത് മുഴുവന്‍ വായിക്കാന്‍ പറ്റുമ്പോള്‍ തന്നെ അത് എഴുത്തുകാരന്റെ വിജയമാണ്. അല്ലെങ്കില്‍ ആദ്യത്തെ ഖണ്ഡികയില്‍ വായന അവസാനിച്ചുവെന്ന് വരാം. അപ്പോള്‍ അത് അനുഭവക്കുറിപ്പോ, കഥയോ, കവിതയോ എന്തുമാകട്ടെ, നന്നായി എന്ന് പറയാം. ഭാവുകങ്ങള്‍…. ഓര്‍മ്മച്ചെപ്പ് തുറന്ന് ഇനിയും വരട്ടെ

  30. ഉപാസനാ.. ഒരുവേള വായനക്കാരെ പള്ളിക്കൂടസ്മൃതികളില്‍ കൊണ്ടുപോകുന്ന ജീവിതസ്പറ്‌ശിയായ കുറിപ്പ് ഒത്തിരി മനസ്സില്‍ സൂക്ഷിക്കാനായി. അഭിനന്ദനങ്ങള്‍.. കണ്ണുകള്‍ സജലങ്ങളായിട്ടോ..

  31. നന്ദി ഉപാസനേ..എനിക്കു നല്‍കിയ സ്വാഗതത്തിനു, ഇതു ഒറ്റ ഇരുപ്പിനു വായിച്ചു. നന്നായിരിക്കുന്നു..

  32. നന്നായിരിക്കുന്നു.ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഇതൊരു വലിയ സംഭവമാണെന്ന്‌ തോന്നുന്നുണ്ടോ? ജിന്‍സിയുടേ പിണക്കം ഇപ്പോള്‍ തീര്ര്‌ച്ചയായും മാറിക്കാണും. എന്റെ കൊച്ചു നാളിലും ഇതുപോലൊരു പ്രോബ്ലം ഉണ്ടായിരുന്നു ശബ്ദം മാത്രം കേള്‍ക്കാം, എന്താണ് വാക്കുകള്‍ എന്ന്‌ തിരിച്ചറിയാന്‍ പറ്റാതിരുന്ന ഒരവസ്ഥ്. അമ്മ എന്നെ പലതവണ പൊട്ടി എന്ന്‌ വിളിച്ചിട്ടുണ്ട്‌

  33. മേന്‌നെ : മേന്‌ന്റെ കമന്റ് ഇല്ലെങ്കില്‍ അതെന്റെ ബ്ലോഗിന് ഒരു അഭംഗി ആണ്. ഓര്‍മച്ചെപ്പ് തുറന്ന് ഇനിയും മിഴിനീരുകള്‍ പുറത്തുവരും മേന്‌നെ തീര്‍ച്ചയായും 🙂കൂട്ടുകാരാ (ബാലകൃഷ്ണാ‍ാ) : നീ വളരെ വൈകിയാണെങ്കിലും എത്തിയല്ലോ. നീ കരഞ്ഞോ ബാലാ..? ഇതിലൊക്കെ എന്തുണ്ടപ്പി. ഇനിയും എത്ര വരാനിരിക്കുന്നു, കരയിപ്പിക്കുന്നത്..!!! 🙂ഏറനാട്ടിലെ പയ്യാ : പള്ളിക്കൂട സ്മൃതികള്‍ ഏവര്‍ക്കും വളരെ പ്രിയപ്പെട്ടതാണ്. കണ്ണുകളൊപ്പാന്‍ ഇതാ ഒരു തൂവാല..! :))വേണുച്ചേട്ടാ : എനിക്ക് നല്‍കുന്ന പ്രോത്സാഹനത്തിന് വളരെ നന്ദീണ്ട്‌ട്ടാ‍ാ 🙂അപര്‍ണ : ആദ്യമായല്ലെ ഉപാസന്നയുടെ ബ്ലോഗില്‍. നന്ദീട്ടോ 🙂ഗീതേച്ചിക്ക് : ഇപ്പോ പിന്‍‌തിരിഞ്ഞ് നോക്കുമ്പോള്‍ അത് ഒരു തമാശയായിട്ടാണ് തോന്നുന്നത്. പക്ഷെ അന്ന് അതൊരു വല്യ ഷോക്ക് തന്നെയായിരുന്നുജിന്‍‌സിയെ സജ്ന (സജ്ജുമോള്‍) എല്ലാം പറഞ്ഞ് മനസ്സിലാക്കിച്ചു. 10 ക്ലാസ്സില്‍ വച്ച് ഒക്കെ ഒകെ ആയി.ചേച്ചിയുടെ അമ്മ ഇദ്ദേഹത്തെ “പൊട്ടി” എന്ന് വിളിച്ചിട്ടുണ്ടെങ്കില്‍ അത് കാണിക്കുന്നത് ചേച്ചിയുടെ പ്രശ്നം വളരെ നിസാരമായിരുന്നു എന്നോ മറ്റോ ആണ്. ഉപാസനയുടേത് അങ്ങിനെയല്ല… 🙂എന്റെ ആനിവേഴ്സറി സ്മരണകള്‍ വയിച്ച് കമന്റിട്ട എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു.🙂 ഉപാസനഓ. ടോ: ആരെങ്കിലും എന്നെ സഹായിക്കൂ 50 കമന്റ് അടിക്കാന്‍. സഹായിക്കില്ലേ..?

  34. 50!!!ഈ ഓര്‍‌മ്മക്കുറിപ്പുകള്‍‌ക്കുള്ള അമ്പതാം കമന്റ് എന്റെ വക കിടക്കട്ടെ.

  35. കുറേ വൈകിപ്പോയെങ്കിലും, ഹാഫ് സെഞ്ച്വെറി കമെന്റ് എന്റെയാവൂല്ലോ എന്നു് അഹങ്കരിച്ചു. ഇനി ആരു വരാന്‍ എന്നു കരുതി. അപ്പോ ദേ വന്നു ശ്രീ.ഉപാസനാ, ഇനിയും പോരട്ടേ, വിദ്യാലയ വിശേഷങ്ങള്‍.

  36. ഒരു ആനിവേഴ്സറിയുടെ സ്മരണക്കായി… സുവര്‍ണ്ണ ജൂബിലിയും കഴിഞ്ഞല്ലോ….സുഹൃത്തെ..അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു.

  37. ഉപാസനേ, സഹയാത്രികന്‍ ചെയ്തുതന്ന ബ്ലോഗ് ഹെഡര്‍ ഒന്നു കാണാനാ വന്നത്. കൂട്ടത്തില്‍ നല്ലൊരു ഓര്‍മ്മക്കുറിപ്പും കാണാന്‍ പറ്റി. ഇനിയും വരും ഇതിലേ, നല്ല നല്ല കുറിപ്പുകളുമായി ഈ ഉപാസന വീണ്ടു തുടരണം.

  38. ശോഭീ : ഒടുവില്‍ ഞാനും 50 അടിച്ചെടേയ്… എന്നാലും നീ എഴുത്തുകാരിയോട് ഇങ്ങിനെ പെരുമാറിയല്ലോ സഖേ… 🙂എഴുത്തുകാരീ : അത് പോട്ടേന്ന്. ഓന്‍ എന്റൊരു ക്ലോസ് ഫ്രന്‍‌ന്റ് ആണ്. അടുത്ത പോസ്റ്റിന് എഴുത്തുകാരി തേങ്ങ ഉടച്ചോളൂ… 🙂വാര്‌രെ : സുവര്‍ണജൂബിലിയും കഴിഞ്ഞു. എല്ലാ പരിപാടികളും കഴിഞ്ഞ് സദസ്സ് കാലിയായപ്പോ അതാ വാരര് വരണ്. സന്തോഷായീട്ടാ(വാരര് വിളി ഇഷ്ടമില്ലെങ്കില്‍ Let me know it)🙂സതീഷ് ഭായ് : തീര്‍ച്ചയായുമെഴുതും എന്റെ നൊമ്പരത്തിന്റെ ഏടുകള്‍… 🙂അപ്പു : വന്നു കങ്ടു അല്ലേ..? നന്ദീട്ടാ. അതെ ഉപാസനയുടെ ഉപാസന ഇനിയും തുടരും, അനസ്യൂതമായി… 🙂എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തുന്നു 🙂 ഉപാസന

  39. suni…..i dont know what to write because u made me to go back 13 years……i can say fentastic,very good or some other feel good words like that but i cant since its the moments from your life…….whenver you r writing someting ,it touches our heart…..keep writing

  40. ആത്മധൈര്യം പുരണ്ടവാക്കുകളില്‍ ഒളിച്ചിരീക്കുന്ന വേദനയുടെ കണങ്ങള്‍ അറിയാതെ നനവോടെ പുറത്തേക്കൊഴുകുന്നു.എത്രമനോഹരമായാണ് സുനില്‍ ഇതെഴുതിയത്?ഒറ്റയിരുപ്പില്‍ വായിച്ചു.പതിമൂന്നുവയസ്സിന്റെ ഇളക്കങ്ങളെ മനോഹരമായിവരച്ചുകാട്ടുന്നതിലും കൌമാരപ്രണയങ്ങളേയും ലൈംഗികതൃഷ്ണകളേയും സത്യസന്ധമായി വിവരിക്കുന്നതിലും സുനിലിന്റെ ചങ്കൂറ്റവും അഭിനന്ദനാര്‍ഹമാണ്.ഇനിയും ഈ വഴിവരാന്‍ തോന്നിപ്പിക്കുന്നരചന..നന്ദി!!

  41. ഉപാസനേ, വരാന്‍ ഇത്തിരി വൈകിപ്പോയി എങ്കിലും ഓര്‍മകള്‍ വേദനയായ ആ കുട്ടിക്കലം മനസ്സില്‍ ഒരു നോവുപടര്‍ത്തി,ഇനിയും എഴുതുക എല്ലാ ആശംസകളും

  42. Sunil, nee veendum amparippikkunnu. kochchu nalile oru nomparaththe nee mattullavarilekku koodi padarththiyirikkunnu…abhinannanangal Sajeesh

  43. രവി : നന്ദീടാ ഇത് വന്നു വായിച്ചതിന് 🙂ഹരിയണ്ണാ : “പതിമൂന്നുവയസ്സിന്റെ ഇളക്കങ്ങളെ മനോഹരമായിവരച്ചുകാട്ടുന്നതിലും കൌമാരപ്രണയങ്ങളേയും ലൈംഗികതൃഷ്ണകളേയും സത്യസന്ധമായി വിവരിക്കുന്നതിലും സുനിലിന്റെ ചങ്കൂറ്റവും അഭിനന്ദനാര്‍ഹമാണ്.“ ഈ നിരീക്ഷണത്തിന് ആയിരമായിരം നന്ദി. മറ്റാരും ഇത് പറഞ്ഞില്ല. ലൈഗികതൃഷ്ണകളെ വിവരിക്കുന്നുണ്ട്, പക്ഷെ അശ്ലീലമാകുന്നില്ലെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.വളരെ നന്ദി 🙂മഹേഷ് : കുട്ടിക്കാലം വേദനകളുടേതായിരുന്നു 🙂ശര്‍മ : അതെ. എല്ലാം ഓര്‍മയുണ്ട് 🙂സജീഷ് : ഇങ്ങനെ എല്ലാത്തിനും കമന്റ് ഇടണംട്ടോ 🙂ഉപാസനയുടെ ഈ കഥ വായിച്ച് അഭിപ്രായമറീയിച്ച എല്ലാ സഹൃദയര്‍ക്കും നന്ദി 🙂 ഉപാസന

  44. നന്നായിരിക്കുന്നു ഉപാസനേ.ചെവിയുടെ പ്രശ്നമൊന്നും കാര്യാക്കണ്ട…അതൊന്നും സാരമില്ല.മിടുമിടുക്കനാണല്ലോ, നല്ല ബുദ്ധിയുണ്ടല്ലോ, കാണാന്‍ നല്ല ഗ്ലാമറാണല്ലോ..പിന്നെന്താ? 🙂എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് മുന്നേറുക…ആശംസകള്‍ 🙂

  45. Aravind Bhai, I am not taking these as serious. But at sometimesat somewhere it is preventing me from becoming ‘someone’.pinne Glamour, hey athrayonnumillenne. oru average. thats all…thanks for coming here and also for inserting this comment🙂 upaasana

  46. സുനിയേ, (ലിസെണ്‍ എന്ന അര്‍ത്ഥത്തില്‍ മാത്രം) ഈ പോസ്റ്റ് ഞാന്‍ കാണാതേ പോയേനേ ഓര്‍മ്മകളും അതെഴുതിയ സോറി ടൈപ്പ് ചെയ്ത രീതിയും ഇഷ്ടായി!

  47. 65 മത്‌ ഞാന്‍സ്നേഹപൂര്‍വ്വംഅശ്രു പൂജക്ക്‌…ഉപാസനക്ക്‌ആരോരുമറിയാതെ ആരോടും പറയാതെഒളിച്ചതെന്തേയ്‌ നിന്‍ നോവുകള്‍എന്‍ ഉപമയായൊരെന്‍ ഉപാസനേ…മനസ്സിന്‍ നിലയില്ല തീരങ്ങളില്‍ഓളങ്ങളായ്‌ ഒഴുകും നിറമിഴികള്‍അടര്‍ന്നു വീഴുമീ അക്ഷരതാളുകളില്‍നോവുമൊരു ഹൃദയത്തിന്‍ സ്‌പന്ദനങ്ങളോ…പാപമറിയാത്തൊരാ കുഞ്ഞിളം കൈകളാല്‍ഇരുളിലെറിഞ്ഞതു ശാപമായോപടികടന്നെത്തുമാ ദോഷങ്ങളൊക്കെയുംപാഴ്‌കിനാക്കളായെന്‍ ശിരസ്സിലലിഞ്ഞുയാത്രകളൊരായിരം പുണ്യത്തിനായ്‌പ്രാര്‍ത്ഥനകളെന്നും മോക്ഷത്തിനായ്‌മിഴിനീരൊപ്പി തളര്‍ന്നൊരമ്മയുംമിഴിനനയാതെ കാത്തീടും കണ്ണനെകണ്ണന്‍ വരുമാ കാലൊച്ച കേള്‍ക്കാന്‍കാതോര്‍ത്തിരുന്നമ്മ ഉമ്മറ തിണ്ണയില്‍അമ്മേ കണ്ണന്‍ വരുമൊരു നാളില്‍നിറയാത്ത മിഴിയുള്ളൊരെന്നമ്മയെ കാണാന്‍അമ്മ തന്‍ മാറില്‍ തലചായ്‌ച്ചിരിക്കാന്‍അമ്മ തന്‍ താരാട്ട്‌ കേട്ടുറങ്ങാന്‍അകാശത്തേരില്‍ അകലേക്ക്‌ ഓടി മറയുംനൊമ്പരങ്ങളെ നോകി കണ്ണന്‍ മൊഴിഞ്ഞുഅമ്മേ അമ്മയുടെ കണ്ണന്‍ ജയിച്ചമ്മേ….ദുഃഖമില്ലാത്ത നോവുകളില്ലാത്ത മദുരം നിറഞ്ഞൊഴുകുംസത്യ ജീവിതത്തിലേക്ക്‌അമ്മയോടൊപ്പമൊരു യാത്രസ്‌നേഹ യാത്ര ഒരു പുണ്യ യാത്ര.നന്‍മകള്‍ നേരുന്നു

  48. സാജേട്ടാ : ഇഷ്ടായെന്നറിയിച്ചതില്‍ സന്തോഷം 🙂മന്‍സൂര്‍ ഭായ് : “അശ്രുപൂജ” ക്ക് വേണ്ടി തയ്യാറാക്കിയ കമന്റ് ആണെന്ന് തോന്നുന്നല്ലോ ഇത്. നന്നായി 🙂രണ്ട് പേര്‍ക്കും നന്ദി🙂 ഉപാസന

  49. ഒരുപാടു ദിവസമായി ഒരുവാക്കു പറയാന്‍ ആശിക്കുന്നു.ഇന്നാണ്‌ തരപ്പെട്ടത്‌.ഒത്തിരി വിഷമങ്ങള്‍ അനുഭവിച്ചു.അല്ലേ?ഇത്രയും ചെറുപ്രായത്തില്‍ വേണ്ടുന്നതിലധികം…സാരമില്ല…ഇതുവരെ സംഭവിച്ചതെല്ലാം നല്ലതിന്‌…ഇനി സംഭവിക്കാനിരിക്കുന്നതും അതിനു തന്നെ.നമുക്കും വരും ഒരു നല്ലകാലം…ക്ഷമയോടെ കാത്തിരിക്കുക.കഥ ഞാന്‍ വായിച്ചു.അനുഭവത്തിന്റെ തീച്ചൂളയില്‍ വെന്തതല്ലേ!അതിന്റെ തിളക്കം നന്നായിക്കാണാനുണ്ട്‌.അഭിനന്ദനങ്ങള്‍…!!!

  50. ലീലാ മാഢം കഥ ഇഷ്ടമായെന്നറിയിച്ചതില്‍ സന്തോഷം ട്ടോ.ഞാന്‍ ക്ഷമയോടെ കാത്തിരിക്കുക തന്നെയാണ്.പ്രോത്സാഹനങ്ങള്‍ക്ക് വളരെ നന്ദി.🙂 ഉപാസന

  51. വളരെ കഴിവുള്ള ഒരു എഴുത്തുകാരന്‍ തന്നെ താങ്കള്‍ എന്ന് പറയുവാന്‍ എനിയ്ക്ക്‌ യാതൊരു അഹങ്കാരവും ഇല്ല.. ജീവിതത്തിന്റെ പച്ചയായ വിവരണം ഇഷ്ടമായി. പഠന കാലവും അന്നത്തെ ചെറിയ ചെറിയ കാര്യങ്ങളും വായനക്കാര്‍ക്ക്‌ ഇഷ്ടമാകുന്ന രീതിയില്‍ വിവരിച്ചെഴുതിയിരിക്കുന്നു.ഞാന്‍ താങ്കളുടെ ബ്ലോഗ്‌ സസ്ക്രബ്‌ ചെയ്തിട്ടുണ്ട്‌. ശ്രീയും നന്നായി എഴുതാന്‍ കഴിവുള്ള എഴുത്തുകാരന്‍ തന്നെ.. എല്ലാ ആശംസകളും ഇവിടെ എത്തിയത്‌ വളരെ വൈകിയണെങ്കിലും ആശംസ സ്വീകര്‍ക്കുമല്ലോ.

  52. വളരെ വൈകിയിരിക്കുന്നു ഇവിടെ എത്തിയപ്പോള്‍…ഒറ്റയിരിപ്പിനു വായിച്ചു…ഹൃദയത്തെ സ്പര്‍ശിക്കുന്ന വാക്കുകള്‍….

  53. നന്നായി എഴുതി എന്ന് പറയാന്‍ തോന്നുന്നില്ല.. അടുത്തിരുന്നു പറഞ്ഞ പോലെ…

അഭിപ്രായം എഴുതുക